'ഒരു മിസ്ഡ് കോള്‍ പോലും ലഭിച്ചില്ല; നിലമ്പൂരില്‍ പ്രചാരണത്തിന് തന്നെ ആരും ക്ഷണിച്ചല്ല; ക്ഷണിക്കാതെ ഒരിടത്തും പോകാറില്ല; അവിടെ എന്നെ വലിയ ആവശ്യമില്ലെന്നാണ് മനസിലാക്കുന്നത്; യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വിജയിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ'; ഉപതിരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്നു അകറ്റിനിര്‍ത്തിയതില്‍ അതൃപ്തി പരസ്യമാക്കി ശശി തരൂര്‍

'ഒരു മിസ്ഡ് കോള്‍ പോലും ലഭിച്ചില്ല; നിലമ്പൂരില്‍ പ്രചാരണത്തിന് തന്നെ ആരും ക്ഷണിച്ചല്ല

Update: 2025-06-19 08:19 GMT

തിരുവനന്തപുരം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പ്രചാരണത്തിന് ക്ഷണിക്കാത്തതിലെ അതൃപ്തി പരസ്യമാക്കി മുതിര്‍ന്ന കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. നിലമ്പൂരിലേക്ക് തന്നെ ആരും ക്ഷണിച്ചില്ലെന്നും ക്ഷണിച്ചാല്‍ പോകുമായിരുന്നുവെന്നുമാണ് ശശി തരൂര്‍ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞത്. നിലമ്പൂരിലേക്ക് വരണമെന്നഭ്യര്‍ഥിച്ച് ഒരു മിസ്ഡ് കോള്‍ പോലും ലഭിച്ചിട്ടില്ല. ക്ഷണിക്കാതെ ഒരിടത്തും പോകാറില്ല. അവിടെ എന്നെ വലിയ ആവശ്യമില്ലെന്നാണ് മനസിലാക്കുന്നത്. വലിയ ബുദ്ധിമുട്ടില്ലാതെ യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് വിജയിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ശശി തരൂര്‍ പറഞ്ഞു.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ പ്രിയങ്ക ഗാന്ധിയടക്കമുള്ള നേതാക്കള്‍ എത്തിയിരുന്നു. ശശി തരൂരിന്റെ അഭാവത്തെ കുറിച്ചുള്ള ചോദ്യങ്ങളോട് അദ്ദേഹം വിദേശത്താണ് എന്ന മറുപടിയാണ് യു.ഡി.എഫ് നേതൃത്വം നല്‍കിയിരുന്നത്. യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ പ്രചാരണത്തിനായി അങ്ങനെയൊരു പ്രത്യേക ക്ഷണം വേണോ എന്ന ചോദ്യത്തിന് ക്ഷണിക്കാതെ നേതാക്കളാരും പോകാറില്ലെന്നായിരുന്നു തരൂരിന്റെ മറുപടി. പ്രിയങ്കാ ഗാന്ധിയടക്കം ഇങ്ങനെയാണ് വന്നത്.

16 വര്‍ഷമായി കോണ്‍ഗ്രസിനൊപ്പം പ്രവര്‍ത്തിക്കുകയാണ്. പാര്‍ട്ടിയോടും പ്രവര്‍ത്തകരോടും ഒരു പ്രശ്‌നവുമില്ല. പാര്‍ട്ടിയോടുള്ള സ്‌നേഹത്തില്‍ സംശയം വേണ്ട. പാര്‍ട്ടി അവഗണിച്ചുവെന്ന തോന്നലും ഇല്ല. നേതൃത്വത്തിനോട് ചില പ്രശ്‌നങ്ങളുണ്ടെന്ന് എല്ലാവര്‍ക്കുമറിയാം. അതൊക്കെ പാര്‍ട്ടിക്കകത്ത് സംസാരിക്കാറാണ് പതിവെന്നും തരൂര്‍ പറഞ്ഞു. ബിജെപിയിലേക്കെന്ന അഭ്യൂഹവും തരൂര്‍ തള്ളി. താന്‍ എവിടേക്കും പോകുന്നില്ലെന്നും ബി.ജെ.പി പ്രവേശനത്തെ കുറിച്ചുള്ള ചോദ്യങ്ങളോട് അദ്ദേഹം പ്രതികരിച്ചു.

പ്രധാനമന്ത്രിയുമായി സംസാരിച്ചത് നയതന്ത്ര ദൗത്യത്തെ പറ്റി മാത്രമെന്ന് തരൂര്‍ പറഞ്ഞു.കോണ്‍ഗ്രസ് നേതൃത്വവുമായി അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിലും രാഷ്ട്രീയ ലൈനില്‍ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു. നേതൃത്വത്തോട് പലപ്പോഴും അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും എല്ലാവരോടും സൗഹൃദപരമായാണ് പോകുന്നത്'..തരൂര്‍ പറഞ്ഞു.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ഏതാണ്ട് മുഴുവന്‍ കോണ്‍ഗ്രസ് നേതാക്കളും യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിന്റെ പ്രചാരണത്തിന് എത്തിയിരുന്നു. എന്നാല്‍ പ്രവര്‍ത്തകസമിതി അംഗവും എംപിയുമായ ശശി തരൂര്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരു പരിപാടിയിലും പങ്കെടുത്തിട്ടില്ല. തരൂരിന്റെ അസാന്നിധ്യം തെരഞ്ഞെടുപ്പ് പ്രചാരണസമയത്ത് തന്നെ ശ്രദ്ധേയമായിരുന്നു.

അതേസമയം ഇന്ന് തിരുവനന്തപുരത്ത് ഫ്രഞ്ച് അംബാസിഡര്‍ തിയറി മാത്യുവുമായി നയതന്ത്ര-സാസ്‌കാരിക സംവാദത്തിലും തരൂര്‍ പങ്കെടുക്കും. അതിന് ശേഷം വീണ്ടും വിദേശ യാത്രയ്ക്ക് പോകും തരൂര്‍. റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയിലേക്കാണ് ഈ യാത്ര. അതിപ്രധാന നയതന്ത്ര ദൗത്യം ഈ യാത്രയിലും തരൂരിന് മുന്നിലുണ്ടെന്നാണ് സൂചന. റഷ്യന്‍ സര്‍ക്കാരിന്റെ അന്തരാഷ്ട്ര സമ്മേളനത്തിന് കേന്ദ്ര സര്‍ക്കാരിന്റെ അടക്കം അനുമതി വാങ്ങിയാണ് തരൂര്‍ പോകുന്നത്. നിലവിലെ ആഗോള രാഷ്ട്രീയ സാഹചര്യത്തില്‍ റഷ്യയെ ഇന്ത്യയോട് ചേര്‍ത്ത് നിര്‍ത്തുകയെന്ന അനിവാര്യതയും ഈ ദൗത്യത്തിന്റെ അജണ്ടയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് ലാറ്റിന്‍ അമേരിക്കയിലും അമേരിക്കയിലും തരൂര്‍ നടത്തിയ നയതന്ത്ര ഇടപെടല്‍ നിര്‍ണ്ണായകമായി. പാക്കിസ്ഥാന്‍ അനുകൂല നിലപാട് സ്വീകരിച്ച കൊളംബിയ ഇന്ത്യയ്ക്ക് അനുകൂലമായി തിരുത്തലും വരുത്തി. പാക്കിസ്ഥാന്‍ പ്രതിനിധി സംഘത്തെ അമേരിക്കന്‍ ജനപ്രതിനിധി കളിയാക്കിയതും തരൂരിസത്തിന്റെ ഇടപെടലായിരുന്നു. ഇതിന് പിന്നാലെ യുകെയിലേക്ക് തരൂര്‍ പോയി. ലണ്ടന്‍ ദൗത്യവും രാജ്യത്തിന് വേണ്ടിയാണെന്ന സൂചനയുണ്ട്. ഇതിന് പിന്നാലെയാണ് റഷ്യന്‍ യാത്ര.

കേന്ദ്ര സര്‍ക്കാരിന് വേണ്ടിയാണ് ഈ യാത്രകളെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഇതൊന്നും തരൂരോ തരൂര്‍ ക്യാമ്പോ സ്ഥിരീകരിക്കുന്നുമില്ല. എന്നാല്‍ തരൂരിന് മോസ്‌കോയില്‍ നിര്‍ണ്ണായക ദൗത്യങ്ങളുണ്ടെന്നാണ് സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഓപ്പറേഷന്‍ സിന്ദൂര്‍ ദൗത്യത്തിന് ശേഷം തരൂര്‍ വിശദ ചര്‍ച്ചകളും നടത്തിയിരുന്നു. മോസ്‌കോ യാത്രയും അന്ന് ചര്‍ച്ചയായിരുന്നുവെന്നാണ് സൂചന.

വിദേശകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ആയശേഷം തനിക്ക് വിദേശകാര്യനയത്തില്‍ രാഷ്ട്രീയ വേര്‍തിരിവ് ഇല്ലാതായെന്ന് ശശി തരൂര്‍ വിശദീകരിച്ചിട്ടുണ്ട്. തുടര്‍ന്നും ഇതേ നിലപാട് തന്നെയാകും എടുക്കുകയെന്ന് ലേഖനത്തില്‍ തരൂര്‍ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടപ്രകാരം വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് തിരിച്ചെത്തിയശേഷമാണ് കഴിഞ്ഞ ദിവസം അദ്ദേഹം ലേഖനം എഴുതിയത്. ദേശീയതാല്‍പ്പര്യമുള്ള വിഷയങ്ങളില്‍ പാര്‍ടി നയമല്ല, പൊതുവായ നയമാകും സ്വീകരിക്കുക.

ഇന്ദിരാഗാന്ധിമുതല്‍ മന്‍മോഹന്‍സിങ് വരെയുള്ള പ്രധാനമന്ത്രിമാരും ഇത്തരം സന്ദര്‍ഭങ്ങളില്‍ വിദേശ സംഘങ്ങളെ അയച്ചിട്ടുണ്ടെന്നും ലേഖനത്തില്‍ പറയുന്നു. വിദേശ സന്ദര്‍ശക സംഘത്തിന്റെ വിജയ സാധ്യത ചോദ്യംചെയ്തവരെ വിമര്‍ശിക്കുന്ന തരൂര്‍, സംഘം എന്തിനാണോ പോയത് അത് നേടിയാണ് തിരിച്ചെത്തിയതെന്നും പറയുന്നു. നേരത്തെ ഇംഗ്ലീഷ് പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ നേതാക്കള്‍ രാഷ്ട്രീയവും ചരിത്രവും കൂടുതല്‍ മനസിലാക്കുന്നത് നല്ലതാണെന്ന് പരോക്ഷമായി സൂചിപ്പിച്ചിരുന്നു.

Tags:    

Similar News