കുടുംബത്തിന് മുന്‍പിലിട്ട് കൂട്ടബലാത്സംഗം; ഭര്‍ത്താവിന് മുന്‍പില്‍ ലൈംഗിക അടിമത്തം; ഏറെ ലാളിച്ചു വളര്‍ത്തുന്ന കുഞ്ഞുങ്ങള്‍ പോലും കൊലക്കത്തിക്ക് ഇരയാകും: സുഡാനിലെ ആഭ്യന്ത ലഹളയിലെ ഭീകര ദൃശ്യങ്ങളില്‍ നിന്ന് കണ്ണകറ്റി കരുണയില്ലാത്ത ലോകം
സുഡാനില്‍ നടക്കുന്ന ആഭ്യന്തര ലഹളയിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട്് ഇപ്പോള്‍ പുറത്തു വരുന്ന ദൃശ്യങ്ങള്‍ മനുഷ്യ മനസാക്ഷിയെ നടുക്കുന്നതാണ്. സ്ത്രീകളെ കുടുംബത്തിന് മുന്നിലിട്ട് കൂട്ടബലാത്സംഗം ചെയ്യുക, കുഞ്ഞുങ്ങളെ കൊലക്കത്തിക്ക് ഇരയാക്കുക തുടങ്ങിയ ഞെട്ടിപ്പിക്കുന്ന സംഭവങ്ങളാണ് അവിടെ ഇപ്പോള്‍ നടക്കുന്നത്. എന്നാല്‍ ഈ ഭീകരദൃശ്യങ്ങള്‍ ലോകം കണ്ടില്ലെന്ന് നടിക്കുകയാണ് എന്നാണ് പരാതി ഉയരുന്നത്.
ആംനസ്റ്റി ഇന്റര്‍നാഷലാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുന്നത്. അക്രമികള്‍ സ്ത്രീകളെ കുടുംബാംഗങ്ങള്‍ക്ക് മുന്നില്‍ കെട്ടിയിട്ട് ബലാത്സംഗം ചെയ്യ്ുന്നത് പതിവാണ്. പീഡനം തടയാന്‍ ശ്രമിച്ചതിന് കുട്ടികളെ മര്‍ദ്ദിച്ചു കൊല്ലുന്നത് കാണാന്‍ നിര്‍ബന്ധിതരായതായി പലരും വെളിപ്പെടുത്തി. സ്ത്രീകളെ പലപ്പോഴും ഒരു ലൈംഗിക അടിമകളാക്കി ഒരു മാസത്തിലേറെ തടവില്‍ വെച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകത്ത് ഇന്ന് ഒരു പക്ഷെ ഏറ്റവുമധികം പീഡനം നേരിടുന്ന സ്ത്രീകള്‍സുഡാനിലാണെന്നാണ് കരുതപ്പെടുന്നത്. സുഡാനീസ് സായുധ സേനയും ഒരു അര്‍ദ്ധസൈനിക വിമത ഗ്രൂപ്പായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സും തമ്മില്‍ വളരെക്കാലമായി നിലനില്‍ക്കുന്ന സംഘര്‍ഷമാണ് ഇത്തരം അക്രമങ്ങളിലേക്ക് വഴി വെച്ചത്.
2023 ഏപ്രില്‍ പകുതിയോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. തലസ്ഥാനമായ ഖാര്‍ത്തൂമില്‍ ആരംഭിച്ച കലാപം അതിവേഗം വ്യാപിക്കുകയായിരുന്നു. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് ഇതു വരെ 30,000 പേര്‍ കൊല്ലപ്പെടുകയും പതിനാല് ദശലക്ഷത്തിലധികം പേര്‍ ഭവനരഹിതരാകുകയും ചെയ്തിട്ടുണ്ട്. സംഘര്‍ഷങ്ങള്‍ക്കിടയിലാണ് ലൈംഗിക അതിക്രമങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഇരുവിഭാഗങ്ങളും അതിക്രമങ്ങളും യുദ്ധക്കുറ്റങ്ങളും ചെയ്തതായും ആരോപണം ഉയര്‍ന്നിരുന്നു.
ആംനസ്റ്റി ഇന്റര്‍നാഷണല്‍ പറയുന്നത് വിമതവിഭാഗമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സ് ബലാത്സംഗം, കൊലപാതകം, പീഡനം എന്നിവ വഴി അവര്‍ പിടിച്ചെടുത്ത പ്രദേശങ്ങളില്‍ താമസിക്കുന്ന ജനങ്ങളെ ഭയപ്പെടുത്താനും, മനോവീര്യം തകര്‍ക്കാനും, കീഴ്പ്പെടുത്താനും ശ്രമി്ക്കുകയാണ് എന്നാണ്. തങ്ങളുടെ കുട്ടികളുടേയം ബന്ധുക്കളുടേയും അയല്‍ക്കാരുടേയും മുന്നില്‍ വെച്ച് ബലാത്സംഗം ചെയ്യപ്പെട്ടതായി അതിജീവിതകള്‍ വെളിപ്പെടുത്തിയിരുന്നു. എതിര്‍ത്തവരെ തീകൊളുത്തിയും, കുത്തിയും വെട്ടിയും വെടിവച്ചും കൊല്ലുകയാണ്.
മാനസികമായും ശാരീരികമായും തളര്‍ന്ന പലരും വീടുകള്‍ ഉപേക്ഷിച്ച്് നാട് വിടുകയാണ്. വിമതരുടെ പീഡനത്തിരയായ മുപ്പതുകാരിയായ വീട്ടമ്മ പറയുന്നത് തന്റെ മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ് തന്നെ അവര്‍ ലൈംഗികമായി പീഡിപ്പിച്ചത് എന്നാണ്. കൊച്ചുകുട്ടിയായ മകളുടെ മുന്നില്‍ വെച്ചാണ് തന്നെ ഇവര്‍ ബലാത്സംഗം ചെയ്തത് എന്നും വീ്ട്ടമ്മ വെളിപ്പെടുത്തി. മറ്റൊരു സ്ത്രീ പറഞ്ഞത് പതിനൊന്ന് വയസുള്ള മകന്റെ മുന്നില്‍ വെച്ചാണ് തന്നെ ബലാത്സംഗം ചെയ്തതെന്നാണ്.
തടയാന്‍ ശ്രമിച്ച മകന്‍ അക്രമികളുടെ തോക്ക് കൊണ്ടുള്ള അടിയേറ്റ് നട്ടെല്ല് തകര്‍ന്നാണ് മരിച്ചതെന്നും അവര്‍ പറയുന്നു. ബലാത്സംഗത്തിന്റെ ഫലമായി താന്‍ ഗര്‍ഭിണിയായതായും അവര്‍ വെളിപ്പെടുത്തി. ഇവരുടെ ലൈംഗികാതിക്രമത്തിന് ഇരയായ മറ്റൊരു സ്ത്രീ പറയുന്നത് ഒരു മരത്തില്‍ കെട്ടിയിട്ടതിന് ശേ്ഷം നിരവധി പേര്‍ ചേര്‍്ന്നാണ് ബലാത്സംഗം ചെയ്തത് എന്നാണ്. വിമതര്‍ ബലാത്സംഗം ചെയ്തതിന് ശേഷം വെടിവെച്ചു കൊന്ന ഒരു സ്ത്രീയുടെ ഭര്‍ത്താവ് വെളിപ്പെടുത്തിയത് കൊല്ലപ്പെട്ട സ്ത്രീയുടെ ആഭരണങ്ങളും ഇവര്‍ കട്ടെടുത്തു എന്നാണ്.
തങ്ങളുടെ കൂട്ടത്തില്‍ പരിക്കേറ്റവരെ ശുശ്രൂഷിക്കാനായി ഇവര്‍ ആശുപത്രികളില്‍ നിന്ന് തട്ടിക്കൊണ്ട് പോയ നഴ്സുമാരേയും ഇവര്‍ കൂട്ട ബലാത്സംഗം ചെയ്തിരുന്നു. ആക്രമണം ചെറുക്കാന്‍ ശ്രമിച്ച ഒരു നഴ്സിനെ അവര്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയതിന് ശേഷം വെടിവെച്ചു കൊല്ലുകയായിരുന്നു. 2024 നവംബര്‍ മുതല്‍ 2025 ഫെബ്രുവരി വരെയുള്ള കാലയളവില്‍ നടന്ന അതിക്രമങ്ങളെ കുറിച്ചാണ് ആംനസ്ററി ഇന്റര്‍നാഷണല്‍ അന്വേഷണം നടത്തിയിരുന്നത്.