ഭക്ഷണം വാങ്ങാന്‍ ക്യൂ നിന്ന ആയിരത്തിലധികം വരുന്ന ജനക്കൂട്ടത്തിന് നേരെ ഇസ്രായേല്‍ ടാങ്കുകള്‍; അനേകം പാവങ്ങളുടെ ജീവന്‍ എടുത്ത് ആക്രമണം; ലോകം ഒരുമിച്ച് എതിര്‍ത്തപ്പോള്‍ എല്ലാം നിഷേധിച്ച് ഇസ്രായേല്‍: ഗാസയില്‍ സംഭവിക്കുന്നത്
ഭക്ഷണം വാങ്ങാന്‍ ക്യൂ നിന്ന ആയിരത്തിലധികം വരുന്ന ജനക്കൂട്ടത്തിന് നേരെ ഇസ്രായേല്‍ ടാങ്കുകള്‍
ഗാസ സിറ്റി: ഗാസയില്‍ ഇസ്രയേല്‍ തുടരുന്ന സൈനികനടപടിക്ക് എതിരെ വിവിധ രാജ്യങ്ങള്‍ വിമര്‍ശനവുമായി രംഗത്ത് എത്തുമ്പോള്‍ ആരോപണങ്ങള്‍ നിഷേധിക്കുകയാണ് ഇസ്രയേല്‍ ഭരണകൂടം. ഗാസ മുനമ്പില്‍ ഭക്ഷണം വാങ്ങാന്‍ ക്യൂ നിന്ന ആയിരത്തിലധികം ജനക്കൂട്ടത്തിന് നേരേയാണ് ഇസ്രയേല്‍ ടാങ്കുകള്‍ പാഞ്ഞടുത്തത് എന്നാണ് പറയപ്പെടുന്നത്. മുപ്പത്തിയൊന്ന് പേരാണ് ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്നാണ് ഫലസ്തീന്‍ ഭരണകൂടം ആരോപിക്കുന്നത്.
170 ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആയിരത്തോളം വരുന്ന ജനക്കൂട്ടത്തിന് നേരേയാണ് ആക്രമണം നടന്നത്. ഇസ്രായേലിന്റെയും അമേരിക്കയുടേയും പിന്തുണയുള്ള സന്നദ്ധ സംഘടനയായ ഗാസ ഹ്യൂമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ ഹബ്ബില്‍ ഭക്ഷണം വാങ്ങാന്‍ പോയവര്‍ക്ക് നേരേയാണ് ആക്രമണം നടന്നതെന്നാണ് റിപ്പോര്‍ട്ട്. ഇവിടേക്കാണ് ഇസ്രയേലി ടാങ്കുകള്‍ വെടിയുതിര്‍ത്തത് എന്നാണ് ആരോപണം. പുതിയ സഹായ വിതരണം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും മാരകമായ ആക്രമണമാണ് ഇതെന്നാണ് കരുതപ്പെടുന്നത്.
ഈ സന്നദ്ധ സംഘടനയുടെ പ്രവര്‍ത്തനം ആരംഭിച്ചിട്ട് കഷ്ടിച്ച് ഒരാഴ്ചയേ ആയിട്ടുള്ളൂ. എന്നാല്‍ ഇസ്രയേല്‍ സൈന്യം ഇക്കാര്യം നിഷേധിക്കുകയാണ്. തങ്ങള്‍ തീവ്രവാദികളെ മാത്രമാണ് ആക്രമിക്കുന്നതെന്നും കിംവദന്തികളും വ്യാജവാര്‍ത്തകളും വിശ്വസിക്കരുത് എന്നും അവര്‍ വ്യക്തമാക്കി. ഇസ്രയേല്‍ സൈനിക വക്താവ് ബിജി എഫീ ഡെഫ്രിന്‍ പറയുന്നത് ഭക്ഷണ വിതരണത്തിനായി തങ്ങള്‍ നാല് കേന്ദ്രങ്ങളാണ് ഗാസയില്‍ തുറന്നിട്ടുള്ളതെന്നാണ്.
കഴിഞ്ഞ ദിവസങ്ങളില്‍ പതിനാറായിരത്തിലധികം ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തു എന്നാണ്.. എന്നാല്‍ ഇത് തടസപ്പെടുത്താന്‍ ഹമാസ് ഭീകരര്‍ ശ്രമിക്കുന്നതായും അദ്ദേഹം സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. ഇതിന്റെ ഭാഗമായിട്ടാണ് ഹമാസ് വ്യാജപ്രചാരണം നടത്തുന്നതെന്നും ഡെഫ്രിന്‍ ആരോപിച്ചു. സാധാരണക്കാര്‍ക്ക് നേരേയല്ല ഭീകരവാദികളെന്ന് സംശയം തോന്നുന്നവര്‍ക്ക് നേരേ മാത്രമാണ് തങ്ങള്‍ ആക്രമണം നടത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇത് ഭക്ഷണ വിതരണം നടക്കുന്നതിന് ഒരു കിലോമീറ്റര്‍ അകലെയാണ്. അതേ സമയം എന്തെങ്കിലും അനിഷ്ട സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ ഉറപ്പായും അക്കാര്യം അന്വേഷിക്കുമെന്നും ഡെഫ്രിന്‍ അറിയിച്ചു. അതിനിടെ റെഡ് ക്രോസ് ഇന്റര്‍നാഷണല്‍ തെക്കന്‍ നഗരമായ റാഫയിലെ തങ്ങളുടെ ഫീല്‍ഡ് ആശുപത്രിയില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 179 പേര്‍ കൊല്ലപ്പെട്ടതായിട്ടാണ് വെളിപ്പെടുത്തിയത്. ഇവരില്‍ 21 പേരെ മരിച്ച നിലയിലാണ് ആശുപത്രിയില്‍ എത്തിച്ചത് എന്നാണ് സംഘടന വ്യക്തമാക്കിയത്. ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട ഭൂരിഭാഗം പേരും വെടിവെയ്പിലോ മിസൈല്‍ ആക്രമണത്തിലാണോ ആണ് പരിക്കേറ്റതെന്നും ആശുപത്രി വൃത്തങ്ങള്‍ സൂചിപ്പിച്ചു.
ഒരു വര്‍ഷം മുമ്പ് ഈ ആശുപത്രി തുടങ്ങിയതിന് ശേഷം ഇതാദ്യമായിട്ടാണ് ഇത്രയുമധികം പേരെ ആക്രമണത്തില്‍
പരിക്കേറ്റ നിലയില്‍ ഇവിടെ പ്രവേശിപ്പിക്കുന്നത്. ഐക്യരാഷ്ട്രസഭയും ആക്രമണത്തിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ്. സഹായ വിതരണം ഒരു മരണക്കെണിയായി മാറിയതായി പലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്കായുള്ള ഐക്യരാഷ്ട്ര ഏജന്‍സിയുടെ തലവന്‍ ഫിലിപ്പ് ലസാരിനി പ്രസ്താവനയില്‍ പറഞ്ഞു.
ഇസ്രയേലും അമേരിക്കയും മുന്‍കൈയെടുത്ത് നടത്തുന്ന ഭക്ഷണ വിതരണവുമായി സഹകരിക്കാന്‍ ഐക്യരാഷ്ട്രസഭയുടെ ഏജന്‍സികളും ഇപ്പോള്‍ വിസമ്മതിക്കുകയാണ്. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സൈന്യം ഭക്ഷണം വാങ്ങാനെത്തിയ ജനങ്ങള്‍ക്ക് നേരേ വെടിവെച്ചതെന്നാണ് റിപ്പോര്‍ട്ട്. കൊല്ലപ്പെട്ടവരിലും പരിക്കേറ്റതിലും ഭൂരിഭാഗം പേരും സ്ത്രീകളും കുട്ടികളുമാണ് എന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരം.