ആര്‍ട്ടിക് മേഖലയിലെ മഞ്ഞുരുകുന്നതോടെ പുതിയ സമുദ്രപാതകള്‍ തെളിയുന്നു; ഏഷ്യയെയും യൂറോപ്പിനെയും ബന്ധിപ്പിക്കാന്‍ ദൂരം കുറഞ്ഞ ഈ പാതകള്‍ വഴി വ്യാപാരം നടത്താം; ഇതിനൊപ്പം മഞ്ഞിനടിയിലെ കോടികളുടെ നിധി; ഗ്രീന്‍ലന്‍ഡിനായി അമേരിക്കയും റഷ്യയും നേര്‍ക്കുനേര്‍ എത്തുമോ?; ലോകം മറ്റൊരു ശീതയുദ്ധത്തിലേക്കോ?

Update: 2026-01-18 01:51 GMT

ലണ്ടന്‍: ഗ്രീന്‍ലന്‍ഡ് എന്ന മഞ്ഞുഭൂമിയെച്ചൊല്ലി ലോകം മറ്റൊരു ശീതയുദ്ധത്തിലേക്ക് നീങ്ങുകയാണോ എന്ന സംശയത്തിലാണ് ആഗോള നിരീക്ഷകര്‍. ഡെന്മാര്‍ക്കിന്റെ സ്വയംഭരണ പ്രദേശമായ ഗ്രീന്‍ലന്‍ഡിനെ അമേരിക്കയ്ക്ക് വിട്ടുനല്‍കാന്‍ വിസമ്മതിക്കുന്ന രാജ്യങ്ങള്‍ക്കെതിരെ കടുത്ത സാമ്പത്തിക നടപടികളുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തിയതോടെ കാര്യങ്ങള്‍ കൈവിട്ടുപോയിരിക്കുകയാണ്. ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി, ഡെന്മാര്‍ക്ക് ഉള്‍പ്പെടെ എട്ട് യൂറോപ്യന്‍ സഖ്യകക്ഷികളില്‍ നിന്നുള്ള ഇറക്കുമതിക്ക് മേല്‍ ട്രംപ് വന്‍തോതില്‍ തീരുവ പ്രഖ്യാപിച്ചു. ഫെബ്രുവരി 1 മുതല്‍ പത്ത് ശതമാനം അധിക നികുതി നിലവില്‍ വരുമെന്നും ജൂണ്‍ 1-ഓടെ ഇത് 25 ശതമാനമായി വര്‍ദ്ധിപ്പിക്കുമെന്നുമാണ് ട്രംപിന്റെ പ്രഖ്യാപനം. ഇതിനിടെയാണ് ഈ നീക്കത്തിന് പിന്നിലെ കാരണങ്ങള്‍ പുറത്തു വരുന്നത്.

മഞ്ഞുരുകുന്ന ഗ്രീന്‍ലന്‍ഡ് ഇപ്പോള്‍ വെറുമൊരു മഞ്ഞുദ്വീപല്ല, ലോകശക്തികള്‍ കൊമ്പുകോര്‍ക്കുന്ന യുദ്ധക്കളമായി മാറുന്നതിന് പിന്നില്‍ കാരണങ്ങളുണ്ട്. അമേരിക്കയും റഷ്യയും ചൈനയും ഒരുപോലെ കണ്ണുവെക്കുന്ന ഈ മഞ്ഞുഭൂമിയിലെ പുതിയ മാറ്റങ്ങളെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. കാലാവസ്ഥാ വ്യതിയാനം മൂലം മഞ്ഞുരുകുന്നത് ലോകത്തിന് ഭീഷണിയാണെങ്കിലും, വന്‍ശക്തികള്‍ക്ക് ഇത് വന്‍ ലാഭത്തിനുള്ള വഴിയാവുകയാണ്. ഗ്രീന്‍ലന്‍ഡിലെ പാളികള്‍ക്കിടയില്‍ ഒളിഞ്ഞിരിക്കുന്നത് കോടിക്കണക്കിന് രൂപ വിലമതിക്കുന്ന അപൂര്‍വ്വ ധാതുക്കളാണ് സ്മാര്‍ട്ട്‌ഫോണുകള്‍, ഇലക്ട്രിക് കാറുകള്‍, അത്യാധുനിക ആയുധങ്ങള്‍ എന്നിവ നിര്‍മ്മിക്കാന്‍ അത്യാവശ്യമായ ഈ ധാതുക്കളുടെ മേല്‍ ആധിപത്യം സ്ഥാപിക്കാനാണ് അമേരിക്കയും ചൈനയും മത്സരിക്കുന്നത്. ഇതുവരെ ചൈനയുടെ കൈപ്പിടിയിലായിരുന്ന ഈ വിപണി ഗ്രീന്‍ലന്‍ഡിലൂടെ പിടിച്ചെടുക്കാമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കണക്കുകൂട്ടല്‍.

ആര്‍ട്ടിക് മേഖലയിലെ മഞ്ഞുരുകുന്നതോടെ പുതിയ സമുദ്രപാതകള്‍ തെളിയുകയാണ്. ഏഷ്യയെയും യൂറോപ്പിനെയും ബന്ധിപ്പിക്കാന്‍ ദൂരം കുറഞ്ഞ ഈ പാതകള്‍ വഴി വ്യാപാരം നടത്താന്‍ വന്‍ശക്തികള്‍ തിരക്ക് കൂട്ടുന്നു. എന്നാല്‍ ഈ പാതകളില്‍ പകുതിയിലധികവും റഷ്യയുടെ നിയന്ത്രണത്തിലാണ്. റഷ്യ അവിടെ തങ്ങളുടെ സൈനിക സാന്നിധ്യം വന്‍തോതില്‍ വര്‍ദ്ധിപ്പിക്കുന്നത് അമേരിക്കയെ ആശങ്കയിലാക്കുന്നുണ്ട്. റഷ്യയെ പ്രതിരോധിക്കാന്‍ ഗ്രീന്‍ലന്‍ഡ് തങ്ങളുടെ താവളമാക്കണമെന്നാണ് വാഷിംഗ്ടണിന്റെ വാദം.

വന്‍ശക്തികള്‍ തമ്മിലുള്ള ഈ ശീതയുദ്ധത്തില്‍ പെട്ടുപോയിരിക്കുന്നത് ഗ്രീന്‍ലന്‍ഡിലെ സാധാരണക്കാരാണ്. തങ്ങളുടെ സൈ്വര്യജീവിതം തകരുമോ എന്ന ഭീതിയിലാണ് ഇവിടുത്തെ ജനങ്ങള്‍. ഡെന്മാര്‍ക്കില്‍ നിന്നുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യത്തിനായി അവര്‍ പോരാടുമ്പോള്‍, ലോകശക്തികള്‍ ഈ ദ്വീപിനെ വെറുമൊരു കച്ചവട വസ്തുവായും സൈനിക താവളമായും മാത്രമാണ് കാണുന്നത്. കാലാവസ്ഥാ വ്യതിയാനം ഒരു വശത്ത് ജീവിതം ദുസ്സഹമാക്കുമ്പോള്‍ മറുവശത്ത് ലോകശക്തികളുടെ കടന്നുകയറ്റം അവരെ ശ്വാസം മുട്ടിക്കുന്നു.

അതിനിടെ ബ്രിട്ടീഷ് പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മര്‍ ട്രംപിന്റെ ഈ നീക്കത്തെ രൂക്ഷമായി വിമര്‍ശിച്ചു. ട്രംപിന്റെ തീരുമാനം തികച്ചും തെറ്റാണെന്നും ഗ്രീന്‍ലന്‍ഡിന്റെ ഭാവി തീരുമാനിക്കേണ്ടത് അവിടുത്തെ ജനങ്ങളും ഡെന്മാര്‍ക്കുമാണെന്നും അദ്ദേഹം വ്യക്തമാക്കി. സഖ്യകക്ഷികള്‍ തമ്മിലുള്ള സുരക്ഷാ സഹകരണത്തിന്റെ പേരില്‍ നികുതി ഏര്‍പ്പെടുത്തുന്നത് അംഗീകരിക്കാനാവില്ലെന്നും യുഎസ് ഭരണകൂടവുമായി ഈ വിഷയം നേരിട്ട് സംസാരിക്കുമെന്നും സ്റ്റാര്‍മര്‍ പറഞ്ഞു. തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ 'ട്രൂത്ത് സോഷ്യലിലൂടെയാണ്' ട്രംപ് ഈ പ്രഖ്യാപനം നടത്തിയത്.

റഷ്യയില്‍ നിന്നും ചൈനയില്‍ നിന്നുമുള്ള ഭീഷണി നേരിടാന്‍ ഗ്രീന്‍ലന്‍ഡ് അമേരിക്കയുടെ ഭാഗമാകേണ്ടത് അനിവാര്യമാണെന്ന് ട്രംപ് വാദിക്കുന്നു. വര്‍ഷങ്ങളായി അമേരിക്ക യൂറോപ്യന്‍ രാജ്യങ്ങളെ സാമ്പത്തികമായി സഹായിക്കുകയാണെന്നും ഇപ്പോള്‍ ഡെന്മാര്‍ക്ക് ഗ്രീന്‍ലന്‍ഡ് നല്‍കി തിരിച്ചുകൊടുക്കണമെന്നുമാണ് ട്രംപിന്റെ നിലപാട്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ട്രംപിന്റെ ഭീഷണിയെ 'അംഗീകരിക്കാനാവാത്തത്' എന്ന് വിശേഷിപ്പിച്ചു. ഇത്തരം സമ്മര്‍ദ്ദ തന്ത്രങ്ങള്‍ക്ക് മുന്നില്‍ വഴങ്ങില്ലെന്നും യൂറോപ്യന്‍ രാജ്യങ്ങള്‍ ഒന്നിച്ച് ഇതിനെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടനിലെ പ്രതിപക്ഷ നേതാക്കളായ കെമി ബാഡെനോക്കും എഡ് ഡേവിയും ട്രംപിന്റെ നടപടിയെ വിമര്‍ശിക്കുകയും ഇത് ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ക്ക് വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

അതേസമയം, തങ്ങള്‍ വില്‍പ്പനയ്ക്കുള്ളവരല്ലെന്ന് പ്രഖ്യാപിച്ച് ഗ്രീന്‍ലന്‍ഡിന്റെ തലസ്ഥാനമായ നൂക്കില്‍ ആയിരക്കണക്കിന് ആളുകള്‍ പ്രതിഷേധ പ്രകടനം നടത്തി. 'ഗ്രീന്‍ലന്‍ഡ് വില്‍ക്കാനുള്ളതല്ല' എന്ന പ്ലക്കാര്‍ഡുകളുമായാണ് നൂറിലധികം ആളുകള്‍ തെരുവിലിറങ്ങിയത്. നിലവില്‍ തന്നെ പല ഉല്‍പ്പന്നങ്ങള്‍ക്കും അമേരിക്കയില്‍ നികുതി നല്‍കുന്ന ബ്രിട്ടന്, പുതിയ വര്‍ധനവ് വലിയ സാമ്പത്തിക തിരിച്ചടിയാകും. പ്രത്യേകിച്ച് സ്റ്റീല്‍, അലുമിനിയം, വാഹന കയറ്റുമതി മേഖലകളെ ഇത് ദോഷകരമായി ബാധിക്കും. മഞ്ഞുരുകുന്ന ഗ്രീന്‍ലന്‍ഡ് ഇപ്പോള്‍ വെറുമൊരു മഞ്ഞുദ്വീപല്ല, ലോകശക്തികള്‍ കൊമ്പുകോര്‍ക്കുന്ന യുദ്ധക്കളമായി മാറുകയാണ്.

Tags:    

Similar News