മോദി വിളിച്ച് മധ്യസ്ഥത തള്ളിയത് സ്ഥിരീകരിച്ചതോടെ കലിപ്പ് കൂടി; പാക്കിസ്ഥാന്‍ സേന തലവനെ വിളിച്ച് വിരുന്ന് കൊടുത്തത് ഇന്‍ഡോ-പാക് സംഘര്‍ഷം ഇല്ലാതാക്കിയതിന്റെ പേരില്‍ നോബല്‍ സമ്മാനത്തിന് ശുപാര്‍ശ ചെയ്യാന്‍: പ്രധാനമന്ത്രിയായിരുന്ന ഇമ്രാന്‍ ഖാനെ കാണാന്‍ വിസമ്മതിച്ച ട്രംപ് സേന തലവന് വിരുന്ന് കൊടുത്തതിന്റെ പിന്നാമ്പുറ കഥ പുറത്ത്

Update: 2025-06-20 01:16 GMT

ന്യൂയോര്‍ക്ക്: ഇന്ത്യ-പാക് സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇടപെട്ടെന്ന അവകാശവാദം തിരുത്തി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്ത് വന്നതിന് പിന്നാലെയാണ് പാകിസ്ഥാന്‍ സൈനിക മേധാവിക്കുള്ള വൈറ്റ് ഹൗസിലെ വിരുന്ന് ചര്‍ച്ചകളിലെത്തുന്നത്. ആണവയുദ്ധമായി പരിണമിക്കുമായിരുന്ന സംഘര്‍ഷം ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും മിടുക്കരായ രണ്ടു നേതാക്കള്‍ ചേര്‍ന്ന് അവസാനിപ്പിച്ചെന്ന് ട്രംപ് പറഞ്ഞു. പാക് സൈനിക മേധാവി ജനറല്‍ സയ്യീദ് അസീം മുനീറുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ-പാക് വെടിനിര്‍ത്തലിനു താന്‍ മധ്യസ്ഥത വഹിച്ചുവെന്ന് ട്രംപ് നേരത്തേ അവകാശവാദം പലവട്ടം ഉയര്‍ത്തിയിരുന്നു. ഇതിനെ പരസ്യമായി ഇന്ത്യ തള്ളി പറഞ്ഞു. ഇത് ട്രംപിന് ക്ഷീണമായി.

ഇതിനിടെ ജി 7 രാജ്യങ്ങളുടെ ഉച്ചകോടിയ്‌ക്കെത്തിരെ പ്രധാനമന്ത്രി മോദിയെ അമേരിക്കയിലേക്ക് വിളിക്കുകയും ചെയ്തു. പക്ഷേ പോയില്ല. ഇതിനിടെയാണ് പാക്കിസ്ഥാന്‍ സൈനിക മേധാവി ജനറല്‍ സയ്യീദ് അസീം മുനീറിന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍ ഉച്ചവിരുന്നൊരുക്കിയത്. ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കാനഡയില്‍ നടക്കുന്ന ജി7 ഉച്ചകോടി വെട്ടിച്ചുരുക്കി ചൊവ്വാഴ്ച രാവിലെയാണ് ട്രംപ് വാഷിംഗ്ടണില്‍ തിരിച്ചെത്തിയത്. മുനീറിനു ലഭിച്ച സുപ്രധാന നയതന്ത്ര വിജയമായാണ് പാക്കിസ്ഥാനിലെ ഡോണ്‍ പത്രം ഇക്കാര്യം അവതരിപ്പിച്ചത്. ഇതിന് പിന്നില്‍ ട്രംപിന് ലക്ഷ്യങ്ങള്‍ പലതാണ്. ഇറാനില്‍ ആക്രമണം നടത്താന്‍ തീരുമാനിച്ചാല്‍ പാക് സൈനിക താവളങ്ങള്‍ അമേരിക്ക ഉപയോഗിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് മുനീറിന് ട്രംപ് ഉച്ചവിരുന്നു നല്‍കിയത്. ട്രംപിനെ പാക്കിസ്ഥാന്‍ സന്ദര്‍ശിക്കാന്‍ മുനീര്‍ ക്ഷണിക്കുകയും ചെയ്തു. ഇതിനൊപ്പം സമാധാനത്തിനുള്ള നോബല്‍ സമ്മാനവും ട്രംപ് ആഗ്രഹിക്കുന്നു. പാക്കിസ്ഥാന്‍ സേന തലവനെ വിളിച്ച് വിരുന്ന് കൊടുത്തത് ഇന്‍ഡോ-പാക് സംഘര്‍ഷം ഇല്ലാതാക്കിയതിന്റെ പേരില്‍ നോബല്‍ സമ്മാനത്തിന് ശുപാര്‍ശ ചെയ്യാനാണെന്നും സൂചനകളുണ്ട്. പ്രധാനമന്ത്രിയായിരുന്ന ഇമ്രാന്‍ ഖാനെ കാണാന്‍ വിസമ്മതിച്ച ട്രംപ് സേന തലവന് വിരുന്ന് കൊടുത്തതിന്റെ പിന്നാമ്പുറ കഥ ആഗോള മാധ്യമങ്ങള്‍ ആഘോഷിക്കുകയാണ്.

പ്രാദേശിക മേധാവിത്തം അടിച്ചേല്‍പ്പിക്കുന്നതിനു പകരം പരിഷ്‌കൃത രാജ്യത്തെപ്പോലെ പാക്കിസ്ഥാനുമായി ചര്‍ച്ചയ്ക്കു വരണമെന്ന് യുഎസിലേക്കുള്ള യാത്രാവേളയില്‍ മുനീര്‍ ആവശ്യപ്പെട്ടിരുന്നു. പാക്കിസ്ഥാന്‍-അമേരിക്കന്‍ വംശജരുമായി നടത്തിയ കൂടിക്കാഴ്ചയില്‍, പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് പാക്കിസ്ഥാനല്ലെന്നും മുനീര്‍ അവകാശപ്പെട്ടു. ഇസ്രയേലുമായുള്ള സംഘര്‍ഷത്തില്‍ പാക്കിസ്ഥാന്റെ പിന്തുണ ഇറാനാണെന്നു വ്യക്തമാക്കിയ അദ്ദേഹം, സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ യുഎസ് നടത്തുന്ന നീക്കങ്ങളെ ശ്ലാഘിച്ചു. അതേസമയം, പാക്കിസ്ഥാനില്‍ ശാശ്വതമായ ജനാധിപത്യം പുനഃസ്ഥാപിക്കണമെന്ന ആവശ്യമുയര്‍ത്തി ഇമ്രാന്‍ ഖാനെ അനുകൂലിക്കുന്നവര്‍ മുനീര്‍ താമസിക്കുന്ന ഹോട്ടലിന് വെളിയിലും വാഷിംഗ്ടണിലെ പാക് എംബസിക്ക് സമീപവും പ്രതിഷേധിച്ചു. യുഎസുമായുള്ള സൈനികബന്ധം ശക്തിപ്പെടുത്തുകയാണ് അഞ്ചു ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന സന്ദര്‍ശനത്തിന്റെ ലക്ഷ്യമെന്ന് വിലയിരുത്തപ്പെടുന്നു.

ഇതിനിടെയാണ് നോബല്‍ സമ്മാനത്തിനായുള്ള ട്രംപിന്റെ നീക്കം ചര്‍ച്ചയാകുന്നത്. പാക്കിസ്ഥാനുമായി വ്യാപാര പങ്കാളിത്തം സ്ഥാപിക്കാന്‍ ട്രംപ് താത്പര്യം പ്രകടിപ്പിച്ചതായി പാക് സൈന്യം പ്രസ്താവനയില്‍ പറഞ്ഞിട്ടുണ്ട്. പാക്കിസ്ഥാനുമായി പരസ്പര പ്രയോജനകരമായ വ്യാപാരബന്ധം വികസിപ്പിക്കാന്‍ ട്രംപ് വലിയ താല്‍പര്യം പ്രകടിപ്പിച്ചു. വ്യാപാരം, സാമ്പത്തിക വികസനം, ഖനി, ധാതുക്കള്‍, ഊര്‍ജം, ക്രിപ്റ്റോകറന്‍സി, നൂതന സാങ്കേതികവിദ്യകള്‍ എന്നിവയുള്‍പ്പെടെ ഒന്നിലധികം മേഖലകളില്‍ സഹകരിക്കാനുള്ള ചര്‍ച്ചകള്‍ നടത്താനാണ് ട്രംപ് താല്‍പര്യം പ്രകടിപ്പിച്ചതെന്ന് പാക് സൈന്യം അറിയിച്ചു. ഏതായാലും സംഘര്‍ഷം അവസാനിപ്പിച്ചതിന്റെ ക്രെഡിറ്റ് അമേരിക്കയ്ക്ക് ഇന്ത്യ ഒരിക്കലും തയ്യാറാകില്ല. അതുകൊണ്ടാണ് ട്രംപ് നിലപാട് മയപ്പെടുത്തിയത്.

''അതൊരു ആണവയുദ്ധമാകുമായിരുന്നു. രണ്ട് ആണവ ശക്തികളാണ്. വലിയവ ആണവശക്തികള്‍, അവര്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. രണ്ട് മിടുക്കരായ ആളുകള്‍ യുദ്ധം തുടരേണ്ടതില്ലെന്നു തീരുമാനിച്ചതില്‍ ഞാന്‍ സന്തോഷിക്കുന്നു''- ട്രംപ് പറഞ്ഞു. മുനീറുമായുള്ള കൂടിക്കാഴ്ചയില്‍ ഇറാന്‍ ചര്‍ച്ചയായോ എന്ന ചോദ്യത്തിന്, നടക്കുന്ന കാര്യങ്ങളില്‍ പാക്കിസ്ഥാന്‍ സന്തുഷ്ടരല്ലെന്ന് ട്രംപ് പറഞ്ഞു. അവര്‍ക്ക് ഇറാനെയും ഇസ്രയേലിനെയും അറിയാം. ഇറാനെ വളരെ നന്നായറിയാം. സംഭവിക്കുന്നതെന്താണെന്ന് അവര്‍ വീക്ഷിച്ചുവരികയാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

Tags:    

Similar News