വേണെങ്കില്‍ ഞാനും കൂടെ വരാം കേട്ടോ! നിലമ്പൂരില്‍ ഇനി രക്ഷയില്ലെന്ന് മനസ്സിലായതോടെ സോപ്പിടല്‍ തന്ത്രവുമായി പി വി അന്‍വര്‍; ഒടുവില്‍ ബേപ്പൂര്‍ അങ്കത്തിന് തയ്യാറാണെന്ന് പ്രഖ്യാപനം; 'മരുമോനിസ'ത്തിനെതിരെ പോരാട്ടത്തിന് തയ്യാറായ അന്‍വറിന് സതീശന്‍ 'കൈ' കൊടുക്കുമോ? മുന്നണി പ്രവേശനത്തിന് ചരടുവലിയുമായി പി വി അന്‍വര്‍

മുന്നണി പ്രവേശനത്തിന് ചരടുവലിയുമായി പി വി അന്‍വര്‍

Update: 2025-06-23 11:29 GMT

നിലമ്പൂര്‍: നിലമ്പൂരിലെ ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ ബേപ്പൂരില്‍ മത്സരിക്കാന്‍ താന്‍ തയ്യാറാണെന്ന് പി.വി അന്‍വര്‍. മരുമോനിസത്തിന്റെ അടിവേരു അറക്കാന്‍ അതിനും തയ്യാറാണ്. ഞാന്‍ പറയുന്ന നിര്‍ദേശങ്ങള്‍ യുഡിഎഫ് പ്രകടന പത്രിക ആക്കിയാല്‍ മലയോര മേഖലയില്‍ പൂര്‍ണമായും സീറ്റുകള്‍ യുഡിഎഫിന് ലഭിക്കുമെന്നും അന്‍വര്‍ പറഞ്ഞു.

'പ്രതിപക്ഷ നേതാവ് വി.ഡി സതീശനോട് വ്യക്തി വിരോധമില്ല. അദ്ദേഹത്തിന്റെ നിലപാട് തന്നെ അപമാനിക്കുന്നതായിരുന്നു. അതാണ് താന്‍ നേരത്തെ പറഞ്ഞത്. ഞാന്‍ പിടിച്ചത് എല്‍ഡിഎഫ് വോട്ടുകളാണ്. ഞാന്‍ പറഞ്ഞത് വസ്തുതയാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ഈ തെരഞ്ഞെടുപ്പ് കൊണ്ടുകഴിഞ്ഞു. യുഡിഎഫിലെ ഉത്തരവാദിത്തപെട്ട നേതാക്കള്‍ ഇത് മനസ്സിലാക്കണം'- അന്‍വര്‍ പറഞ്ഞു.

'മുഖ്യമന്ത്രി പിണറായി വിജയനെ മാറ്റാന്‍ പാര്‍ട്ടി ആവശ്യപ്പെടണം. താങ്കളെ കൊണ്ട് മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് പറയാന്‍ ആര്‍ജവം കാണിക്കണം. 2026 ല്‍ ഇക്കാര്യം ജനം പറയുമെന്നും അന്‍വര്‍ പറഞ്ഞു. വോട്ട് ചെയ്തും അല്ലാതെയും സഹായിച്ച മുഴുവന്‍ ജനങ്ങള്‍ക്കും നന്ദി. ജനങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടം മുന്നോട്ട് പോകും. നിങ്ങള്‍ അര്‍പ്പിച്ച വിശ്വാസം മരിക്കുന്നത് വരെ നിലനിര്‍ത്തും'. അന്‍വര്‍ പറഞ്ഞു.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഇരുമുന്നണികളേയും വിറപ്പിച്ച പ്രകടനത്തിന് പിന്നാലെ പ്രതിപക്ഷനേതാവും യുഡിഎഫ് ചെയര്‍മാനുമായ വി.ഡി. സതീശന്റെ നിലപാടിന് വഴങ്ങാമെന്ന സൂചന നല്‍കുന്നതാണ് പി.വി. അന്‍വറിന്റെ പ്രതികരണം. നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാന ആണിയടിക്കുമെന്ന് പ്രഖ്യാപിച്ച അന്‍വര്‍, മരുമോനിസത്തിന്റെ അടിവേരറുക്കാന്‍ 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബേപ്പൂരില്‍ മത്സിരിക്കാനും തയ്യാറാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു. വോട്ടെണ്ണി തീര്‍ന്നതിന് പിന്നാലെ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് അന്‍വര്‍ ഇക്കാര്യം അറിയിച്ചത്.

ഷൗക്കത്ത് നിലമ്പൂരില്‍ എം.എല്‍.എയാകുന്നത് തടയാന്‍ സകല അടവും പയറ്റിയിട്ടും അത് തടയാനായില്ല. ആ സ്ഥിതിക്ക് ഇനി യുഡിഎഫില്‍ കയറിപ്പറ്റിയാലും നിലമ്പൂരില്‍ സീറ്റ് കിട്ടാനിടയില്ല. അത് കണക്കുകൂട്ടിയാണ് ബേപ്പൂര്‍ അങ്കത്തിന് തയ്യാറാണെന്ന പ്രഖ്യാപനവും സതീശനോടും യുഡിഎഫിനോടുള്ള സമീപനത്തില്‍ അയവ് വരുത്തിയത്.

പ്രതിപക്ഷനേതാവിനോട് വ്യക്തിപരമായി വിരോധമില്ലെന്നും അന്‍വര്‍ പറഞ്ഞു. തിരഞ്ഞെടുപ്പിന് മുമ്പ് വി.ഡി. സതീശനെതിരേ നിശിതമായ ആരോപണങ്ങള്‍ ഉന്നയിച്ച അന്‍വര്‍, തന്നെ മുന്നണിയിലേക്ക് എടുക്കുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിനുണ്ടായത് വീഴ്ചയാണെന്ന് ഇത്തവണ ലഘൂകരിച്ചു. എന്നാല്‍, അത് തന്നെ അപമാനിക്കുന്നതിന് സമാനമായിരുന്നെന്ന് പറയാന്‍ വിമുഖത കാട്ടിയില്ല.

നേരത്തെ, തന്നെ മുന്നണിയില്‍ എടുക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ ചര്‍ച്ചകളില്‍ ബേപ്പൂര്‍ സീറ്റ് വെച്ചുനീട്ടിയിരുന്നെന്ന് അന്‍വര്‍ വെളിപ്പെടുത്തിയിരുന്നു. ആദ്യം മലമ്പുഴ വാഗ്ദാനം ചെയ്തെന്നും പിന്നീട് അത് ബേപ്പൂരായെന്നുമായിരുന്നു അന്ന് അന്‍വര്‍ പറഞ്ഞത്. തന്റെ സിറ്റിങ് സീറ്റ് വിട്ടുനല്‍കിയാണ് എല്‍ഡിഎഫില്‍നിന്ന് പുറത്തുവന്നത്. അതിനാല്‍, തനിക്ക് വീണ്ടും നിയമസഭയില്‍ എത്താന്‍ ഒരു സിറ്റിങ് സീറ്റ് ആവശ്യപ്പെട്ടിരുന്നുവെന്നും അന്‍വര്‍ വെളിപ്പെടുത്തിയിരുന്നു.

എന്നാല്‍, ഒട്ടും വിജയസാധ്യതയില്ലാത്ത മണ്ഡലങ്ങള്‍ വാഗ്ദാനംചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് അന്‍വര്‍ സതീശനെതിരെ രംഗത്തെത്തിയത്. തുടര്‍ന്നാണ് നിലമ്പൂരില്‍ മത്സരിക്കാന്‍ തീരുമാനിച്ചതും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നയിക്കുന്ന യുഡിഎഫിലേക്ക് ഇനിയിയില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള വാര്‍ത്താസമ്മേളനത്തിലായിരുന്നു അന്‍വര്‍ തുറന്നടിച്ചത്.

ഉപതെരഞ്ഞെടുപ്പ് ഫലം വരുന്നതിന് ഒരു ദിവസം മുമ്പ് നടത്തിയ പത്രസമ്മേളനത്തിലും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും വണ്ടൂര്‍ എം.എല്‍.എ എ.പി. അനില്‍ കുമാറിനും എതിരെ രൂക്ഷ വിമര്‍ശനവും ആരോപണവും പി.വി. അന്‍വര്‍ ഉന്നയിച്ചിരുന്നു. പറവൂര്‍ നിയമസഭ സീറ്റ് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ സതീശനെ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്ന് അന്‍വര്‍ ആരോപിച്ചു.

25 വര്‍ഷമായി സി.പി.ഐയാണ് പറവൂരില്‍ മത്സരിക്കുന്നത്. ഒരു ധാരണയുടെ പുറത്താണ് സതീശന്‍ ജയിക്കുന്നത്. പറവൂരില്‍ ശക്തനായ എതിരാളിയുണ്ടാകുമെന്നും സതീശനെ നിയമസഭ കാണിക്കില്ലെന്നുമാണ് പിണറായിയുടെ ഭീഷണി. ക്രമക്കേട് ആരോപണം ഉയര്‍ന്ന പുനര്‍ജനി പദ്ധതി സംബന്ധിച്ചുള്ളതാണ് മറ്റൊരു ഭീഷണി. പദ്ധതിയില്‍ വിജിലന്‍സ് അന്വേഷണം നടക്കുകയാണ്. മുഖ്യമന്ത്രി ഒപ്പിട്ടാല്‍ അത് എഫ്.ഐ.ആറാകുമെന്നും അന്‍വര്‍ പറഞ്ഞു. തനിക്കെതിരെ സതീശന്‍ നിലപാട് സ്വീകരിക്കാന്‍ പാടില്ലായിരുന്നു. തന്നെ മുന്നണി പ്രവേശനം തടഞ്ഞതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് എ.പി. അനില്‍ കുമാര്‍ ആണെന്നും അന്‍വര്‍ ആരോപിച്ചിരുന്നു.

സ്വതന്ത്ര സ്ഥാനാര്‍ഥിയായി 15 ശതമാനം വോട്ട് പിടിച്ചാല്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിനും അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുമുള്ള സാമ്പത്തിക സഹായം നല്‍കാമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഉപതെരഞ്ഞെടുപ്പില്‍ പല തവണ തൃണമൂല്‍ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്‌തെങ്കിലും സ്വീകരിച്ചില്ലെന്നും അന്‍വര്‍ വെളിപ്പെടുത്തിയിരുന്നു.

ഇരുമുന്നണികളേയും ഞെട്ടിച്ച് 19760 വോട്ടുകളാണ് പി.വി. അന്‍വര്‍ ഉപതിരഞ്ഞെടുപ്പില്‍ നേടിയത്. സ്വരാജിന് പോകുമായിരുന്ന ആര്യാടന്‍ ഷൗക്കത്ത് വിരുദ്ധവോട്ടുകളും, യുഡിഎഫ് സ്ഥാനാര്‍ഥിക്ക് പോകുമായിരുന്ന ഭരണവിരുദ്ധവോട്ടുകളും ഒരുപോലെ പി.വി. അന്‍വര്‍ പിടിച്ചുവെന്നാണ് പ്രാഥമികമായി വിലയിരുത്തപ്പെടുന്നത്. മലപ്പുറം ഡിസിസി പ്രസിഡന്റ് വി.എസ്. ജോയിയെ സ്ഥാനാര്‍ഥിയാക്കണമെന്ന നിര്‍ദേശം യുഡിഎഫ് തള്ളിയിരുന്നു. തിരഞ്ഞെടുപ്പ് ഫലത്തോടെ, തന്റെ നിര്‍ദേശവും പിന്തുണയും സ്വീകരിച്ചിരുന്നെങ്കില്‍ കൂടുതല്‍ വലിയ ഭൂരിപക്ഷത്തോടെ യുഡിഎഫ് സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാമായിരുന്നുവെന്ന് യുഡിഎഫ് നേതൃത്വത്തെ ബോധ്യപ്പെടുത്താനാകും അന്‍വര്‍ ഇനി ശ്രമിക്കുക.

Tags:    

Similar News