അനിയന്ത്രിതമായ കുടിയേറ്റം ബ്രിട്ടനെ നശിപ്പിക്കുകയാണ്; തിരിച്ചടിക്കുക അല്ലെങ്കില്‍ മരിക്കുക; ഈ അവസ്ഥ തുടരുകയാണെങ്കില്‍, അക്രമം നിങ്ങളിലേക്കും വരും; ബ്രിട്ടീഷ് പാര്‍ലമെന്റ് പിരിച്ചുവിടണം; ലണ്ടനിലെ കുടിയേറ്റ വിരുദ്ധ റാലിയില്‍ മസ്‌കിന്റെ വാക്കുകള്‍

ലണ്ടനിലെ കുടിയേറ്റ വിരുദ്ധ റാലിയില്‍ മസ്‌കിന്റെ വാക്കുകള്‍

Update: 2025-09-14 11:24 GMT

ലണ്ടന്‍: അനിയന്ത്രിതമായ കുടിയേറ്റം ബ്രിട്ടനെ നശിപ്പിക്കുകയാണെന്ന് ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക്. ഒരു നിര്‍ണായക സാഹചര്യത്തിലാണുള്ളതെന്നും ഒന്നുകില്‍ തിരിച്ചടിക്കുക അല്ലെങ്കില്‍ മരിക്കുക എന്നതാണ് സ്ഥിതിയെന്നും മസ്‌ക് അഭിപ്രായപ്പെട്ടു. ലണ്ടനില്‍ നടന്ന കുടിയേറ്റവിരുദ്ധ പ്രതിഷേധത്തില്‍ ഓണ്‍ലൈനായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മസ്‌ക്ക്.

കുടിയേറ്റ വിരുദ്ധ വികാരങ്ങളെയും ബ്രിട്ടീഷ് സ്വത്വത്തെക്കുറിച്ചുള്ള ആശങ്കകളെയും ഉയര്‍ത്തിക്കാട്ടി തീവ്ര വലതുപക്ഷ പ്രവര്‍ത്തകനായ ടോമി റോബിന്‍സണിന്റെ നേതൃത്വത്തിലാണ് പ്രതിഷേധ മാര്‍ച്ച് നടന്നത്. ബ്രിട്ടീഷുകാരനായിരിക്കുന്നതില്‍ എന്തോ ഒരു മനോഹാരിതയുണ്ട്. എന്നാല്‍ ഞാന്‍ ഇവിടെ കാണുന്നത് ബ്രിട്ടന്റെ നാശമാണ്. പതുക്കെയാണ് അത് തുടങ്ങിയത്. അനിയന്ത്രിതമായ വന്‍തോതിലുള്ള കുടിയേറ്റം കാരണം അത് ഇപ്പോള്‍ അതിവേഗം വര്‍ധിച്ചുകൊണ്ടിരിക്കുന്നു.' - മസ്‌ക് പ്രതികരിച്ചു.

'എനിക്ക് നല്‍കാനുള്ള സന്ദേശം ഇതാണ്. ഈ അവസ്ഥ തുടരുകയാണെങ്കില്‍, അക്രമം നിങ്ങളിലേക്കും വരും. നിങ്ങള്‍ക്ക് മറ്റ് വഴികളുണ്ടാകില്ല. ഒരു നിര്‍ണായക സാഹചര്യത്തിലാണുള്ളത്. അക്രമം തിരഞ്ഞെടുത്താലും ഇല്ലെങ്കിലും അത് നിങ്ങളെ തേടിവരും. ഒന്നുകില്‍ നിങ്ങള്‍ തിരിച്ചടിക്കുക അല്ലെങ്കില്‍ മരിക്കുക, അതാണ് സത്യം. '- അദ്ദേഹം പറഞ്ഞു.

'ബ്രിട്ടനില്‍ ഒരു ഭരണമാറ്റം ഉണ്ടാകണമെന്ന് കരുതുന്നതായും മസ്‌ക് പറഞ്ഞു. നമുക്ക് ഇനിയും നാല് വര്‍ഷം കാത്തിരിക്കാനാവില്ല. അടുത്ത തിരഞ്ഞെടുപ്പ് എപ്പോഴായാലും അത്രയും കാലം കാത്തിരിക്കുന്നത് വളരെ കൂടുതലാണ്. എന്തെങ്കിലും ചെയ്‌തേ മതിയാവൂ. പാര്‍ലമെന്റ് പിരിച്ചുവിട്ട് ഒരു വീണ്ടും വോട്ടെടുപ്പ് നടത്തണം. '- മസ്‌ക് വ്യക്തമാക്കി.

'യുണൈറ്റ് ദി കിങ്ഡം' എന്ന പേരില്‍ സംഘടിപ്പിച്ച ലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുത്ത റാലിയില്‍ പ്രതിഷേധക്കാരും പോലീസും തമ്മില്‍ ഏറ്റുമുട്ടലുമുണ്ടായി. സംഘര്‍ഷങ്ങളില്‍ 26 പോലീസുകാര്‍ക്ക് പരിക്കേറ്റു. അക്രമം ലക്ഷ്യമാക്കി വന്നവരും കൂട്ടത്തില്‍ ഉണ്ടായിരുന്നുവെന്നും 25 പേരെ അറസ്റ്റ് ചെയ്തതായും അധികൃതര്‍ വ്യക്തമാക്കി. ഏകദേശം ഒന്നര ലക്ഷത്തോളം ആളുകള്‍ മാര്‍ച്ചില്‍ പങ്കെടുത്തതായും പ്രതീക്ഷകളെ മറികടക്കുന്ന ജനപങ്കാളിത്തമാണ് മാര്‍ച്ചിലുണ്ടായതെന്നും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

സാമൂഹിക പ്രവര്‍ത്തകന്‍ ടോമി റോബിന്‍സണ്‍ ബ്രിട്ടനില്‍ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്ത 25ഓളം പേരെ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ബ്രിട്ടനില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. ഒന്നരലക്ഷത്തോളം പേരാണ് തലസ്ഥാന നഗരത്തില്‍ നടന്ന പ്രതിഷേധത്തിന്റെ ഭാഗമായത്. പിന്നാലെയാണ് ശനിയാഴ്ച ലണ്ടന്‍ നഗര മധ്യത്തില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. യുണൈറ്റ് ദ കിങ്ഡം എന്ന പേരില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയുടെ ഭാഗമായി ഡൗണിങ് സ്ട്രീറ്റിന് സമീപം വെസ്റ്റ് മിനിസ്റ്റര്‍ പാലത്തില്‍ പ്രതിഷേധക്കാര്‍ മാര്‍ച്ച് നടത്തി.

യൂറോപ്പിലെയും വടക്കന്‍ അമേരിക്കയിലെയും ഇലോണ്‍ മസ്‌ക് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. റോബിന്‍സണ്‍ സംഘടിപ്പിച്ച പരിപാടിയില്‍ കടുത്ത വലതുപക്ഷ വാദിയായ രാഷ്ട്രീയപ്രവര്‍ത്തകന്‍ എറിക്ക് സെമ്മറും ആന്റി ഇമ്മിഗ്രന്റ് ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി പാര്‍ട്ടിയുടെ നേതാവ് പെട്ര് ബിസ്ട്രോണും പങ്കെടുത്തു. വെള്ളക്കാരായ യൂറോപ്യന്‍മാര്‍ക്ക് പകരം മനഃപൂര്‍വം വെള്ളക്കാരല്ലാത്ത കുടിയേറ്റക്കാരെ ഇവിടെ തിരുകി കയറ്റാനുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്നാണ് സെമ്മര്‍ വാദിക്കുന്നത്.

Tags:    

Similar News