വിഎസിന്റെ മകന്‍ അരുണ്‍കുമാറിനെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി; ജി.സുധാകരനെ ഉന്നമിട്ടുള്ള ഫേസ്ബുക്ക് പോസ്റ്റ് ചട്ടലംഘനം; ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സ്ഥാനം തെറിക്കുമോ? സര്‍വീസ് ചട്ടങ്ങള്‍ കാറ്റില്‍ പറത്തിയെന്ന് ആരോപണം; പുന്നപ്ര-വയലാര്‍ പരാമര്‍ശം കുരുക്കാകുമോ?

വിഎസിന്റെ മകന്‍ അരുണ്‍കുമാറിനെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

Update: 2026-03-18 11:34 GMT

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മകന്‍ വി.എ. അരുണ്‍കുമാറിനെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി. സര്‍ക്കാര്‍ സ്ഥാപനമായ ഐഎച്ച്ആര്‍ഡി (IHRD) ഡയറക്ടറുടെ ചുമതല വഹിക്കവെ, തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവും സര്‍വീസ് ചട്ടങ്ങളും ലംഘിച്ച് രാഷ്ട്രീയ നിലപാട് പരസ്യമാക്കിയെന്നാണ് പരാതിയുടെ ഉള്ളടക്കം. സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന്‍ കമ്മിറ്റിയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

പരാതിക്ക് പിന്നിലെ 'ഫേസ്ബുക്ക് പോസ്റ്റ്'

അമ്പലപ്പുഴയില്‍ മത്സരിക്കുന്ന മുന്‍ മന്ത്രി ജി. സുധാകരന്‍ ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കളുടെ രാഷ്ട്രീയ തീരുമാനങ്ങളെ വിമര്‍ശിച്ചുകൊണ്ട് അരുണ്‍കുമാര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ വിനയായിരിക്കുന്നത്. 'രാഷ്ട്രീയ വേരുകള്‍ മറന്ന് പുതിയ താവളങ്ങള്‍ തേടുന്നത് കാണുമ്പോള്‍ അത്ഭുതമല്ല സഹതാപമാണ് തോന്നുന്നത്. പുന്നപ്ര-വയലാറിന്റെ മണ്ണിലെ പോരാട്ടവീര്യം വിപണിയില്‍ വെക്കാനുള്ളതല്ല,' എന്നായിരുന്നു അരുണിന്റെ പോസ്റ്റ്. പ്രസ്ഥാനത്തെ ജീവശ്വാസമായി കാണുന്ന സാധാരണക്കാരുടെ വികാരം ഉള്‍ക്കൊള്ളാന്‍ നേതൃത്വത്തിന് കഴിയണമെന്നും അദ്ദേഹം കുറിച്ചു.

ചട്ടലംഘനം എവിടെ?

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ രാഷ്ട്രീയ കാര്യങ്ങളില്‍ ഇടപെടരുതെന്ന കേരള സര്‍വീസ് ചട്ടം (KSR) അരുണ്‍കുമാര്‍ ലംഘിച്ചുവെന്നാണ് പരാതിക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ എന്ന ഉന്നത പദവിയിലിരുന്ന് രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ശ്രമിച്ചു. ഐഎച്ച്ആര്‍ഡി ജീവനക്കാര്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടേണ്ടവരാണ്. അങ്ങനെയുള്ള സ്ഥാപനത്തിന്റെ മേധാവി ഒരു പക്ഷം പിടിക്കുന്നത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കാരണമാകും.

അരുണ്‍കുമാറിനെ അടിയന്തരമായി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ചെയര്‍മാന്‍ ആര്‍.എസ്. ശശികുമാര്‍ കമ്മീഷനോട് ആവശ്യപ്പെട്ടു.

വി.എ.അരുണ്‍കുമാറിന്റെ പോസ്റ്റ്:

കേരളം മറ്റൊരു സുപ്രധാന ജനവിധിയിലേക്ക് നീങ്ങുകയാണ്. തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിക്കപ്പെട്ടതോടെ രാഷ്ട്രീയ ചടുലതകള്‍ അതിന്റെ ഉച്ചസ്ഥായിയിലെത്തിയിരിക്കുന്നു. ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. ആവേശകരമായ ഒരു പോരാട്ടത്തിനാണ് കളമൊരുങ്ങുന്നത്.

തിരഞ്ഞെടുപ്പ് കാലം പലപ്പോഴും മനുഷ്യരുടെ രാഷ്ട്രീയ ബോധ്യങ്ങളുടെയും ആദര്‍ശസ്ഥിരതയുടെയും ഉരകല്ല് കൂടിയാണ്. അധികാരമോഹങ്ങള്‍ക്കും താല്‍ക്കാലിക ലാഭങ്ങള്‍ക്കും വേണ്ടി ചിലര്‍ തങ്ങളുടെ രാഷ്ട്രീയ വേരുകള്‍ മറന്ന് പുതിയ താവളങ്ങള്‍ തേടുന്നത് കാണുമ്പോള്‍ അത്ഭുതം തോന്നുന്നില്ല, മറിച്ച് സഹതാപം മാത്രമാണ്. പുന്നപ്ര-വയലാറിന്റെ മണ്ണില്‍ നിന്ന് പകര്‍ന്നു കിട്ടിയ പോരാട്ടവീര്യം വിപണിയില്‍ വെക്കാനുള്ളതല്ലെന്ന് ഇത്തരക്കാര്‍ വൈകാതെ തിരിച്ചറിയും. നിഴലുകള്‍ക്ക് വെളിച്ചത്തിനനുസരിച്ച് രൂപം മാറാം, പക്ഷേ വേരുകള്‍ എന്നും മണ്ണില്‍ തന്നെ ഉറച്ചുനില്‍ക്കും.

പലയിടങ്ങളിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ ചില സ്വരഭേദങ്ങള്‍ കേള്‍ക്കുന്നുണ്ട്. പ്രസ്ഥാനത്തെ ജീവശ്വാസമായി കാണുന്ന സാധാരണക്കാരുടെ വികാരം ഉള്‍ക്കൊള്ളാന്‍ പാര്‍ട്ടി നേതൃത്വത്തിന് കഴിയുമെന്നും, ഒറ്റക്കെട്ടായി നമ്മള്‍ ഈ പോരാട്ടത്തെ നേരിടുമെന്നും ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. ഭിന്നതകള്‍ വിതച്ച് കൊയ്യാന്‍ നോക്കുന്നവര്‍ക്ക് മുന്‍പില്‍ പതാക താഴെ വെക്കാന്‍ ഈ പ്രസ്ഥാനം ശീലിച്ചിട്ടില്ല.

തിരുവനന്തപുരത്തിന് പുറത്തുള്ള യാത്രകള്‍ എനിക്ക് പുതിയ പാഠങ്ങളാണ് നല്‍കുന്നത്. ഔദ്യോഗിക പദവികള്‍ക്കും സ്ഥാനമാനങ്ങള്‍ക്കും അപ്പുറം ജനഹൃദയങ്ങളിലെ സ്‌നേഹമാണ് ഏറ്റവും വലിയ കരുത്തെന്ന് ഞാന്‍ തിരിച്ചറിയുന്നു. അച്ഛന്‍ കാണിച്ചുതന്ന ആദര്‍ശത്തിന്റെ നേര്‍വഴിയേ, യാതൊരു ഇടര്‍ച്ചയുമില്ലാതെ ഞാന്‍ ഇവിടെയുണ്ട്.

Tags:    

Similar News