പാതിരാത്രി ആകാശത്ത് ചെറുവെളിച്ചം തട്ടി; നിമിഷ നേരം കൊണ്ട് പ്രദേശത്തെ മുഴുവൻ നടുക്കി എണ്ണ പൈപ്പ് ലൈനിലേക്ക് ഇടിച്ചുകയറി; ഉഗ്ര ശബ്ദം കേട്ട് നാട്ടുകാർ കുതറിയോടി; അതിർത്തി രാജ്യങ്ങളിലും ഇമ്പാക്ട്; യുക്രെയിൻ മിന്നൽ ആക്രമണത്തിൽ റഷ്യ ഞെട്ടുമ്പോൾ
മോസ്കോ: റഷ്യയിലെ ബ്രയാൻസ്‌ക് മേഖലയിൽ സ്ഥിതി ചെയ്യുന്ന, ഹംഗറി, സ്ലോവാക്യ എന്നിവിടങ്ങളിലേക്ക് എണ്ണയെത്തിക്കുന്ന പ്രധാന പൈപ്പ്‌ലൈനായ 'ദ്രുസ്‌ബ'ക്ക് നേരെ യുക്രെയ്‌നിന്റെ ഡ്രോൺ ആക്രമണമുണ്ടായതിനെത്തുടർന്ന് റഷ്യ അഞ്ച് ദിവസത്തേക്ക് എണ്ണ വിതരണം നിർത്തിവെച്ചു. വ്യാഴാഴ്ച രാത്രിയായിരുന്നു ആക്രമണം നടന്നത്.
റഷ്യയിലെ ഊർജ്ജ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് യുക്രെയ്‌ൻ നടത്തുന്ന ഡ്രോൺ ആക്രമണങ്ങൾ വർധിച്ചു വരുന്നതിനിടെയാണ് ഈ സംഭവം. ഇതിനെത്തുടർന്ന്, യൂറോപ്യൻ കമ്മിഷൻ വിഷയത്തിൽ ഇടപെട്ട് എണ്ണ വിതരണത്തിന്റെ സുരക്ഷ ഉറപ്പാക്കണമെന്ന് ഹംഗറിയും സ്ലോവാക്യയും ആവശ്യപ്പെട്ടിട്ടുണ്ട്.
2022 ഫെബ്രുവരിയിൽ യുക്രെയ്‌ൻ യുദ്ധം ആരംഭിച്ചതു മുതൽ യൂറോപ്യൻ യൂണിയൻ റഷ്യയുടെ വാതക, എണ്ണ ഇറക്കുമതി കുറച്ചുവരികയാണെങ്കിലും, സ്ലോവാക്യയും ഹംഗറിയും ഇപ്പോഴും 'ദ്രുസ്‌ബ' പൈപ്പ്‌ലൈൻ വഴി വൻതോതിൽ റഷ്യൻ എണ്ണയും വാതകവും ഇറക്കുമതി ചെയ്യുന്നുണ്ട്. റഷ്യയ്ക്ക് മേലുള്ള ഉപരോധങ്ങളെ ഈ രാജ്യങ്ങൾ എതിർക്കുന്നതിനാലാണിത്. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് 'ദ്രുസ്‌ബ' പൈപ്പ്‌ലൈന് നേരെ യുക്രെയ്‌നിന്റെ ഭാഗത്തുനിന്നുള്ള ആക്രമണമുണ്ടാവുന്നത്. ഈ സംഭവങ്ങൾ യൂറോപ്പിലെ ഊർജ്ജ വിതരണ ശൃംഖലയിൽ ആശങ്കയുളവാക്കിയിട്ടുണ്ട്.
അതേസമയം, യുദ്ധ പരിഹാരത്തിന് യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കിയുമായി നേരിട്ട് കൂടിക്കാഴ്ച നടത്താൻ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ തയ്യാറായേക്കില്ലെന്ന സൂചനയുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.വിഷയത്തിൽ രണ്ട് ആഴ്ചയ്ക്കുള്ളിൽ തന്റെ ഭാഗത്ത് നിന്ന് സുപ്രധാന പ്രഖ്യാപനം ഉണ്ടാകുമെന്ന് ട്രംപ് പറഞ്ഞു. യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന കരാറിന് റഷ്യ വിമുഖത കാട്ടുകയാണെങ്കിൽ ഭീമൻ ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്ന് ട്രംപ് ഭീഷണി ആവർത്തിച്ചു.വ്യാഴാഴ്ച യുക്രെയിനിലുണ്ടായ റഷ്യൻ ഡ്രോൺ ആക്രമണത്തിൽ അമേരിക്കൻ ഉടമസ്ഥതയിലുള്ള ഒരു ഫാക്ടറിക്ക് നാശനഷ്ടം സംഭവിച്ചിരുന്നു.
പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. റഷ്യൻ ആക്രമണത്തിൽ താൻ അസന്തുഷ്ടനാണെന്ന് ട്രംപ് പറഞ്ഞു.പുട്ടിനെയും സെലെൻസ്കിയേയും മുഖാമുഖം ചർച്ചയ്ക്കെത്തിക്കുക എന്നത് എണ്ണയും വിനാഗിരിയും കലർത്താൻ ശ്രമിക്കുന്നത് പോലെയാണെന്നും രണ്ട് പേരും ഒത്തുപോകുമെന്ന് തോന്നുന്നില്ലെന്നും ട്രംപ് വ്യക്തമാക്കി. ഈമാസം 15ന് പുട്ടിനുമായും പിന്നാലെ സെലെൻസ്കിയുമായും ട്രംപ് പ്രത്യേകം ചർച്ചകൾ നടത്തിയിരുന്നു.
യുദ്ധം അവസാനിപ്പിക്കാൻ വെടിനിറുത്തലല്ല, സ്ഥിരമായ സമാധാന കരാറാണ് വേണ്ടതെന്ന പുട്ടിന്റെ ആവശ്യത്തെ ട്രംപ് അംഗീകരിച്ചിരുന്നു.സമാധാന കരാറിൽ യുക്രെയിന് ആവശ്യമായ സുരക്ഷാ ഗ്യാരന്റികൾ ഉണ്ടാകുമെന്ന് ട്രംപ് സെലെൻസ്കിയ്ക്ക് വാക്കും നൽകി. യുദ്ധപരിഹാരത്തിന് പുട്ടിനുമായി നേരിട്ട് കൂടിക്കാഴ്ച വേണമെന്ന സെലെൻസ്കിയുടെ ആവശ്യത്തോട് റഷ്യ അനുകൂലമല്ല. സെലെൻസ്കിയുമായി പുട്ടിൻ ഉടൻ കൂടിക്കാഴ്ച നടത്തില്ലെന്ന് റഷ്യ വ്യക്തമാക്കുന്നു.