താരിഫ് നയങ്ങള്‍ അമേരിക്കയെ ലോകത്തിലെ ഏറ്റവും സമ്പന്നവും ആദരിക്കപ്പെടുന്നതുമായ രാജ്യമാക്കി മാറ്റി; ഓരോ യു.എസ് പൗരന്റെയും അക്കൗണ്ടിലേക്ക് 2000 ഡോളര്‍ വീതം നല്‍കും; താരിഫിനെ എതിര്‍ക്കുന്നവര്‍ വിഡ്ഢികള്‍; യുഎസ് സുപ്രീം കോടതി സംശയം ഉന്നയിച്ചതിന് പിന്നാലെ താരിഫ് നയത്തെ ന്യായികരിച്ച് ഡോണള്‍ഡ് ട്രംപ്

താരിഫ് നയം അമേരിക്കയെ സമ്പന്നമാക്കിയെന്ന് ട്രംപ്

Update: 2025-11-10 05:01 GMT

വാഷിങ്ടണ്‍: യു.എസിന്റെ തീരുവ നയം കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കുകയും താരിഫുകളുടെ നിയമസാധുതയെക്കുറിച്ച് യുഎസ് സുപ്രീം കോടതി സംശയം പ്രകടിപ്പിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ തന്റെ താരിഫ് നയത്തെ ന്യായീകരിച്ച് യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. താരിഫ് നയത്തെ വിമര്‍ശിക്കുന്നവര്‍ വിഡ്ഢിക്കളാണെന്ന് ട്രംപ് കുറ്റപ്പെടുത്തി. തീരുവയിലൂടെ യു.എസിന് വലിയ നേട്ടമുണ്ടായിട്ടുണ്ടെന്നും പറഞ്ഞു. താരിഫിലൂടെയുണ്ടായ നേട്ടത്തിന്റെ ഒരു വിഹിതം ജനങ്ങള്‍ക്കും നല്‍കാന്‍ ആഗ്രഹിക്കുകയാണ്. ഇതിന്റെ ഭാഗമായി യു എസ് പൗരന്മാരുടെ അക്കൗണ്ടുകളിലേക്ക് 2000 ഡോളര്‍ നല്‍കുമെന്ന് ട്രംപ് പറഞ്ഞു. ഉന്നത വരുമാനക്കാര്‍ക്കൊഴിച്ച് ബാക്കിയെല്ലാവര്‍ക്കും പണം നല്‍കുമെന്നാണ് അറിയിപ്പ്.

ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപിന്റെ അറിയിപ്പ്. എന്നാല്‍, പണം എപ്പോള്‍ നല്‍കുമെന്നോ എങ്ങനെ നല്‍കുമെന്നോ ട്രംപ് വ്യക്തമാക്കിയിട്ടില്ല. തീരുവയില്‍ നിന്നുള്ള വരുമാനം കൊണ്ട് യു.എസിന്റെ കടം വലിയ രീതിയില്‍ കുറക്കാന്‍ സാധിച്ചിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു. തന്റെ താരിഫ് നയം ആഭ്യന്തര നിക്ഷേപത്തില്‍ കുതിച്ചുചാട്ടത്തിന് കാരണമായെന്നും, താരിഫുകള്‍ ഉള്ളതുകൊണ്ട് മാത്രമാണ് ബിസിനസുകള്‍ അമേരിക്കയിലേക്ക് ഒഴുകിയെത്തുന്നതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.തന്റെ കടുത്ത താരിഫ് നയങ്ങള്‍ അമേരിക്കയെ ലോകത്തിലെ ഏറ്റവും സമ്പന്നവും ഏറ്റവും ആദരിക്കപ്പെടുന്നതുമായ രാജ്യമാക്കി മാറ്റിയെന്നും ട്രംപ് അവകാശപ്പെട്ടു. ട്രംപ് ഭരണകൂടത്തിന്റെ താരിഫുകളുടെ നിയമസാധുതയെക്കുറിച്ച് യുഎസ് സുപ്രീം കോടതി സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് താരിഫ് നയത്തെ ന്യായീകരിച്ചുള്ള ട്രംപിന്റെ പരാമര്‍ശങ്ങള്‍.

'താരിഫുകളെ എതിര്‍ക്കുന്നവര്‍ വിഡ്ഢികളാണ്! നമ്മളിപ്പോള്‍ ലോകത്തിലെ ഏറ്റവും സമ്പന്നവും ഏറ്റവും ബഹുമാനിക്കപ്പെടുന്നതുമായ രാജ്യമാണ്. പണപ്പെരുപ്പം ഏതാണ്ടില്ല, ഓഹരി വിപണി റെക്കോര്‍ഡ് വിലയിലുമാണ്. 401k-കള്‍ (വിരമിക്കല്‍ സേവിങ്സ് പ്ലാന്‍) എക്കാലത്തെയും ഉയര്‍ന്ന നിലയിലാണ്. നമ്മള്‍ ട്രില്യണ്‍ കണക്കിന് ഡോളറുകള്‍ നേടുന്നുണ്ട്, താമസിയാതെ നമ്മുടെ 37 ട്രില്യണ്‍ ഡോളറിന്റെ ഭീമമായ കടം വീട്ടാനും തുടങ്ങും. യുഎസ്എയില്‍ റെക്കോര്‍ഡ് നിക്ഷേപമാണ് നടക്കുന്നത്, എല്ലായിടത്തും പ്ലാന്റുകളും ഫാക്ടറികളും ഉയര്‍ന്നുവരുന്നു. (ഉയര്‍ന്ന വരുമാനക്കാരെ ഒഴികെ) എല്ലാവര്‍ക്കും കുറഞ്ഞത് 2000 ഡോളര്‍ (1.77 ലക്ഷം രൂപ ) വീതം ലാഭവിഹിതം നല്‍കും' ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്‌ഫോമില്‍ കുറിച്ചു.

ഒരു വിദേശ രാജ്യവുമായുള്ള എല്ലാ വ്യാപാരവും നിര്‍ത്താന്‍ അമേരിക്കന്‍ പ്രസിഡന്റിന് അനുവാദമുണ്ട് (അതിന് കോണ്‍ഗ്രസിന്റെ പൂര്‍ണ്ണ അംഗീകാരവുമുണ്ട്!). അത് താരിഫിനേക്കാള്‍ എത്രയോ ഗൗരവമേറിയ കാര്യമാണ്. ഒരു വിദേശ രാജ്യത്തിന് ലൈസന്‍സ് നല്‍കാനും അനുവാദമുണ്ട്. എന്നാല്‍, ദേശീയ സുരക്ഷയുടെ ആവശ്യങ്ങള്‍ക്കായി പോലും ഒരു വിദേശ രാജ്യത്തിനുമേല്‍ ലളിതമായ ഒരു താരിഫ് ചുമത്താന്‍ അനുവാദമില്ലെന്നാണോയെന്നും ട്രംപ് ചോദിച്ചു. 'താരിഫുകള്‍ കാരണം മാത്രമാണ് വ്യാപാര സ്ഥാപനങ്ങള്‍ അമേരിക്കയിലേക്ക് ഒഴുകിയെത്തുന്നത്. ഇക്കാര്യം അമേരിക്കന്‍ സുപ്രീം കോടതിയോട് പറഞ്ഞുകൊടുത്തിട്ടില്ലേയെന്നും ട്രംപ് ചോദിച്ചു.

ദേശീയ അടിയന്തരാവസ്ഥകളില്‍ മാത്രം ഉപയോഗിക്കാന്‍ ഉദ്ദേശിച്ചുള്ള 1977-ലെ നിയമപ്രകാരം താരിഫുകള്‍ ഏര്‍പ്പെടുത്തിയതിലൂടെ പ്രസിഡന്റ്, കോണ്‍ഗ്രസിന്റെ അധികാരത്തില്‍ കടന്നുകയറിയോ എന്ന് കഴിഞ്ഞയാഴ്ച യുഎസ് സുപ്രീംകോടതി സംശയങ്ങളുന്നയിച്ചിരുന്നു.

യു.എസിന് ആശ്വാസം

വാഷിങ്ടണ്‍: 40 ദിവസമായി തുടരുന്ന അടച്ചപൂട്ടല്‍ അവസാനിപ്പിക്കാന്‍ യു.എസില്‍ ഡെമോക്രാറ്റിക്, റിപബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങള്‍ കരാറിലെത്തിയതായി റിപ്പോര്‍ട്ട്. ഷട്ട്ഡൗണ്‍ അവസാനിപ്പിക്കുന്നതിന് പകരമായി ആരോഗ്യപദ്ധതിയില്‍ ചില ഇളവുകള്‍ നല്‍കാമെന്ന് ഉറപ്പ് റിപബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്ന് ഉണ്ടായെന്നാണ് റിപ്പോര്‍ട്ട്. ഞായറാഴ്ച ഷട്ട്ഡൗണ്‍ അവസാനിപ്പിക്കുന്നതിനുള്ള ബില്‍ പാസാക്കുമെന്നാണ് റിപ്പോര്‍ട്ട്.

പുതിയ കരാറിന്റെ അടിസ്ഥാനത്തില്‍ എട്ട് സെനറ്റംഗങ്ങള്‍ ഷട്ട്ഡൗണ്‍ അവസാനിപ്പിക്കാന്‍ വോട്ട് ചെയ്യുമെന്നാണ് സൂചന. ഇതില്‍ മൂന്ന് മുന്‍ ഗവര്‍ണര്‍മാരും ഉള്‍പ്പെടുന്നു. സെന്‍സ് ജെന്നെ ഷാഹീന്‍, അന്‍ഗുസ് കിങ്, മാഗി ഹാസന്‍ എന്നിവരാണ് ഷട്ട്ഡൗണ്‍ തീര്‍ക്കാന്‍ വോട്ട് ചെയ്യുന്ന ഡെമോക്രാറ്റിക് ഗവര്‍ണര്‍മാര്‍.

Tags:    

Similar News