ശശി തരൂര്‍ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കരുത്; യോഗത്തില്‍ തരൂര്‍ പങ്കെടുത്താല്‍ രഹസ്യ സ്വഭാവം നഷ്ടപ്പെടും; വിവരങ്ങള്‍ മോദിക്ക് ചോര്‍ത്തിക്കൊടുക്കും; യോഗത്തില്‍ പങ്കെടുക്കണമെങ്കില്‍ തരൂരിന് അപാര തൊലിക്കട്ടി വേണം; തരൂരിന് സ്വയം കോണ്‍ഗ്രസില്‍ നിന്നും പുറത്തേക്ക് പോകാം; വിമര്‍ശനം കടുപ്പിച്ചു ഉണ്ണിത്താന്‍

ശശി തരൂര്‍ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കരുത്

Update: 2025-07-21 04:34 GMT

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതൃത്വത്തോട് ഇടഞ്ഞ് നില്‍ക്കുന്ന തിരുവനന്തപുരം എംപി ശശി തരൂരിനെതിരെ വിമര്‍ശനം കടുപ്പിച്ചു കാസര്‍ഗോഡ് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ തരൂരിനെ പങ്കെടുപ്പിക്കുന്നതിനെ എതിര്‍ത്തു കൊണട്ാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ രംഗത്തെത്തിയത്. യോഗത്തില്‍ തരൂര്‍ പങ്കെടുത്താല്‍ യോഗത്തിന്റെ രഹസ്യ സ്വഭാവം നഷ്ടപ്പെടുമെന്നും, വിവരങ്ങള്‍ മോദിക്ക് ചോര്‍ത്തിക്കൊടുക്കുമെന്നും ആരോപിച്ചു. യോഗത്തില്‍ പങ്കെടുക്കണമെങ്കില്‍ തരൂരിന് അപാര തൊലിക്കട്ടി വേണമെന്നും അദ്ദേഹം പരിഹസിച്ചു.

തരൂരിന് സ്വയം കോണ്‍ഗ്രസില്‍ നിന്നും പുറത്തേക്ക് പോകാം. കോണ്‍ഗ്രസ് പുറത്താക്കി രക്തസാക്ഷിയാവാന്‍ നോക്കേണ്ടതില്ല. ഇന്ന് തരൂരിന് ചെയ്യാന്‍ കഴിയുന്ന ഏറ്റവും നല്ല കാര്യമതാണ്. എല്ലാവരും അത് ആഗ്രഹിക്കുന്നുവെന്നും ഉണ്ണിത്താന്‍ പരിഹസിച്ചു. നേതൃത്വത്തെ കരിവാരിത്തേക്കുന്ന പ്രസ്താവനകള്‍ നടത്തുന്ന തരൂരിനെതിരായ പ്രതിഷേധം എംപിമാര്‍ യോഗത്തില്‍ അറിയിക്കും. ജനത്തിന് വിശ്വാസമില്ലാത്ത തരൂരിന് സ്വന്തം പാര്‍ട്ടി രൂപീകരിക്കാനാവില്ലെന്നും ഉണ്ണിത്താന്‍ കൂട്ടിച്ചേര്‍ത്തു.

തരൂര്‍ ചെയ്യുന്നതെല്ലാം പാര്‍ട്ടിക്ക് ദോഷകരമായ കാര്യങ്ങളാണെന്നും, പാര്‍ട്ടി തന്നെ പുറത്താക്കണമെന്നാണ് തരൂര്‍ ആഗ്രഹിക്കുന്നത്. എന്നാല്‍, പാര്‍ട്ടി അദ്ദേഹത്തെ പുറത്താക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിഷയത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഉചിതമായ സമയത്ത് ഉചിതമായ തീരുമാനം എടുക്കുമെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

തലസ്ഥാനത്തെ പരിപാടികളില്‍ ശശിതരൂരിനെ പങ്കെടുപ്പിക്കില്ലെന്ന് പറഞ്ഞ് കെ.മുരളീധരന്‍ ഇന്നലെ രംഗത്തുവന്നിരുന്നു. തരൂരിന്റെ കാര്യം ഞങ്ങള്‍ വിട്ടു. നടപടി എന്തുവേണമെന്ന് ദേശീയ നേതൃത്വം തീരുമാനമെടുക്കും. തരൂരിന്റെ കാര്യം പാര്‍ടി വിട്ടതാണ്. അദ്ദേഹം കൂട്ടത്തിലുള്ള ആളായി കണക്കാക്കുന്നില്ലെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

വിവാദ പ്രസ്താവനകളും മോദി സ്തുതിയും ലേഖനങ്ങളും കൊണ്ട് നിരന്തരം കോണ്‍ഗ്രസിന് തലവേദനയാകുന്ന ശശി തരൂരിന് എതിരെ ആഞ്ഞടിച്ചിരിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍. ശശി തരൂര്‍ കോണ്‍ഗ്രസിനെ കൊണ്ട് നേടാവുന്നതെല്ലാം നേടിയെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍പറഞ്ഞു. പലതവണ ഹൈക്കമാന്‍ഡ് വിലക്കിയിട്ടും തരൂര്‍ പിന്നോട്ട് പോയില്ല. രാജ്യമാണ് വലുത് കോണ്‍ഗ്രസ് രണ്ടാമതെന്നാണ് തരൂരിന്റെ പുതിയ രീതി. ഇതോടെയാണ് തരൂരിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ പടപ്പുറപ്പാട് തുടങ്ങിയത്.

ഇതിനിടെ അടിയന്തരാവസ്ഥ ലേഖന വിവാദത്തില്‍ വിശദീകരണവുമായി ശശി തരൂര്‍ എംപി രംഗത്ത് വന്നിരുന്നു. ഗാന്ധി കുടുംബത്തിനെതിരെ താന്‍ ഒന്നും പറഞ്ഞിട്ടില്ലെന്നും വിമര്‍ശിക്കുന്നത് തന്നെ വായിക്കാത്തവരാണെന്നും തരൂര്‍ പറഞ്ഞു. 1997ല്‍ താന്‍ എഴുതിയത് തന്നെയാണ് ഇത്തവണയും എഴുതിയത്. നടന്ന ചില സംഭവങ്ങളെക്കുറിച്ചും അതില്‍ ഉള്‍പ്പെട്ട ചില വ്യക്തികളെക്കുറിച്ചും ആണ് ലേഖനത്തില്‍ പരാമര്‍ശിച്ചിട്ടുള്ളതെന്നും ശശി തരൂര്‍ വിശദമാക്കി. സര്‍വേ വിവാദത്തെക്കുറിച്ചുള്ള ചോദ്യത്തിന് സര്‍വേ നടത്തിയവരോട് ചോദിക്കണമെന്നായിരുന്നു തരൂരിന്റെ പ്രതികരണം. സര്‍വ്വേക്കുറിച്ച് താന്‍ അറിഞ്ഞുവെന്നും അത്രയേ ഉള്ളൂവെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം തുടങ്ങാനിരിക്കെ, തരൂരിനോട് സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച് കോണ്‍ഗ്രസില്‍ ചര്‍ച്ച സജീവമാണ്. കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് ശശി തരൂര്‍ സംസാരിക്കുന്നത് വിലക്കണമെന്നാണ് ഉന്നത നേതാക്കള്‍ പറയുന്നത്. പ്രസംഗിക്കുന്നത് വിലക്കി വിപ്പ് നല്‍കുന്നതും പരിഗണനയിലുണ്ട്. വിപ്പ് ലംഘിച്ചാല്‍ ലോക്‌സഭാംഗത്വം നഷ്ടമാകും. എന്നാല്‍, അത് തരൂര്‍ അവസരമാക്കുമോയെന്നും ആശങ്കയുമുണ്ട്.

അതേസമയം തനിക്കെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശനം കടുക്കുമ്പോള്‍ തരൂര്‍ തുടര്‍പ്രതികരണത്തിന് തയ്യാറല്ല. കോണ്‍ഗ്രസ് നേതാക്കളുടെ വിമര്‍ശനത്തില്‍ പ്രതികരിച്ച് ഡോ. ശശി തരൂര്‍ എംപി. ആരെ കുറിച്ചും ഒന്നും പറയുന്നില്ലെന്ന് ശശി തരൂര്‍ പറഞ്ഞു. വിമര്‍ശനങ്ങളില്‍ ആര്‍ക്കെതിരെയും ഒരു പരാതിയുമില്ലെന്നും വിമര്‍ശനവും ഇല്ലെന്നും ശശി തരൂര്‍ വ്യക്തമാക്കി.

Tags:    

Similar News