63 വര്‍ഷത്തെ സിപിഎം ബന്ധം ഉപേക്ഷിക്കാന്‍ ജി സുധാകരന്‍? എം വി ഗോവിന്ദന്റെ വാവിട്ട വാക്കില്‍ പാര്‍ട്ടിയുമായി മുട്ടന്‍ ഉടക്കില്‍; 'പാര്‍ട്ടിയില്‍ തുടര്‍ന്ന് നേതാക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ല' എന്ന് പ്രഖ്യാപനം; എം വി ഗോവിന്ദന്‍ തനിക്കെതിരെ ശരിയല്ലാത്ത പ്രയോഗം നടത്തി; തന്നെ കളിയാക്കി ചിരിച്ചു; മെമ്പര്‍ഷിപ്പ് പുതുക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഫേസ്ബുക്ക് കുറിപ്പ്
63 വര്‍ഷത്തെ സിപിഎം ബന്ധം ഉപേക്ഷിക്കാന്‍ ജി സുധാകരന്‍?
ആലപ്പുഴ: 63 വര്‍ഷത്തെ സിപിഎം ബന്ധം ഉപേക്ഷിക്കാന്‍ ഒരുങ്ങി ജി സുധാകരന്‍. പാര്‍ട്ടി മെമ്പര്‍ഷിപ്പ് പുതുക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ജി സുധാകരന്‍ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ തന്നെ പരിഹസിച്ചെന്നും ഇതൊന്നും ചോദിക്കാനോ തിരുത്താനോ ആരും തയ്യാറായിട്ടില്ലെന്നും സുധാകരന്‍ ഫേസ്ബുക് കുറിപ്പില്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ പാര്‍ട്ടിയില്‍ തുടര്‍ന്ന് മേല്‍പ്പറഞ്ഞ നേതാക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും മെമ്പര്‍ഷിപ്പ് പുതുക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഗോവിന്ദന്റെ വിഡിയോ പങ്കുവെച്ചാണ് തീരുമാനം പ്രഖ്യാപിച്ചത്.
പാര്‍ട്ടിയില്‍ താന്‍ നേരിട്ട അവഗണനകള്‍ എണ്ണിയെണ്ണി പറയുന്നതാണ് സുധാകരന്റെ കുറിപ്പ്. 'സംസ്ഥാന സെക്രട്ടറി തന്നെ പത്രസമ്മേളനത്തില്‍ ഒരു ചോദ്യത്തിന് മറുപടിയായി ഞാന്‍ ഒരു പരിഗണനയും അര്‍ഹിക്കുന്ന ആളല്ല എന്ന അര്‍ത്ഥം വരുന്ന ശരിയല്ലാത്ത പ്രയോഗം നടത്തുകയും കളിയാക്കി ചിരിക്കുകയും ചെയ്തു. അത് കേട്ട് പത്രക്കാരെല്ലാം പൊട്ടിച്ചിരിക്കുന്നതും കണ്ടു. ഇതൊന്നും ചോദിക്കാനോ തിരുത്താനോ ആരും തയ്യാറായിട്ടില്ല. കൂടുതല്‍ സംഭവങ്ങള്‍ വിവരിക്കുന്നില്ല. ഈ സാഹചര്യത്തില്‍ പാര്‍ട്ടിയില്‍ തുടര്‍ന്ന് മേല്‍പ്പറഞ്ഞ നേതാക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ല. അതിനാല്‍ ഈ മെമ്പര്‍ഷിപ്പ് സ്‌ക്രൂട്ടണി കാലത്ത് സ്വമനസ്സാലെ മെമ്പര്‍ഷിപ്പ് പുതുക്കാതെ ഇരിക്കുകയാണ്. ആശയാദര്‍ശങ്ങളില്‍ ജനലക്ഷങ്ങളോടൊപ്പം ഉറച്ചുനില്‍ക്കുകയും ചെയ്യും. എല്ലാവര്‍ക്കും ആശംസകള്‍. നന്ദി..' -സുധാകരന്‍ പറയുന്നു.
'തന്റെ പിതാവിനെ ആക്ഷേപിച്ച് ലോക്കല്‍ കമ്മിറ്റി അംഗം ഫേസ്ബുക്ക് പോസ്റ്റിട്ടു. പോസ്റ്റിട്ട വ്യക്തി ജില്ല കമ്മിറ്റി അംഗത്തിന്റെ സുഹൃത്താണ്. താന്‍ ഒരു പരിഗണനയും അര്‍ഹിക്കാത്ത ആളാണെന്ന് രീതിയില്‍ സംസ്ഥാന സെക്രട്ടറി പ്രതികരിച്ചു, ആരും അത് ചോദ്യം ചെയ്തില്ല. ആശയാദര്‍ശങ്ങളില്‍ ജനലക്ഷങ്ങള്‍ക്കൊപ്പം ഉറച്ചു നില്‍ക്കുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ജി സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:
2026 മെമ്പര്‍ഷിപ്പ് സ്‌ക്രൂട്ടണി അംഗത്വം പുതുക്കാന്‍ ഞാന്‍ അപേക്ഷ കൊടുത്തില്ല. അതുകൊണ്ട് ലെവിയും വരിസംഖ്യയും അടയ്‌ക്കേണ്ടി വന്നില്ല. 2022ല്‍ സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവായി. ആലപ്പുഴ ഡിസിയുടെ കീഴിലുള്ള ബ്രാഞ്ച് കമ്മിറ്റി അംഗമായി പ്രവര്‍ത്തിച്ചുവരികയാണ്. വീണു പരിക്കേറ്റ ശേഷം ഒരു ബ്രാഞ്ചിന് ഒഴികെ മറ്റെല്ലാത്തിലും കൃത്യമായി പങ്കെടുത്തിരുന്നു. 43 വര്‍ഷത്തെ സംസ്ഥാന കമ്മിറ്റി അംഗത്വത്തിന് ശേഷം ബ്രാഞ്ചില്‍ വന്നു പ്രവര്‍ത്തിച്ചപ്പോള്‍ എങ്ങനെയുണ്ടെന്ന് ഒരുതവണ പോലും ജില്ലാ സെക്രട്ടറി അന്വേഷിച്ചില്ല. പരാതിയില്ല. 63 വര്‍ഷക്കാലത്തെ പാര്‍ട്ടി അംഗത്വചരിത്രമുള്ള എനിക്ക് പൊതു പരിപാടികളൊന്നും ജില്ലാ സെക്രട്ടറി കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം നല്‍കിയിട്ടില്ല.
എന്തിനേറെ പറയുന്നു അടിയന്തരാവസ്ഥയുടെ അന്‍പതാം വാര്‍ഷികം എന്റെ വീടിനടുത്തുള്ള ഇഎംഎസ് ഹാളില്‍ വെച്ച് നടത്തിയപ്പോള്‍ അടിയന്തരാവസ്ഥയുടെ ആദ്യകാലത്ത് തന്നെ നിരോധനം ലംഘിച്ചു പ്രകടനം നടത്തി അറസ്റ്റും ജയില്‍വാസവും ലോക്കപ്പ് മര്‍ദ്ദനവും ബി ഐ ആര്‍ കേസ് ഉള്‍പ്പെടെ അനുഭവിച്ച് ജില്ലയില്‍ ജീവിച്ചിരിക്കുന്ന ഒരേ ഒരാള്‍ ആയ എനിക്ക് ഒരു ക്ഷണക്കത്ത് പോലും നല്‍കിയില്ല. എന്റെ അച്ഛനെ വരെ ആക്ഷേപിച്ച് ഒരു എല്‍ സി മെമ്പര്‍ പോസ്റ്റിട്ടു അദ്ദേഹം ജില്ലാ കമ്മിറ്റി അംഗത്തിന്റെ ഉറ്റ ശിഷ്യനാണ്. ഇതെല്ലാം നേരിട്ട് കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളായി ഇവിടെ ഞാന്‍ പാര്‍ട്ടിയില്‍ തുടരുകയാണ്.
ഒരു പ്രലോഭനത്തിനും കീഴടങ്ങിയില്ല. അപ്പോഴാണ് പാര്‍ട്ടി സെക്രട്ടറിയുടെ അടുത്ത് സംസാരിക്കാന്‍ ചെന്ന തോട്ടപ്പള്ളിക്കാരനായ ഒരു സഖാവിനോട് ശരിയല്ലാത്ത തരത്തില്‍ ജില്ലാ നേതൃത്വത്തില്‍ പെട്ടയാള്‍ സംസാരിച്ചതായി അറിഞ്ഞത് . ഇപ്പോള്‍ സംസ്ഥാന സെക്രട്ടറി തന്നെ പത്രസമ്മേളനത്തില്‍ ഒരു ചോദ്യത്തിന് മറുപടിയായി ഞാന്‍ ഒരു പരിഗണനയും അര്‍ഹിക്കുന്ന ആളല്ല എന്ന അര്‍ത്ഥം വരുന്ന ശരിയല്ലാത്ത പ്രയോഗം നടത്തുകയും കളിയാക്കി ചിരിക്കുകയും ചെയ്തു.
അത് കേട്ട് പത്രക്കാരെല്ലാം പൊട്ടിച്ചിരിക്കുന്നതും കണ്ടു. ഇതൊന്നും ചോദിക്കാനോ തിരുത്താനോ ആരും തയ്യാറായിട്ടില്ല. കൂടുതല്‍ സംഭവങ്ങള്‍ വിവരിക്കുന്നില്ല. ഈ സാഹചര്യത്തില്‍ പാര്‍ട്ടിയില്‍ തുടര്‍ന്ന് മേല്‍പ്പറഞ്ഞ നേതാക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ല. അതിനാല്‍ ഈ മെമ്പര്‍ഷിപ്പ് സ്‌ക്രൂട്ടണി കാലത്ത് സ്വമനസ്സാലെ മെമ്പര്‍ഷിപ്പ് പുതുക്കാതെ ഇരിക്കുകയാണ്. ആശയാദര്‍ശങ്ങളില്‍ ജനലക്ഷങ്ങളോടൊപ്പം ഉറച്ചുനില്‍ക്കുകയും ചെയ്യും. എല്ലാവര്‍ക്കും ആശംസകള്‍. നന്ദി..
അതേസമയം ആലപ്പുഴയിലെ സിറ്റിങ് എംഎല്‍എമാരെയെല്ലാം ഉള്‍പ്പെടുത്തിയാണ് ആലപ്പുഴ ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തിന് സ്ഥാനാര്‍ത്ഥിസാധ്യത പട്ടിക നല്‍കിയത്. കായംകുളം, അരൂര്‍ എന്നീ മണ്ഡലങ്ങളില്‍ മാത്രമാണ് ഒന്നിലേറെ സ്ഥാനാര്‍ത്ഥികളെ നിര്‍ദേശിച്ചിരിക്കുന്നത്. കായംകുളത്ത് പ്രതിഭയ്ക്ക് പുറമെ ആര്‍ നാസര്‍, കെ എച്ച് ബാബുജാന്‍ എന്നിവരെയാണ് നിര്‍ദേശിച്ചിരിക്കുന്നത്. അരൂരിലും ആര്‍ നാസറിനെ നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ ആര്‍ നാസറിനെതിരെ പാര്‍ട്ടിയില്‍ മുറുമുറുപ്പുണ്ട്. നാസര്‍ മത്സരിച്ചാല്‍ ജയിക്കാന്‍ സാധ്യതയില്ല എന്ന് വിലയിരുത്തല്‍ ഉണ്ടായതായാണ് വിവരം.
സുധാകരനെ മത്സരിപ്പിക്കേണ്ടതല്ലേ എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പങ്കെടുത്ത ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ ചോദ്യമുണ്ടായി. സ്ഥാനാര്‍ഥി നിര്‍ണയത്തിനു മാനദണ്ഡങ്ങളുണ്ടെന്നും അതുപ്രകാരം മാറ്റിനിര്‍ത്തിയവരെപ്പറ്റി ചര്‍ച്ച വേണ്ടെന്നുമായിരുന്നു ഗോവിന്ദന്റെ മറുപടി പറഞ്ഞത്.
