നിരുപാധികമായി ഇറാന്‍ കീഴടങ്ങണം, അല്ലാതെ ഒരു കാരാറുമില്ല; 'ഇറാനെ വീണ്ടും മഹത്തരമാക്കുക'; സ്വീകാര്യരായ നേതാക്കളെ തിരഞ്ഞെടുക്കണം; യു.എസും സഖ്യകക്ഷികളും ഇറാനെ തകര്‍ച്ചയില്‍ നിന്ന് മോചിപ്പിക്കാനാണ് ശ്രമിക്കുന്നത്; സാമ്പത്തികമായി വലുതാക്കാനും കരുത്താക്കാനുമാണ് ശ്രമം; ഇറാന് മികച്ചൊരു ഭാവിയുണ്ട്; യുദ്ധം നീണ്ടുപോകവേ നിലപാട് കടുപ്പിച്ചു ഡൊണാള്‍ഡ് ട്രംപ്
നിരുപാധികമായി ഇറാന്‍ കീഴടങ്ങണം, അല്ലാതെ ഒരു കാരാറുമില്ല
വാഷിങ്ടണ്‍: ഇറാന്‍ വിഷയത്തില്‍ വീണ്ടും നിലപാട് കടുപ്പിച്ച് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. നിരുപാധികമായി കീഴടങ്ങാതെ ഇറാനുമായി ഒരു കരാറിനുമില്ലെന്നും ട്രംപ് വ്യക്തമാക്കി. സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ട്രംപിന്റെ പരാമര്‍ശം. തങ്ങള്‍ സ്വീകാര്യരായ നേതാക്കളെ ഇറാന്‍ തെരഞ്ഞെടുക്കുകയും വേണം. യു.എസും ഞങ്ങളുടെ സഖ്യകക്ഷികളും ഇറാനെ തകര്‍ച്ചയില്‍ നിന്ന് മോചിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഇറാനെ സാമ്പത്തികമായി വലുതാക്കാനും കരുത്താനാക്കാനുമാണ് ശ്രമിക്കുന്നത്. ഇറാന് മികച്ചൊരു ഭാവിയുണ്ടെന്നും ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി.
അന്തരിച്ച പരമോന്നത നേതാവ് അലി ഖമേനിയുടെ മകന്‍ മൊജ്തബ ഖമേനിയെ പിന്‍ഗാമിയായി അംഗീകരിക്കില്ലെന്ന് ട്രംപ് വ്യക്തമാക്കി. മൊജ്തബയെ 'ലൈറ്റ്വെയ്റ്റ്' എന്ന് വിശേഷിപ്പിച്ച അദ്ദേഹം, പകരം തനിക്ക് സ്വീകാര്യനായ ഒരാളെ നേതൃത്വത്തിലേക്ക് കൊണ്ടുവരുമെന്ന് സൂചിപ്പിച്ചു. കഴിഞ്ഞയാഴ്ച ഖമനേയി കൊല്ലപ്പെട്ടതിന് പിന്നാലെ മേഖലയിലുണ്ടായ സംഘര്‍ഷം രൂക്ഷമായി തുടരുകയാണ്. ഇസ്രായേല്‍ ആക്രമണം ശക്തമാക്കുമ്പോള്‍, തിരിച്ചടിക്കുമെന്ന ഉറച്ച നിലപാടിലാണ് ഇറാന്‍ അനുകൂല സേനകള്‍.
'ഇറാനെ നശിപ്പിക്കാനല്ല, ലോകത്തെ മികച്ച രാജ്യമാക്കി മാറ്റാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. പക്ഷേ അതിന് അവര്‍ ആദ്യം തോല്‍വി സമ്മതിക്കണം.' - എന്നതാണ് ട്രംപിന്റെ നിലപാട്. നേരത്തെ ഇറാന്‍ യുദ്ധത്തിനുശേഷം ലാറ്റിനമേരിക്കാന്‍ രാജ്യമായ ക്യൂബയെ ലക്ഷ്യമിടുമെന്ന സൂചന നല്‍കി യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തിയിരുന്നു. ആദ്യം ഇതൊന്ന് തീര്‍ക്കട്ടെ അത് പൂര്‍ത്തിയാക്കിയാല്‍ അടുത്തത് ക്യൂബയാണ്. സമയത്തിന്റെ പ്രശ്‌നം മാത്രമാണെന്നും ട്രംപ് പറഞ്ഞു.
നേരത്തെ ഇറാന്റെ അധികാരം എത്രയും വേഗം കൈമാറണം എന്ന ആവശ്യവുമായി മുന്‍ ഇറാന്‍ ഷായുടെ മകന്‍ റെസ പഹ്ലവ രംഗത്തുവന്നിരുന്നു. കൊല്ലപ്പെട്ട ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ പിന്‍ഗാമിയെ തീരുമാനിക്കാനുള്ള എല്ലാ ശ്രമവും പരാജയപ്പെടുമെന്നും പിന്‍ഗാമിയായി വരുന്ന ആര്‍ക്കും നിയമസാധുത ഉണ്ടായിരിക്കില്ലെന്ന് പഹ്ലവി എക്‌സ് പോസ്റ്റിലൂടെ പറഞ്ഞു. ഖമേനിയുടെ മകന്‍ മോജ്തബയായാലും ഹസന്‍ ഖൊമേനിയായാലും അവര്‍ക്ക് ജനപിന്തുണയുണ്ടാകില്ലെന്നും ഭരണകൂടത്തിന്റെ ക്രൂരതകളില്‍ പങ്കാളികളായ ഇവര്‍ക്ക് അധികാരത്തില്‍ തുടരാന്‍ അവകാശമില്ലെന്നും പഹ്ലവി വ്യക്തമാക്കി.
നിലവിലെ ഭരണകൂടം അധികാരം ഒഴിയണം. കൈകളില്‍ രക്തക്കറ പുരളാത്ത നിലവിലെ ഉദ്യോഗസ്ഥരും മുന്‍ ഉദ്യോഗസ്ഥരും ജനഹിതം മാനിച്ച് അടിയന്തരമായി അധികാരം കൈമാറണം. അക്രമരഹിതമായി അധികാരം ജനങ്ങള്‍ക്ക് വിട്ടുനല്‍കി 'ലയണ്‍ ആന്‍ഡ് സണ്‍' വിപ്ലവത്തിനൊപ്പം ചേരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇസ്ലാമിക് റിപ്പബ്ലിക്കിന് പകരമായി 'ഇറാന്‍ പ്രോസ്പിരിറ്റി പ്രോജക്ട്' മുന്നോട്ടുവെക്കുന്ന പരിവര്‍ത്തന സംവിധാനമാണ് ഏക പോംവഴി. ജനാധിപത്യപരമായ ഒരു ദേശീയ സര്‍ക്കാര്‍ രൂപീകരിക്കുന്നത് വരെ ഈ സംവിധാനം രാജ്യത്തെ നയിക്കും.
ഇറാന്‍ ഭരണകൂടത്തെ നിയമവിരുദ്ധമായി പ്രഖ്യാപിക്കാന്‍ ലോകരാഷ്ട്രങ്ങള്‍ തയ്യാറാകണം. ഇറാനിലെ ജനതയുടെ യഥാര്‍ത്ഥ പ്രതിനിധികളായി പരിവര്‍ത്തന സംവിധാനത്തെ അംഗീകരിക്കണമെന്നും പഹ്ലവി അഭ്യര്‍ത്ഥിച്ചു. 'വിജയം അരികിലെത്തിക്കഴിഞ്ഞു. ഇറാന്‍ ഉടന്‍ സ്വതന്ത്രമാകും. പ്രയാസകരമായ ഈ ഘട്ടത്തില്‍ തങ്ങള്‍ക്കൊപ്പം നിന്നവരെ ഇറാനിലെ ജനത എന്നും ഓര്‍മ്മിക്കും.' - റെസാ പഹ്ലവി വ്യക്തമാക്കി. ഇറാനെതിരെ യുഎസും ഇസ്രയേലും നടത്തുന്ന ആക്രമങ്ങളെ പിന്തുണക്കണമെന്നും റെസ തന്റെ പോസ്റ്റില്‍ പറയുന്നുണ്ട്.
ലെബനനിലും ആക്രമണം കടുപ്പിച്ചു ഇസ്രായേല്‍
പശ്ചിമേഷ്യയെ വിറപ്പിച്ച് ഇസ്രയേല്‍ യുദ്ധം തുടരുകയാണ്. ടെഹ്റാനിലും ബെയ്റൂട്ടിലും കനത്ത ആക്രമണം. തെഹ്‌റാനിലെ ഖമനയിയുടെ ഭൂഗര്‍ഭ ബങ്കറുകള്‍ 50 ജറ്റ് വിമാനങ്ങള്‍ ഉപയോഗിച്ച് തകര്‍ത്തെന്ന് ഇസ്രയേല്‍. ഖോം നഗരം ആക്രമിക്കുമെന്നും ജനങ്ങള്‍ ഒഴിഞ്ഞുപോകണമെന്നും മുന്നറിയിപ്പ്. അതേസമയം, യുഎസ് സൈനിക താവളങ്ങളുള്ള അറബ് രാജ്യങ്ങളിലേക്ക് ഇറാന്‍ മിസൈല്‍ ആക്രമണം തുടരുന്നു.
ഇറാന്‍ തലസ്ഥാനമായ ടെഹ്റാനില്‍ വ്യാപകമായ ആക്രമണത്തിന് തുടക്കമിട്ടിരിക്കുകയാണ് ഇസ്രയേല്‍ സൈന്യം. നിരവധി മിസൈല്‍ കേന്ദ്രങ്ങളുള്ള കെര്‍മാന്‍ഷാ നഗരത്തിനു സമീപവും സ്‌ഫോടനങ്ങളുണ്ടായി. ഇറാന്റെ മിക്ക വ്യോമ പ്രതിരോധ സംവിധാനങ്ങളും മിസൈല്‍ വിക്ഷേപണികളും ആക്രമണത്തില്‍ തകര്‍ത്തതായി ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടു. ടെഹ്‌റാനിലെ ഖമനയിയുടെ ഭൂഗര്‍ഭ ബങ്കറുകള്‍ തകര്‍ത്തെന്ന് ഇസ്രയേല്‍. ഖമനയിയുടെ മരണശേഷം ഇറാനിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഈ ബങ്കറുകള്‍ ഉപയോഗിച്ചിരുന്നു. ബങ്കറുകള്‍ തകര്‍ത്ത ഓപ്പറേഷനില്‍ 50 ജെറ്റുകള്‍ പങ്കെടുത്തു. ഖോം നഗരത്തിലെ വ്യവസായ മേഖലയില്‍നിന്ന് ഒഴിഞ്ഞുപോകാന്‍ ജനങ്ങള്‍ക്ക് ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കി. ഇറാനിയന്‍ ഡ്രോണ്‍ വാഹിനിക്കപ്പലിനെ ആക്രമിച്ച് തീയിട്ടതായി യുഎസ് സൈന്യം അറിയിച്ചു. കപ്പല്‍ കത്തിയമരുന്നതിന്റെ ദൃശ്യങ്ങള്‍ യുഎസ് സൈന്യത്തിന്റെ സെന്‍ട്രല്‍ കമാന്‍ഡ് പുറത്തുവിട്ടു.
ഇറാനും തിരിച്ചടി തുടരുന്നു. യുഎസ് സൈനിക താവളങ്ങളുള്ള കുവൈത്ത്, ഖത്തര്‍, സൗദി അറേബ്യ, ബഹ്‌റൈന്‍ എന്നിവിടങ്ങളിലേക്ക് വെള്ളിയാഴ്ച പുലര്‍ച്ചെ ഇറാന്‍ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഹിസ്ബുല്ലയും ഇസ്രയേലും തമ്മിലുള്ള പോരാട്ടവും രൂക്ഷമായി.
