ചികിത്സകളില്‍ നിന്നുള്ള അനാവശ്യ പാര്‍ശ്വഫലങ്ങള്‍ ഭയന്ന് 70 വയസ്സിനു മുകളിലുള്ള പുരുഷന്മാര്‍ പലപ്പോഴും പ്രോസ്റ്റേറ്റ് കാന്‍സര്‍ തിരിച്ചറിയാനുള്ള പരിശോധനയ്ക്ക് വിധേയരാകാറില്ലത്രേ; മുന്‍ അമേരിക്കന്‍ പ്രിസഡന്റിന്റെ കാന്‍സര്‍ കണ്ടെത്തെത്താത്ത് എന്തുകൊണ്ട്? ബൈഡന്റെ രോഗം ചര്‍ച്ചകളില്‍ നിറയുമ്പോള്‍

Update: 2025-05-20 05:39 GMT


വാഷിങ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് പ്രോസ്റ്റെറ്റ് കാന്‍സര്‍ സ്ഥിരീകരിച്ചതിന് തൊട്ടു പിന്നാലെ ഇത് സംബന്ധിച്ച വിവാദങ്ങളും ഉയരുകയാണ്. ജോ ബൈഡന്റെ ഓഫീസ് ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ നിന്നാണ് രോഗവിവരം പുറം ലോകമറിയുന്നത്. കാന്‍സര്‍ എല്ലുകളിലേക്ക് പടര്‍ന്നതായി റിപ്പോര്‍ട്ടുണ്ട്. മൂത്ര സംബന്ധമായ രോഗ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ചയാണ് ജോ ബൈഡന്‍ ഡോക്ടറുടെ സേവനം തേടിയത്.

തുടര്‍ന്ന് വെള്ളിയാഴ്ചയാണ് പ്രോസ്റ്റെറ്റ് കാന്‍സര്‍ രോഗം സ്ഥിരീകരിച്ചത്. വളരെ വേഗത്തില്‍ പടരുന്ന വിഭാഗത്തില്‍പ്പെട്ട പ്രോസ്റ്റെറ്റ് കാന്‍സറാണിത്. രോഗത്തിന്റെ സ്ഥിതി വ്യക്തമാക്കുന്ന ഗ്ലീസണ്‍ സ്‌കോറില്‍ 10-ല്‍ ഒന്‍പതാണ് അദ്ദേഹത്തിന്റേത്. കാന്‍സര്‍ വളരെ വഷളായ നിലയിലായി എന്നാണിത് വ്യക്തമാക്കുന്നത്. രോഗബാധ ഹോര്‍മോണുകളെ ആശ്രയിച്ചായതിനാല്‍ നിയന്ത്രണ വിധേയമാക്കാമെന്ന സൂചനയാണ് ബൈഡന്റെ ഓഫീസ് അറിയിച്ചിരിക്കുന്നത്. 2024-ലെ അമേരിക്കന്‍ പ്രസിഡന്റ് തിരെഞ്ഞെടുപ്പില്‍ നിന്ന് ബൈഡന്‍ പിന്മാറാന്‍ നിര്‍ബന്ധിതനായി ഒരു വര്‍ഷം കഴിയുമ്പോഴാണ് 82-കാരനായ ബൈഡന്റെ കാന്‍സര്‍ ബാധ സംബന്ധിയായ വിവരം പറത്ത് വരുന്നത്. അമേരിക്കന്‍ പ്രസിഡന്റ് പദം വഹിച്ച ഏറ്റവും പ്രായമേറിയ വ്യക്തിയും ജോ ബൈഡനാണ്.

പ്രസിഡന്റായിരുന്ന കാലത്ത് രാജ്യത്തെ ഏറ്റവും മികച്ച ഡോക്ടര്‍മാരുടെ സേവനം ലഭ്യമായിരുന്നിട്ടും അദ്ദേഹത്തെ എന്തുകൊണ്ട് പരിശോധനയ്ക്ക് വിധേയനാക്കിയില്ല എന്നതില്‍ പല ഡോക്ടര്‍മാരും ഇപ്പോള്‍ ആശങ്ക പ്രകടിപ്പിക്കുകയാണ്. കൃത്യമായി അമേരിക്കന്‍ പ്രസിഡന്റുമാര്‍ വൈദ്യ പരിശോധനക്ക വിധേരാകുന്നത് പതിവാണ്. ബൈഡനെ പോലെ വളരെ പ്രായമുള്ള ഒരു പ്രസിഡന്റിന് മറ്റാരെക്കാളും ശ്രദ്ധ ലഭിക്കേണ്ടതുമായിരുന്നു. ലോകത്തെ ഏറ്റവും പ്രശസ്തമായ ക്യാന്‍സര്‍ ഗവേഷണ കേന്ദ്രങ്ങള്‍ ഉള്ളത് അമേരിക്കയിലാണ്. എന്നിട്ടും എന്ത് കൊണ്ട് ഇക്കാര്യം പരിശോധിക്കാന്‍ ആരും തയ്യാറായില്ല എന്നും ജനങ്ങള്‍ ചോദിക്കുന്നു. വളരെ ലളിതമായ രക്തപരിശോധനയിലൂടെ പ്രോസ്റ്റെറ്റ് കാന്‍സര്‍ രോഗബാധിതരില്‍ 90 ശതമാനം പേരെയും കണ്ടെത്താന്‍ കഴിയും.

ഇക്കാര്യം ആരെങ്കിലും മനപൂര്‍വ്വം മൂടി വെച്ചതാണോ എന്ന് ട്രംപ് സംശയം പ്രകടിപ്പിച്ചതും ഈ സാഹചര്യത്തിലാണ്. ബൈഡന്‍ പതിവായി മെഡിക്കല്‍ പരിശോധനക്ക് വിധേയനാകുമായിരുന്നില്ലേ എന്ന് ട്രംപും സംശയം പ്രകടിപ്പിച്ചിരുന്നു. ചികിത്സകളില്‍ നിന്നുള്ള അനാവശ്യ പാര്‍ശ്വഫലങ്ങള്‍ ഭയന്ന് 70 വയസ്സിനു മുകളിലുള്ള പുരുഷന്മാര്‍ പലപ്പോഴും പ്രോസ്റ്റേറ്റ് കാന്‍സര്‍ തിരിച്ചറിയാനുള്ള പരിശോധനയ്ക്ക് വിധേയരാകുന്നില്ലെന്ന് ചില ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാല്‍ ഞെട്ടിപ്പിക്കുന്ന കാര്യം, 82 കാരനായ ബൈഡന്‍ 2021 ല്‍ 78 ആം വയസ്സില്‍ അധികാരമേറ്റെടുക്കുന്നതിന് മുമ്പ് തന്നെ പ്രോസ്റ്റേറ്റ് കാന്‍സര്‍ പരിശോധന നടത്തിക്കാണില്ലെന്നും അതിന് പിന്നാലെ കാന്‍സര്‍ കൂടുതല്‍ ഭാഗങ്ങളിലേക്ക് പടര്‍ന്നതായും ഡോക്ടര്‍മാര്‍ സംശയിക്കുന്നു.

അമേരിക്കയില്‍ ഓരോ വര്‍ഷവും മൂന്ന് ലക്ഷത്തിലധികം പുരുഷന്‍മാര്‍ക്കാണ് പ്രോസ്റ്റേറ്റ് കാന്‍സര്‍ ഉണ്ടാകുന്നത്. ഓരോ വര്‍ഷവും മുപ്പത്തയ്യായിരം പേരാണ് ഇവിടെ ഈ രോഗം മൂലം മരിക്കുന്നതും. പുരുഷന്‍മാരില്‍ ഏറ്റവും സര്‍വ്വ സാധാരണയായി കണ്ടു വരുന്ന രോഗമാണിത്. ബൈഡന്‍ അധികാരമേറ്റെടുക്കുന്നതിന് രണ്ട് വര്‍ഷം മുമ്പ്, 75 വയസ്സ് ആകുമ്പോഴേക്കും പ്രോസ്റ്റേറ്റ് കാന്‍സര്‍ പരിശോധന അദ്ദേഹം അവസാനിപ്പിച്ചിരിക്കാം എന്നാണ് ചില വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. അമേരിക്കന്‍ പ്രസിഡന്റായിരുന്ന കാലഘട്ടത്തില്‍ ബൈഡന്‍ നിരന്തരം വൈദ്യ പരിശോധനക്ക് വിധേയനായിരുന്നു എങ്കിലും ക്യാന്‍സര്‍ പരിശോധന ഒഴിവാക്കിയിരിക്കാം എന്നും ചിലര്‍ വിലയിരുത്തുന്നു.

Tags:    

Similar News