ട്രംപിന്റെ അതിവിശ്വസ്തന്‍; ബ്രസീലില്‍ നിന്നുള്ള ഇറക്കുമതിക്ക് 50 ശതമാനം അധിക തീരുവ ചുമത്തുമെന്ന അമേരിക്കന്‍ പ്രസിഡന്റിന്റെ ഭീഷണിയും ഫലിച്ചില്ല; സൈനിക അട്ടിമറി കുറ്റത്തിന് ബ്രസീല്‍ മുന്‍ പ്രസിഡന്റ് ബൊല്‍സൊനാരോയ്ക്ക് 27 വര്‍ഷം തടവ്; ഇനി മത്സര വിലക്കും; അപ്പീലും നല്‍കാന്‍ കഴിയില്ല; ബ്രസീലിലെ 'യുഎസ്' സുഹൃത്ത് അഴിക്കുള്ളില്‍

Update: 2025-09-12 02:18 GMT

ബ്രസീലിയ: ബ്രസീലിയില്‍ സൈനിക അട്ടിമറി കുറ്റത്തിന് ബ്രസീല്‍ മുന്‍ പ്രസിഡന്റ് ജൈര്‍ ബൊല്‍സൊനാരോയ്ക്ക് 27 വര്‍ഷവും മൂന്നു മാസവും തടവുശിക്ഷ. 2022ല്‍ ഇടതുനേതാവ് ലുല ഡ സില്‍വയോട് പരാജയപ്പെട്ടതിനു പിന്നാലെ അധികാരത്തില്‍ തുടരാനായി പട്ടാള അട്ടിമറിക്ക് ശ്രമിച്ചെന്നതാണ് കേസ്. ബ്രസീല്‍ സുപ്രീംകോടതിയുടേതാണ് വിധി. അടുത്ത പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും ബൊല്‍സൊനാരോയ്ക്ക് വിലക്കേര്‍പ്പെടുത്തി. ജനാധിപത്യപരമായ തിരഞ്ഞെടുപ്പ് അട്ടിമറിച്ചതില്‍ കുറ്റക്കാരനാകുന്ന ആദ്യ മുന്‍ ബ്രസീലിയന്‍ പ്രസിഡന്റാണ് ബൊല്‍സൊനാരോ.

ബൊല്‍സൊനാരോ അട്ടിമറി ഗൂഢാലോചനയ്ക്ക് നേതൃത്വം നല്‍കിയെന്ന് തെളിഞ്ഞതായും കേസില്‍ ഇദ്ദേഹം കുറ്റക്കാരനാണെന്നും അഞ്ചംഗ പാനലിലെ 4 ജസ്റ്റിസുമാരും പ്രഖ്യാപിച്ചു. ഒരാള്‍ മാത്രം ബൊല്‍സൊനാരോയെ വിട്ടയയ്ക്കുന്നതിനെ അനുകൂലിച്ചു. അതിനിടെ താന്‍ തെറ്റു ചെയ്തിട്ടില്ലെന്ന് ബൊല്‍സൊനാരോ അവകാശപ്പെട്ടു. ബ്രസീലിയയില്‍ വീട്ടുതടങ്കലിലാണ് ബൊല്‍സൊനാരോയുള്ളത്. ബൊല്‍സൊനാരോയെ ജയിലില്‍ അയയ്ക്കാതെ വീട്ടുതടങ്കലില്‍ തുടരാന്‍ അനുവദിക്കണമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകര്‍ ആവശ്യപ്പെട്ടേക്കും. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ കടുത്ത അനുകൂലിയായിരുന്നു ബൊല്‍സൊനാരോ. ബൊല്‍സൊനാരോയ്ക്ക് എതിരായ വിധി അദ്ഭുതപ്പെടുത്തുന്നുവെന്ന് ട്രംപ് പ്രതികരിച്ചു.

സുപ്രീംകോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാനും ബൊല്‍സൊനാരോയ്ക്ക് കഴിയില്ല. അഞ്ച് ജഡ്ജിമാരില്‍ രണ്ടോ അതില്‍ക്കൂടുതലോ പേര്‍ പ്രതിയെ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ടാല്‍ മാത്രമേ അപ്പീല്‍ നല്‍കാനാകൂ. പട്ടാള അട്ടിമറി ആസൂത്രണം ചെയ്തതു കൂടാതെ ലുലയെയും അദ്ദേഹത്തിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയെയും ഒരു സുപ്രീംകോടതി ജസ്റ്റിസിനെയും വധിക്കാനുള്ള പദ്ധതിയെക്കുറിച്ച് ബൊല്‍സൊനാരോയ്ക്ക് അറിവുണ്ടായിരുന്നെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഈ വിധിക്ക് പിന്നാലെ ബൊല്‍സൊനാരോയെ പരസ്യമായി പിന്തുണച്ച് അമേരിക്ക രംഗത്തു വരുകയായിരുന്നു.

ബ്രസീല്‍ ഭരണകൂടം ബൊല്‍സൊനാരോയെ വേട്ടയാടുകയാണെന്നും അതിനു തക്ക പ്രതികരണം യുഎസിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പറഞ്ഞു. ബ്രസീലിനുള്ള തീരുവ വര്‍ധിപ്പിക്കുകയും വിധി പ്രഖ്യാപിച്ച ജഡ്ജിമാര്‍ക്ക് ഉപരോധമേര്‍പ്പെടുത്തുകയും ചെയ്യുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. ബൊല്‍സൊനാരോയ്‌ക്കെതിരെ ബ്രസീല്‍ രാഷ്ട്രീയ വേട്ടയാടല്‍ നടത്തുകയാണെന്ന് ട്രംപ് നേരത്തെ ആരോപിച്ചിരുന്നു. ബൊല്‍സൊനാരോയ്‌ക്കെതിരെയുള്ള കേസുകള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ബ്രസീലില്‍ നിന്നുള്ള ഇറക്കുമതിക്ക് 50 ശതമാനം അധിക തീരുവ ചുമത്തുമെന്നും ട്രംപ് ഭീഷണി മുഴക്കിയിരുന്നു. ബൊല്‍സൊനാരോയെ വേട്ടയാടുന്നു എന്ന് കാട്ടി ബ്രസീല്‍ സുപ്രീംകോടതി ജസ്റ്റിസ് അലക്‌സാണ്ടര്‍ ഡി മോറായിസിന് യു.എസ് വിസാ നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.

70കാരനായ ബൊല്‍സൊനാരോ 2019ലാണ് രാജ്യത്തെ പ്രസിഡന്റായത്. 2022ലെ പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പില്‍ ഇടത് നേതാവും മുന്‍ പ്രസിഡന്റുമായ ലൂയീസ് ഇനാഷ്യോ ലൂല ഡ സില്‍വയ്ക്ക് മുന്നില്‍ നേരിയ ഭൂരിപക്ഷത്തിനാണ് ബൊല്‍സൊനാരോ പരാജയപ്പെട്ടത്. ട്രംപുമായി അടുത്ത സൗഹൃദമുള്ള നേതാവാണ് ബൊല്‍സൊനാരോ. ബൊല്‍സൊനാരോയുടെ മകനും ട്രംപുമായി അടുത്ത ബന്ധമാണ്.

തന്റെ പാസ്‌പോര്‍ട്ട് കൈവശമുണ്ടായിരുന്നെങ്കില്‍ ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തുമായിരുന്നുവെന്ന് ബൊല്‍സൊനാരോ പറഞ്ഞിരുന്നു. നേരത്തെ സുപ്രീംകോടതി ജഡ്ജി അലക്‌സാണ്ടര്‍ ഡി മൊറേസിന്റെ ഉത്തരവിനെ തുടര്‍ന്ന് അധികൃതര്‍ ബൊല്‍സൊനാരോയുടെ പാസ്‌പോര്‍ട്ട് പിടിച്ചെടുത്തിരുന്നു.

Tags:    

Similar News