എന്തൊക്കെ പറഞ്ഞാലും നമ്മുടെ മസ്‌കല്ലേ! ഉടക്കി അടിച്ചുപിരിഞ്ഞെങ്കിലും ട്രംപിന് ടെസ്ല മേധാവിയോട് സ്‌നേഹം ബാക്കിയാണ്; മസ്‌കിന്റെ കമ്പനികള്‍ക്കുള്ള സബ്‌സിഡികള്‍ നിര്‍ത്തലാക്കുമോ? ട്രംപ് ട്രൂത്ത് സോഷ്യലില്‍ മനസ് തുറന്നത് ഇങ്ങനെ

ട്രംപ് ട്രൂത്ത് സോഷ്യലില്‍ മനസ് തുറന്നത് ഇങ്ങനെ

Update: 2025-07-24 17:05 GMT

വാഷിങ്ടണ്‍: ഇലോണ്‍ മസ്‌കിനോട് ഉടക്കി പിണങ്ങിയെന്ന് കരുതി സംഹാരരുദ്രന്‍ ആകാനൊന്നും യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെ കിട്ടില്ല. അമേരിക്കയെ മഹത്തരമാക്കാന്‍ പുറപ്പെട്ട ട്രംപ് വിനാശകാരിയായ തീരുമാനങ്ങള്‍ എടുക്കില്ല. അതാണ് ഇന്നത്തെ ട്രൂത്ത് സോഷ്യല്‍ പോസ്റ്റില്‍ അദ്ദേഹം വ്യക്തമാക്കിയത്.

മസ്‌കിന്റെ കമ്പനികളെ തകര്‍ക്കാനോ, നശിപ്പിക്കാനോ തന്നെ കിട്ടില്ല. അത്തരം കുപ്രചാരണങ്ങളെ തള്ളിക്കളയുന്നു. മസ്‌കിന്റെ കമ്പനികള്‍ക്കുള്ള ഫെഡറല്‍ സബ്‌സിഡികള്‍ നിര്‍ത്തലാക്കുമെന്ന വാര്‍ത്തകളും അദ്ദേഹം തള്ളി. മസ്‌കിന്റെ കമ്പനികള്‍ കൂടുതല്‍ മെച്ചപ്പെടാന്‍ താന്‍ ആഗ്രഹിക്കുന്നതായും മസ്‌കിനെ അമേരിക്കയില്‍ ആവശ്യമുണ്ടെന്നും ട്രംപ് പറഞ്ഞു. ടെസ്‌ല, സ്പേസ് എക്സ് തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് ഗുണകരമാകും വിധത്തിലുള്ള ക്ലീന്‍ എനര്‍ജിക്കുള്ള പിന്തുണ ട്രംപ് നിര്‍ത്തലാക്കിയേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് അദ്ദേഹം ഇക്കാര്യം അര്‍ഥശങ്കയില്ലാതെ വ്യക്തമാക്കിയത്.

' യുഎസ് സര്‍ക്കാരില്‍ നിന്ന് മസ്‌കിന് ലഭിക്കുന്ന വലിയ തോതിലുള്ള സബ്‌സിഡികള്‍ ഭാഗികമായോ മുഴുവനായോ എടുത്തുകളഞ്ഞുകൊണ്ട് ഞാന്‍ അദ്ദേഹത്തിന്റെ കമ്പനികളെ തകര്‍ക്കുമെന്ന് എല്ലാവരും പറയുന്നത് ശരിയല്ല. മസ്‌കിന്റെ ബിസിനസുകളും നമ്മുടെ രാജ്യത്തെ എല്ലാ ബിസിനസുകളും പൂര്‍വാധികം മെച്ചപ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അവര്‍ എത്ര പുരോഗതി പ്രാപിക്കുന്നുവോ അത്രകണ്ട് യുഎസും വളരുന്നു. അത് എല്ലാവര്‍ക്കും ഗുണകരമാണ്', ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

മസ്‌കിന്റെ കമ്പനികള്‍ക്കുള്ള സബ്സിഡികള്‍ വെട്ടിക്കുറയ്ക്കുമെന്ന് അടുത്തിടെ ട്രംപ് ഭീഷണി മുഴക്കിയിരുന്നു. ഇതിനു പിന്നാലെ, ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള സര്‍ക്കാര്‍ പിന്തുണ നഷ്ടപ്പെടുന്നതുമൂലം കമ്പനിക്ക് ഏതാനും മാസങ്ങള്‍ കുറച്ച് പ്രയാസം നേരിടേണ്ടി വന്നേക്കുമെന്ന് മസ്‌ക് നിക്ഷേപകര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, മസ്‌കിനോടുള്ള അനിഷ്ടം കമ്പനികളോട് കാണിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയതോടെ ടെസ്ലയുടെയും സ്‌പേസ് എക്‌സിന്റെയും ഓഹരികളില്‍ പ്രതിഫലനം ഉണ്ടായേക്കും.

മസ്‌ക് നേതൃത്വം നല്‍കുന്ന ബഹിരാകാശ ദൗത്യ സ്ഥാപനമായ സ്പേസ് എക്സിനുള്ള അമേരിക്കയുടെ കരാറുകള്‍ റദ്ദാക്കാനുള്ള ട്രംപിന്റെ നടപടികള്‍ ലക്ഷ്യം കണ്ടിരുന്നില്ല. മസ്‌കുമായി ഭിന്നത രൂക്ഷമായ പശ്ചാത്തലത്തിലായിരുന്നു കരാറുകള്‍ റദ്ദാക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയത്. ഇത് പ്രകാരം അനാവശ്യ കരാറുകള്‍ കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്യാന്‍ ട്രംപ് വൈറ്റ് ഹൗസിന് നിര്‍ദേശം നല്‍കി.എന്നാല്‍ കരാറുകള്‍ ഒട്ടുമിക്കവയും നിര്‍ണായകമാണെന്നും റദ്ദാക്കാനാവില്ലെന്നുമാണ് പരിശോധനയില്‍ കണ്ടെത്തുകയായിരുന്നു.

ഇതോടെയാണ് മസ്‌കിനെതിരായ നീക്കത്തില്‍ ട്രംപിന് തിരിച്ചടിയായത്. അതിനൊപ്പം തന്നെ നാസയും പെന്റഗണും സ്പേസ് എക്സിന്

അനുകൂലമായ നിലപാടാണ് എടുത്തത്. പ്രസിഡന്റ് തിരഞ്ഞെടുപ്പിലടക്കം ട്രംപിനെ ശക്തമായി പിന്തുണച്ച മസ്‌ക്, ട്രംപ് കൊണ്ടുവന്ന ബിഗ് ബ്യൂട്ടിഫുള്‍ നിയമത്തെ ചൊല്ലിയാണ് ഭിന്നതയിലായത്. ട്രംപ് ഭരണകൂടത്തെ സഹായിക്കാന്‍ രൂപീകരിച്ച 'ഡോജിന്റെ' തലവനായിരുന്നു മസ്‌ക്. എന്നാല്‍ ഭിന്നതയെ തുടര്‍ന്ന് 'അമേരിക്ക പാര്‍ട്ടി' എന്ന രാഷ്ട്രീയ പാര്‍ട്ടി മസ്‌ക് ആരംഭിച്ചിരുന്നു.മസ്‌കുമായി ഭിന്നത രൂക്ഷമായ പശ്ചാത്തലത്തിലായിരുന്നു കരാറുകള്‍ റദ്ദാക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയത്.

ഇത് പ്രകാരം അനാവശ്യ കരാറുകള്‍ കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്യാന്‍ ട്രംപ് വൈറ്റ് ഹൗസിന് നിര്‍ദേശം നല്‍കി. എന്നാല്‍ കരാറുകള്‍ ഒട്ടുമിക്കവയും നിര്‍ണായകമാണെന്നും റദ്ദാക്കാനാവില്ലെന്നുമാണ് പരിശോധനയില്‍ കണ്ടെത്തുകയായിരുന്നു. മസ്‌കിന്റെ കമ്പനികള്‍ക്ക് ശതകോടിക്കണക്കിന് ഡോളറിന്റെ കരാറുകളാണ് ഗവണ്‍മെന്റ് നല്‍കിയിട്ടുള്ളതെന്നും അവ റദ്ദാക്കിയാല്‍തന്നെ യുഎസിന് സാമ്പത്തികമായി വലിയ ആശ്വാസം ലഭിക്കുമെന്നും ട്രംപ് നേരത്തേ പറഞ്ഞിരുന്നു. ഇതൊക്കെ മസ്‌കിനെ വലിയ രീതിയില്‍ ചൊടിപ്പിച്ചു. ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ലഭിക്കുന്ന ഗവണ്‍മെന്റ് സബ്സിഡി റദ്ദാക്കിയത് ഉള്‍പ്പെടെ ഹരിതോര്‍ജ മേഖലയുടെ വളര്‍ച്ചയ്ക്ക് തടസ്സം നില്‍ക്കുന്ന ബില്ലിലെ നിര്‍ദേശങ്ങളാണ് മസ്‌കിനെ ചൊടിപ്പിച്ചത്.

ട്രംപ് ഭരണകൂടത്തെ സഹായിക്കാന്‍ രൂപീകരിച്ച 'ഡോജിന്റെ' തലവനായിരുന്ന മസ്‌ക്, ആ സ്ഥാനം ഉപേക്ഷിച്ചാണ് ട്രംപിനെതിരെ വിമര്‍ശനം തൊടുത്തത്. അമേരിക്കയെ പാപ്പരാക്കുന്ന വിനാശകരമായ ബില്ലാണ് ട്രംപിന്റേതെന്നും മസ്‌ക് തുറന്നടിച്ചു.ഇതോടെ ട്രംപ്-മസ്‌ക് ഭിന്നത കൂടുതല്‍ കലുഷിതമായിരുന്നു.പെന്റഗണില്‍ നിന്ന് ഏപ്രിലില്‍ 5.9 ബില്യന്‍ ഡോളര്‍ (ഏകദേശം 50,000 കോടി രൂപ) മതിക്കുന്ന 28 കരാറുകള്‍ സ്പേസ്എക്സ് നേടിയിരുന്നു. നാസയാകട്ടെ രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് അടുത്ത സംഘത്തെ ഈമാസം അയക്കാനിരിക്കുന്നത് സ്പേസ്എക്സിന്റെ സഹകരണത്തോടെയുമാണ്.

സ്പേസ്എക്സിന്റെ 'ഡ്രാഗണ്‍ 2' (ക്രൂ ഡ്രാഗണ്‍) സ്പേസ്‌ക്രാഫ്റ്റിനാണ് രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കും തിരിച്ചും ദൗത്യസംഘത്തെ കൊണ്ടുപോകാനുള്ള സര്‍ട്ടിഫിക്കേഷനുള്ളത്.ട്രംപുമായുള്ള തര്‍ക്കം രൂക്ഷമായ വേളയില്‍ ക്രൂ ഡ്രാഗണ്‍ പ്രവര്‍ത്തനം നിര്‍ത്തുമെന്ന് (ഡികമ്മിഷന്‍) മസ്‌ക് ഭീഷണിപ്പെടുത്തിയിരുന്നു.ഇതു നാസയില്‍ ആശങ്കയും സൃഷ്ടിച്ചിരുന്നു.രാജ്യ സുരക്ഷയ്ക്ക് അനിവാര്യമായ നിരവധി സാറ്റലൈറ്റുകളുടെ സേവനവും സ്പേസ്എക്സ് നിലവില്‍ നല്‍കുന്നുണ്ട്.ഈ സാഹചര്യത്തില്‍ കരാറുകള്‍ റദ്ദാക്കുന്നത് തിരിച്ചടിയാകുമെന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്.

Tags:    

Similar News