റഷ്യയുമായുള്ള വാണിജ്യ ബന്ധം മുറിക്കാന്‍ ട്രംപ് സമ്മര്‍ദ്ദം ചെലുത്തുന്നതിനിടെ പുടിന്റെ നിര്‍ണായക ചുവടുവയ്പ്; ഉടന്‍ ഇന്ത്യയിലേക്ക് എത്തുമെന്ന് അജിത് ഡോവലിനോട് റഷ്യന്‍ പ്രസിഡന്റ്; റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്ന ചൈനയ്ക്കും അധിക നികുതി ചുമത്തുമെന്ന് യുഎസ് പ്രസിഡന്റിന്റെ മു്ന്നറിയിപ്പ്

വ്‌ളാഡിമിര്‍ പുടിന്‍ ഉടന്‍ ഇന്ത്യ സന്ദര്‍ശിക്കും

Update: 2025-08-07 11:02 GMT

ന്യൂഡല്‍ഹി: റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ഉടന്‍ ഇന്ത്യ സന്ദര്‍ശിക്കും. മോസ്‌കോയില്‍ സന്ദര്‍ശനത്തിന് എത്തിയ ദേശീയ സുരക്ഷാ ഉപദേഷ്ടാവാണ് ഇക്കാര്യം അറിയിച്ചത്. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരില്‍, ഇന്ത്യക്കെതിരെ അമേരിക്ക അധിക നികുതി ചുമത്തിയ പശ്ചാത്തലത്തിലാണ് പുടിന്റെ വരവ്്. ഓഗസ്റ്റ് അവസാനത്തോടെ പുടിന്‍ എത്തുമെന്നാണ് സൂചന.

നേരത്തെ റഷ്യ ട്രംപിന്റെ നടപടികളെ വിമര്‍ശിക്കുകയും, വാണിജ്യ പങ്കാളികളെ തിരഞ്ഞെടുക്കാനുള്ള ഇന്ത്യയുടെ അവകാശത്തെ പിന്തുണയ്ക്കുകയും ചെയ്തിരുന്നു. സ്വതന്ത്ര-പരാമാധികാര രാഷ്ട്രങ്ങള്‍ക്ക് അവരുടെ വാണിജ്യ പങ്കാളികളെ തിരഞ്ഞെടുക്കാനുളള അവകാശമുണ്ട്, റഷ്യന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു. റഷ്യയുമായുളള വാണിജ്യ ബന്ധം വിച്ഛേദിക്കാന്‍ രാജ്യങ്ങളെ നിര്‍ബന്ധിക്കുന്നത് അനധികൃതമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇന്ത്യക്ക് അധിക താരിഫ് ചുമത്തിയത് പോലെ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്ന ചൈനയ്ക്ക് എതിരെയും അധിക തീരുവ ചുമത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതിനിടെ അടുത്ത ആഴ്ച ട്രംപും പുടിനും തമ്മില്‍ കൂടിക്കാഴ്ച നടത്താന്‍ സാധ്യതയുണ്ട്. യുക്രെയിനിലെ യുദ്ധം അവസാനിപ്പിക്കാന്‍ താരിഫ് യുദ്ധവും ട്രംപ് ആയുധമാക്കുന്നുണ്ട്.

റഷ്യയും ഇന്ത്യയും തമ്മിലുള്ള പ്രതിരോധ ബന്ധം ശക്തമാക്കുന്നതിനായുള്ള ശ്രമങ്ങളുടെ ഭാഗമായാണ് അജിത് ഡോവല്‍ മോസ്‌കോയില്‍ എത്തിയത്. മൂന്നുവര്‍ഷം മുമ്പ് യുക്രെയ്‌നും റഷ്യയും തമ്മില്‍ യുദ്ധം തുടങ്ങിയ ശേഷമുള്ള പുടിന്റെ ആദ്യ ഇന്ത്യ സന്ദര്‍ശനമാണിത്. കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയും പുടിനും രണ്ടുതവണ കൂടിക്കാഴ്ച നടത്തിയിരുന്നു. ജൂലൈയില്‍ 22-ാമത് ഇന്ത്യ-റഷ്യ ഉച്ചകോടിയില്‍ പങ്കെടുക്കാനായി മോദി റഷ്യ സന്ദര്‍ശിച്ചിരുന്നു. റഷ്യയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ 'ഓഡര്‍ ഓഫ് സെയ്ന്റ് ആന്‍ഡ്രൂ ദ അപ്പോസ്തല്‍' പ്രസിഡന്റ് പുടിന്‍ സമ്മാനിച്ചിരുന്നു. ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി മോദി രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി റഷ്യയിലെ കസാനിലെത്തിയപ്പോഴായിരുന്നു ഇരുവരും പിന്നീട് കണ്ടുമുട്ടിയത്.

Tags:    

Similar News