നിലവില്‍ ഇറാന് ആണവായുധമില്ല, വൈകാതെ അവര്‍ അത് സ്വന്തമാക്കും; അണുബോംബ് നിര്‍മിക്കുന്നതിന് വേണ്ടിയുള്ള കഷ്ണങ്ങളെല്ലാം ഇറാന്റെ കൈവശമുണ്ട്; ഒരു ദിവസം അവര്‍ അതെല്ലാം കൂട്ടിച്ചേര്‍ക്കും; മുന്നറിയിപ്പുമായി യു.എന്‍ ആണവായുധ ഏജന്‍സി തലവന്‍

നിലവില്‍ ഇറാന് ആണവായുധമില്ല, വൈകാതെ അവര്‍ അത് സ്വന്തമാക്കും

Update: 2025-04-17 04:45 GMT

വാഷിങ്ടണ്‍: ഇറാന്‍ സ്വന്തം ആണവായുധങ്ങള്‍ വികസിപ്പിക്കുന്നതിന് അടുത്തെത്തിയെന്ന് സൂചിപ്പിച്ച് ഇന്റര്‍നാഷണല്‍ അറ്റോമിക് എനര്‍ജി ഏജന്‍സി തലവന്‍ റാഫേല്‍ മാരിയാനോ ഗ്രോസി. ബുധനാഴ്ചയാണ് ഗ്രോസി ഇക്കാര്യം അറിയിച്ചത്. ആണവ ബോംബ് നിര്‍മിക്കുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇറാന്‍ തുടക്കം കുറിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ ഇറാന് ആണാവയുധമില്ല. എന്നാല്‍, വൈകാതെ അവര്‍ അത് സ്വന്തമാക്കും. അണുബോംബ് നിര്‍മിക്കുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളെല്ലാം ഇറാന്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. അവരുടെ യുറേനിയം സമ്പുഷ്ടീകരണം സമാധാനപരമായി ഉപയോഗപ്പെടുത്താന്‍ ആഗോള സമൂഹം സമ്മര്‍ദം ചെലുത്തണമെന്നും അദ്ദേഹം പറഞ്ഞു.

അണുബോംബ് നിര്‍മിക്കുന്നതിനുള്ള കഷ്ണങ്ങളെല്ലാം ഇറാന്റെ കൈവശമുണ്ട്. ഒരു ദിവസം അവര്‍ അതെല്ലാം കൂട്ടിച്ചേര്‍ക്കും. കഴിഞ്ഞ നാല് വര്‍ഷത്തില്‍ അണുബോംബ് നിര്‍മിക്കുന്നതില്‍ വലിയ പുരോഗതി ഉണ്ടാക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്നും യു.എന്‍ ഏജന്‍സി വ്യക്തമാക്കി. നേരത്തെ ഗ്രോസി ഇറാനില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അര്‍ഗാച്ചിയുമായും ഇറാന്‍ അറ്റോമിക് എനര്‍ജി ഓര്‍ഗനൈസേഷന്‍ മുഹമ്മദ് ഇസ്‌ലാമിയുമായും ഗ്രോസി കൂടിക്കാഴ്ച നടത്തിയിരുന്നു. നേരത്തെ ഇറാന്‍ ആണവായുധം വികസിപ്പിക്കുന്നനെതിരെ യു.എസ് രംഗത്തെത്തിയിരുന്നു.

അതേസമയം ഇറാനുമായി ആണവ ചര്‍ച്ച യുഎസ് ആരംഭിച്ചിരുന്നു. മസ്‌കറ്റില്‍ ഒമാന്‍ വിദേശകാര്യ മന്ത്രി ബാദ്ര്‍ അല്‍-ബുസൈദിയുടെ മദ്ധ്യസ്ഥതയില്‍ പരോക്ഷമായാണ് ചര്‍ച്ച തുടങ്ങിയത്. ഇതിന്റെ അടുത്ത ഘട്ട ചര്‍ച്ച ഈ മാസം 19ന് നടക്കാനിരിക്കയാണ്. 2018ന് ശേഷം ഇരുരാജ്യങ്ങളും തമ്മില്‍ ആദ്യമായാണ് ഉന്നത തല ചര്‍ച്ച നടത്തുന്നത്. ചര്‍ച്ച വിജയിച്ചാല്‍ യു.എസ്-ഇറാന്‍ ആണവ കരാറിന്റെ വാതില്‍ തുറക്കുമെന്നാണ് പ്രതീക്ഷ. പരാജയപ്പെട്ടാല്‍ ഇറാന് 'വളരെ മോശം ദിനം' ആകുമെന്നാണ് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്.ഇറാന്‍ ആണവ പദ്ധതി ഉപേക്ഷിച്ചില്ലെങ്കില്‍ സൈനിക നടപടി അടക്കം കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ട്രംപ് പറയുന്നു. യുദ്ധത്തിന് വരെ ഇത് കാരണമാകാം.

ഇറാന്‍ ആണവായുധം കൈവശം വയ്ക്കാന്‍ അനുവദിക്കില്ലെന്നാണ് ട്രംപിന്റെ നിലപാട്. സമ്മര്‍ദ്ദത്തിന് നടുവില്‍ ഒരു കരാറിന് തയ്യാറാകില്ലെന്ന് ഇറാനും വ്യക്തമാക്കി. ഇറാന്റെ ഭാഗത്ത് നിന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഘ്ചിയും, ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് യു.എസിന് വേണ്ടിയും ചര്‍ച്ചയില്‍ പങ്കെടുത്തു.ആണവായുധം നിര്‍മ്മിക്കാതിരുന്നാല്‍ ഇറാന് മേലുള്ള സാമ്പത്തിക ഉപരോധങ്ങള്‍ പിന്‍വലിക്കുമെന്ന ധാരണയില്‍ യു.എസും പാശ്ചാത്യ രാജ്യങ്ങളും ചേര്‍ന്ന് ആവിഷ്‌കരിച്ച കരാര്‍ 2016ല്‍ പ്രാബല്യത്തില്‍ വന്നിരുന്നു.

കരാര്‍ പ്രകാരം യുറേനിയം സമ്പുഷ്ടീകരണ പരിധി ഇറാന്‍ നിജപ്പെടുത്തുകയും അരക് അടക്കം ആണവ റിയാക്ടറുകളിലെ പ്രവര്‍ത്തനം നിറുത്തുകയും ചെയ്തിരുന്നു. എന്നാല്‍ 2018ല്‍ ഒന്നാം ട്രംപ് ഭരണകൂടത്തിന്റെ കാലത്ത് യു.എസ് കരാറില്‍ നിന്ന് പിന്മാറി. ആണവായുധങ്ങള്‍ വേണ്ടഇറാന് ആണവായുധങ്ങള്‍ പാടില്ലെന്നാണ് ട്രംപിന്റെ പക്ഷം. ഇത് വ്യക്തമാക്കുന്ന കത്ത് ട്രംപ് കഴിഞ്ഞ മാസം യു.എ.ഇ വഴി ഇറാന്‍ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിക്ക് കൈമാറി. കരാറിന് തയ്യാറായാല്‍ ഇറാനെതിരെയുള്ള യു.എസിന്റെയും ഇസ്രയേലിന്റെയും സൈനിക ആക്രമണങ്ങള്‍ ഒഴിവാകുമെന്നും സൂചിപ്പിച്ചിരുന്നു.

(ദുഖവെള്ളി പ്രമാണിച്ച് 18-04-2025ന് മറുനാടന്‍ മലയാളിയ്ക്ക് അവധിയായിരിക്കും. ഈ സാഹചര്യത്തില്‍ 18-04-2025ന് വെബ് സൈറ്റില്‍ അപ്‌ഡേഷന്‍ ഉണ്ടായിരിക്കില്ല-എഡിറ്റര്‍)

Tags:    

Similar News