'ഈ ജയം കാണാന്‍ അദ്ദേഹം ഇല്ലല്ലോ, അദ്ദേഹത്തിന്റെ ആത്മാവ് സന്തോഷിക്കുന്നുണ്ടാകും; ഉമ്മയെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഷൗക്കത്ത്'; രണ്ട് തവണ കോണ്‍ഗ്രസ് കൈവിട്ട നിലമ്പൂര്‍ മണ്ഡലം തിരിച്ചുപിടിച്ചതിന് പിന്നാലെ ആര്യാടന്‍ കുടുംബത്തില്‍ വൈകാരിക നിമിഷങ്ങള്‍; മകന്‍ ജയിച്ചതില്‍ ഏറെ സന്തോഷമെന്ന് ഉമ്മ

'ഈ ജയം കാണാന്‍ അദ്ദേഹം ഇല്ലല്ലോ, അദ്ദേഹത്തിന്റെ ആത്മാവ് സന്തോഷിക്കുന്നുണ്ടാകും

Update: 2025-06-23 07:35 GMT

മലപ്പുറം: പത്ത് വര്‍ഷത്തിന് ശേഷം നിലമ്പൂര്‍ തിരിച്ചുപിടിച്ചതിന് പിന്നാലെ ആര്യാടന്‍ കുടുംബത്തില്‍ വൈകാരിക നിമിഷങ്ങള്‍. തെരഞ്ഞെടുപ്പില്‍ ജയിച്ചത് അറിഞ്ഞ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് ആദ്യം ഉമ്മയെ കെട്ടിപ്പിടിച്ച് കരഞ്ഞ് സന്തോഷം പങ്കുവെച്ചത് ആര്യാടന്‍ കുടുംബത്തില്‍ വൈകാരിക നിമിഷങ്ങള്‍ സമ്മാനിച്ചു.

തെരഞ്ഞെടുപ്പില്‍ ജയിച്ചതില്‍ സന്തോഷമെന്ന് ആര്യാടന്‍ ഷൗക്കത്ത് മാധ്യമങ്ങളോട് പറഞ്ഞു. 'ഞാന്‍ ഒന്നുമല്ല. എന്റെ പിതാവിന് ഏറ്റവും സങ്കടം ഉണ്ടായിരുന്ന കാര്യമായിരുന്നു നിലമ്പൂര്‍ നഷ്ടമായത്. നിലമ്പൂര്‍ രണ്ടു തവണ നഷ്ടമായപ്പോള്‍ അദ്ദേഹത്തിന് വലിയ വേദനയായിരുന്നു. അദ്ദേഹം ഞങ്ങളോട് പറഞ്ഞത് ഇനിയുള്ള നിങ്ങളുടെ രാഷ്ട്രീയ പ്രവര്‍ത്തനം നിലമ്പൂര്‍ തിരിച്ചുപിടിക്കലായിരിക്കണമെന്നാണ്.അത് കാണണമെന്ന് അദ്ദേഹത്തിന് ആഗ്രഹം ഉണ്ടായിരുന്നു. അത് അദ്ദേഹത്തിന് കാണാന്‍ പറ്റിയില്ല എന്ന വിഷമം എനിക്കുണ്ട്. അദ്ദേഹത്തിന്റെ ആത്മാവ് സന്തോഷിക്കുന്നുണ്ടാകും.'- ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു. മകന്‍ ജയിച്ചതില്‍ ഏറെ സന്തോഷമെന്ന് ഉമ്മ പ്രതികരിച്ചു.

എട്ടുതവണ ആര്യാടന്‍ മുഹമ്മദ് ജയിച്ച മണ്ഡലമാണ് 14 വര്‍ഷത്തിന് ശേഷം യുഡിഎഫ് തിരിച്ചുപിടിക്കുന്നത്. 2016ല്‍ ആര്യാടന്‍ ഷൗക്കത്ത് തന്നെ മത്സരിച്ചിരുന്നുവെങ്കിലും പരാജയമായിരുന്നു ഫലം. ആര്യാടന്‍ മുഹമ്മദിന് ചുറ്റും കറങ്ങിത്തിരിയുന്നതായിരുന്നു മലപ്പുറം ജില്ലയിലെ കോണ്‍ഗ്രസ്. ആര്യാടനപ്പുറം ഇവിടെ കോണ്‍ഗ്രസിന് മറുവാക്കുണ്ടായിരുന്നില്ല. 1965-ല്‍ ആദ്യമത്സരം, പക്ഷെ വിജയിച്ച് എം.എല്‍.എ ആവുന്നത് 1977-ല്‍.

1982 ന് ശേഷം 2016 ല്‍ കളം വിടും വരെ ആര്യാടനല്ലാതെ നിലമ്പൂരില്‍ കോണ്‍ഗ്രസില്‍ നിന്ന് ആരും മത്സരിച്ചിട്ടുമില്ല എം.എല്‍.എയും ആയിട്ടുണ്ടായിരുന്നില്ല. 1982-ല്‍ ടി.കെ ഹംസയോടേറ്റ ഒറ്റ പരാജയം മാത്രം. അവിടേക്കായിരുന്നു പിതാവിന്റെ പാത പിന്തുടരാന്‍ മകന്‍ ഷൗക്കത്തിനെ 2016-ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കിയത്. പക്ഷെ പി.വി അന്‍വറിന് മുന്നില്‍ തോറ്റു. ഇത് കോണ്‍ഗ്രസിനുണ്ടാക്കിയ ക്ഷീണവും ചെറുതായിരുന്നില്ല. ആ ക്ഷീണമാണ് ഒമ്പത് വര്‍ഷത്തിനിപ്പുറം അതേ ഷൗക്കത്തിലൂടെ കോണ്‍ഗ്രസ് ഇത്തവണ മറികടന്നത്.

2016ല്‍ ആര്യാടന്‍ ഷൗക്കത്ത് മത്സരിച്ചപ്പോള്‍ കോണ്‍ഗ്രസിന് വോട്ട് കുറഞ്ഞ അതേ സാഹചര്യം 2025 ലും ഷൗക്കത്ത് മത്സരിക്കുമ്പോള്‍ സംഭവിക്കുമെന്നായിരുന്നു അന്‍വറടക്കമുള്ളവര്‍ കണക്ക് കൂട്ടിയത്. 2016-ല്‍ 40.83 ശതമാനം വോട്ടാണ് ഷൗക്കത്ത് മത്സരിച്ചപ്പോള്‍ യു.ഡി.എഫിന് ലഭിച്ചിരുന്നതെങ്കില്‍ 2021-ല്‍ ആര്യാടന് പകരം വി.വി പ്രകാശ് മത്സരിച്ചപ്പോള്‍ അത് 45.3 ശതമാനത്തിലേക്കെത്തിക്കാന്‍ യു.ഡി.എഫിനായിരുന്നു. എന്നാല്‍ 2025-ല്‍ വീണ്ടും ഷൗക്കത്ത് വന്നതോടെ 2016-ലെ സാഹചര്യത്തിലേക്ക്പോവാതെ പിടിച്ച് നില്‍ക്കാന്‍ യു.ഡി.എഫിനായത് ഏറെ ആശ്വസമാണ്. ഇതോടെ ആര്യാടന്‍ വിരുദ്ധ വോട്ടുകള്‍ വിധി നിര്‍ണിയിക്കുമെന്ന അന്‍വറിന്റെ പ്രവചനവും തെറ്റിപ്പോയി. അങ്ങനെ ഒമ്പത് വര്‍ഷത്തിന് ശേഷം ആര്യാടന്‍ ലെഗസി പിടിച്ചെടുക്കാന്‍ മകന്‍ ഷൗക്കത്തിനായി.

2016-ല്‍ ആര്യാടന്‍ ഷൗക്കത്ത് ആദ്യമായി സ്ഥാനാര്‍ഥിയാവുമ്പോള്‍ എതിര്‍ സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്ന പി.വി അന്‍വറിനെതിരേ സി.പി.എമ്മിനുള്ളിലും അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു അന്ന് ഷൗക്കത്ത് ഇറങ്ങിയത്. പക്ഷെ അപ്രതീക്ഷിതമായി വന്‍ തിരിച്ചടിയുണ്ടാവുകയായിരുന്നു. ഇത് കോണ്‍ഗ്രസിന്റെ മാത്രമല്ല മൂന്ന് പതിറ്റാണ്ടോളം മണ്ഡലം പിടിച്ച് നിര്‍ത്തിയ പിതാവ് ആര്യാടന്‍ മുഹമ്മദിന്റെ തന്നെ വലിയ പരാജയമായി മാറി. ഇത് പാര്‍ട്ടിക്കും മുന്നണിക്കും വലിയ ക്ഷീണമാവുകയും ചെയ്തു. ആര്യാടന്‍ മുഹമ്മദിനെതിരേ പാര്‍ട്ടിക്കുള്ളില്‍ നിന്നുപോലും വിമര്‍ശനമുയര്‍ന്നു.

2016ല്‍ ഷൗക്കത്ത് സ്ഥാനാര്‍ഥിയാവുന്നത് ആര്യാടന്‍ മുഹമ്മദിന്റെ പാര്‍ട്ടിയിലെ കടുത്ത സമ്മര്‍ദത്തെ തുടര്‍ന്നായിരുന്നു. അത് പാര്‍ട്ടിക്കുള്ളില്‍ തന്നെ എതിര്‍ശബ്ദമുയര്‍ത്തുന്നതിന് കാരണമായി. വി.എം സുധീരനടക്കമുള്ളവര്‍ ഇക്കാര്യം പരസ്യമായി പറയുകയും ചെയ്തു. മൂന്ന് പതിറ്റാണ്ടോളം ആര്യാടന്‍ കൈവശം വെച്ച മണ്ഡലത്തില്‍ മറ്റൊരാളെ പരീക്ഷിക്കണമെന്നായിരുന്നു അന്നത്തെ പ്രധാന ചര്‍ച്ച. അന്ന് കെ.പി.സി.സി സെക്രട്ടറിയായിരുന്ന വി.വി പ്രകാശിന് വേണ്ടിയായിരുന്നു ആവശ്യമുയര്‍ന്നത്. അവസാന ഘട്ടത്തില്‍ നറുക്ക് ഷൗക്കത്തിന് വീണു. പക്ഷെ ഷൗക്കത്തിനെ വിജയിപ്പിച്ചെടുക്കാന്‍ കോണ്‍ഗ്രസിനായില്ല.

ഷൗക്കത്തിനോടുള്ള ഈ എതിര്‍പ്പായിരുന്നു ഇത്തവണയും ഇടതുപക്ഷം പ്രതീക്ഷിച്ചത്. അതാണ് ഇക്കാലമത്രയും സ്വതന്ത്രപരീക്ഷണത്തിന് മാത്രം നിന്ന ഇടതുപക്ഷം 19 വര്‍ഷത്തിന് ശേഷം എം.സ്വരാജെന്ന സി.പി.എമ്മിന്റെ യുവനേതാവിന് നിലമ്പൂരില്‍ അവസരം കൊടുത്തതും. പക്ഷെ ഷൗക്കത്തിനോടുള്ള എതിര്‍പ്പ് പി.വി അന്‍വറില്‍ മാത്രമൊതുങ്ങി. ഇതോടെയാണ് യു.ഡി.എഫിന്റെ ജമാ അത്തെ ബന്ധം സി.പി.എം നിലമ്പൂരില്‍ ഉന്നയിച്ചത്. അതിന് കാരണം ജമാ അത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ പാര്‍ട്ടിയായ വെല്‍ഫെയര്‍പാര്‍ട്ടി യു.ഡി.എഫിനെ പിന്തുണക്കുമെന്ന് പ്രഖ്യാപിച്ചതാണ്. പി.ഡി.പി ഇടതിന് പിന്തുണ നല്‍കുമെന്നും പ്രഖ്യാപിച്ചു.

പി.ഡി.പിയെ അംഗീകരിച്ചും ജമാ അത്തെ ഇസ്ലാമിയെ തള്ളിയും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ വിവാദത്തിന് തുടക്കമിട്ടെങ്കിലും അതവസാനം ആര്‍.എസ്.എസ് സി.പി.എം ബാന്ധവമെന്ന ആരോപണത്തില്‍ കലാശിക്കുന്നതാണ് കണ്ടത്. ഒടുവില്‍ സംസ്ഥാന സെക്രട്ടറിയെ തളളി മുഖ്യമന്ത്രിക്ക് തന്നെ നിലപാട് പറയേണ്ടിയും എ.വി ഗോവിന്ദന് തിരുത്തല്‍ വരുത്തുകയും വേണ്ടി വന്നു.

നിലമ്പൂരിന്റെ ചരിത്ര വോട്ടിംഗ് ശതമാനത്തില്‍ ഇരുമുന്നണികളും പ്രതീക്ഷയര്‍പ്പിക്കുകയും പി.വി അന്‍വര്‍ പിടിക്കുന്ന വോട്ടുകള്‍ ആരെ തുണക്കുമെന്നത് സംബന്ധിച്ച് ആശങ്കയിലാവുകയും ചെയ്തിരുന്നുവെങ്കിലും ആരോപണങ്ങളൊന്നും യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിച്ചില്ലെന്ന് വേണം മനസ്സിലാക്കാന്‍. ജമാ അത്തെ ഇസ്ലാമിയും പി.ഡി.പിയും അങ്ങനെ വിവാദത്തിലൊതുങ്ങുകയും ചെയ്തു. ആര്യാടന്‍ സ്ഥാനാര്‍ഥിയായാല്‍ വോട്ടുകുറയുമെന്ന കാര്യം 2016-ലെ ഫലത്തെ അടിസ്ഥാനമാക്കി അന്‍വര്‍ മുന്നോട്ടുവെച്ചെങ്കിലും ഇതിനെ കൃത്യമായി മറികടക്കാന്‍ ഇത്തവണ യു.ഡി.എഫിനായി.

Tags:    

Similar News