ആര്യാടന്‍ ഷൗക്കത്ത് ജയിക്കില്ല; എനിക്കും യുഡിഎഫിനും കൂടി കിട്ടുന്ന വോട്ടാണ് പിണറായിസത്തിന് എതിരായ ജനവിധി; സ്വരാജ് ജയിക്കുമോ തോല്‍ക്കുമോ എന്നൊന്നും അറിയില്ല; മമതയുടെ നിര്‍ദ്ദേശം ഏറ്റെടുത്ത് മത്സരം; നിലമ്പൂരില്‍ പിവി അന്‍വര്‍ മത്സരത്തിന്; നയം വ്യക്തമാക്കി അന്‍വര്‍; അജണ്ട സതീശനെ തകര്‍ക്കല്‍
മലപ്പുറം: കേരളത്തില്‍ തന്റെ പുതിയ രാഷ്ട്രീയ എതിരാളിയെ പിവി അന്‍വര്‍ പ്രഖ്യാപിച്ചു. വിഡി സതീശന്‍. മുഖ്യമന്ത്രി സ്ഥാനത്തേക്ക് തനിക്ക് വേണ്ടി കൈ ഉയര്‍ത്താനാണ് ആര്യാടനെ സതീശന്‍ സ്ഥാനാര്‍ത്ഥിയാക്കിയതെന്ന് അന്‍വര്‍ ആരോപിച്ചു. യുഡിഎഫ് വാതില്‍ അടച്ച സാഹചര്യത്തില്‍ താന്‍ മത്സരിക്കുകയാണെന്ന് അന്‍വര്‍ പ്രഖ്യാപിച്ചു. നിലമ്പൂരില്‍ ജയിക്കുമെന്നും അന്‍വര്‍ പറയുന്നു. താനും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും ചേര്‍ന്ന് നേടുന്ന വോട്ടാണ് പിണറായിസത്തിനെതിരായ വികാരം. രണ്ടു പേരും ചേര്‍ന്ന് പിടിക്കുന്ന അത്രയും വോട്ട് സിപിഎം സ്ഥാനാര്‍ത്ഥി എം സ്വരാജ് നേടില്ലെന്നാണ് അന്‍വറിന്റെ പ്രഖ്യാപനം. തന്നെ യുഡിഎഫിലെടുക്കാന്‍ അക്ഷീണം പ്രയത്‌നിച്ച യുഡിഎഫ് നേതാക്കള്‍ക്ക് നന്ദി പറഞ്ഞാണ് അന്‍വര്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. ആര്യാടന്‍ ഷൗക്കത്തിനെതിരെ കടുത്ത ആരോപണങ്ങളാണ് അന്‍വര്‍ ഉയര്‍ത്തുന്നത്. യുഡിഎഫ് എന്ന ഓപ്ഷന്‍ അവസാനിച്ചതു കൊണ്ടാണ് മത്സരിക്കുന്നതെന്ന് അന്‍വര്‍ പറഞ്ഞു.
തൃണമൂല്‍ കോണ്‍ഗ്രസ് അന്‍വറിന് പാര്‍ട്ടി ചിഹ്നം അനുവദിച്ചു. അന്‍വറിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം തീരുമാനം എടുത്തു. കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചുമതല തൃണമൂല്‍ കോണ്‍ഗ്രസിന്റെ രാജ്യസഭയിലെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ഡെറിക് ഒബ്രിയാന് നല്‍കി. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആദ്യ സംഘം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഇന്ന് കേരളത്തിലെത്തും. തൃണമൂല്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയായി പി വി അന്‍വര്‍ മത്സരരംഗത്ത് എത്തുന്നതോടെ നിലമ്പൂരിലെ മത്സരം കടുക്കും. തൃണമൂല്‍ കോണ്‍ഗ്രസിനെ സംബന്ധിച്ച് ദീര്‍ഘകാലമായുള്ള കേരള മിഷനില്‍ നിലമ്പൂര്‍ തിരഞ്ഞെടുപ്പ് ഒരു പ്രധാന ചുവടുവെയ്പ്പ് ആയേക്കുമെന്നും വിലയിരുത്തലുണ്ട്. സിപിഎമ്മും കോണ്‍ഗ്രസും ബിജെപിയും നിലമ്പൂരില്‍ മത്സരിക്കുന്നുണ്ട്. ഇതിനൊപ്പം അന്‍വര്‍ കൂടിയെത്തും. നിലമ്പൂരിലെ ജനങ്ങള്‍ കൈവിട്ടാല്‍ ഞാന്‍ ഉണ്ടാകുമെന്ന് എനിക്കുറപ്പില്ലെന്ന് പറഞ്ഞു കൊണ്ടാണ് അന്‍വര്‍ സ്ഥാനാര്‍ത്ഥിയാകുന്നത്. മരണം മുന്നേ കുറിക്കപ്പെട്ടതാണെന്ന ഖുറാന്‍ വചനം അടക്കം പറഞ്ഞാണ് പ്രഖ്യാപനം.
കേരളത്തില്‍ ചുവടുറപ്പിക്കാന്‍ നേരത്തെയും മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ ശ്രമം നടത്തിയിരുന്നു. നിലമ്പൂരിലെ സിറ്റിംഗ് എംഎല്‍എ ആയിരുന്ന അന്‍വര്‍ രാജിവെച്ച ഒഴിവിലാണ് നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. പിണറായി വിജയനെതിരെ നിലപാട് സ്വീകരിച്ച് സിപിഎമ്മുമായി അകന്ന അന്‍വര്‍ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫ് നേതൃത്വവുമായും അകന്നിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെയും നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിനെതിരെയും രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തിയ അന്‍വര്‍ മത്സരരംഗത്ത് വരുന്നത് പ്രചരണത്തിന് പുതിയ മാനം നല്‍കും. ബംഗാളിലെ ഉപതിരഞ്ഞെടുപ്പില്‍ തൃണമൂലിനെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരുന്നു. ഇത് ബംഗാള്‍ മുഖ്യമന്ത്രി മമതയെ ചൊടിപ്പിച്ചിരുന്നു. ഇതിനുള്ള രാഷ്ട്രീയ പ്രതികാരം കൂടിയാണ് നിലമ്പൂരിലെ അന്‍വറിന്റെ മത്സരം.
അജണ്ട സതീശനെ തകര്‍ക്കല്‍
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോകുകയാണെന്ന് പിവി അന്‍വര്‍ നാടകീയമായി പ്രഖ്യാപിക്കുകയായിരുന്നു. ഇന്ന് രാവിലെ അന്‍വര്‍ മത്സരിക്കുമെന്ന തരത്തില്‍ വാത്തകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് വീട്ടില്‍ മാധ്യമങ്ങളെ കണ്ടത്. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ വീട്ടില്‍ വന്നുവെന്നും കൂടിക്കാഴ്ച്ച നടത്തിയെന്നും പിവി അന്‍വര്‍ വിശദീകരിച്ചു. ഇന്നലെയും യുഡിഎഫ് നേതാക്കള്‍ സംസാരിച്ചു. രാഹുല്‍ മാങ്കൂട്ടത്തില്‍ ഇവിടെ വന്നു. പിണറായിസത്തിന്റെ ഇരയാണ് രാഹുല്‍. കാത്തിരിക്കണമെന്ന് രാഹുല്‍ പറഞ്ഞു. സൗഹൃദപറഞ്ഞായിരുന്നു കൂടിക്കാഴ്ചയെന്നും പിവി അന്‍വര്‍ പറഞ്ഞു. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്നലെ പറഞ്ഞത് ചിലത് വളച്ചൊടിച്ചുവെന്ന് പിവി അന്‍വര്‍ പ്രതികരിച്ചു. ഇന്നലെ പറഞ്ഞത് പിണറായി സര്‍ക്കാരിനെതിരെയാണ്. സര്‍ക്കാര്‍ വിരുദ്ധ നിലപാടില്‍ നിന്നും താന്‍ പിന്നോട്ട് പോയിട്ടില്ല. വന ഭേദഗതി ബില്ല് രഹസ്യമായി പാസാക്കാന്‍ ശ്രമിച്ചു. ബില്ല് വിവരം കിട്ടിയത് നിയമസഭ പ്രസില്‍ നിന്നാണ്. അതിനെതിരായിരുന്നു സമരമെന്ന് അന്‍വര്‍ പറഞ്ഞു.
രാജിവെക്കുമ്പോള്‍ വീണ്ടും മത്സരിക്കണം എന്ന് പറഞ്ഞില്ല. വിഡി സതീശന്റെ നേതൃത്വത്തില്‍ ഹരിത എംഎല്‍എ പ്രവര്‍ത്തനം ആണ് മലയോര മേഖലയില്‍ യുഡിഎഫിനെ തകര്‍ത്തത്. യുഡിഎഫ് അസോസിയേറ്റഡ് മെമ്പര്‍ അംഗീകരിച്ചതാണ്. ആ ചര്‍ച്ചയില്‍ വിശ്വാസം ഉണ്ടായിരുന്നു. ആ ഉത്തരവാദിത്വം സതീശന്‍ നടപ്പാക്കിയില്ല. നീട്ടിക്കൊണ്ടുപോയി. ആ മര്യാദപോലും സതീശന്‍ കാണിച്ചില്ലെന്നും അന്‍വര്‍ പറഞ്ഞു. ആര്യാടന്‍ ഷൗക്കത്ത് ജയിക്കില്ലെന്ന് പറഞ്ഞു. ഇവിടെയാണ് തര്‍ക്കം തുടങ്ങിയത്. വീണ്ടും ചര്‍ച്ച തുടര്‍ന്നു. ഉറപ്പുള്ള സീറ്റ് നല്‍കിയില്ല. യുഡിഎഫ് നേതാക്കളില്‍ ചിലരുടെ താല്പര്യം സ്വന്തം വളര്‍ച്ചയാണ്. യുഡിഎഫിനെ തോല്‍പ്പിക്കാന്‍ അല്ല ശ്രമിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആര് കൈപ്പോക്കും എന്നതാണ് ചില യുഡിഎഫ് നേതാക്കള്‍ നോക്കുന്നത്. പിണറായിസത്തെ തോല്‍പ്പിക്കല്‍ ആണ് ലക്ഷ്യം.
പിവി അന്‍വറിന്റെ വാതില്‍ അടച്ചിട്ടും ഇല്ല തുറന്നിട്ടും ഇല്ല. ഷൗക്കത്തിനെതിരായ ജന വികാരം ഇന്നും ശക്തമാണ്. എന്നെ സഹായിച്ചവരേ തിരഞ്ഞു പിടിച്ചു ബുദ്ധിമുട്ടിച്ചു. അവര്‍ ഇന്നും ഷൗക്കത്തിന് എതിരാണ്. വ്യാപാരി വ്യവസായി സമൂഹം ഇന്നും എതിരാണ്. ഷൗക്കത്തിന് മുസ്ലിം സമുദായത്തിന്റെ പിന്തുണ ഇല്ല. മുസ്ലിം സമുദായത്തിന് എതിരായിരുന്നു സിനിമ. പികെ സൈനബയുടെ അനുഭവം മുന്നില്‍ ഉണ്ട്. ഹിന്ദുക്കള്‍ സ്വരാജിനെതിരെയാണ്. ശബരിമല വിഷയത്തിലെ നിലപാട് ഇന്നും മറന്നിട്ടില്ല. പാണക്കാട് തങ്ങന്മാരെ കുറ്റം പറഞ്ഞത് മറന്നിട്ടില്ല. ഇതൊന്നും സമുദായം മറന്നിട്ടില്ലെന്നും അന്‍വര്‍ പറഞ്ഞു.
സിനിമയിലെ പ്രമേയങ്ങള്‍ മത വിരുദ്ധമാണ്. ഷൗക്കത്ത് തോല്‍ക്കുന്ന തെരഞ്ഞെടുപ്പില്‍ ഞാന്‍ എന്തിന് പിന്തുണ നല്‍കണം. സരിത കേസില്‍ ഉമ്മന്‍ചാണ്ടിക്ക് സതീശന്‍ പിന്തുണ നല്‍കിയില്ല. അഞ്ചാം മന്ത്രി സ്ഥാനത്തിന് എതിരായിരുന്നു സതീശന്‍. സ്ഥാനാര്‍ഥിയും സ്ഥാനാര്‍ഥിയുടെ സംരക്ഷകനും ഒരു പോലെയാണ്. ഈ നേതൃത്വം തന്നെ തുടരുകയാണെങ്കില്‍ യുഡിഎഫ് അധികാരത്തില്‍ വരില്ല. യുഡിഎഫ് വാതില്‍ നേരത്തെ അടച്ചതാണ്. സതീശനുമായുള്ള പ്രശ്‌നം നേരത്തെ തീര്‍ത്തതാണ്. സതീശന് പിറകില്‍ പിണറായിയാണ്. അന്‍വറിനെ കൂട്ട് പിടിക്കരുത് പിണറായി ആവശ്യപ്പെട്ടു. താന്‍ ഉയര്‍ത്തിയ വിഷയങ്ങള്‍ ഏറ്റെടുത്തില്ല. അജിത് കുമാറിനെ ഡിജിപി ആക്കാനുള്ള നീക്കത്തെ സതീശന്‍ എതിര്‍ത്തില്ല. സുജിത് ദാസിനെ തിരിച്ചെടുത്തുവെന്നും അന്‍വര്‍ പറഞ്ഞു.