അമേരിക്ക ഇറാനെ ആക്രമിച്ചാല്‍ ഇറാഖിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ ആക്രമിക്കുമെന്ന് ഇറാഖ് ഭീകരര്‍; ഹിസ്ബുള്ളയും ഇറാനൊപ്പം യുദ്ധത്തിന്; രണ്ടാഴ്ച്ചക്ക് ശേഷം തീരുമാനം എന്ന് പ്രഖ്യാപിച്ച് തലയൂരി ട്രംപ്; പരസ്പരം മിസൈലുകള്‍ അയച്ച് രസിച്ച് ഇസ്രയേലും ഇറാനും; ഖമേനിയെ തീര്‍ക്കുമെന്ന നിലപാടില്‍ ഇസ്രയേല്‍ തുടരുമ്പോള്‍
ടെഹ്‌റാന്‍: അമേരിക്കയെ ഭീഷണിപ്പെടുത്തി ഇറാഖിലെ ഭീകരര്‍. ഇതിനൊപ്പം ഹിസ്ബുള്ളയും ഇറാനൊപ്പം അണിനിരക്കുന്നു. പശ്ചിമേഷ്യയില്‍ ഉടനീളം അമേരിക്കയ്ക്ക് സൈനിക താവളങ്ങളുണ്ട്. ഗള്‍ഫ് രാജ്യങ്ങളിലും അമേരിക്ക സജീവം. ഇറാഖിലും സേനാ കേന്ദ്രങ്ങളുണ്ട്. ഇതെല്ലാം ഉപയോഗിച്ച് ഇറാനെ ആക്രമിക്കാന്‍ അമേരിക്ക തയ്യാറെടുക്കുന്നുവെന്നായിരുന്നു റിപ്പോര്‍ട്ട്. ഇറാന്റെ ആണവ കേന്ദ്രങ്ങളെ അണുവായുധം ഉപയോഗിച്ച് അമേരിക്ക ആക്രമിക്കുമെന്ന് പോലും വാര്‍ത്തകളെത്തി. ഇതിനിടെയാണ് തല്‍കാലം തീരുമാനം എടുക്കുന്നില്ലെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം. രണ്ടാഴ്ചയ്ക്ക് ശേഷം തീരുമാനം അറിയിക്കുമെന്നാണ് ട്രംപ് പറയുന്നത്. ഇറാഖിലെ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കുമെന്ന ഇറാഖ് ഭീകരരുടെ ഭീഷണിയാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തല്‍. പശ്ചിമേഷ്യയിലെ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളില്‍ പോറല്‍ പോലുമുണ്ടാക്കാന്‍ ട്രംപ് ആഗ്രഹിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് ട്രംപ് തീരുമാനം നീട്ടിയത്. അതിനിടെ ഇസ്രയേലും ഇറാനും പരസ്പരം ബോംബ് വര്‍ഷം തുടരുകയാണ്. ഹിസ്ബുള്ളയും ഇസ്രയേലിനെതിരെ യുദ്ധത്തിന് ഇറങ്ങുകയാണ്. ഇത് ഇറാന് കൂടുതല്‍ കരുത്തു കൂട്ടുമെന്ന വിലയിരുത്തലും സജീവം.
അതിനിടെ ഇറാനെതിരായ ആക്രമണത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹുവും അറിയിച്ചു. ഇറാനിലെ അധികാര മാറ്റം ഔദ്യോഗികമായി ഇസ്രയേല്‍ ലക്ഷ്യമിടുന്നില്ല. പക്ഷെ അന്തിമ ഫലം അതായിരിക്കും. അധികാര മാറ്റത്തെ കുറിച്ച് ഇറാനിലെ ജനങ്ങള്‍ തന്നെ തീരുമാനം എടുക്കട്ടേയെന്നും ഇസ്രയേലി പ്രധാനമന്ത്രി പറഞ്ഞു. ഇറാന്റെ ആണവ ശേഷി നര്‍വീര്യമാക്കാന്‍ തങ്ങള്‍ ഒറ്റയ്ക്ക് പ്രവര്‍ത്തിക്കും. അമേരിക്ക പിന്തുണയ്ക്കുന്ന കാര്യം പ്രസിഡന്റ് ട്രംപിന്റെ തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. ഇറാന്‍ ഇസ്രയേല്‍ സംഘര്‍ഷത്തില്‍ അമേരിക്ക ഇടപെടണോ എന്നതില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ തീരുമാനമുണ്ടാകുമെന്ന് വൈറ്റ് ഹൗസ് അറിയിച്ച ശേഷമാണ് ഈ പ്രതികരണം. സൈനിക നടപടിക്ക് മുമ്പ് നയതന്ത്ര ശ്രമം തുടരുമെന്ന് ട്രംപും അറിയിച്ചിട്ടുണ്ട്. ഇറാന്‍ നിരുപാധികം കീഴടങ്ങണമെന്ന് കഴിഞ്ഞ ദിവസം ട്രംപ് പറഞ്ഞിരുന്നു. ഇത് ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അല്‍ ഖമേനി തള്ളുകയും ചെയ്തു.
യൂറോപ്യന്‍ വന്‍ശക്തികളായ ജര്‍മനി, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നിവര്‍ ഇറാനുമായി ആണവചര്‍ച്ച നടത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. മൂന്നു രാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാര്‍ ഇന്ന് ജനീവയില്‍, ഇറേനിയന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് ജര്‍മന്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചത്. യൂറോപ്യന്‍ മന്ത്രിമാര്‍ ഇതിനു മുന്പായി യൂറോപ്യന്‍ യൂണിയന്‍ വിദേശനയ മേധാവി കയാ കല്ലാസുമായും ചര്‍ച്ച നടത്തും. ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിനു തടയിടുക ലക്ഷ്യമിട്ടാണ് യൂറോപ്യന്‍ ശക്തികളുടെ നീക്കം. അമേരിക്കയും ആക്രമണത്തില്‍ പങ്കെടുത്തേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ജനീവയില്‍ അടിയന്തര ചര്‍ച്ചയ്ക്കു കളമൊരുങ്ങിയത്. ചര്‍ച്ചയ്ക്ക് അമേരിക്കന്‍ പിന്തുണയുണ്ടെന്നാണു സൂചന. അണുവായുധം നിര്‍മിക്കില്ലെന്ന ഉറപ്പ് ഇറാനില്‍നിന്നു നേടി പ്രശ്‌നം പരിഹരിക്കാനുള്ള നീക്കമാണു നടക്കുന്നതെന്നും പറയുന്നു. ഇറാന്റെ ആണവപദ്ധതികള്‍ നശിപ്പിക്കാന്‍ വേണ്ടിയാണ് ഇസ്രയേല്‍ ആക്രമണം നടത്തുന്നത്.ആണവപദ്ധതികള്‍ സമാധാന ആവശ്യത്തിനാണെന്ന ഇറാന്റെ വാദം ഇസ്രയേലും പാശ്ചാത്യശക്തികളും അംഗീകരിക്കുന്നില്ല.
അതിനിടെ ഖമേനി ആധുനികകാല ഹിറ്റ്ലറാണെന്നും അദ്ദേഹം ഇനിയും തുടരുന്നത് അനുവദിക്കാനാവില്ലെന്നും ഇസ്രേലി പ്രതിരോധമന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് പ്രതികരിച്ചു. ഇറേനിയന്‍ മിസൈല്‍ ആക്രമണമുണ്ടായ ബേര്‍ഷെബ നഗരത്തിലെ സൊറോക്ക ആശുപത്രി സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖമേനി ഇനിയും ജീവനോടെ തുടരാന്‍ പാടില്ലെന്നത് ഇസ്രയേലിന്റെ യുദ്ധലക്ഷ്യങ്ങളിലൊന്നായി എന്ന് കാറ്റ്‌സ് പറഞ്ഞു. ഭീരുവായ ഖമേനി ബങ്കറില്‍ ഒളിച്ചിരുന്ന് ഇസ്രേലി ജനങ്ങള്‍ക്കും ആശുപത്രികള്‍ക്കും നേര്‍ക്ക് മിസൈല്‍ തൊടുക്കുകയാണ്. ഏറ്റവും ഗുരുതരമായ യുദ്ധക്കുറ്റമാണിത്. ബങ്കറിലേക്ക് ഇസ്രേലി സേനയെ അയച്ച് ഖമേനിയെ ന്മൂലനം ചെയ്യേണ്ടതായിരുന്നു. ഇറാന്റെ പതിറ്റാണ്ടുകളായി തുടരുന്ന ഖമേനി തന്റെ അനുയായികളോട് ഇസ്രയേലിനെ നശിപ്പിക്കാന്‍ ആഹ്വാനം ചെയ്യുകയാണ്. സ്വന്തം ലക്ഷ്യത്തിനുവേണ്ടി ഇറാന്റെ വിഭവങ്ങള്‍ അദ്ദേഹം ചൂഷണം ചെയ്യുകയാണ്. ഇറാനില്‍ ശക്തമായ ആക്രമണത്തിന് സേനയ്ക്കു നിര്‍ദേശം നല്കിയെന്നും ഇസ്രേലി പ്രതിരോധമന്ത്രി കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.
ഇസ്രേലി യുദ്ധവിമാനങ്ങളുടെ നിരന്തര ബോംബിംഗില്‍ പ്രത്യാക്രമണ ശേഷി നഷ്ടപ്പെട്ടിട്ടില്ലെന്നു തെളിയിച്ചുകൊണ്ടാണ് ഇറാന്‍ ഇന്നലെ ഇസ്രയേലിലേക്കു ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തത്. ഇറാന്റെ ശക്തി ക്ഷയിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയുണ്ടായ ആക്രമണം ഇസ്രയേലിനെ ഞെട്ടിച്ചു. ഏതാണ്ട് 30 മിസൈലുകളാണ് ഇന്നലെ രാവിലെ ഇസ്രയേലിനു നേര്‍ക്കു വന്നത്. ബേര്‍ഷെബ നഗരത്തിലെ സൊറോക്ക മെഡിക്കല്‍ സെന്റര്‍, ടെല്‍ അവീവ് സ്റ്റോക്ക് എക്‌സ്‌ചേഞ്ച് എന്നിവ അടക്കം നാലു സ്ഥലങ്ങളില്‍ മിസൈല്‍ പതിച്ചു. 271 പേര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ 71 പേര്‍ക്കു പരിക്കേറ്റത് ആശുപത്രി ആക്രമണത്തിലാണ്. ഇസ്രയേലും തിരിച്ചടിച്ചു. ഇറേനിയന്‍ മിസൈല്‍ പതിച്ച് ടെല്‍ അവീവ് സ്റ്റോക്ക് എക്‌സ്‌ചേഞ്ച് കെട്ടിടത്തിനു വലിയ നാശമുണ്ടായി. ടെല്‍ അവീവിനു സമീപം ജനവാസ മേഖലകളായ റമാത്ത് ഗാന്‍, ഹോളോണ്‍ എന്നിവിടങ്ങളിലും മിസൈലുകള്‍ പതിച്ച് ബഹുനിലക്കെട്ടിടങ്ങള്‍ക്കു കേടുപാടുണ്ടായി.