സൊഹ്‌റാന്‍ മംദാനി തെരഞ്ഞെടുക്കപ്പെട്ടാല്‍ പെരുമാറ്റം ശ്രദ്ധിക്കണം; ഇല്ലെങ്കില്‍ ന്യൂയോര്‍ക്കിന് ഫെഡറല്‍ ഫണ്ട് വെട്ടിക്കുറയ്ക്കും; കമ്മ്യൂണിസ്റ്റ് സ്ഥാനാര്‍ത്ഥിയായതിനാല്‍ സൊഹ്‌റാന്റെ വിജയം ചിന്തിക്കാന്‍ കഴിയുന്നില്ല; ഭീഷണി മുഴക്കി ട്രംപ്

സൊഹ്‌റാന്‍ മംദാനി തെരഞ്ഞെടുക്കപ്പെട്ടാല്‍ പെരുമാറ്റം ശ്രദ്ധിക്കണം

Update: 2025-06-30 12:28 GMT

ന്യൂയോര്‍ക്ക്: സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്ക് മേയര്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ അമേരിക്ക നല്‍കുന്ന ഫെഡറല്‍ ഫണ്ട് വെട്ടിക്കുറയ്ക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണി. ഡെമോക്രാറ്റിക് സോഷ്യലിസ്റ്റായതിനാലാണ് ട്രംപ് സൊഹ്റാന്‍ മംദാനിയെ എതിര്‍ക്കുന്നത്. കമ്മ്യൂണിസ്റ്റ് സ്ഥാനാര്‍ത്ഥിയായതിനാല്‍ തന്നെ സൊഹ്‌റാന്റെ വിജയം ചിന്തിക്കാന്‍ കഴിയുന്നില്ലായെന്നും ട്രംപ് വ്യക്തമാക്കി. ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപിന്റെ ഭീഷണി.

മംദാനി തിരഞ്ഞെടുക്കപ്പെട്ടാല്‍ പെരുമാറ്റം ശ്രദ്ധിക്കണമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. മംദാനിയുടെ പ്രൈമറി തെരഞ്ഞെടുപ്പിലെ മേല്‍ക്കോയ്മയില്‍ വീണ്ടും ഞെട്ടല്‍ പ്രകടിപ്പിച്ച ട്രംപ് ആര് ന്യൂയോര്‍ക്ക് മേയറായാലും പെരുമാറ്റം ശ്രദ്ധിക്കണമെന്നും ഇല്ലെങ്കില്‍ ഫെഡറല്‍ ഫണ്ട് വെട്ടിക്കുറക്കുമെന്നും പറഞ്ഞു. 'എനിക്ക് നിങ്ങളോട് ഒരു കാര്യമാണ് പറയാനുള്ളത്. ആര് ന്യൂയോര്‍ക്ക് മേയറായാലും അവര്‍ സ്വന്തം പെരുമാറ്റം ശ്രദ്ധിക്കണം. അല്ലെങ്കില്‍ ഫെഡറല്‍ ഗവണ്‍മെന്റ് സാമ്പത്തികമായി അവര്‍ക്കെതിരെ വളരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കും,' ട്രംപ് പറഞ്ഞു.

കൂടാതെ മംദാനി ഒരു കമ്മ്യൂണിസ്റ്റാണെന്നും അദ്ദേഹം അത് തുറന്നു സമ്മതിക്കുന്നുവെന്നും ട്രംപ് പറഞ്ഞു. 'അദ്ദേഹം ഒരു കമ്മ്യൂണിസ്റ്റാണ്. ന്യൂയോര്‍ക്കിന് ഇത് നല്ലതല്ലെന്നാണ് ഞാന്‍ കരുതുന്നത്. അദ്ദേഹം ന്യൂയോര്‍ക്ക് മേയറാകുമോ എന്നെനിക്കറിയില്ല. പക്ഷേ അദ്ദേഹം ഒരു ശുദ്ധ കമ്മ്യൂണിസ്റ്റാണ്, അദ്ദേഹം അത് സമ്മതിക്കുന്നുവെന്ന് ഞാന്‍ കരുതുന്നു. ഈ രാജ്യത്ത് ഒരു സോഷ്യലിസ്റ്റ് ഉണ്ടാകില്ല. പക്ഷേ ഒരു കമ്മ്യൂണിസ്റ്റ് ഉണ്ടെന്ന് ഞാന്‍ പറയാറുണ്ടായിരുന്നു,' ട്രംപ് പറഞ്ഞു. മംദാനി ഒരു ഇടതുപക്ഷക്കാരനും ലിബറലും ഭ്രാന്തനുമാണെന്ന് ട്രംപ് കൂട്ടിച്ചേര്‍ത്തു.

അതേസമയം എന്‍.ബി.സിയുടെ മീറ്റ് ദി പ്രസിനോട് സംസാരിക്കവെ പ്രസിഡന്റ് ട്രംപ് പറഞ്ഞതുപോലെ, താന്‍ ഒരു കമ്മ്യൂണിസ്റ്റല്ലെന്ന് മംദാനി പറഞ്ഞു. എന്നാല്‍, ന്യൂയോര്‍ക്കിലെ ഏറ്റവും ധനികരായ ആളുകളുടെ നികുതി വര്‍ധിപ്പിക്കാനുള്ള തന്റെ തീരുമാനത്തില്‍ അദ്ദേഹം ഉറച്ചുനിന്നു. നമുക്ക് ശതകോടീശ്വരന്മാര്‍ ഉണ്ടാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

'ഞാന്‍ എവിടെ നിന്ന് വന്നു, എന്താണ് എന്റെ സ്വത്വം ഞാന്‍ ആരാണ് തുടങ്ങിയ വസ്തുതകളില്‍ പ്രസിഡന്റ് പ്രസ്താവനകള്‍ നടത്തുന്നത് എനിക്കിപ്പോള്‍ ശീലമായി. ആത്യന്തികമായി ഞാന്‍ എന്തിനുവേണ്ടിയാണ് പോരാടുന്നത്, അതില്‍ നിന്നും ആളുകളുടെ ശ്രദ്ധ തിരിക്കാന്‍ ട്രംപ് ആഗ്രഹിക്കുന്നു,' മംദാനി പറഞ്ഞു. ഇതിനെ ജനാധിപത്യം അല്ലെങ്കില്‍ ജനാധിപത്യ സോഷ്യലിസം എന്ന് വിളിക്കൂ. ഈ രാജ്യത്തെ എല്ലാവര്‍ക്കും സമ്പത്തിന്റെ മികച്ച വിതരണം ലഭിക്കണമെന്ന് പറഞ്ഞ യു.എസ് പൗരാവകാശ പ്രവര്‍ത്തകനായ മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂനിയറില്‍ നിന്നാണ് തനിക്ക് പ്രചോദനം ലഭിച്ചതെന്ന് മംദാനി കൂട്ടിച്ചേര്‍ത്തു.

ജൂണ്‍ 24 ന് ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനത്തേക്കുള്ള പ്രൈമറി തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന് ശേഷം സൊഹ്റാന്‍ മംദാനിക്ക് നേരെ നിരവധി വംശീയ അധിക്ഷേപങ്ങള്‍ ഉണ്ടായിട്ടുണ്ട്. അദ്ദേഹത്തിന്റെ പൗരത്വം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു റിപ്പബ്ലിക്കന്‍ നിയമസഭാംഗം രംഗത്തെത്തിയിരുന്നു.

നേരത്തെ തന്നെ ട്രംപും അദ്ദേഹത്തിനെതിരെ എത്തിയിരുന്നു. ട്രംപ് മംദാനിയെ '100 ശതമാനം കമ്മ്യൂണിസ്റ്റ് ഭ്രാന്തന്‍' എന്ന് വിളിക്കുകയും അദ്ദേഹത്തെ പരിഹസിക്കുകയും ചെയ്തു. കോണ്‍ഗ്രസ് വനിത അലക്‌സാണ്ട്രിയ ഒകാസിയോ-കോര്‍ട്ടെസ്, സെനറ്റര്‍ ചക്ക് ഷൂമര്‍ എന്നിവരുള്‍പ്പെടെ മംദാനിയെ പിന്തുണയ്ക്കുന്ന മറ്റ് പുരോഗമനവാദികളെയും ട്രംപ് വിമര്‍ശിച്ചിരുന്നു.

ഡെമോക്രാറ്റിക് സോഷ്യലിസ്റ്റായ മംദാനി, നിലവില്‍ ക്വീന്‍സില്‍നിന്നുള്ള നിയമസഭാംഗമാണ്. നവംബറില്‍ നടക്കുന്ന മേയര്‍തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ന്യൂയോര്‍ക്കിന്റെ ആദ്യ മുസ്ലിം മേയറാകും അദ്ദേഹം. ഇന്ത്യന്‍വംശജയായ ചലച്ചിത്രസംവിധായിക മീരാനായരുടെയും ഗുജറാത്തിലും യുഗാണ്‍ഡയിലും വേരുകളുള്ള കൊളംബിയ സര്‍വകലാശാലാ പ്രൊഫസര്‍ മഹ്‌മൂദ് മംദാനിയുടെയും മകനാണ്. യുഗാണ്‍ഡന്‍ പ്രധാനമന്ത്രിയായിരുന്ന ക്വാമെ എന്‍ക്രൂമയോടുള്ള ബഹുമാനാര്‍ഥമാണ് മഹ്‌മൂദ്, മകന്റെ പേരിനൊപ്പം ക്വാമെ എന്ന് ചേര്‍ത്തത്.

പലസ്തീന്‍കാര്‍ക്കുവേണ്ടിയും ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന 'വംശഹത്യ'യ്‌ക്കെതിരേയും നിരന്തരം ശബ്ദമുയര്‍ത്തുന്ന മംദാനി, ന്യൂയോര്‍ക്കുകാരനായ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കണ്ണിലെ കരടാണ്. ന്യൂയോര്‍ക്കിലെ ഭവനവാടക കുറയ്ക്കും, ബസ് സര്‍വീസ് സൗജന്യമാക്കും, ജോലിചെയ്യുന്ന രക്ഷിതാക്കളുടെ കുട്ടികളുടെ സംരക്ഷണം സാര്‍വത്രികമാക്കും തുടങ്ങിയവയാണ്, തൊഴിലാളിവര്‍ഗത്തിനായി നിലകൊള്ളുന്ന മംദാനിയുടെ പ്രധാന വാഗ്ദാനങ്ങള്‍. 67-കാരനായ ക്വോമോ തോല്‍വി സമ്മതിച്ചു. നാലുവര്‍ഷംമുന്‍പ് ലൈംഗികപീഡന ആരോപണത്തെത്തുടര്‍ന്ന് ഗവര്‍ണര്‍സ്ഥാനം രാജിവെക്കുകയായിരുന്നു അദ്ദേഹം.

Tags:    

Similar News