ലേബര്‍ പാര്‍ട്ടിയില്‍ വിപ്ലവം; ബെനഫിറ്റ് നയത്തിനെതിരെ തിരിഞ്ഞ് സ്വന്തം പാര്‍ട്ടിയിലെ 130 എംപിമാര്‍; താന്‍ നിലപാട് തിരുത്തില്ലെന്ന് പറഞ്ഞ് ബില്ലുമായി മുന്‍പോട്ട് പോകാന്‍ പ്രധാനമന്ത്രി; കീര്‍ സ്റ്റര്‍മറെ രാജി വയ്പ്പിക്കുമെന്ന് എംപി സംഘം: ബ്രിട്ടീഷ് സര്‍ക്കാര്‍ പ്രതിസന്ധിയിലേക്ക്

Update: 2025-06-26 04:06 GMT

ലണ്ടന്‍: ബ്രിട്ടണിലെ ലേബര്‍ സര്‍ക്കാരിന്റെ ബെനെഫിറ്റ് നയത്തിനെതിരെ 130 ഓളം ഭരണകക്ഷി എം പിമാര്‍ തന്നെ രംഗത്തെത്തിയിരിക്കുന്നു. ഹെല്‍ത്ത്, ഡിസെബിലിറ്റി ബെനെഫിറ്റുകളില്‍ വരുത്തിയ കടുത്ത നിയന്ത്രണങ്ങള്‍ ഫലത്തില്‍ ഇല്ലാതെയാക്കുന്ന നിയമ ഭേദഗതി നിര്‍ദ്ദേശത്തില്‍ 130 ഓളം ലേബര്‍ എം പിമാര്‍ ഒപ്പിട്ടതോടെ സര്‍ക്കാര്‍ ആശങ്കയിലായിരിക്കുകയാണ്. എന്നിരുന്നാലും മുന്‍ തീരുമാനവുമായി മുന്നോട്ട് പോകും എന്ന് തന്നെയാണ് പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മര്‍ പറയുന്നത്. ചാന്‍സലര്‍ റേച്ചല്‍ റീവ്‌സും ഭേദഗതിക്കെതിരെ മുന്നോട്ട് വന്നിട്ടുണ്ട്.

ക്ഷേമ പദ്ധതികളില്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള 5 ബില്യന്‍ പൗണ്ടിന്റെ കുറവ് വരുത്തിയാല്‍ പോലും ക്ഷേമ പദ്ധതികള്‍ക്കായുള്ള ചെലവ് കുതിച്ചുയരുകയാണെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. സാമ്പത്തിക സന്തുലനം പാലിക്കാന്‍ വരുന്ന ശരത്ക്കാലത്ത് ചാന്‍സലര്‍ക്ക് നികുതികള്‍ ഇനിയും വര്‍ദ്ധിപ്പിക്കേണ്ടതായി വരുമെന്നും അവര്‍ പറയുന്നു. എന്നാല്‍, പാര്‍ട്ടിക്കുള്ളില്‍ ഇപ്പോള്‍ ഉരുണ്ടുകൂടിയ വിമതശള്യം ലേബര്‍ പാര്‍ട്ടിയുടെ വന്‍ ഭൂരിപക്ഷം തകിടം മറിക്കാന്‍ കഴിയുന്നത്ര ശക്തമാണ്. സര്‍ക്കാര്‍ അവതരിപ്പിച്ച ഒരു ബില്‍ അതിന്റെ രണ്ടാം വായനയില്‍, അവസാനമായി തള്ളിപ്പോയത് 1986 ല്‍ ആയിരുന്നു.

ഇതിനോടകം തന്നെ ഒരു മന്ത്രി, ബെനെഫിറ്റുകളുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നയത്തില്‍ പ്രതിഷേധിച്ച് രാജിവെച്ചു കഴിഞ്ഞു. മറ്റു ചിലരും ആ വഴി പിന്തുറ്റരുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന. അതേസമയം, വോട്ടെടുപ്പ് നീട്ടി വച്ചേക്കുമെന്ന ഊഹോപോഹങ്ങളെ നാറ്റോ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനിടെ സ്റ്റാര്‍മര്‍ നിരാകരിച്ചിരുന്നു. വരുന്ന ചൊവ്വാഴ്ച ജൂലായ് 1 ന് തന്നെ മുന്‍ നിശ്ചയപ്രകാരം വോട്ടെടുപ്പ് നടക്കും എന്നാണ് അദ്ദേഹം ഉറപ്പിച്ചു പറയുന്നത്. ക്ഷേമ പദ്ധതികള്‍ ആര്‍ക്കും സഹായകരമാകുന്നില്ലെന്നും, തകര്‍ന്ന സിസ്റ്റത്തെ ഉടച്ചു വാര്‍ക്കുന്നതിനായാണ് ജനങ്ങള്‍ തങ്ങള്‍ക്ക് വോട്ട് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പല ക്ഷേമ പദ്ധതികളും ജനങ്ങളെ ജോലി ചെയ്യുന്നതില്‍ നിന്നും പിന്തിരിപ്പിക്കുകയാണെന്നും അതുകൊണ്ടു തന്നെ ഒട്ടും ഉല്‍പ്പാദനക്ഷമമല്ല അവയെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. അതുകൊണ്ടു തന്നെ ഇക്കാര്യത്തില്‍ ഒരു പരിഷ്‌കരണം ആവശ്യമാണെന്നും അദ്ദേഹം വാദിക്കുന്നു. ചൊവ്വാഴ്ച വോട്ടെടുപ്പ് നടക്കും എന്ന് തന്നെയാണ് ഉപപ്രധാനമന്ത്രി എയ്ഞ്ചല റെയ്‌നറും പറയുന്നത്.

Tags:    

Similar News