ഹോര്‍മുസ് കടലിടുക്ക് ഇനി സംയുക്ത ഭരണത്തില്‍; ആയത്തുള്ളയുമായി കൈകോര്‍ക്കാന്‍ ട്രംപ് തയ്യാര്‍; ആണവായുധ മോഹം ഉപേക്ഷിക്കാന്‍ ഇറാന്‍ തയ്യാറാകുമെന്ന് യുഎസ് പ്രസിഡന്റിന് പ്രതീക്ഷ; ചര്‍ച്ച വിജയിച്ചാല്‍ ഒരാഴ്ചയ്ക്കകം യുദ്ധം തീരും, അതല്ലെങ്കില്‍ മതിയാവോളം ബോംബിട്ടുതകര്‍ക്കുമെന്നും പ്രഖ്യാപനം; ട്രംപ് പ്രതിനിധികള്‍ ചര്‍ച്ച നടത്തിയത് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കറുമായെന്ന് ഇസ്രയേല്‍

ഹോര്‍മുസ് കടലിടുക്ക് ഇനി സംയുക്ത ഭരണത്തില്‍;

Update: 2026-03-23 16:35 GMT

വാഷിങ്ടണ്‍/ടെഹ്‌റാന്‍: ഇറാനുമായി അഞ്ചുദിവസത്തെ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, സമാധാന ചര്‍ച്ച വിജയമായാല്‍, ഒരാഴ്ചയ്ക്കുള്ളില്‍ യുദ്ധം അവസാനിക്കുമെന്ന് വ്യക്തമാക്കി. ചര്‍ച്ചകള്‍ക്ക് ശേഷം ഹോര്‍മുസ് കടലിടുക്ക് ലോകത്തിനായി തുറന്നുകൊടുക്കുമ്പോള്‍, അതിന്റെ ഭരണം താനും ആയത്തുള്ളയും ചേര്‍ന്ന് സംയുക്തമായി നിര്‍വ്വഹിച്ചേക്കാമെന്ന് ഡൊണാള്‍ഡ് ട്രംപ് സൂചിപ്പിച്ചു.

ഇറാന്റെ ഊര്‍ജ്ജ നിലയങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടതിന് ശേഷമുള്ള തന്റെ ആദ്യ പ്രതികരണത്തിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. സമാധാന കരാറില്‍, തങ്ങളുടെ ആണവ മോഹങ്ങള്‍ ഉപേക്ഷിക്കാന്‍ ടെഹ്റാന്‍ സമ്മതിച്ചേക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

ചര്‍ച്ചകള്‍ ശുഭകരമായി നടന്നാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ യുദ്ധം അവസാനിക്കുമെന്ന് പറഞ്ഞ ട്രംപ്, ഒടുവില്‍ ഇങ്ങനെയും കൂട്ടിച്ചേര്‍ത്തു: 'അതല്ലെങ്കില്‍, ഞങ്ങളുടെ ആഗ്രഹം തീരും വരെ ബോംബിടുന്നത് തുടരുക തന്നെ ചെയ്യും.' ഫ്‌ലോറിഡയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'നാളെ രാവിലെ, അവരുടെ സമയമനുസരിച്ച് ഏതെങ്കിലും ഒരു നേരത്ത്, നിര്‍മ്മാണത്തിന് 10 ബില്യണ്‍ യുഎസ് ഡോളറിലധികം ചെലവ് വന്ന അവരുടെ ഏറ്റവും വലിയ വൈദ്യുതി ഉല്‍പ്പാദന നിലയങ്ങള്‍ തകര്‍ക്കാന്‍ ഞങ്ങള്‍ പദ്ധതിയിട്ടിരുന്നതാണ്. അത് വളരെ മികച്ച ഒന്നായിരുന്നു, പണത്തിന് ഒരു കുറവുമുണ്ടായിരുന്നില്ല. ഒറ്റ വെടിക്ക് അത് ഇല്ലാതാകും. അത് തകര്‍ന്നടിയും. അവര്‍ എന്തിനാണ് അത് ആഗ്രഹിക്കുന്നത്? വരും ദിവസങ്ങളില്‍ നടക്കാനിരിക്കുന്ന ചര്‍ച്ചകള്‍ വിജയകരമായാല്‍ ഇറാന്‍ യുദ്ധം ഒരാഴ്ചയ്ക്കുള്ളില്‍ അവസാനിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ് ഊന്നിപ്പറഞ്ഞു. തന്റെ പശ്ചിമേഷ്യ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും, അടുത്ത സഹായിയും മരുമകനുമായ ജാരെഡ് കുഷ്‌നറും ഞായറാഴ്ച ഇറാനികളുമായി സംസാരിച്ചുവെന്നും ചര്‍ച്ചകള്‍ ഇന്നും തുടരുമെന്നും ട്രംപ് പറഞ്ഞു.

'ഞങ്ങള്‍ വളരെ ശക്തമായ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. അവ എങ്ങോട്ടാണ് നയിക്കുന്നതെന്ന് നമുക്ക് നോക്കാം. മിക്കവാറും എല്ലാ കാര്യങ്ങളിലും ഞങ്ങള്‍ക്ക് യോജിപ്പുകളുണ്ട്... മിസ്റ്റര്‍ വിറ്റ്കോഫും മിസ്റ്റര്‍ കുഷ്‌നറും വളരെ ശക്തമായ ചര്‍ച്ചകളാണ് നടത്തിയത്,' ട്രംപ് പറഞ്ഞു. ഫ്‌ലോറിഡയില്‍ നിന്ന് മെംഫിസിലേക്ക് തിരിക്കുന്നതിന് മുമ്പ് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു, 'ഞാന്‍ ഇത്രയേ പറയുന്നുള്ളൂ, ഒരു കരാറിലെത്താനുള്ള യഥാര്‍ത്ഥ സാധ്യതയുടെ ഘട്ടത്തിലാണ് ഞങ്ങളിപ്പോള്‍.'

തിരിച്ചടി ഭയന്നാണ് ട്രംപിന്റെ പിന്മാറ്റമെന്ന് ഇറാന്‍

ഇറാനിലെ വൈദ്യുതി നിലയങ്ങള്‍ തകര്‍ക്കുമെന്ന ഭീഷണിക്ക് പിന്നാലെ, ഇറാന്റെ ശക്തമായ തിരിച്ചടി ഭയന്നാണ് ട്രംപ് യുദ്ധത്തില്‍ നിന്ന് 'പിന്‍വാങ്ങിയതെന്ന്' ഇറാന്‍ സ്റ്റേറ്റ് ടെലിവിഷന്‍ അവകാശപ്പെട്ടു. ഭാഗികമായി അടച്ചിട്ടിരിക്കുന്ന ഹോര്‍മുസ് കടലിടുക്ക് തുറന്നു കൊടുക്കണമെന്നും അല്ലാത്തപക്ഷം ഊര്‍ജ്ജ നിലയങ്ങള്‍ക്ക് നേരെ പുതിയ ആക്രമണങ്ങള്‍ ഉണ്ടാകുമെന്നും കാട്ടി ശനിയാഴ്ച ട്രംപ് 48 മണിക്കൂര്‍ അന്ത്യശാസനം നല്‍കിയിരുന്നു. എന്നാല്‍ ഈ ഭീഷണിക്ക് വഴങ്ങില്ലെന്ന നിലപാടിലാണ് ഇറാന്‍.

ഹോര്‍മുസ് കടലിടുക്ക് ലോകത്തിനായി പൂര്‍ണ്ണമായും തുറന്നുകൊടുക്കുമ്പോള്‍, അതിന്റെ ഭരണം താനും ഇറാന്റെ അടുത്ത ആയത്തുള്ളയും ചേര്‍ന്ന് സംയുക്തമായി നിര്‍വ്വഹിച്ചേക്കാമെന്ന് ഡൊണാള്‍ഡ് ട്രംപ് സൂചിപ്പിച്ചു. യുദ്ധം അവസാനിപ്പിക്കാനുള്ള കരാറില്‍ ഈ പ്രധാന ജലപാതയുടെ ചുമതല ആര്‍ക്കായിരിക്കുമെന്ന ചോദ്യത്തിന്, 'ഒരുപക്ഷേ എനിക്കും... അടുത്ത ആയത്തുള്ള ആരാണോ അവര്‍ക്കും' എന്നായിരുന്നു ട്രംപിന്റെ മറുപടി.

ഇറാന്‍ പരമോന്നത നേതാവ് മൊജ്തബ ഖമേനി ജീവിച്ചിരിപ്പുണ്ടോ എന്ന് തനിക്ക് അറിയില്ലെന്നും ട്രംപ് സമ്മതിച്ചു. ഇറാനില്‍ 'അതിശക്തമായ രീതിയിലുള്ള ഒരു ഭരണമാറ്റത്തിന്' അമേരിക്ക സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. 'ഞങ്ങള്‍ ഇപ്പോള്‍ ചര്‍ച്ചകള്‍ നടത്തുന്നത് വളരെ വിവേകശാലികളും പക്വതയുള്ളവരുമായ ചിലരുമായാണ്. അവര്‍ ആരാണെന്ന് ഇറാനിലുള്ളവര്‍ക്ക് അറിയാം. അവര്‍ ബഹുമാനിക്കപ്പെടുന്നവരാണ്. ഒരുപക്ഷേ അവരില്‍ ഒരാളായിരിക്കും ഞങ്ങള്‍ തേടുന്ന മാറ്റത്തിന് നേതൃത്വം നല്‍കുന്നത്,' ട്രംപ് കൂട്ടിച്ചേര്‍ത്തു.

ഫെബ്രുവരി 28-ന് തന്റെ പിതാവിനൊപ്പം നടന്ന വ്യോമാക്രമണത്തില്‍ പരിക്കേറ്റതിന് ശേഷം മൊജ്തബ ഖമേനി പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

സ്ഥിതിഗതികള്‍ നിരീക്ഷിച്ച് റഷ്യ

ഇറാനിലെ നിലവിലെ സാഹചര്യത്തെക്കുറിച്ച് പുറത്തുവരുന്ന പ്രസ്താവനകള്‍ പരസ്പരവിരുദ്ധമാണെന്നും റഷ്യ ഇത് സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു. റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ 'ടാസ്' (TASS) ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 'ഇന്ന് പലതരത്തിലുള്ള പ്രസ്താവനകള്‍ വരുന്നുണ്ട്, അതില്‍ ചിലത് പരസ്പരവിരുദ്ധവുമാണ്. ഞങ്ങള്‍ സാഹചര്യം നിരീക്ഷിക്കുന്നത് തുടരുകയാണ്. അവിടെ സമാധാനം വേഗത്തില്‍ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നു,' പെസ്‌കോവ് വ്യക്തമാക്കി.

ട്രംപ് പ്രതിനിധികള്‍ ഇറാന്‍ പാര്‍ലമെന്റ് സ്പീക്കറുമായി ചര്‍ച്ച നടത്തി


ഡൊണാള്‍ഡ് ട്രംപിന്റെ മിഡില്‍ ഈസ്റ്റ് പ്രതിനിധികളായ സ്റ്റീവ് വിറ്റ്കോഫും ജാരെഡ് കുഷ്‌നറും ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഘാലിബാഫുമായി ചര്‍ച്ചകള്‍ നടത്തുന്നതായി ഇസ്രായേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാന്‍ പ്രതിനിധിയുടെ പേര് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും, ടെഹ്റാനു വേണ്ടി ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത് ഘാലിബാഫ് ആണെന്ന് ഇസ്രായേല്‍ ഉദ്യോഗസ്ഥര്‍ ഹീബ്രു മാധ്യമങ്ങളോട് വെളിപ്പെടുത്തി.

ഇറാനില്‍ 'ഭരണമാറ്റം' നടന്നുകൊണ്ടിരിക്കുകയാണെന്നും പേര് വെളിപ്പെടുത്താത്ത മറ്റൊരു നേതാവുമായി അമേരിക്ക സമാധാന ചര്‍ച്ചകള്‍ നടത്തുകയാണെന്നും നേരത്തെ ട്രംപ് പറഞ്ഞിരുന്നു. ഫ്‌ലോറിഡയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ട്രംപ് ഈ അപ്രതീക്ഷിത പ്രഖ്യാപനം നടത്തിയത്. തങ്ങള്‍ ബന്ധപ്പെട്ടത് നിലവിലെ പരമോന്നത നേതാവായ മൊുജ്തബ ഖമേനിയെയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തങ്ങളുമായി ചര്‍ച്ച നടത്തുന്ന വ്യക്തിയെ 'ഏറ്റവും ബഹുമാനിക്കപ്പെടുന്ന നേതാവ്' എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. 'ഇന്ന് ഞങ്ങള്‍ ഒരുപക്ഷേ ഫോണിലൂടെ സംസാരിക്കും. കാരണം അവര്‍ക്ക് രാജ്യത്തിന് പുറത്തുകടക്കാന്‍ ബുദ്ധിമുട്ടാണെന്ന് ഞാന്‍ കരുതുന്നു,' വിമാനത്തില്‍ കയറുന്നതിന് മുന്‍പ് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, ഇന്ന് രാവിലെ ഇറാനെക്കുറിച്ച് ഡൊണാള്‍ഡ് ട്രംപ് നടത്തിയ പരാമര്‍ശങ്ങള്‍ ഇസ്രായേല്‍ ഉദ്യോഗസ്ഥരെ അമ്പരപ്പിച്ചതായി റിപ്പോര്‍ട്ട്. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം ലഘൂകരിക്കുന്നതിനായി വിവിധ രാജ്യങ്ങളുടെ മധ്യസ്ഥതയില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് ഇസ്രായേലിന് അറിവുണ്ടായിരുന്നു എന്ന് 'ആക്‌സിയോസ്' (Axios) റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍, ഉന്നയിക്കപ്പെട്ട മിക്കവാറും എല്ലാ വിഷയങ്ങളിലും 'പ്രധാനപ്പെട്ട യോജിപ്പുകള്‍' ഉണ്ടെന്ന ട്രംപിന്റെ വാക്കുകള്‍ ഇസ്രായേലിനെ അത്ഭുതപ്പെടുത്തിയതായി ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

യുഎസും ഇസ്രായേലും തമ്മിലുള്ള ചര്‍ച്ചകള്‍ ഈ ആഴ്ച അവസാനം പാകിസ്ഥാന്‍ തലസ്ഥാനമായ ഇസ്ലാമാബാദില്‍ നടക്കാനിരിക്കുകയാണെന്നും, വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് അമേരിക്കയെ പ്രതിനിധീകരിച്ച് ഉച്ചകോടിയില്‍ പങ്കെടുത്തേക്കുമെന്നും ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News