കിം ജോങ് ഉന്നിന്റെ രഹസ്യങ്ങള്‍ ചോര്‍ത്താനായി ഉപകരണങ്ങള്‍ സ്ഥാപിക്കാന്‍ നേവി സീലുകളെ ഉത്തരകൊറിയയിലേക്ക് അയച്ചു; ആ ചെറു കപ്പല്‍ കൊറിയന്‍ സൈന്യത്തിന്റേതെന്ന തെറ്റിധാരണയില്‍ വെടിവയ്പ്പ്; അന്തര്‍വാഹിനികളില്‍ എത്തിയുള്ള അമേരിക്കന്‍ നുഴഞ്ഞു കയറ്റം നടന്നില്ല; ആ യുഎസ് നീക്കം പാളിയ കഥ

Update: 2025-09-06 07:54 GMT

ന്യുയോര്‍ക്ക്: കിം ജോങ് ഉന്നിന്റെ രഹസ്യങ്ങള്‍ ചോര്‍ത്താനായി ഉപകരണങ്ങള്‍ സ്ഥാപിക്കാന്‍ നേവി സീലുകളെ ഉത്തരകൊറിയയിലേക്ക് അയയ്ക്കാനുള്ള ദൗത്യത്തിന് ആദ്യവട്ടം പ്രസിഡന്റ് ആയിരുന്ന കാലത്ത് ഡൊണാള്‍ഡ് ട്രംപ് പച്ചക്കൊടി കാട്ടിയിരുന്നതായും എന്നാല്‍ പദ്ധതി പാളിയതായും റിപ്പോര്‍ട്ട്. ഇതിനായി നിയോഗിച്ച സൈനികര്‍ നിരവധി മത്സ്യത്തൊഴിലാളികളെ കൊന്നതിന് ശേഷം രക്ഷപ്പെട്ടു എന്നാണ് പറയപ്പെടുന്നത്.

2019 ല്‍ ഉത്തര കൊറിയയുടെ ആണവ പദ്ധതി പരിമിതപ്പെടുത്തുന്നതിനായി ട്രംപ് കിമ്മുമായി ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരിക്കെയാണ് ഈ ഗൂഡാലോചന നടന്നത്് എന്നാണ് പുറത്തു വരുന്ന വാര്‍ത്ത. ചര്‍ച്ചകള്‍ മുന്നോട്ട് പോകുന്നതിനിടെ, വിയറ്റ്നാമില്‍ കിമ്മുമായി രണ്ട് കൂടിക്കാഴ്ചകള്‍ക്കായി ട്രംപ് ഒരുങ്ങിയിരുന്നു. അതിനിടെയാണ് സൈനികരെ രഹസ്യമായി അവിടെ എത്തിക്കാനുള്ള പദ്ധതി യു.എസ് സെനിക ഉദ്യോഗസ്ഥര്‍ അവതരിപ്പിച്ചത്. 2011 ല്‍ പാക്കിസ്ഥാനില്‍ ഒസാമ ബിന്‍ ലാദനെ വധിച്ച അതേ യൂണിറ്റായ സീല്‍ ടീം 6-നാണ് ഈ ദൗത്യം നല്‍കിയത്.

അന്തര്‍വാഹിനികളില്‍ ഉത്തരകൊറിയന്‍ തീരത്തേക്ക് നുഴഞ്ഞുകയറി ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതിനും അവ കണ്ടെത്താതെ പോകുന്നതിനുമായി മാസങ്ങളോളം റിഹേഴ്‌സലുകള്‍ നടത്തിയിട്ടും പ്രവര്‍ത്തനം പെട്ടെന്ന് വഴിതെറ്റിയതായി ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. മാധ്യമങ്ങളുമായി സംസാരിച്ച സൈനിക ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച്, സീലുകള്‍ കടല്‍ത്തീരത്ത് കുറച്ചുനേരം മാത്രമേ ചെലവഴിച്ചുള്ളൂ. പെട്ടെന്നാണ് അവര്‍ ഒരു ചെറുകപ്പല്‍ കണ്ടത്. ഇത് ഉത്തരകൊറിയന്‍ നാവികസേനയുടേതാണെന്ന് തെറ്റിദ്ധരിച്ച സീലുകള്‍ വെടിവെയ്ക്കുകയായിരുന്നു.

അതില്‍ ഉണ്ടായിരുന്ന മൂന്ന് പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ പിന്നീടാണ് മരിച്ചത് മല്‍സ്യത്തൊഴിലാളികളാണ് എന്ന കാര്യം അമേരിക്കന്‍ സൈനികര്‍ മനസിലാക്കുന്നത്. മുന്‍കൂട്ടി പ്രതീക്ഷിക്കാത്ത ഈ തിരിച്ചടി മറച്ചു വെയ്ക്കാന്‍ അമേരിക്കന്‍ സൈനികര്‍ സ്ഥലംവിടുക ആയിരുന്നു. വര്‍ഷങ്ങളായി അമേരിക്ക ഇക്കാര്യം മറച്ചു വെച്ചിരിക്കുകയായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ വൈറ്റ്ഹൗസ് വിസമ്മതിച്ചു. ട്രംപ് ഭരണകൂടം കോണ്‍ഗ്രസിനെയും കോണ്‍ഗ്രസിന്റെ ഇന്റലിജന്‍സ് മേല്‍നോട്ട സമിതികളെയും ഈ ഓപ്പറേഷനെക്കുറിച്ചോ അതിന്റെ പരാജയത്തെക്കുറിച്ചോ അറിയിക്കുന്നതില്‍ പരാജയപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.

ഇത് ഫെഡറല്‍ നിയമത്തിന്റെ ലംഘനമായിരിക്കാമെന്ന് വിദഗ്ദ്ധര്‍ പറഞ്ഞു. സീല്‍ സംഘത്തെ ഉത്തര കൊറിയയിലേക്ക് അയയ്ക്കുന്നതില്‍ ഗുരുതരമായ അപകടസാധ്യതകള്‍ ഉണ്ടായിരുന്നിട്ടും ഈ നടപടിക്ക് തയ്യാറായതിന് കാരണം കിം ജോങ് ഉന്‍ അമേരിക്കയില്‍ എത്താന്‍ ശേഷിയുള്ള ഒരു ആണവായുധ ശേഖരം വികസിപ്പിച്ചുകൊണ്ടിരുന്നു എന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലായിരുന്നു. ട്രംപ് ആദ്യതവണ പ്രസിഡന്റ് ആയതിന് ശേഷം കിമ്മിന്റെ മാനസികാവസ്ഥയും ലക്ഷ്യങ്ങളും മനസ്സിലാക്കുന്നത് ഒരു പ്രധാന മുന്‍ഗണനയായിരുന്നു.

ഇതിനായി രഹസ്യങ്ങള്‍ ചോര്‍ത്താനുള്ള ഉപകരണങ്ങള്‍ കിമ്മിന്റെ വസതിയില്‍ ഒളിച്ചു വെയ്ക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഈ ദൗത്യവുമായി അന്തര്‍വാഹിനികളില്‍ എത്തിയ സീലുകള്‍ പെട്ടെന്നാണ് ചെറുകപ്പല്‍ ശ്രദ്ധിക്കുന്നതും തുടര്‍ന്ന് ആക്രമണം നടത്തുന്നതും. അങ്ങനെ രഹസ്യം ചോര്‍ത്താനുള്ള ഉപകരണങ്ങള്‍ സ്ഥാപിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ എത്തുകയായിരുന്നു.

Tags:    

Similar News