'അര്‍ദ്ധരാത്രി അവള്‍ എങ്ങനെ പുറത്തിറങ്ങി; പെണ്‍കുട്ടികളെ രാത്രി പുറത്തിറങ്ങാന്‍ അനുവദിക്കരുത്; എനിക്കറിയാവുന്നിടത്തോളം, സംഭവം നടന്നത് വനമേഖലയിലാണ്, എന്താണ് സംഭവിച്ചതെന്ന് വ്യക്തയില്ല'; ബംഗാളില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ വിവാദ പരാമര്‍ശവുമായി മുഖ്യമന്ത്രി മമത ബാനര്‍ജി
'അര്‍ദ്ധരാത്രി അവള്‍ എങ്ങനെ പുറത്തിറങ്ങി;
കൊല്‍ക്കത്ത: ദുര്‍ഗാപൂരില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നടത്തിയ പരാമര്‍ശം വിവാദത്തില്‍. പെണ്‍കുട്ടികളെ കോളേജിന് പുറത്ത് പോകാന്‍ അനുവദിക്കുന്നതാണ് പ്രശ്നങ്ങള്‍ക്ക് കാരണം എന്ന നിലയിലാണ് മമത ബാനര്‍ജിയുടെ പ്രതികരണം. കോളജ് വിദ്യാര്‍ഥിനി ബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റിലായെന്ന് റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് മമത ബാനര്‍ജിയുടെ പ്രതികരണം.
സ്വകാര്യ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥിനിയായ അവള്‍ എങ്ങനെ രാത്രി 12.30 ന് പുറത്തിറങ്ങി എന്നായിരുന്നു മമത ബാനര്‍ജിയുടെ ചോദ്യം. എനിക്കറിയാവുന്നിടത്തോളം, സംഭവം നടന്നത് വനമേഖലയിലാണ്. എന്താണ് സംഭവിച്ചതെന്ന് വ്യക്തയില്ല. അന്വേഷണം പുരോഗമിക്കുകയാണ്. ഞെട്ടിക്കുന്ന സംഭവമാണ് ഉണ്ടായത്. സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ അവരുടെ വിദ്യാര്‍ത്ഥികളെ, പ്രത്യേകിച്ച് പെണ്‍കുട്ടികളുടെ സുരക്ഷ ഉറപ്പാക്കണം. പെണ്‍കുട്ടികളെ രാത്രിയില്‍ (കോളജിന്) പുറത്ത് പോകാന്‍ അനുവദിക്കരുത്. കുട്ടികള്‍ സ്വന്തം സുരക്ഷ ഉറപ്പാക്കുകയും വേണമെന്നും മമത കൂട്ടിച്ചേര്‍ത്തു.
പെണ്‍കുട്ടിയുടെ സുരക്ഷ ഉറപ്പു വരുത്തേണ്ട ഉത്തരവാദിത്തം പഠിക്കുന്ന മെഡിക്കല്‍ കോളേജിനാണെന്നിരിക്കെ അതില്‍ തന്റെ സര്‍ക്കാരിന്റെ പേര് വലിച്ചിഴക്കുന്നത് അന്യായമാണെന്ന് അവര്‍ ആരോപിച്ചു. ഇത്തരം സംഭവങ്ങള്‍ നടക്കുമ്പോള്‍ പശ്ചിമ ബംഗാളിനെതിരെ പ്രചാരണം നടക്കുന്നു എന്നും ടിഎംസി മേധാവി ആരോപിച്ചു.
'മൂന്നാഴ്ച മുമ്പ്, ഒഡീഷയിലെ ബീച്ചില്‍ മൂന്ന് പെണ്‍കുട്ടികള്‍ ബലാത്സംഗം ചെയ്യപ്പെട്ടു. ഒഡീഷ സര്‍ക്കാര്‍ എന്ത് നടപടിയാണ് സ്വീകരിക്കുന്നത് എന്ന ചോദ്യവും മമത ഉന്നയിച്ചു. മണിപ്പൂര്‍, യുപി, ബീഹാര്‍, ഒഡീഷ എന്നിവിടങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ നടന്നിട്ടുണ്ട്. പശ്ചിമ ബംഗാളിലേതിന് സമാനമായി മറ്റിടങ്ങളിലും ശക്തമായ നടപടികള്‍ വേണം. മുന്‍പുണ്ടായ സമാനമായ സംഭവത്തില്‍ പ്രതികള്‍ക്ക് എതിരെ രണ്ട് മാസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാന്‍ സാധിച്ചെന്നും മമത ചൂണ്ടിക്കാട്ടി. ദുര്‍ഗാപൂരിലെ സംഭവത്തില്‍ കുറ്റവാളികള്‍ രക്ഷപ്പെടില്ലെന്നും മമത വ്യക്തമാക്കി.
വെള്ളിയാഴ്ചയാണ് 23 വയസ്സുള്ള രണ്ടാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥിനി വെസ്റ്റ്ബംഗാളിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ ബലാത്സംഗത്തിനിരയായത്. തന്റെ മകള്‍ ബംഗാളില്‍ സുരക്ഷിതയല്ലെന്ന് പറഞ്ഞ പെണ്‍കുട്ടിയുടെ പിതാവ് സ്വന്തം നാടായ ഒഡിഷയിലേക്ക് കൂട്ടി കൊണ്ടു പോകുമെന്നറിയിച്ചു. അതേസമയം മമത ബാനര്‍ജിക്കെതിരെ ആരോപണം കടുപ്പിക്കുകയാണ് ബിജെപി.
സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതില്‍ മമത സര്‍ക്കാര്‍ പരാജയപ്പെട്ടതായി ബിജെപി ആരോപിച്ചു. ക്യാംപസിനു സമീപമാണു രണ്ടാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിനി പീഡനത്തിന് ഇരയായത്. സംഭവത്തില്‍ മൂന്നു പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. പേരുകള്‍ പുറത്തുവിട്ടിട്ടില്ല. പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ചു. മമതയുടെ ഭരണത്തില്‍ സ്ത്രീകള്‍ക്കുനേരെ അതിക്രമങ്ങള്‍ വര്‍ധിക്കുകയാണെന്നും അവരെ അധികാരത്തില്‍നിന്ന് താഴെയിറക്കാതെ വിശ്രമിക്കില്ലെന്നും സുവേന്ദു പറഞ്ഞു. കുറ്റവാളികള്‍ക്ക് ബംഗാള്‍ 'സുരക്ഷിതമായ സ്വര്‍ഗമാണെന്ന്' ബിജെപി ആരോപിച്ചു. കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളജില്‍ പിജി ഡോക്ടറെ ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയതും ലോ കോളജിലെ വിദ്യാര്‍ഥി ബലാല്‍സംഗത്തിനിരയായതും വന്‍ വിവാദമായിരുന്നു.
സുഹൃത്തിനൊപ്പം ഭക്ഷണം കഴിക്കാന്‍ വെള്ളിയാഴ്ച രാത്രി പുറത്തിറങ്ങിയപ്പോഴാണ് ഒഡീഷ സ്വദേശിയായ മെഡിക്കല്‍ വിദ്യാര്‍ഥിനി ബലാല്‍സംഗത്തിന് ഇരയായത്. രാത്രി 10 മണിയോടെ സുഹൃത്ത് മടങ്ങിയശേഷം 3 പേര്‍ ചേര്‍ന്നു ബലാല്‍സംഗം ചെയ്‌തെന്നാണു പരാതി. മെഡിക്കല്‍ കോളജിനു സമീപത്തെ കാടുപിടിച്ച പ്രദേശത്തേക്ക് ഭീഷണിപ്പെടുത്തി കൊണ്ടുപോയതിനു ശേഷമായിരുന്നു പീഡനം. വിദ്യാര്‍ഥിനിയുടെ മൊബൈല്‍ ഫോണും പണവും പ്രതികള്‍ കവര്‍ന്നു. പീഡന ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും സൂചനയുണ്ട്. ബലാല്‍സംഗത്തില്‍ സുഹൃത്തിനു പങ്കുണ്ടെന്നു സംശയിക്കുന്നതായി പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. സിസി ടിവി ദൃശ്യങ്ങളടക്കം പൊലീസ് ശേഖരിച്ചിട്ടുണ്ട്. ആശുപത്രിയില്‍ കഴിയുന്ന വിദ്യാര്‍ഥിനിയുടെ മൊഴി രേഖപ്പെടുത്തി. ആരോഗ്യനില തൃപ്തികരമാണ്.