ട്രംപ് കൈവിട്ടതോടെ യുക്രെന്‍ പരാജയ ഭീതിയില്‍; ആറുമാസത്തെ കൂടുതല്‍ പിടിച്ച് നില്‍ക്കാനാവില്ല; ബ്രിട്ടന്‍ അടിയന്തരമായി സഹായിച്ചില്ലെങ്കില്‍ റഷ്യക്ക് മുന്‍പില്‍ കീഴടങ്ങേണ്ടി വരും; തൊട്ടു പിന്നാലെ ചൈന തായ് വാന്‍ പിടിക്കുമെന്നും മുന്നറിയിപ്പ്
റഷ്യയ്‌ക്കെതിരെ യുദ്ധം ചെയ്യുന്ന യുക്രെയിന്‍ വലിയ പ്രതിസന്ധിയില്‍. റഷ്യയ്‌ക്കെതിരെ ഇനി ആറു മാസം കൂടി പിടിച്ചു നില്‍ക്കാനുള്ള പ്രതിരോധ കരുത്തേ യുക്രെയിനുള്ളൂവെന്നാണ് റിപ്പോര്‍ട്ട്. അതു കഴിഞ്ഞാല്‍ തോല്‍വി സമ്മതിക്കേണ്ടി വരുമത്രേ. അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് എത്തിയതാണ് ആശങ്ക കൂട്ടുന്നത്. യുക്രെയിന് ട്രംപ് സഹായങ്ങള്‍ നല്‍കുന്നില്ല. അങ്ങനെ വന്നാല്‍ ആയുധങ്ങളില്ലാതെ റഷ്യയ്ക്ക് മുന്നില്‍ യുക്രെയിന് അടിയറവ് പറയേണ്ടി വരും. ബ്രീട്ടീഷ് സഹായത്തില്‍ മാത്രമാണ് യുക്രെയിന്റെ പ്രതീക്ഷ. റഷ്യയോട് യുക്രെയിന്‍ തോറ്റാല്‍ പിന്നെ തായ് വാനെ ലക്ഷ്യമിട്ട് ചൈനയും നീക്കം സജീവമാക്കുമെന്ന വിലയിരുത്തലുമുണ്ട്. തായ് വാനെ ചൈന പിടിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണ ഡോണള്‍ഡ് ട്രംപ് പരാജയപ്പെട്ടില്ലായിരുന്നുവെങ്കില്‍ യുക്രെയിന്‍ റഷ്യ യുദ്ധം സംഭവിക്കില്ലായിരുന്നു എന്ന് പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിന്‍ പ്രതികരിച്ചിരുന്നു. 2022 ഫെബ്രുവരിയില്‍ യുക്രെയിനെ റഷ്യ ആക്രമിച്ചത് കടുത്ത പ്രതിസന്ധിയെ തുടര്‍ന്നായിരുന്നു എന്നും പുടന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പുട്ടിനുമായും ട്രംപുമായും ഒരു ചര്‍ച്ചയ്ക്കും തയ്യാറെല്ലെന്നാണ് യുക്രെയിന്‍ പ്രസിഡന്റ് സെലന്‍സ്‌കി നിലപാട് എടുത്തിരിക്കുന്നത്. യൂറോപ്യന്‍ പ്രതിനിധികള്‍ ഇല്ലാതെ ഒരു സമവായ ചര്‍ച്ചയ്ക്കും തയ്യാറെല്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. പ്രസിഡന്റ് ആയിരിക്കെ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ പലവട്ടം റഷ്യ യൂക്രെയിന്‍ യുദ്ധം അവസാനിപ്പിക്കാന്‍ താന്‍ ശ്രമിക്കുമെന്ന് ആവര്‍ത്തിച്ച് ട്രംപ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ട്രംപ് വീണ്ടും പ്രസിഡന്റ് ആയിട്ടും ചര്‍ച്ചകളോട് പോലും മുഖം തിരിച്ചു നില്‍ക്കുകയാണ് യുക്രെയിന്‍. ഈ സാഹചര്യത്തില്‍ അമേരിക്കന്‍ സഹായം കിട്ടാനുള്ള സാധ്യത കുറവാണ്. ആറു മാസത്തിന് അപ്പുറം ചെറുത്തു നില്‍ക്കാനുള്ള ആയുധം പോലും ഇല്ലാത്ത അവസ്ഥയില്‍ യുക്രെയിന്‍ പരാജയം മുന്നില്‍ കാണുകയാണ്.
തായ്വാന് സൈനികസഹായവും ആയുധവില്‍പ്പനയും നല്‍കാനുള്ള അമേരിക്കന്‍ നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ചൈന അടുത്ത കാലത്ത് രംഗത്ത് വന്നിരുന്നു. അമേരിക്ക കളിക്കുന്നത് തീ കൊണ്ടാണെന്നായിരുന്നു ചൈനയുടെ പ്രതികരണം. യുഎസ് മുന്‍ പ്രസിഡന്റ് ജോ ബൈഡന്‍ തായ്വാന് 571 മില്യണിന്റെ സൈനിക ഉപകരണങ്ങളും സേവനങ്ങളും സൈനിക പരിശീലനവും നല്‍കാനുള്ള കരാറിന് അംഗീകാരം നല്‍കിയിരുന്നു. ഇത് കൂടാതെ 291 ദശലക്ഷം ഡോളറിന്റെ പ്രതിരോധ സംവിധാനങ്ങളുടെ വില്‍പ്പനയും അമേരിക്ക അംഗീകരിച്ചിരുന്നു. തായ്വാനിന് മുകളിലുള്ള തങ്ങളുടെ പരമാധികാരവും സമാധാനവും സംതുലിതാവസ്ഥയും നിലനിര്‍ത്തുന്നതിനെതിരായ പ്രവര്‍ത്തിയാണ് അമേരിക്ക ചെയ്യുന്നതെന്നായിരുന്നു ബൈഡന്റെ നടപടിക്കെതിരെ ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം. ട്രംപ് എത്തിയതോടെ തായ് വാനുള്ള അമേരിക്കന്‍ സഹായവും കുറയും. ഇതും ചൈന മുതലെടുക്കാന്‍ സാധ്യത ഏറെയാണ്.
23 ദശലക്ഷം ജനസംഖ്യയുള്ള തായ്വാന്‍ ഒരു ജനാധിപത്യ ദ്വീപാണ്, എന്നാല്‍ ചൈന തായ്വാനെ തങ്ങളുടെ അധികാരപരിധിയിലുള്ള പ്രവിശ്യയായിട്ടാണ് കരുതുന്നത്. ഇതുകൂടാതെ തായ്വാന്റെ പരമാധികാരം ആവശ്യപ്പെട്ട് ചൈന നിരന്തരം ദ്വീപിനെതിരെ നടപടി സ്വീകരിച്ചിട്ടുമുണ്ട്. ചൈന ഒരാക്രമണം നടത്തുകയാണെങ്കില്‍ അതിനെതിരെ പ്രത്യാക്രമണത്തിനായാണ് അമേരിക്ക തായ്വാന് സൈനികസഹായം നല്‍കിയിരുന്നത്. ഇതും ട്രംപ് അധികാരത്തില്‍ എത്തിയതോടെ അവതാളത്തിലാകുമോ എന്ന ആശങ്ക ശക്തമാണ്. കഴിഞ്ഞ സെപ്തംബറില്‍ തായ്വാന് ബൈഡന്‍ 569 ദശലക്ഷം ഡോളറിന്റെ സൈനിക സഹായം നല്‍കിയിരുന്നു. ഈ വര്‍ഷത്തെ 265 ദശലക്ഷം ഡോളറിന്റെ വില്‍പ്പനയില്‍ 300 ടാക്റ്റിക്കല്‍ റേഡിയോ സംവിധാനങ്ങളും 30 ദശലക്ഷം ഡോളറിന്റെ 16 ഗണ്‍ മൗണ്ടുകളും ഉള്‍പ്പെടും. ഇതെല്ലാം ഇനി കിട്ടുമോ എന്നതാണ് നിര്‍ണ്ണായകം.
ഒക്ടോബറില്‍ തായ്വാന് മുകളില്‍ യുദ്ധവിമാനങ്ങളുമായി ചൈനീസ് വിമാനങ്ങള്‍ പറന്നത് ആശങ്കയോടെയാണ് ലോകരാഷ്ട്രങ്ങള്‍ ഉറ്റുനോക്കിയത്. ചൈന ആക്രമണത്തിന് മുതിരുകയാണെങ്കില്‍ പ്രതിരോധിക്കുമെന്നായിരുന്നു അന്ന് തായ്വാന്‍ പ്രസിഡന്റ് സായ് ഇങ് വെന്‍ പറഞ്ഞത്. ചൈന തായ്വാന് മേല്‍ തങ്ങളുടെ ശക്തി തെളിയിക്കാന്‍ ശ്രമിക്കുമ്പോള്‍ അമേരിക്ക ഇടപെടുന്നത് ചൈനയെ കുറച്ചൊന്നുമല്ല ചൊടിപ്പിക്കുന്നത്. ട്രംപ് എത്തുമ്പോള്‍ ഇതു കുറയുമെന്ന് ചൈനയും പ്രതീക്ഷിക്കുന്നുണ്ട്. ഏഴ് പതിറ്റാണ്ട് മുന്‍പ് നടന്ന ആഭ്യന്തര യുദ്ധത്തിന് ശേഷമാണ് തായ്വാന്‍ ചൈനയില്‍ നിന്നും സ്വതന്ത്രമായത്.