ടെസ്ല ഷോറൂമുകള്‍ കത്തിക്കുന്നു; ടെസ്ലയുടെ ചെറിയ പ്രശ്നങ്ങള്‍ പോലും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു; ടെസ്ല ഉപേക്ഷിച്ച് യൂറോപ്യന്‍ ജനത; എക്‌സിനെതിരെ നിരന്തരം സൈബര്‍ ആക്രമണം: ട്രമ്പിനൊപ്പം അമേരിക്ക നന്നാക്കാനിറങ്ങിയ മസ്‌ക്കിന് പണിയോട് പണി

Update: 2025-03-29 04:57 GMT

ലണ്ടന്‍: ഡൊണാള്‍ഡ് ട്രംപ് രണ്ടാം വട്ടം അമേരിക്കന്‍ പ്രസിഡന്റ് പദവി ഏറ്റെടുത്തപ്പോള്‍ ഏറ്റവും ശ്രദ്ധേയനായതും വിവാദത്തില്‍ പെട്ടതും ലോകകോടീശ്വരനായ ഇലോണ്‍ മസ്‌ക്കാണ്. അമേരിക്കന്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി ട്രംപ് ഭരണകൂടം നിയോഗിച്ച സമിതിയുടെ തലപ്പത്തും മസ്‌ക്കിനെ ട്രംപ് നിയോഗിച്ചതോടെയാണ് ടെസ്ല ഉടമയുടെ കഷ്ടകാലം ആരംഭിച്ചതെന്ന് പറയാം.

മസ്‌ക്കിന്റെ ഉപദേശം അനുസരിച്ചാണ് ട്രംപ് പല ജനവിരുദ്ധ നിലപാടുകളും സ്വീകരിക്കുന്നത് എന്നാണ് യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കന്‍ ജനതയും ആരോപിക്കുന്നത്. മസ്‌ക്കിന്റെ വാഹനക്കമ്പനിയായ ടെസ്ലയ്ക്കും വലിയ തിരിച്ചടിയാണ് ആഗോള വ്യാപകമായി ലഭിക്കുന്നത്. അമേരിക്കയില്‍ മാത്രമല്ല മറ്റ് പല രാജ്യങ്ങളിലും ടെസ്ലയുടെ ഷോറൂമുകള്‍ ജനങ്ങള്‍ കത്തിക്കുകയാണ്. ടെസ്ലയുടെ ചെറിയ പ്രശ്നങ്ങള്‍ പോലും സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായി മാറുകയാണ്. ടെസ്ലയുടെ വാഹനങ്ങള്‍ ബഹിഷ്‌ക്കരിച്ച് ചൈനീസ് വാഹനക്കമ്പനികളുടെ പിറകെയാണ് യൂറോപ്പിലെ ജനങ്ങള്‍ എന്നതും മസ്‌ക്കിനെ ഞെട്ടിപ്പിക്കുകയാണ്.

മസ്‌ക്കിന്റെ സ്വന്തം സമൂഹ മാധ്യമമായ എക്സിന് എതിരെയും നിരന്തരമായി സൈബര്‍ ആക്രമണമാണ് ഇ്പ്പോള്‍ നടക്കുന്നത്. ഇന്നലെയാണ് എക്സിന് നേര്‍ക്ക് സൈബര്‍ ആക്രമണം ഉണ്ടായത്. നാല്‍പ്പത്തിനാല് ബില്യണ്‍ ഡോളര്‍ നല്‍കി മസ്‌ക്ക് സ്വന്തമാക്കിയതാണ് ഈ സമൂഹമാധ്യമ പ്ലാറ്റ്ഫോം. അമേരിക്കന്‍ സമയം ഉച്ചക്ക് രണ്ട് മണിയോടെയാണ് സൈബര്‍ ആക്രമണം ഉണ്ടായത്. ഇതിനെ തുടര്‍ന്ന് കിഴക്കന്‍ അമേരിക്കയുടെ പല ഭാഗങ്ങളിലും എക്സിന്റെ പ്രവര്‍ത്തനം നിലച്ചിരുന്നു. പിന്നീട്ഇത് അമേരിക്കയുടെ മറ്റ് ഭാഗങ്ങളിലേക്കും ഇത് വ്യാപിക്കുകയായിരുന്നു.

ഡാലസും ചിക്കാഗോയും അടക്കമുള്ള വന്‍ നഗരങ്ങളിലും എക്സിന്റെ പ്രവര്‍ത്തനം നിലയ്ക്കുകയായിരുന്നു. തുടര്‍ന്ന് മറ്റ് സമൂഹ മാധ്യമങ്ങളില്‍ മസ്്ക്കിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളുമായി നിരവധി പേരാണ് രംഗത്ത് എത്തിയത്. ടെസ്ലയുടെ പല ഷോറൂമുകളിലും ഇപ്പോള്‍ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ടെക്സാസിലെ ഒരു ടെസ്ല ഷോറൂമില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് അജ്ഞാത ഭീഷണിയും ലഭിച്ചിരുന്നു. ഇവിടെ എത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ സംശയകരമായ സാഹചര്യത്തില്‍ ചില വസ്തുക്കള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്.

സംഭവത്തില്‍ ഇനിയും ആരേയും പിടികൂടിയിട്ടില്ല. ടെസ്ലയുടെ ഷോറൂമുകള്‍ കത്തിക്കുന്നതും വാഹനങ്ങള്‍ ആക്രമിക്കപ്പെടുന്നതും ആഭ്യന്തര തീവ്രവാദം ആണെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് വിശേഷിപ്പിച്ചത്.

Similar News