ലേബര്‍ പാര്‍ട്ടിയില്‍ അടിമൂത്തു.. ഒരു വര്‍ഷത്തിനകം കീര്‍ സ്റ്റര്‍മാരിന് പദവി ഒഴിയേണ്ടി വന്നേക്കാം; സാധാരണ തൊഴിലാളികള്‍ ലേബര്‍ പാര്‍ട്ടിയെ കൈവിട്ട് റിഫോം യുകെയില്‍ ചേരുന്നതായി റിപ്പോര്‍ട്ട്: ബ്രിട്ടനില്‍ രാഷ്ട്രീയം അടിമുടി മാറുന്നു

Update: 2025-06-30 05:19 GMT

ലണ്ടന്‍: ബ്രിട്ടനില്‍ രാഷ്ട്രീയം അടിമുടി മാറുന്നു . ക്ഷേമപദ്ധതികള്‍ പണം ചെലവഴിക്കുന്നതുമായി ബന്ധപ്പെട്ട പുതിയ നിയമത്തില്‍ നിന്നുള്ള പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മറുടെ മലക്കം മറിച്ചില്‍ ലേബര്‍ പാര്‍ട്ടിക്കുള്ളില്‍ പുതിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. കഴിഞ്ഞ ഏതാനും ആഴ്ചകളിലായി മൂന്ന് തവണയാണ് പ്രധാനമന്ത്രിക്ക് സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി മുന്‍പ് നടത്തിയ പ്രഖ്യാപനങ്ങളില്‍ നിന്നും മലക്കം മറിയേണ്ടതായി വന്നത്. ബ്രിട്ടനിലെ ക്ഷേമ പദ്ധതികളുടെ ചെലവില്‍ 5 ബില്യന്‍ പൗണ്ട് വെട്ടിചുരുക്കാനുള്ള നടപടികളിലാണ് ഇപ്പോള്‍ സ്റ്റാര്‍മര്‍ക്ക് വിമതരുടെ സമ്മര്‍ദ്ധത്തിനു വഴങ്ങി വെള്ളം ചേര്‍ക്കേണ്ടി വന്നിരിക്കുന്നത്.

നേരത്തെ ലക്ഷക്കണക്കിന് പെന്‍ഷന്‍കാര്‍ക്ക് നല്‍കിയിരുന്ന വിന്റര്‍ ഫ്യുവല്‍ പേയ്‌മെന്റ് നല്‍കുന്ന നടപടിയില്‍ നിന്നും സ്റ്റാര്‍മര്‍ക്ക് പിന്തിരിയേണ്ടി വന്നു. അതുപോലെ ഗ്രൂമിംഗ് ഗാംഗുകള്‍ക്ക് മേല്‍ ദേശീയാടിസ്ഥാനത്തില്‍ പ്രഖ്യാപിച്ച അന്വേഷണം മരവിപ്പിക്കേണ്ടതായും വന്നിരുന്നു. വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തിയതിന്റെ ഒന്നാം വാര്‍ഷികം അടുത്തിരിക്കെ, സര്‍ കീര്‍ സ്റ്റാര്‍മറുടെ നടപടികള്‍ എല്ലാം തന്നെ അദ്ദേഹത്തിന് തിരിച്ചടിയാവുകയാണ്. കഴിഞ്ഞ 100 വര്‍ഷക്കാലത്തിനിടയില്‍, ആദ്യ വര്‍ഷത്തെ ഭരണം ഇത്രയേറെ മോശപ്പെട്ട ഒരു സമയമുണ്ടായിട്ടില്ല എന്നാണ് പ്രമുഖ ചരിത്രകാരനായ സര്‍ ആന്റണി സെല്‍ഡണിന്നലെ പറഞ്ഞത്.

ലേബര്‍ പാര്‍ട്ടിയുടേതായാലും, കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടേതായാലും, ഒരു പ്രധാനമന്ത്രിയുടെ ഏറ്റവും മോശപ്പെട്ട തുടക്കം നടത്തിയിരിക്കുന്നത് സ്റ്റാര്‍മറാനെന്ന് പോളിംഗ് വിദഗ്ധനായ സര്‍ ജോണ്‍ കര്‍ട്ടിസും പറയുന്നു. അതിനിടയില്‍, കീര്‍സ്റ്റാര്‍മര്‍ രണ്ടാം വര്‍ഷം ആഘോഷിക്കാന്‍ നമ്പര്‍ 10 ഡൗണിംഗ് സ്ട്രീറ്റില്‍ ഉണ്ടാകില്ലെന്ന മുന്നറിയിപ്പും സ്റ്റാര്‍മര്‍ക്ക് ലഭിച്ചിട്ടുണ്ട്. അടുത്ത 12 മാസക്കാലത്തിനിടയില്‍ സ്റ്റാര്‍മര്‍ സ്ഥാനമൊഴിയുമെന്നാണ് ഉപ പ്രധാനമന്ത്രി എയ്ഞ്ചല റയ്‌നെറുടെ ഒരു അടുത്ത അനുയായി കഴിഞ്ഞ ദിവസം മെയിലോണ്‍ സണ്‍ഡേയോട് പറഞ്ഞത്. അടുത്ത വര്‍ഷത്തെ തദ്ദേശ തെരഞ്ഞെടുപ്പുകള്‍ക്കും, വെയ്ല്‍സ് തെരഞ്ഞെടുപ്പിനും ശേഷം സ്റ്റാര്‍മര്‍ സ്ഥാനം ഒഴിഞ്ഞില്ലെങ്കില്‍ കടുത്ത വെല്ലുവിളികള്‍ നേരിടേണ്ടി വരുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

അതേസമയം, താന്‍ പ്രധാനമന്ത്രി പദം മോഹിക്കുന്നു എന്ന ഊഹോപോഹങ്ങള്‍നിരാകരിച്ചുകൊണ്ട് മുതിര്‍ന്ന ക്യാബിനറ്റ് മന്ത്രിയായ വെസ് സ്ട്രീതിംഗ് കീര്‍ സ്റ്റാര്‍മര്‍ക്കൊപ്പമാണ് താനെന്ന് വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ സ്ഥാനം അനിശ്ചിതത്വത്തിലാണെന്ന പ്രചാരണങ്ങളെ വെറും വിഢിത്തം എന്നായിരുന്നു അദ്ദേഹം വിശേഷിപ്പിച്ചത്. അതേസമയം, പ്രധാനമന്ത്രിയെ മുന്‍ തീരുമാനങ്ങള്‍ തിരുത്താന്‍ പ്രേരിപ്പിച്ച രീതിയിലുള്ള സമ്മര്‍ദ്ദം ചെലുത്തിയതിന് വിമതര്‍ക്കെതിരെ പ്രധാനമന്ത്രിയുടെ അനുയായികളും ശക്തമായി രംഗത്ത് എത്തിയിട്ടുണ്ട്.

പാര്‍ലമെന്റിലേക്ക് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട എം പിമാര്‍ക്കെതിരെയാണ് സ്റ്റാര്‍മര്‍ അനുകൂലികള്‍ പ്രധാനമായും ആഞ്ഞടിക്കുന്നത്. അവര്‍ തങ്ങള്‍ക്ക് തന്നെ സ്വയം അമിത പ്രാധാന്യം നല്‍കുകയാണെന്ന് സ്റ്റാര്‍മര്‍ അനുകൂലികള്‍ ആരോപിക്കുന്നു. ചാരിറ്റി മേഖലയില്‍ പ്രവര്‍ത്തിച്ച് എത്തിയവര്‍ കരുതുന്നത് അവര്‍ വളരെ പ്രധാനപ്പെട്ടവരാണെന്ന് ആണെന്ന് അവര്‍ ആരോപിക്കുന്നു. പാര്‍ട്ടിയെ പ്രതിസന്ധികള്‍ തരണം ചെയ്ത് വളര്‍ത്താനും, 12 മാസങ്ങള്‍ക്ക് മുന്‍പ് അവര്‍ക്ക് വോട്ട് നേടിക്കൊടുക്കാനും ഏറെ ശ്രമിച്ച ഒരു നേതാവിനെ അവര്‍ ബഹുമാനിക്കുന്നില്ലെന്നും ആരോപണമുണ്ട്.

തൊഴിലാളികള്‍ ലേബര്‍ പാര്‍ട്ടിയെ കൈവിടുന്നു

അതിനിടയിലാണ് തൊഴിലാളികളും കുറഞ്ഞ വരുമാനക്കാരും കൂടുതലായി ലേബര്‍ പാര്‍ട്ടിയില്‍ നിന്നും മാറുന്നതായ റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്. ലേബര്‍ പാര്‍ട്ടി ധനികരുടെ പാര്‍ട്ടിയായി മാറിക്കൊണ്ടിരിക്കുന്നു എന്നാണ് പുതിയ പഠനം വെളിപ്പെടുത്തുന്നത്. 70,000 പൗണ്ടോ അതില്‍ കൂടുതലോ വരുമാനമുള്ളവര്‍ ലേബര്‍ പാര്‍ട്ടിയെ പിന്തുണയ്ക്കുമ്പോള്‍, പ്രതിവര്‍ഷം 20,00 പൗണ്ടൊ അതില്‍ കുറവോ വരുമാനമുള്ളവര്‍ ലേബര്‍ പാര്‍ട്ടിയെ കൈവിട്ട് റിഫോം യു കെയിലേക്ക് പോകുന്നതായി അടുത്തിടെ നടത്തിയ പഠനം വെളിപ്പെടുത്തുന്നു.

ഇതോടെ ബ്രിട്ടന്റെ രാഷ്ട്രീയ ഘടന അടിമുടി മാറുകയാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. കോസ്റ്റ് ഓഫ് ലിവിംഗ് പ്രതിസന്ധി, പൊതു സേവനങ്ങളുടെ പരിതാപകരമായ അവസ്ഥ, ബ്രെക്സിറ്റും കുടിയേറ്റവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ എന്നിവയാണ് അദ്ധ്വാനിക്കുന്ന വര്‍ഗ്ഗത്തെ കൂടുതലായി ലേബര്‍ പാര്‍ട്ടിയില്‍ നിന്നും അകറ്റുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരക്കാരെ, സുനിശ്ചിതമായ വാഗ്ദാനങ്ങള്‍ നല്‍കി റിഫോ യു കെ ആകര്‍ഷിക്കുകയാണ്. താരതമ്യേന വിദ്യാഭ്യാസം കുറഞ്ഞവരും, യൂറോപ്യന്‍ യൂണിയനില്‍ നിന്നും വിട്ടുപോകുന്നതിനെ അനുകൂലിച്ച് വോട്ട് ചെയ്തവരുമാണ് കൂടുതലായി റിഫോം യു കെയിലേക്ക് പോകുന്നതെന്നും പഠന റിപ്പോര്‍ട്ടിലുണ്ട്.

Similar News