യുവ എംഎല്‍എയുടെ അര്‍ദ്ധ രാത്രിയിലെ ഓതയിലെ ചര്‍ച്ച രാഷ്ട്രീയ മണ്ടത്തരം; ആരും യുത്ത് കോണ്‍ഗ്രസ് അധ്യക്ഷനെ ചര്‍ച്ചയ്ക്കായി ചുമതലപ്പെടുത്തിയിരുന്നില്ല; അന്‍വറിനെ കണ്ട മാങ്കൂട്ടത്തിലിനെ ശാസിക്കുമെന്ന് വിഡി സതീശന്‍; പിണറായിസത്തിനെതിരായ കൂടിക്കാഴ്ചയില്‍ കോണ്‍ഗ്രസിന് അതൃപ്തി; നിലമ്പൂരില്‍ ആദ്യ ശാസന എത്തുമ്പോള്‍

Update: 2025-06-01 05:30 GMT

മലപ്പുറം: പിവി അന്‍വറിനെ അര്‍ദ്ധ രാത്രിയില്‍ വീട്ടില്‍ പോയി കണ്ട പാലക്കാട് എംഎല്‍എയും യുത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെ യുഡിഎഫ് ശാസിക്കും. അന്‍വറിനെ പോയി കണ്ട മാങ്കൂട്ടത്തിലിന്റെ നടപടി തികച്ചും തെറ്റായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വിശദീകരിച്ചു. ഈ സാഹചര്യത്തില്‍ താന്‍ ശാസിക്കുമെന്നും സതീശന്‍ പറഞ്ഞു. ഒരു യുവ എംഎല്‍എയ്ക്ക് ചേര്‍ന്ന നടപടിയായിരുന്നില്ല മാങ്കൂട്ടത്തിലിന്റേതെന്നും സതീശന്‍ പറഞ്ഞു. ആരും അന്‍വറുമായി ചര്‍ച്ച ചെയ്യാന്‍ മാങ്കൂട്ടത്തിലിനെ ചുമതലപ്പെടുത്തിയിരുന്നില്ലെന്നും വ്യക്തമാക്കി.

അര്‍ധരാത്രിയില്‍ പി.വി. അന്‍വറിന്റെ ഒതായിയിലെ വീട്ടില്‍ അനുനയത്തിന് പോയതില്‍ വിശദീകരണവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്തു വന്നിരുന്നു. പിണറായിസത്തിനെതിരേ പോരാട്ടം പ്രഖ്യാപിച്ചിട്ടുണ്ടെങ്കില്‍ അതില്‍ ജയിക്കാന്‍ കഴിയുക യുഡിഎഫിനാണെന്നും അതിവൈകാരികമായി തീരുമാനങ്ങളെടുക്കരുതെന്ന് അന്‍വറിനോട് പറഞ്ഞതായി രാഹുല്‍ മാങ്കൂട്ടത്തില്‍ മാധ്യമങ്ങളോടു പ്രതികരിച്ചു. അതിവൈകാരികമായി തീരുമാനങ്ങളെടുക്കരുത്. പിണറായിസത്തിനെതിരായി പോരാട്ടം പ്രഖ്യാപിച്ചിട്ടുണ്ടെങ്കില്‍ അതില്‍ ജയിക്കാനാവുക യുഡിഎഫിനാണ്. അതിനാല്‍ യുഡിഎഫിനെ പിന്തുണയ്ക്കണമെന്നാണ് അന്‍വറിനോട് ആവശ്യപ്പെട്ടത്. അത് ഏതെങ്കിലും ഒരു ചുമതലയുടെയോ അനുനയത്തിന്റെയോ അടിസ്ഥാനത്തിലല്ല. പിണറായിസത്തോട് വിയോജിക്കുന്നതിന് മുന്‍പ് പി.വി. അന്‍വറുമായി ഒരു ബന്ധവുമുണ്ടായിരുന്നില്ല. അന്‍വറിന്റെ രാഷ്ട്രീയത്തോട് യോജിപ്പോ താത്പര്യമോ ഉണ്ടായിരുന്ന ആളല്ല താനെന്നും മാങ്കൂട്ടത്തില്‍ പറഞ്ഞു. ഇതിന് ശേഷമാണ് സതീശന്‍ നിലപാട് വിശദീകരിച്ചത്.

തന്റെ കൈയില്‍ പണമില്ലെന്നാണ് അന്‍വര്‍ പറയുന്നത്. നമുക്കറിയുന്ന പി.വി. അന്‍വര്‍ എന്നത് ഒരു ധനാഢ്യനാണ്. ഒന്‍പത് വര്‍ഷംകൊണ്ട് അദ്ദേഹത്തിന്റെ സമ്പത്തിനെവരെ കൊള്ളയടിച്ച ഒരു സംവിധാനത്തിനെതിരായി സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ അതിവൈകാരികമായി തീരുമാനങ്ങളെടുത്ത് ലക്ഷ്യംമാറരുതെന്നു മാത്രമാണ് അദ്ദേഹത്തോട് സൂചിപ്പിച്ചത്. നിലമ്പൂരില്‍ യുഡിഎഫ് ആധികാരികമായി ജയിക്കുമെന്നും രാഹുല്‍ പ്രത്യാശ പ്രകടിപ്പിച്ചു. പാര്‍ട്ടിയുടെ അനുമതിയോടെയാണോ അന്‍വറിന്റെ വീട്ടില്‍ പോയതെന്ന ചോദ്യത്തിന്, പാര്‍ട്ടി അത്തരത്തില്‍ ചുമതലപ്പെടുത്തേണ്ട അത്ര ഗ്രേഡിലുള്ള ആളല്ല താനെന്ന് മാങ്കൂട്ടത്തില്‍ മറുപടി പറഞ്ഞു. അതിന് കുറെക്കൂടി മുതിര്‍ന്ന ആളുകള്‍ പാര്‍ട്ടിയിലുണ്ട്. തന്നെ ഒരാളും ചുമതലപ്പെടുത്തിയിട്ടില്ല. പിണറായിസത്തിനെതിരേ സംസാരിച്ചുതുടങ്ങിയതുമുതല്‍ അന്‍വറുമായി പരിചയമുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിലാണ് സന്ദര്‍ശനമെന്നും മാങ്കൂട്ടത്തില്‍ പറഞ്ഞു.

Similar News