യുക്രൈന്‍-റഷ്യ യുദ്ധം തീര്‍ക്കുമെന്ന ട്രംപിന്റെ അവകാശവാദം ഇനിയും നടപ്പായില്ല; പ്രസിഡന്റ് പദവിയില്‍ നൂറ് ദിവസം പിന്നിട്ടിട്ടും യുദ്ധം തുടരുന്നു; വെടിനിര്‍ത്താനുള്ള ട്രംപിന്റെ ശ്രമങ്ങളെ ഗൗനിക്കാതെ പുടിന്‍; ട്രംപ് - പുടിന്‍ ബന്ധം വഷളായ നിലയിലെന്ന് വിലയിരുത്തലുകള്‍

യുക്രൈന്‍-റഷ്യ യുദ്ധം തീര്‍ക്കുമെന്ന ട്രംപിന്റെ അവകാശവാദം ഇനിയും നടപ്പായില്ല

Update: 2025-05-30 08:19 GMT

ന്യൂയോര്‍ക്ക്: ഒരു കാലത്ത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിനും തമ്മില്‍ ഏറ്റവും ഊഷ്മളമായ ബന്ധമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല കാര്യങ്ങള്‍ എന്നാണ് മനസിലാക്കേണ്ടത്. യുക്രൈനുമായി റഷ്യ യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് ട്രംപ് പുട്ടിനെ വിശേഷിപ്പിച്ചത് മഹാ പ്രതിഭയും സമര്‍ത്ഥനും എന്നായിരുന്നു. അതേ സമയം കഴിഞ്ഞയാഴ്ച വെടിനിര്‍ത്തലിനായുള്ള തന്റെ ശ്രമങ്ങള്‍ക്ക് പുടിന്റെ ഭാഗത്ത്, നിന്ന് തിരിച്ചടി നേരിട്ടപ്പോള്‍ അതേ ട്രംപ് തന്നെ പുട്ടിനെ വ്യംഗ്യമായി ഭ്രാന്തനെന്ന വിശേഷിപ്പിക്കുകയും അദ്ദേഹം തീ കൊണ്ട് കളിക്കുകയാണെന്നും കുറ്റപ്പെടുത്തിയിരുന്നു.

താന്‍ വീണ്ടും അമേരിക്കന്‍ പ്രസിഡന്റായാല്‍ സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം തന്നെ റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കുമെന്ന് ട്രംപ് പ്രചാരണ വേളയില്‍ അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാല്‍ പ്രസിഡന്റ് പദവിയില്‍ നൂറ് ദിവസം പിന്നിട്ടിട്ടും യുദ്ധം മാറ്റമില്ലാതെ തുടരുകയാണ്. പുട്ടിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ഇതിനെല്ലാം തടസമായി മാറിയതെന്നാണ് ട്രംപ് ഇപ്പോള്‍ കുറ്റപ്പെടുത്തുന്നത്. ട്രംപ് കഴിവിന്റെ പരമാവധി ശ്രമിച്ചിട്ടും പുട്ടിന്‍ അടുക്കാത്തത് അമേരിക്കന്‍ ഭരണകൂടത്തെ ചൊടിപ്പിച്ചിരിക്കുകയാണ്.

യുക്രൈന്‍ വെടിനിര്‍ത്തലിന് തയ്യാറാണെന്ന് പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെയാണ് റഷ്യ യുക്രൈനില്‍ രൂക്ഷമായ തോതിലുള്ള ആക്രമണം നടത്തിയത്. കഴിഞ്ഞ ഞായറാഴ്ച മാത്രം തൊളളായിരത്തോളം ഡ്രോണുകളാണ് റഷ്യ യുക്രൈനില്‍ ആക്രമണം നടത്താനായി ഉപയോഗിച്ചത്. തലസ്ഥാനമായ കീവില്‍ പോലും റഷ്യ വന്‍തോതിലുള്ള ആക്രമണമാണ് നടത്തിയത്. അതേ സമയം വൈറ്റ്ഹൗസില്‍ വെച്ച് അപമാനിക്കപ്പെട്ടിട്ട് പോലും യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി പിന്നീട് അമേരിക്കയുമായി ചങ്ങാത്തം കൂടുകയായിരുന്നു.

ട്രംപിനെ സംബന്ധിച്ച് യുക്രൈനുമായിട്ടുള്ള ബന്ധം മെച്ചപ്പെടുത്തിയതില്‍ മറ്റൊരു നേട്ടം കൂടിയുണ്ടായി. യുക്രൈന് നല്‍കുന്ന പ്രതിരോധ സഹായത്തിന് പകരമായി യുക്രൈന്റെ വന്‍തോതിലുള്ള ധാതുസമ്പത്ത് അമേരിക്ക്ക്ക് ലഭിക്കാനുള്ള കരാറില്‍ ഒപ്പ് വെച്ചതാണ് അത്. യുദ്ധം ജയിക്കാന്‍ കഴിയുമെന്ന് തന്നെയാണ് പുട്ടിന്‍ ഇപ്പോഴും വിശ്വസിക്കുന്നത്. അതേസമയം റഷ്യക്ക് മേല്‍ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താന്‍ തന്നെയാണ് അമേരിക്ക ഒരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

Tags:    

Similar News