യെമനിലേക്കുള്ള അമേരിക്കന്‍ ആക്രമണത്തിന് തിരിച്ചടിയായി ചെങ്കടലിലെ അമേരിക്കന്‍ കപ്പലുകള്‍ക്ക് നേരെ മിസൈല്‍ ആക്രമണം നടത്തി ഹൂത്തികള്‍; എല്ലാ ഡ്രോണുകളും തകര്‍ത്തെന്നും ഒരു പോറല്‍ പോലും ഏറ്റില്ലെന്നും അമേരിക്ക: ഹൂത്തികളെ തീര്‍ക്കാനിറങ്ങി ട്രംപ്

ഹൂത്തികളെ തീര്‍ക്കാനിറങ്ങി ട്രംപ്

Update: 2025-03-17 03:38 GMT

സന: ചെങ്കടലിലെ തങ്ങളുടെ കപ്പലുകള്‍ക്ക് നേരേ ആക്രമണം നടത്തിയ ഹൂത്തി വിമതര്‍ക്ക് കനത്ത തിരിച്ചടി നല്‍കി അമേരിക്ക. യെമനില്‍ ഹൂത്തി കേന്ദ്രങ്ങളില്‍ അമേരിക്ക ആക്രമണം നടത്തിയതിന് തിരിച്ചടിയായിട്ടാണ് ഹൂത്തികള്‍ അമേരിക്കന്‍ കപ്പലുകള്‍ക്ക് നേരേ ആക്രമണം നടത്തിയത്. അമേരിക്കന്‍ കപ്പലുകള്‍ക്ക് നേരേ ഹൂത്തികള്‍ അയച്ച എല്ലാ ഡ്രോണുകളും തകര്‍ത്തതായും കപ്പലുകള്‍ക്ക് ഒരു പോറല്‍ പോലും ഏറ്റില്ലെന്നും അമേരിക്ക വ്യക്തമാക്കി.

കഴിഞ്ഞ ദിവസം യെമനിലെ ഹൂതി കേന്ദ്രങ്ങളില്‍ അമേരിക്ക വ്യാപകമായ ആക്രമണം നടത്തിയിരുന്നു. 31 പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. യു.എസ് വ്യോമസേനയുടെ എഫ്-16, എഫ്-18 ഇനങ്ങളില്‍ പെട്ട പോര്‍വിമാനങ്ങളാണ് ഹൂത്തികളെ നേരിടാനായി എത്തിയത്. ഹൂത്തികളുടെ പതിനൊന്നോളം ഡ്രോണുകളാണ് ഇവ വെടിവെച്ചിട്ടത്. യു.എസ് നാവികസേനയുടെ പ്രധാന പടക്കപ്പലായ ഹാരി.എസ്.ട്രൂമാനും സൈനിക നടപടിയില്‍ പങ്കെടുത്തു.

നേരത്തേ ഹാരി എസ് ട്രൂമാന്‍ ഉള്‍പ്പെടെയുള്ള അമേരിക്കയുടെ പല പടക്കപ്പലുകളേയും ആക്രമിച്ചതായി ഹൂത്തികള്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യം അമേരിക്ക തള്ളിക്കളയുകയായിരുന്നു. ബാലിസ്റ്റിക്ക് മിസൈലുകളും ക്രൂയിസ് മിസൈലുകളും ഉപയോഗിച്ചാണ് കപ്പലുകളെ തങ്ങള്‍ ആക്രമിച്ചത് എന്നായിരുന്നു ഹൂത്തികളുടെ അവകാശവാദം. ചെങ്കടലില്‍ കപ്പലുകള്‍ക്ക് നേരെ ഹൂതികള്‍ നടത്തുന്ന ആക്രമണം അവസാനിപ്പിക്കണമെന്നും ഇല്ലെങ്കില്‍ ദുരന്തമാണു കാത്തിരിക്കുന്നതെന്ന് ഡോണള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിതിന് പിന്നാലെയാണ് ആക്രമണം നടത്തിയത്.

ചെങ്കടലില്‍ കപ്പലുകള്‍ക്കു നേരെ ഹൂതികള്‍ ആക്രമണം തുടരുന്ന സാഹചര്യത്തിലാണ് യുഎസ് നടപടി. തലസ്ഥാനമായ സനായിലാണ് വ്യോമാക്രമണം നടത്തിയത്. ട്രംപ് രണ്ടാം തവണയും പ്രസിഡന്റായ ശേഷം മിഡില്‍ ഈസ്റ്റില്‍ അമേരിക്ക നടത്തുന്ന ഏറ്റവും വലിയ സൈനിക നടപടിയാണിത്. നിങ്ങളുടെ സമയം അവസാനിച്ചു. നിങ്ങളുടെ ആക്രമണം ഇന്ന് മുതല്‍ നിര്‍ത്തണമെന്ന് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. അമേരിക്കന്‍ കപ്പലുകള്‍ക്ക് നേരെ ഹൂത്തികള്‍ നടത്തുന്ന ഒരാക്രമണവും ഇനി അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഹൂതികള്‍ക്ക് പിന്തുണ നല്‍കുന്നത് അവസാനിപ്പിക്കണമെന്ന് ഇറാനോടും അമേരിക്ക ആവശ്യപ്പെട്ടു. 2023 നവംബര്‍ മുതല്‍ കപ്പലുകളെ ലക്ഷ്യമാക്കി 100 ത്തിലധികം ആക്രമണങ്ങള്‍ ഹൂതികള്‍ നടത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ബോംബാക്രമണങ്ങളില്‍ ഫലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനാണ് ഇസ്രയേലിന്റെ കപ്പലുകള്‍ ഉള്‍പ്പെടെ ആക്രമിക്കുന്നതെന്നാണ് ഹൂതികളുടെ വാദം.

ഐ.എസിന്റെ ഏറ്റവും പ്രധാനപ്പെട്ട നേതാവായ അബു ഖദിജയെ വക വരുത്തിയതിന് തൊട്ടു പിന്നാലെയാണ് അമേരിക്ക ഹൂത്തികള്‍ക്ക് നേരേ ഇത്രയും വലിയൊരു ആക്രമണം നടത്തുന്നത്. അതേ സമയം യെമനില്‍ അമേരിക്ക നടത്തിയ ആക്രമണത്തെ ഇറാന്‍ ശക്തമായി അപലപിച്ചു. കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ആക്രമണത്തില്‍ കൊല്ല്പ്പെട്ടു എന്നാണ് ഇറാന്‍ ആരോപിക്കുന്നത്.

Tags:    

Similar News