അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന എല്ലാ നികുതിയും കുറക്കണം; അല്ലെങ്കില്‍ ഇന്ത്യക്ക് ഇരട്ടി നികുതി ഏര്‍പ്പെടുത്തും; ട്രംപിന്റെ നികുതി ഭീഷണിക്കിടെ ചര്‍ച്ചകള്‍ക്കായി അമേരിക്കന്‍ ഉദ്യോഗസ്ഥ സംഘം ഡല്‍ഹിയില്‍ എത്തി; തീരുമാനമാകാതെ ഇന്‍ഡോ- അമേരിക്കന്‍ വ്യാപാര ചര്‍ച്ച

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന എല്ലാ നികുതിയും കുറക്കണം

Update: 2025-03-27 10:12 GMT

ന്യൂഡല്‍ഹി: ഇന്‍ഡോ-അമേരിക്കന്‍ വ്യാപാര ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ തുടരുകയാണ്. ചര്‍ച്ച ശനിയാഴ്ച വരെ നീണ്ടു നില്‍ക്കും. അമേരിക്കയില്‍ നിന്നുള്ള ഉന്നതതല ഉദ്യോഗസ്ഥ സംഘമാണ് ഇന്ത്യന്‍ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുന്നത്. അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന എല്ലാ നികുതിയും കുറക്കണം എന്നും അല്ലെങ്കില്‍ ഇന്ത്യക്ക് ഇരട്ടി നികുതി ഏര്‍പ്പെടുത്തും എന്നുമാണ് അമേരിക്ക നല്‍കുന്ന മുന്നറിയിപ്പ്. ദക്ഷിണ, മധ്യേഷ്യയുടെ ചുമതലയുള്ള അമേരിക്കന്‍ അസിസ്റ്റന്റ് വ്യാപാര പ്രതിനിധി ബ്രെന്‍ഡന്‍ ലിഞ്ചിന്റെ നേതൃത്വത്തിലുള്ള അമേരിക്കന്‍ പ്രതിനിധി സംഘം ചര്‍ച്ചകള്‍ക്കായി ചൊവ്വാഴ്ചയാണ് ഡല്‍ഹിയില്‍

എത്തിയത്.

ഇന്ത്യയുമായുള്ള വ്യാപാര ബന്ധം എല്ലാ മേഖലകളിലും ഫലപ്രദമായി മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള അമേരിക്കയുടെ പ്രതിബദ്ധതയാണ് ഈ സന്ദര്‍ശനം തെളിയിക്കുന്നത് എന്നാണ് ഇന്ത്യയിലെ അമേരിക്കന്‍ എംബസി പ്രസ്താവനയില്‍ വ്യക്തമാക്കിയത്. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അമേരിക്കന്‍ ഉത്പ്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന എല്ലാ നികുതിയും കുറച്ചില്ലെങ്കില്‍ ആ രാജ്യങ്ങള്‍ക്ക് ഇരട്ടി നികുതി ഏര്‍പ്പെടുത്താന്‍ അടുത്ത മാസം രണ്ടാം തീയതി വരെയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊമാള്‍ഡ് ട്രംപ് സമയം നല്‍കിയിരിക്കുന്നത്.

വിപണിയിലെ സാന്നിധ്യം വര്‍ദ്ധിപ്പിക്കുന്നതിനും നികുതി നികുതി ഇതര തടസങ്ങള്‍ നീക്കുന്നതിനും ഇരു രാജ്യങ്ങളും തമ്മില്‍ ഒരു ബഹുമേഖലാ ഉഭയകക്ഷി വ്യാപാര കരാര്‍ കൊണ്ടു വരാനായി ഇന്ത്യയും അമേരിക്കയും ലക്ഷ്യമിടുന്നതായി കേന്ദ്ര വാണിജ്യ സഹമന്ത്രി ജിതിന്‍ പ്രസാദ കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു. ട്രംപ് അധികാരത്തില്‍ എത്തിയതിന് ശേഷം ഇരു രാജ്യങ്ങളും തമ്മില്‍ നിരന്തരമായ ചര്‍ച്ചകള്‍ നടത്തുകയാണ്.

ഴിഞ്ഞ മാസം പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്ക സന്ദര്‍ശിച്ചതിന് പിന്നാലെ കേന്ദ്ര വാണിജ്യമന്ത്രി പീയുഷ് ഗോയലും അമേരിക്ക സന്ദര്‍ശിച്ചിരുന്നു. അടുത്ത കാലം വരെ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായിരുന്നു അമേരിക്ക. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 190 ബില്യണ്‍ ഡോളറായിരുന്നു. ട്രംപും മോദിയും ഇത് 500 ബില്യണ്‍ ഡോളറായി ഉയര്‍ത്താന്‍ ലക്ഷ്യമിട്ടിരുന്നു. ഈ വര്‍ഷം തന്നെ ഒരു വ്യാപാര കരാറിന്റെ ആദ്യ ഘട്ടം ചര്‍ച്ച ചെയ്യാനും ഇരുപക്ഷവും തീരുമാനിച്ചിരുന്നു.

ഇന്ത്യയില്‍ എല്ലാ കാര്യത്തിനും അമിതമായ നികുതിയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത് എന്ന് ട്രംപ് ഭരണകൂടം പല പ്രാവശ്യം കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ ബൂര്‍ബന്‍ വിസ്‌കി, മോട്ടോര്‍സൈക്കിളുകള്‍, മറ്റ് ചില യുഎസ് ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ തീരുവ ഇന്ത്യ ഈയിടെ കുറച്ചിരുന്നു. ട്രംപിന്റെ നടപടി ഒഴിവാക്കാന്‍ വ്യാപാര കരാറിന്റെ ആദ്യ ഘട്ടത്തില്‍ 23 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന അമേരിക്കന്‍ ഇറക്കുമതിയുടെ പകുതിയിലധികത്തിനും തീരുവ കുറയ്ക്കുന്നതിനെക്കുറിച്ച് ഇന്ത്യ പരിഗണിക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്് ചെയ്യുന്നത്. ചില രാജ്യങ്ങളെ നടപടികളില്‍ നിന്ന് ഒഴിവാക്കുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം സൂചനയും നല്‍കിയിരുന്നു.

Tags:    

Similar News