കൊല്ലുമെന്ന് പറഞ്ഞാല്‍ കൊല്ലുമെന്ന് തന്നെയാണ്; ട്രംപ് വീറ്റോ ചെയ്തിട്ടും ഖമേനിയെ തട്ടുമെന്ന് പ്രഖ്യാപിച്ച് നെതന്യാഹു; പ്രാണഭയത്താല്‍ ബങ്കറുകളില്‍ നിന്ന് ബങ്കറുകളിലേക്ക് മാറി പരമോന്നത നേതാവ്; പൊതുപരിപാടികള്‍ എല്ലാം റദ്ദ് ചെയ്തു നെട്ടോട്ടം; യുദ്ധം അവസാനിപ്പിക്കാന്‍ വേറെ വഴിയില്ലെന്ന് പറഞ്ഞ് ഇസ്രായേല്‍ പ്രധാനമന്ത്രി: സൈനിക തലവന്മാരെ കൊന്ന ഇസ്രായേല്‍ സേനയെ പേടിച്ച് ഇറാന്‍

Update: 2025-06-17 01:00 GMT

ടെല്‍അവീവ്: ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അല്‍ ഖമേനിയെ കൊല്ലുമെന്ന നിലപാടില്‍ ഉറച്ച് ഇസ്രയേല്‍. ഖമേനിയെ വകവരുത്തുന്നതിനോട് അമേരിക്കയ്ക്ക് താല്‍പ്പര്യമില്ല. ഇക്കാര്യം ഇസ്രയേലിനെ അറിയിക്കുകയും ചെയ്തു. അതിന് ശേഷവും ഖമേനിയെ വകവരുത്തുമെന്ന നിലപാടിലാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹൂ. ഖമേനിയെ വധിക്കുന്നത് ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറയുന്നു. ഇതോടെ പ്രാണഭയത്താല്‍ ബങ്കറുകളില്‍ നിന്ന് ബങ്കറുകളിലേക്ക് മാറി പരമോന്നത നേതാവ് രക്ഷാ കവചം ഒരുക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇറാന്റെ പരമോന്നത നേതാവ് പൊതുപരിപാടികള്‍ എല്ലാം റദ്ദ് ചെയ്തു നെട്ടോട്ടം. ഖമേനിയെ വധിക്കാതെ യുദ്ധം അവസാനിപ്പിക്കാന്‍ വേറെ വഴിയില്ലെന്ന് പറഞ്ഞ് ഇസ്രായേല്‍ പ്രധാനമന്ത്രി നിലപാട് കടുപ്പിക്കുകയാണ്. സൈനിക തലവന്മാരെ കൊന്ന ഇസ്രായേല്‍ സേനയെ പേടിച്ച് ഇറാന്‍ വലിയ കരുതലുകളാണ് എടുക്കുന്നത്. വന്‍ പ്രതിസന്ധിയിലാണ് ഇറാന്‍ എന്ന് സാരം.

സമ്പൂര്‍ണ യുദ്ധത്തിലേക്കെന്ന സൂചനകളുമായി ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം ശക്തമാകുകയാണ്. ഇറാന്റെ ഔദ്യോഗിക ടെലിവിഷന്‍ ചാനലിനുനേരെ ആക്രമണം നടത്തിയതിനുപിന്നാലെ ടെഹ്‌റാനില്‍ അതിരൂക്ഷ വ്യോമാക്രമണവുമായി ഇസ്രയേല്‍ വ്യക്തമായ സന്ദേശം നല്‍കുകയാണ്. ഒരു സൈനിക താവളത്തിലുള്‍പ്പെടെ ആക്രമണം നടത്തിയതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാന്റെ യുദ്ധവിമാനങ്ങള്‍ മിസൈല്‍ ഉപയോഗിച്ച് തകര്‍ത്തെന്നും പടിഞ്ഞാറന്‍ ഇറാനിലെ മിസൈല്‍ സംഭരണകേന്ദ്രം തകര്‍ത്തെന്നും ഇസ്രയേല്‍ അവകാശപ്പെട്ടു. ഇസ്രയേലിനുനേരെ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാന്‍ പ്രഖ്യാപിച്ചു. ഇസ്രായേലിനുനേരെ മിസൈലുകളും ഡ്രോണുകളും വിക്ഷേപിച്ചതായി ഇറാന്‍ അവകാശപ്പെട്ടു. ഇറാന്‍ ടെല്‍ അവീവ് ആക്രമിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തില്‍ ഇസ്രയേല്‍ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി.

ഇതിനിടെയാണ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയെ ഇല്ലാതാക്കിയാല്‍ സംഘര്‍ഷം അവസാനിക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു. ഇസ്രയേലിനെ യു.എസ് സഹായിക്കുന്നുണ്ടെന്നും നെതന്യാഹു പറഞ്ഞു. ഇസ്രയേല്‍ ആക്രമണം അവസാനിപ്പിക്കാന്‍ യു.എസിന് ഇടപെടാനാവുമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി പ്രതികരിച്ചു. അതേസമയം, യുദ്ധത്തില്‍ ഇറാന്‍ വിജയിക്കില്ലെന്നും ഏറെ വൈകാതെ ഇറാന്‍ ചര്‍ച്ചയ്ക്ക് തയാറാകണമെന്നും യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. എല്ലാവരും ടെഹ്‌റാന്‍ വിട്ടുപോകണമെന്ന് ട്രംപ് തന്റെ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ ട്രൂത്തില്‍ കുറിച്ചു. സംഘര്‍ഷം അവസാനിപ്പിക്കണമെന്ന ജിസെവന്‍ പ്രസ്താവനയില്‍ ഒപ്പിടാന്‍ ട്രംപ് തയാറായില്ല

ഇറാനെതിരായ ഇസ്രായേലിന്റെ നിലവിലുള്ള സൈനിക നടപടികളെയും നെതന്യാഹൂ ന്യായീകരിച്ചു. അവ സംഘര്‍ഷം വര്‍ദ്ധിപ്പിക്കാതെ അവസാനിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നാണ് നെതന്യാഹു പറയുന്നത്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയെ വധിക്കാന്‍ ഇസ്രയേല്‍ തീരുമാനിച്ചെങ്കിലും അമേരിക്ക തടയുക ആയിരുന്നുവെന്നുള്ള റിപ്പോര്‍ട്ടുകള്‍ ഇന്നലെ വന്നിരുന്നു. 'ഇറാന്‍കാര്‍ അമേരിക്കക്കാരെ ആരെയും കൊന്നില്ലല്ലോ. അവരത് ചെയ്യും വരെ രാഷ്ടീയനേതൃത്വത്തെ ഉന്നംവയ്ക്കുന്ന വിഷയം നാം സംസാരിക്കാന്‍ പോകുന്നില്ല'എന്നു ട്രംപ് നിലപാടെടുത്തെന്നാണ് രണ്ട് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തത്. ഇത് നെതന്യാഹു തള്ളുകയാണ്. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ നെതന്യാഹു നിഷേധിച്ചില്ല. ഇത് സംഘര്‍ഷം വര്‍ദ്ധിപ്പിക്കില്ലെന്നും സംഘര്‍ഷം അവസാനിപ്പിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. ഇറാന്‍ ദീര്‍ഘകാലമായി ഈ മേഖലയില്‍ അസ്ഥിരപ്പെടുത്തുന്ന ഒരു ശക്തിയാണെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. മിഡില്‍ ഈസ്റ്റിലെ എല്ലാവരെയും ഭയപ്പെടുത്തുന്നതും സൗദി അറേബ്യയിലെ അരാംകോ എണ്ണപ്പാടങ്ങളില്‍ ബോംബിടുകയും എല്ലായിടത്തും ഭീകരതയും അട്ടിമറിയും അട്ടിമറികളും വ്യാപിപ്പിക്കുകയും ചെയ്യുന്ന ഈ ഭരണകൂടം അരനൂറ്റാണ്ടുകാലം സംഘര്‍ഷം വ്യാപിപ്പിച്ചുവെന്നും നെതന്യാഹു പറഞ്ഞു.

ഇറാന്റെ ആണവാഭിലാഷങ്ങളെ ആഗോള ഭീഷണിയെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. ഇസ്രയേലിന്റെ നടപടികള്‍ ഇറാന്റെ പ്രേരിതമായ എന്നെന്നേക്കുമുള്ള യുദ്ധം തടയാനാണ് ലക്ഷ്യമിടുന്നതെന്നും, അത് ലോകത്തെ ആണവദുരന്തത്തിന്റെ വക്കിലേക്ക് തള്ളിവിടുകയാണെന്നും അദ്ദേഹം പറഞ്ഞു. ഖമേനയിയെ വധിക്കാന്‍ അവസരമുണ്ടെന്നാണ് ഇസ്രയേല്‍ അവകാശ വാദം. ഇക്കാര്യം യുഎസിന് മുന്നില്‍ ഒന്നിലേറെത്തവണ അവതരിപ്പിച്ചെങ്കിലും ട്രംപ് തള്ളിക്കളഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. ഇറാനെ ആക്രമിക്കും മുന്‍പ് ട്രംപിനെ അറിയിച്ചിരുന്നുവെന്ന് നെതന്യാഹു പറഞ്ഞു. ഇസ്രായേല്‍ ആക്രമണം ഭയന്ന് ഒളിവില്‍ പോയി ഇറാന്റെ പരമോന്നത നേതാവ് എന്നാണ് റിപ്പോര്‍ട്ട്. ഖമേനിയെ വധിക്കാന്‍ ഇസ്രയേല്‍ പദ്ധതിയിട്ടെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് ജീവനും കൊണ്ട് ഖമേനിയും കുടുംബവും ഭൂഗര്‍ഭ ബങ്കറിലേക്ക് മാറിയത്. ഖമേനി, മകന്‍ മൊജ്താബ ഉള്‍പ്പെടെയുള്ള കുടുബാംഗങ്ങളും വടക്കു കിഴക്കന്‍ ടെഹ്‌റാനിലെ ലാവിസനിലെ ബങ്കറിലേക്ക് മാറിയെന്നാണ് 'ഇറാന്‍ ഇന്റര്‍നാഷനല്‍' റിപ്പോര്‍ട്ട് ചെയ്തത്.

ഖമേനി രാജ്യത്ത് ഒരിടത്തും സുരക്ഷിതനല്ലെന്നുള്ള മുന്നറിയിപ്പാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇസ്രയേല്‍ ഇറാനെതിരെ ആക്രമണം ആരംഭിച്ച ദിവസം തന്നെ ഖമേനിയെ ഇല്ലാതാക്കാന്‍ പദ്ധതിയിട്ടിരുന്നെന്നും എന്നാല്‍ ഇറാനിലെ യുറേനിയം സംമ്പുഷ്ടീകരണം പൂര്‍ണമായും നിര്‍ത്തലാക്കുന്നതിന് തീരുമാനമെടുക്കാന്‍ അവസാന അവസരം നല്‍കിയതാണെന്നും ഇറാന്‍ ഇന്റര്‍നാഷനല്‍ അറിയിച്ചു.

Tags:    

Similar News