498 കൊലപാതകികള്‍, 1329 റേപ്പിസ്റ്റുകള്‍, 2288 ഗ്യാങ്സ്റ്റര്‍മാര്‍, 7120 തട്ടിപ്പുകാര്‍... 100 ദിവസം കൊണ്ട് ട്രംപ് നാട് കടത്തിയത് കൊടും കുറ്റവാളികളെ; ഇതുവരെ പുറത്താക്കപ്പെട്ടവരുടെ എണ്ണം 65000 കടന്നു: ട്രംപിന്റെ അമേരിക്കന്‍ ശുദ്ധീകരണത്തിന്റെ കണക്ക് പുറത്ത്
കഴിഞ്ഞ ജനുവരിയില്‍ ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി ചുമതലയേറ്റതിന് തൊട്ടു പിന്നാലെ ആയിരക്കണക്കിന് അനധികൃത കുടിയേറ്റക്കാരെയാണ് നാടു കടത്തിയത്. നൂറ് ദിവസം കൊണ്ട് ട്രംപ് നാടുകടത്തിയവരില്‍ പലരും കൊടും കുറ്റവാളികളാണ്. ഇതു വരെ പുറത്താക്കിയവരുടെ എണ്ണം അറുപത്തയ്യായിരം കടന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതില്‍ അറിയപ്പെടുന്ന കുറ്റവാളികളും തട്ടിപ്പുകാരും ഉള്‍പ്പെടുന്നു. അറസ്റ്റിലായവരില്‍ അഞ്ച് ശതമാനം പേരും ക്രിമിനല്‍ കേസുകളില്‍ പ്രതികള്‍ ആയവരോ ശിക്ഷ ലഭിച്ചിട്ടുള്ളവരോ ആണെന്നാണ് പോലീസ് വൃത്തങ്ങള്‍ അറിയിച്ചത്. ഇവരില്‍ 498 പേര്‍ കൊലപാതകികളാണ്.
1329 പേര്‍ ബലാല്‍സംഗക്കാരാണ്. 2288 അധോലോകസംഘാംഗങ്ങളും 7120 തട്ടിപ്പുകാരും ഇതില്‍ ഉള്‍പ്പെടുന്നു. തട്ടിപ്പു കേസിലെ പ്രതികളില്‍ വിവാഹ തട്ടിപ്പ് ഉള്‍പ്പെടെയുള്ള കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരും ഉണ്ട്. 3568 -ലധികം സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പരിശോധിച്ച അമേരിക്കന്‍ സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് സമാഹരിച്ച ഡാറ്റ പ്രകാരമാണ് ഈ വിവരങ്ങള്‍ പുറത്തു വിട്ടിരിക്കുന്നത്. ഇത്തരം വ്യക്തികളെ അമേരിക്കയില്‍ താമസിക്കാനും ജോലി ചെയ്യാനും അനുവദിച്ച ബൈഡന്‍ ഭരണകൂടത്തിന്റെ നയങ്ങള്‍ക്ക് ട്രംപ് അന്ത്യം കുറിക്കുകയാണ് എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.
ഇമിഗ്രേഷന്‍ ആനുകൂല്യങ്ങള്‍ നേടാന്‍ ശ്രമിക്കുന്ന കുറ്റവാളികളെ അറസ്റ്റ് ചെയ്യാന്‍ എല്ലാ നടപടികളും സ്വീകരിച്ചതായി അവര്‍ ചൂണ്ടിക്കാട്ടി. എല്ലാ കുടിയേറ്റക്കാരും അമേരിക്കയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അമേരിക്കയുടെ ഇമിഗ്രേഷന്‍ സംവിധാനത്തെ ചൂഷണം ചെയ്യുന്ന കാലം കഴിഞ്ഞു എന്നും അമേരിക്കയില്‍ താമസിക്കാനും ജോലി ചെയ്യാനും ആഗ്രഹിക്കുന്ന വിദേശരാജ്യങ്ങളില്‍ നിന്നുള്ളവര്‍ അക്കാര്യം നിയമപരമായി ചെയ്യണമെന്നും ഇല്ലെങ്കില്‍ പുറത്താക്കും എ്ന്നുമാണ് ട്രംപ് ഭരണകൂടം നല്‍കുന്ന മുന്നറിയിപ്പ്.
ട്രംപ് ചുമതലയേറ്റ് ആദ്യ രണ്ടാഴ്ചക്കുള്ളില്‍ തന്നെ ആറായിരത്തോളം അനധികൃത കുടിയേറ്റക്കാരെ നാട് കടത്തിയിരുന്നു. നാടു കടത്തുന്നവരെ കൈയ്യിലും കാലിലും ചങ്ങലക്കിടുന്നതിന് എതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നു എങ്കിലും ട്രംപ് അതൊന്നും വകവെയ്ക്കാതെ കര്‍ശന നടപടികളുമായി മുന്നോട്ട് പോകുകയാണ്.