'ഇറാന്‍കാര്‍ അമേരിക്കക്കാരെ ആരെയും കൊന്നില്ലല്ലോ? അവരത് ചെയ്യും വരെ രാഷ്ട്രീയ നേതൃത്വത്തെ ഉന്നം വെക്കുന്ന വിഷയമില്ല'; ആയത്തുള്ള അലി ഖമേനിയെ വധിക്കാനുള്ള ഇസ്രയേല്‍ പദ്ധതി ട്രംപ് തടഞ്ഞു; 'ഇന്ത്യ-പാക്കിസ്ഥാന്‍ പോലെ ഇറാനും ഇസ്രയേലിനുമായി ഞാന്‍ ഡീല്‍ ഉണ്ടാക്കും, ക്രെഡിറ്റ് ലഭിക്കാറില്ലെന്നും ട്രംപ്

'ഇറാന്‍കാര്‍ അമേരിക്കക്കാരെ ആരെയും കൊന്നില്ലല്ലോ?

Update: 2025-06-16 01:25 GMT

വാഷിങ്ടന്‍: ഇറാന്‍ -ഇസ്രായേല്‍ സംഘര്‍ഷത്തില്‍ ഇറാന്റെ സൈനിക, ആണവ നേതൃനിരയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി പേരെയാണ് ഇസ്രായേല്‍ ഇല്ലാതാക്കിയത്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയും തങ്ങളുടെ പരിധിക്ക് പുറത്തല്ലെന്ന ഭീഷണിയും ഇസ്രായേല്‍ മുഴക്കിയിരുന്നു. ഏറ്റവും ഒടുവിലായി ഇറാന്റെ ഇന്റലിജന്‍സ് മേധാവിയെയും ഇസ്രായേല്‍ വധിച്ചു കഴിഞ്ഞു. ഇതിനിടെ ഖമേനിയെ വധിക്കാനും ഇസ്രായേല്‍ പദ്ധതി ഇട്ടിരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഈ ശ്രമം തടങ്ങത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണെന്നുമാണ് പുറത്തുവന്ന റിപ്പോര്‍ടട്.

ഖമേനിയെ വധിക്കാനുളള ഇസ്രയേല്‍ പദ്ധതി കഴിഞ്ഞദിവസങ്ങളില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇടപെട്ടു തടഞ്ഞെന്നാണ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തത്. 'ഇറാന്‍കാര്‍ അമേരിക്കക്കാരെ ആരെയും കൊന്നില്ലല്ലോ. അവരത് ചെയ്യുംവരെ രാഷ്ടീയനേതൃത്വത്തെ ഉന്നംവയ്ക്കുന്ന വിഷയം നാം സംസാരിക്കാന്‍ പോകുന്നില്ല'എന്നു ട്രംപ് നിലപാടെടുത്തെന്നാണ് രണ്ട് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നത്. ഖമേനിയെ ധിക്കാന്‍ അവസരമുണ്ടെന്നാണ് ഇസ്രയേല്‍ അവകാശപ്പെട്ടത്.

ഇക്കാര്യം യുഎസിനു മുന്നില്‍ ഒന്നിലേറെത്തവണ അവതരിപ്പിച്ചെങ്കിലും ട്രംപ് തള്ളിക്കളഞ്ഞു. യുഎസിലെ ഫോക്‌സ് ടിവിയുമായുള്ള അഭിമുഖത്തില്‍, ഈ റിപ്പോര്‍ട്ടിനെക്കുറിച്ചു പ്രതികരിക്കാന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു വിസമ്മതിച്ചു. ഇറാനെ ആക്രമിക്കും മുന്‍പ് ട്രംപിനെ അറിയിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

അതിനിടെ ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം തുടരവെ സമാധാനം പുനഃസ്ഥാപിക്കുമെന്ന അവകാശവാദവുമായി ട്രംപ് രംഗത്തുവന്നിരുന്നു. ചര്‍ച്ചകള്‍ പിന്നണിയില്‍ പുരോഗമിക്കുകയാണെന്നും ട്രംപ് ട്രൂത്ത് പോസ്റ്റിലൂടെ പറഞ്ഞു. ഇറാനും ഇസ്രയേലും ഒരു ഡീല്‍ ഉണ്ടാക്കേണ്ടതുണ്ട്. അത് ഉണ്ടാക്കും എന്നാണ് ട്രംപ് കുറിച്ചത്. മുന്‍പ് ഇന്ത്യാ-പാക്കിസ്താന്‍ സംഘര്‍ഷം ഉടലെടുത്തപ്പോള്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ഡീല്‍ ഉണ്ടാക്കാന്‍ തന്റെ ഇടപെടല്‍ വിജയകരമായിരുന്നുവെന്ന അവകാശവാദത്തോടെയാണ് ട്രംപ് ഇക്കാര്യം പറയുന്നത്.

തന്റെ നേതൃത്വത്തില്‍ സെര്‍ബിയ-കൊസോവോ സംഘര്‍ഷം അവസാനിപ്പിച്ചെന്നും ട്രംപ് പറയുന്നു. നൈല്‍ നദീജല തര്‍ക്കത്തില്‍ ഈജിപ്തിനും എത്യോപ്യയ്ക്കും ഇടയില്‍ സമാധാനം സ്ഥാപിക്കാന്‍ താന്‍ മധ്യസ്ഥത വഹിച്ചെന്നും ട്രംപ് അവകാശപ്പട്ടു. 'ഈജിപ്തും എത്യോപ്യയും ആണ് മറ്റൊരു കേസ്. നൈല്‍ നദിയുമായി ബന്ധപ്പെട്ട വലിയ അണക്കെട്ടിനെച്ചൊല്ലിയുള്ള സംഘര്‍ഷം. എന്റെ ഇടപെടല്‍ കാരണം ഇപ്പോള്‍ അവിടെ സമാധാനമുണ്ട്, അത് അങ്ങനെ തന്നെ തുടരും' എന്നാണ് ട്രംപ് കുറിച്ചത്. ഇസ്രയേലും ഇറാനും തമ്മിലുള്ള സമാധാനം പുനസ്ഥാപിക്കാന്‍ നിരവധി യോഗങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും ട്രംപ് പറഞ്ഞു.

ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ഉടന്‍ സമാധാനം പുനഃസ്ഥാപിക്കും. നിരവധി ഫോണ്‍ കോളുകളും കൂടിക്കാഴ്ചകളും നടക്കുന്നുവെന്നാണ് ട്രംപ് കുറിച്ചത്. 'ഞാന്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്തു. ഒന്നിന്റേയും ക്രെഡിറ്റ് ലഭിക്കാറില്ല. കുഴപ്പമില്ല. ജനങ്ങള്‍ക്ക് മനസ്സിലാകും എന്നും ട്രംപ് കുറിച്ചു. അതേസമയം ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം രൂക്ഷമാകവെ ഇറാനെതിരെ പരസ്യ നിലപാടാണ് അമേരിക്ക സ്വീകരിച്ചത്. ഇസ്രായേലിനെ സംരക്ഷിക്കാന്‍ പ്രതിജ്ഞാ ബന്ധമാണ്. എങ്കിലും യുദ്ധത്തില്‍ നേരിട്ട് പങ്കെടുക്കുകയോ കക്ഷി ചേരുകയോ ചെയ്യില്ല എന്നാണ് ട്രംപ് നേരത്തെ അറിയിച്ചത്.

അതേസമയം ഇറാന്‍ - ഇസ്രയേല്‍ സംഘര്‍ഷം കടുക്കുന്നതിലെ കടുത്ത ആശങ്കയിവാണ് ഇന്ത്യയും. സംഘര്‍ഷം അവസാനിപ്പിക്കണമെന്ന നിലപാട് പ്രധാനമന്ത്രി നരേന്ദ്ര മോദി ജി ഏഴ് ഉച്ചകോടിക്കിടെ നടക്കുന്ന കൂടിക്കാഴ്ചകളില്‍ അറിയിക്കും. ഇസ്രയേലിലേയും ഇറാനിലേയും ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ജാഗ്രത പാലിക്കാനുള്ള നിര്‍ദ്ദേശം വിദേശകാര്യമന്ത്രാലയം നല്‍കി.

വലിയ യുദ്ധമായി ഇസ്രയേല്‍ - ഇറാന്‍ സംഘര്‍ഷം മാറുമോ എന്ന ആശങ്കയിലാണ് ഇന്ത്യ. ഇറാന്‍ വ്യോമമേഖല അടച്ചതു പോലും ഇന്ത്യയെ ബാധിച്ചിരിക്കുകയാണ്. ഇരു രാജ്യങ്ങളും ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കണം എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി, തന്നെ വിളിച്ച ബഞ്ചമിന്‍ നെതന്യാഹുവിനെ അറിയിച്ചത്. വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ഇറാന്‍ വിദേശകാര്യമന്ത്രി സയിദ് അബ്ബാസ് അരാഗ്ച്ചിയോടും ഇക്കാര്യമാണ് പറഞ്ഞത്. സുഹൃദ് രാജ്യങ്ങള്‍ എന്ന നിലയ്ക്ക് ചര്‍ച്ചകള്‍ക്കുള്ള പിന്തുണ നല്‍കാന്‍ തയ്യാറാണെന്നും ഇന്ത്യ അറിയിച്ചു.

ജി ഏഴ് ഉച്ചകോടിക്കായി പ്രധാനമന്ത്രി നാളെ യാത്ര തിരിക്കും. ഉച്ചകോടിയിലും കൂടുതല്‍ ചര്‍ച്ച പശ്ചിമേഷ്യയിലെ സംഘര്‍ഷത്തെക്കുറിച്ചാകും. ഡോണള്‍ഡ് ട്രംപ് അടക്കമുള്ള നേതാക്കളെ മോദി കാണാനിടയുണ്ട്. ഇസ്രയേല്‍ - ഇറാന്‍ സംഘര്‍ഷം തീര്‍ക്കണം എന്ന നിലപാട് ഇന്ത്യ അറിയിക്കും. ഓപ്പറേഷന്‍ സിന്ദൂര്‍ സമയത്ത് ഇന്ത്യയുടെ കൂടെ നിന്ന ഇസ്രയേലിനെ പിണക്കാതെയും ഇറാനെ തള്ളാതെയും നില്‍ക്കുക എന്ന വെല്ലുവിളിയാണ് ഇന്ത്യയ്ക്കുള്ളത്.

Tags:    

Similar News