സ്റ്റുഡന്റ് വിസയില്‍ യുകെയില്‍ എത്തിയ 16000 പേര് കഴിഞ്ഞ വര്‍ഷം അഭയാര്‍ഥികളായി; അത്തരം യൂണിവേഴ്‌സിറ്റികള്‍ക്ക് സ്റ്റുഡന്റ് വിസ റദ്ദാക്കാന്‍ ഒരുങ്ങി ബ്രിട്ടീഷ് സര്‍ക്കാര്‍; കുടിയേറ്റ വിരുദ്ധ സമരത്തില്‍ ജയിലായ ആള്‍ക്ക് ഇപ്പോഴും കുറ്റബോധമില്ല; കുടിയേറ്റ വിരുദ്ധത ബ്രിട്ടനില്‍ പടരുമ്പോള്‍..

സ്റ്റുഡന്റ് വിസയില്‍ യുകെയില്‍ എത്തിയ 16000 പേര് കഴിഞ്ഞ വര്‍ഷം അഭയാര്‍ഥികളായി

Update: 2025-08-05 04:40 GMT

ലണ്ടന്‍: കോഴ്സുകള്‍ അഭയാര്‍ത്ഥിയാകാനുള്ള പിന്‍വാതിലായി വിദ്യാര്‍ത്ഥികള്‍ ഉപയോഗിക്കുന്നത് തടയാന്‍ കഴിയാത്ത യൂണിവേഴ്സിറ്റികള്‍ക്ക് ഭാവിയില്‍ വിദേശ വിദ്യാര്‍ത്ഥികളെ സ്വീകരിക്കുന്നതിനുള്ള അനുമതി നിഷേധിക്കും സ്റ്റുഡന്റ് വിസ മറയാക്കി ബ്രിട്ടനില്‍ പ്രവേശിച്ച്, അഭയത്തിനായി അവകാശമുന്നയിക്കുന്നവരെ തടയുന്നതിനുള്ള നടപടി സര്‍ക്കാര്‍ അടുത്ത മാസം പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. കഴിഞ്ഞ വര്‍ഷം ബ്രിട്ടനില്‍ അഭയം തേടിയവരില്‍ 16,000 പേര്‍ സ്റ്റുഡന്റ് വിസയില്‍ എത്തിയവരാണെന്നാണ് ഹോം ഓഫീസിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

പുതിയ നയത്തിന്റെ ഭാഗമായി വിദേശ വിദ്യാര്‍ത്ഥികളില്‍ 95 ശതമാനം വിദ്യാര്‍ത്ഥികള്‍ പഠനം ആരംഭിച്ചില്ലെങ്കിലോ, 90 ശതമാനം വിദ്യാര്‍ത്ഥികള്‍ കോഴ്സ് പൂര്‍ത്തിയാക്കുന്നത് വരെ തുടര്‍ന്നില്ലെങ്കിലോ യൂണിവേഴ്സിറ്റികള്‍ക്ക് പിഴ ഒടുക്കേണ്ടതായി വരുമെന്ന് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മാത്രമല്ല, 5 ശതമാനത്തിലധികം വിസ അപേക്ഷകള്‍ നിരസിക്കപ്പെട്ടാല്‍, അത്തരം സ്ഥാപനങ്ങള്‍ക്ക് വിദേശ വിദ്യാര്‍ത്ഥികളെ സ്വീകരിക്കുന്നതില്‍ വിലക്കും ഏര്‍പ്പെടുത്തും. മാത്രമല്ല, വളരെ മോശം പ്രകടനം നടത്തുന്ന യൂണിവേഴ്സിറ്റികളുടെ പേരുകള്‍ വെളിപ്പെടുത്തുകയും ചെയ്യും.

പ്രകടനം മെച്ചപ്പെടുത്തുന്നതുവരെ പ്രവേശനം അനുവദിക്കാവുന്ന വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ പരിധികള്‍ ഏര്‍പ്പെടുത്തും. ഇതുമായി സഹകരിക്കാത്ത യൂണിവേഴ്സിറ്റികള്‍ക്ക് സ്റ്റുഡന്റ് വിസ സ്പോണ്‍സര്‍ ചെയ്യുന്നതിനുള്ള അനുമതി റദ്ദാക്കുകയും ചെയ്യും എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2024 ല്‍ വിവിധ വിസകളില്‍ യു കെയില്‍ എത്തിയ 1,08,000 പേരാണ് അഭയത്തിന് അപേക്ഷിച്ചത്. ചെറുയാനങ്ങളില്‍ അനധികൃതമായി എത്തിയ 35,000 പേറും അഭയത്തിന് അപേക്ഷിച്ചിട്ടുണ്ട്.

അതേസമയം റോഥര്‍ഹാമിലെ അഭയാര്‍ത്ഥികളെ താമസിപ്പിച്ച ഹോട്ടലിന് നേരെയുള്ള ആക്രമത്തില്‍ പങ്കെടുത്ത് ജയിലിലായ വ്യക്തി കുടിയേറ്റക്കാരോട് മാപ്പ് ചോദിക്കാന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കി. കുടിയേറ്റ വിരുദ്ധ ചിന്താഗതി ബ്രിട്ടനില്‍ വളരുന്നതിന്റെ തെളിവായി ഈ സംഭവം മാറുകയാണ്. സൗത്ത്‌പോര്‍ട്ടില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ കൊലപാതകത്തെ തുടര്‍ന്ന് നടന്ന കലാപത്തിന്റെ ഒന്നാം വാര്‍ഷികവുമായി ബന്ധപ്പെട്ട് ബി ബി സി തയ്യാറാക്കുന്ന ഒരു ഡോക്യുമെന്ററിയില്‍ പങ്കെടുത്തു സംസാരിക്കവെയാണ് അയാള്‍ ഇത് വ്യക്തമാക്കിയത്.മാന്വേഴ്സിലെ ഹോളിഡെ ഇന്‍ എക്സ്പ്രസ്സിലെ എയര്‍ കണ്ടീഷണറുകളും പോലീസ് വാനും തകര്‍ത്ത റോസ്സ് ഹാര്‍ട്ട് എന്നയാളാണ്, തന്റെ കൃത്യത്തില്‍ തീരെ പശ്ചാത്താപമില്ലെന്ന് വ്യക്തമാക്കിയത്.

കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 4 ന് ആയിരുന്നു സംഭവം നടന്നത്. ഇത്രയധികം അനധികൃത കുടിയേറ്റക്കാര്‍ ചെറുയാനങ്ങളില്‍ ചാനല്‍ കടന്നെത്തുന്നത് സഹിക്കാവുന്നതിലും അപ്പുറമാണെന്നാണ് അയാള്‍ പറയുന്നത്. അഭയാര്‍ത്ഥികളോട് ക്ഷമാപണം നടത്തില്ലെന്ന് ഉറപ്പിച്ചു പറഞ്ഞ അയാള്‍, ഹോട്ടലിന് തീ വെച്ച കലാപകാരികളുടെ നടപടിയെ അപലപിക്കാനും തയ്യാറായില്ല. ഏകദേശം 200 ഓളം അഭയാര്‍ത്ഥികളെ താമസിപ്പിച്ചിരുന്ന ഹോട്ടലായിരുന്നു കലാപകാരികള്‍ തകര്‍ക്കുകയും അഗ്‌നിക്കിരയാക്കുകയും ചെയ്തത്.

അക്രമത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയ ഹാര്‍ട്ടിനെ രണ്ട് വര്‍ഷത്തേക്കും പത്ത് മാസത്തേക്കുമായിരുന്നു തടവിന് ശിക്ഷിച്ചിരുന്നത്. എന്നാല്‍, പിന്നീട് ഇയാളെ നേരത്തേ തന്നെ ലൈസന്‍സില്‍ മോചിപ്പിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന കലാപത്തെ തുടര്‍ന്ന് ജയിലിലായ മൂന്ന് പേര്‍ പങ്കെടുക്കുന്ന ബിഒ ബി സി പനോരമ ഡോക്യുമെന്ററിയിലാണ് ഇയാള്‍ ഇക്കാര്യം പറഞ്ഞത്. അതേസമയം, മറ്റ് രണ്ടുപേര്‍ കലാപത്തില്‍ പങ്കെടുത്തതില്‍ ഖേദിക്കുന്നതായി പറഞ്ഞു. അഭയാര്‍ത്ഥികള്‍ മരിക്കണമെന്ന് താന്‍ ആഗ്രഹിക്കുന്നില്ലെന്നും, എന്നാല്‍, അവര്‍ ഇവിടം വിട്ട് പോകണമെന്നുമാണ് ഹാര്‍ട്ട് പറയുന്നത്.

Tags:    

Similar News