സി.പി.എമ്മില്‍ 'പിണറായി യുഗം'; 'റിയാസ് ഫാക്ടറും' വെട്ടിനിരത്തലുകളും; വി.എസിന്റെ മകനും ഷംസീറിനും സീറ്റില്ല, കോടിയേരി കുടുംബവും പുറത്ത്; കോണ്‍ഗ്രസിലെ അനിശ്ചിതത്വം സി.പി.എമ്മിന് ആത്മവിശ്വാസം; കോളടിച്ചത് കാരായി രാജനും സനോജിനും; പിണറായിയെ വെല്ലുവിളിക്കുന്ന ആരും സിപിഎം പട്ടികയില്‍ ഇല്ല; പിണറായിസം തുടരുമോ? വിഎസ് വികാരമില്ലാതെ ജയിക്കാന്‍ സിപിഎം

Update: 2026-03-16 01:09 GMT

തിരുവനന്തപുരം: 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സി.പി.എം സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവരുമ്പോള്‍ കേരള രാഷ്ട്രീയത്തില്‍ 'പിണറായിസം' പൂര്‍ണ്ണമായി പിടിമുറുക്കുന്നു. പാര്‍ട്ടിക്കുള്ളിലെ വിരുദ്ധ ശബ്ദങ്ങളെയും മുന്‍കാലങ്ങളിലെ അധികാര കേന്ദ്രങ്ങളെയും പൂര്‍ണ്ണമായും നിഷ്‌കാസനം ചെയ്തുകൊണ്ടുള്ള ഒരു വന്‍ അഴിച്ചുപണിയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ താല്പര്യപ്രകാരം നടന്നിരിക്കുന്നത്. വി.എസ് അച്യുതാനന്ദന്റെ മകന്‍ വി.എ അരുണ്‍കുമാര്‍ മുതല്‍ നിലവിലെ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ വരെ പട്ടികയ്ക്ക് പുറത്തായപ്പോള്‍, പിണറായിയുടെ വിശ്വസ്തര്‍ക്കും രണ്ടാം നിര നേതാക്കള്‍ക്കും മാത്രമാണ് മുന്‍ഗണന ലഭിച്ചത്.

വി.എസ് അച്യുതാനന്ദന്‍ പതിറ്റാണ്ടുകളോളം പ്രതിനിധീകരിച്ച മലമ്പുഴയില്‍ അദ്ദേഹത്തിന്റെ മകന്‍ വി.എ അരുണ്‍കുമാറിനെ മത്സരിപ്പിക്കുമെന്ന് നേരത്തെ ശക്തമായ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വി.എസ് എന്ന വികാരം വോട്ടാക്കി മാറ്റാന്‍ ഇത് സഹായിക്കുമെന്ന വിലയിരുത്തലുകള്‍ പാര്‍ട്ടിയിലുണ്ടായെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്റെ കര്‍ശന നിലപാട് ഇതിന് തടസ്സമായി. അരുണ്‍കുമാറിന് സീറ്റ് നല്‍കേണ്ടതില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാടിന് മുന്നില്‍ പാര്‍ട്ടി വഴങ്ങുകയായിരുന്നു. ഇതോടെ മലമ്പുഴയില്‍ എ. പ്രഭാകരന്‍ തന്നെ വീണ്ടും ജനവിധി തേടും.

രണ്ടു ടേം വ്യവസ്ഥയുടെ പേരില്‍ എ.എന്‍ ഷംസീറിനെ ഒഴിവാക്കിയത് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്. പല ഉറച്ച സീറ്റുകളിലും ടേം വ്യവസ്ഥയില്‍ ഇളവ് നല്‍കിയപ്പോഴും ഷംസീറിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയുണ്ടായില്ല. പി.എ മുഹമ്മദ് റിയാസിന് ഭാവിയില്‍ വെല്ലുവിളിയാകാന്‍ സാധ്യതയുള്ള യുവനേതാക്കളെ വെട്ടിനിരത്തുന്നതിന്റെ ഭാഗമായാണ് ഇതെന്നും സൂചനയുണ്ട്. മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ കുടുംബത്തില്‍ നിന്നുള്ളവര്‍ക്കും ഇത്തവണ സീറ്റ് നല്‍കിയില്ല. പിണറായിയുടെ കീഴില്‍ വളര്‍ന്നു വന്നവരും അദ്ദേഹത്തിന്റെ വിശ്വസ്തരും മാത്രമാണ് പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ മരുമകന്‍ കൂടിയായ പി.എ മുഹമ്മദ് റിയാസിന് പാര്‍ട്ടിയിലും ഭരണത്തിലും ഭാവിയില്‍ എതിര്‍ശബ്ദമാകാന്‍ സാധ്യതയുള്ള ആരെയും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കോഴിക്കോട് ജില്ലയിലുള്‍പ്പെടെ നടന്ന സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ഇതിന് ഉദാഹരണമാണ്. പിണറായി വിജയന്‍ എന്ന ഒരൊറ്റ നേതാവിലേക്ക് പാര്‍ട്ടിയും ഭരണവും കേന്ദ്രീകരിക്കുന്ന 'പിണറായിസം' ആണ് ഈ പട്ടികയുടെ അടിസ്ഥാനം.

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ സി.പി.എം വലിയ വെട്ടിനിരത്തലുകള്‍ നടത്തുമ്പോഴും പാര്‍ട്ടിക്ക് ആത്മവിശ്വാസം നല്‍കുന്നത് പ്രതിപക്ഷത്തെ അനിശ്ചിതത്വമാണ്. കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥി പട്ടികയെച്ചൊല്ലിയുള്ള തര്‍ക്കങ്ങളും ഗ്രൂപ്പ് വഴക്കുകളും തുടരുന്ന സാഹചര്യത്തില്‍, ഭരണവിരുദ്ധ വികാരം മറികടക്കാന്‍ കൃത്യമായ പ്ലാനിംഗോടെയുള്ള നീക്കമാണ് ഇടതുപക്ഷം നടത്തുന്നത്. സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് പ്രചാരണത്തില്‍ ബഹുദൂരം മുന്നിലെത്താന്‍ കഴിഞ്ഞത് ഗുണകരമാകുമെന്ന് പാര്‍ട്ടി വിലയിരുത്തുന്നു.

പ്രധാന മാറ്റങ്ങള്‍ ഒറ്റനോട്ടത്തില്‍:

മലമ്പുഴ: വി.എ അരുണ്‍കുമാറിനെ ഒഴിവാക്കി, എ പ്രഭാകരന്‍ തന്നെ മത്സരിക്കും.

തലശ്ശേരി: എ.എന്‍ ഷംസീറിന് പകരം കാരായി രാജന്‍.

മട്ടന്നൂര്‍: ഇത്തവണ വി.കെ സനോജ് ജനവിധി തേടും.

പഴയ മുഖങ്ങള്‍: കെ.കെ ശൈലജ ടീച്ചര്‍ (പേരാവൂര്‍), എ.സി മൊയ്തീന്‍ (കുന്നംകുളം), പ്രൊഫ. സി രവീന്ദ്രനാഥ് (മണലൂര്‍) തുടങ്ങിയവര്‍ പട്ടികയിലുണ്ട്.

വി.എസ്. അച്യുതാനന്ദന്റെ മകന്‍ വി.എ. അരുണ്‍കുമാറിനെ മലമ്പുഴയില്‍ തഴഞ്ഞത് പ്രാദേശിക പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ നിരാശയുണ്ടാക്കിയിട്ടുണ്ട്. വി.എസിനോടുള്ള സ്‌നേഹസൂചകമായി അരുണ്‍കുമാറിനെ മത്സരിപ്പിക്കുമെന്ന് ഉറച്ചുവിശ്വസിച്ചിരുന്ന ഒരു വിഭാഗം പ്രവര്‍ത്തകര്‍ നേതൃത്വത്തിന്റെ 'വെട്ടിനിരത്തല്‍' തന്ത്രത്തില്‍ അസംതൃപ്തരാണ്. വി.എസ് എന്ന വികാരത്തെ പാര്‍ട്ടിക്കുള്ളില്‍ നിന്നും പൂര്‍ണ്ണമായും തുടച്ചുനീക്കാനുള്ള മുഖ്യമന്ത്രിയുടെ നീക്കമാണിതെന്ന് വിമര്‍ശനം ഉയരുന്നു. എ. പ്രഭാകരന് വീണ്ടും അവസരം നല്‍കിയത് പുതുമുഖങ്ങളെ കൊണ്ടുവരണമെന്ന വാദത്തിന് വിരുദ്ധമാണെന്നും ആരോപണമുണ്ട്.

സ്പീക്കര്‍ എ.എന്‍ ഷംസീറിനെ തലശ്ശേരിയില്‍ നിന്ന് മാറ്റിയത് കണ്ണൂരിലെ യുവനിരയെ ഞെട്ടിച്ചിരിക്കുകയാണ്. രണ്ടു ടേം വ്യവസ്ഥയുടെ പേരില്‍ ഷംസീറിനെ ഒഴിവാക്കിയപ്പോള്‍ മറ്റ് പലര്‍ക്കും ഇളവ് നല്‍കിയതാണ് അമര്‍ഷത്തിന് കാരണം. മുഹമ്മദ് റിയാസിനായി കളമൊരുക്കാന്‍ ഷംസീറിനെ ബലിനല്‍കി എന്ന പ്രചാരണം സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ സജീവമാണ്. മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ കുടുംബത്തില്‍ നിന്ന് ആരെയും പരിഗണിക്കാത്തതില്‍ അദ്ദേഹത്തോടും കുടുംബത്തോടും കൂറുള്ള ഒരു വിഭാഗം പ്രവര്‍ത്തകര്‍ക്ക് കടുത്ത വിയോജിപ്പുണ്ട്. പാര്‍ട്ടിയെ പ്രതിസന്ധി ഘട്ടങ്ങളില്‍ നയിച്ച നേതാവിനോടുള്ള അവഗണനയാണിതെന്നാണ് ഇവരുടെ വാദം. മുഖ്യമന്ത്രിയുടെ വിശ്വസ്ത വലയത്തിന് പുറത്തുള്ളവര്‍ക്ക് സ്ഥാനമില്ലെന്ന സന്ദേശമാണ് ഇതിലൂടെ നല്‍കുന്നതെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ രഹസ്യമായി പറയുന്നു.

Tags:    

Similar News