സൂക്ഷ്മ പരിശോധനയില്‍ യുഡിഎഫിന് തിരിച്ചടി; കല്‍പ്പറ്റ നഗരസഭയില്‍ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളി; കെ.ജി രവീന്ദ്രന്റെ പത്രികയാണ് തള്ളിയത് പിഴ അടക്കാത്തതുമായി ബന്ധപ്പെട്ട വിഷയത്തില്‍; ഡമ്മി സ്ഥാനാര്‍ഥിയുടെ പത്രിക സ്വീകരിച്ചത് യുഡിഎഫിന് ആശ്വാസമായി

സൂക്ഷ്മ പരിശോധനയില്‍ യുഡിഎഫിന് തിരിച്ചടി

Update: 2025-11-22 11:48 GMT

കല്‍പ്പറ്റ: സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് സമര്‍പ്പിക്കപ്പെട്ടവരുടെ നാമനിര്‍ദേശ പത്രികളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി. സൂക്ഷ്മ പരിശോധനയില്‍ യുഡിഎഫിന് ചിലയിടത്ത് തിരിച്ചടിയുമേറ്റു. കല്‍പ്പറ്റ നഗരസഭയില്‍ യുഡിഎഫിന്റെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയാകേണ്ടിയിരുന്ന രവീന്ദ്രന്റെ പത്രിക തള്ളി. 23-ാം വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.ജി രവീന്ദ്രന്റെ പത്രികയാണ് തള്ളിയത്. പിഴ അടക്കാത്തതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് പത്രിക തള്ളിയത്. ഡമ്മി സ്ഥാനാര്‍ത്ഥിയായ പ്രഭാകരന്റെ പത്രിക സ്വീകരിച്ചിട്ടുണ്ട്. ഇത് കോണ്‍ഗ്രസിന് ആശ്വസമായി

തദ്ദേശ തെരഞ്ഞെടുപ്പിനുള്ള സൂക്ഷ്മ പരിശോധനയില്‍ എറണാകുളത്ത് യുഡിഎഫിന് തിരിച്ചടി. ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ സ്ഥാനാര്‍ഥിയുടെ പത്രിക തള്ളിപ്പോയി. നിലവിലെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എല്‍സി ജോര്‍ജിന്റെ പത്രികയാണ് തള്ളിപ്പോയത്. കടമക്കുടി ഡിവിഷനിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്നു എല്‍സി. പത്രിക പൂരിപ്പിച്ചതിലെ പിഴവാണ് തള്ളാന്‍ കാരണം. ഇവിടെ കോണ്‍ഗ്രസിന് ഡെമ്മി സ്ഥാനാര്‍ത്ഥിയും ഉണ്ടായിരുന്നില്ല.

ഫലത്തില്‍ കടമക്കുടി ഡിവിഷനില്‍ മത്സരം എല്‍ഡിഎഫും ബിജെപിയും തമ്മിലാകും. എല്‍സിയെ നിര്‍ദേശിച്ച് പത്രികയില്‍ ഒപ്പിട്ടത് ഡിവിഷന് പുറത്തുള്ള വോട്ടറാണ്. ഇവര്‍ നല്‍കിയ മൂന്ന് സെറ്റ് പത്രികകളിലും പുറമേ നിന്നുള്ള വോട്ടര്‍മാരാണ് നിര്‍ദേശിച്ചുകൊണ്ട് ഒപ്പിട്ടിരിക്കുന്നത്. ഇതാണ് പത്രിക തള്ളാന്‍ കാരണം. നടപടിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് യുഡിഎഫ് അറിയിച്ചു.

നിലവില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റാണ് എല്‍സി ജോര്‍ജ്. യുഡിഎഫിന്റെ ഉറച്ച ഡിവിഷനെന്ന് കരുതപ്പെടുന്ന ഒന്നാണ് കടമക്കുടി. പത്രിക തളളിയത് മൂലം ഒരു ഡിവിഷന്‍ നഷ്ടപ്പെടുന്ന സാഹചര്യമാണ് യുഡിഎഫിന് ഉണ്ടായിരിക്കുന്നത്. ഡമ്മി സ്ഥാനാര്‍ത്ഥിയായി ആരും പത്രിക നല്‍കാത്തതിനാല്‍ തന്നെ അവരെ പിന്തുണയ്ക്കാനും യുഡിഎഫിന് സാധിക്കില്ല.

കോട്ടയം പാമ്പാടി പഞ്ചായത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ നാമനിര്‍ദ്ദേശപത്രിക തള്ളി. രമണി മത്തായിയുടെ പത്രികയാണ് തള്ളിയത്. മുന്‍പ് തെരഞ്ഞെടുപ്പില്‍ മത്സരിച്ച കണക്ക് നല്‍കാത്തതിനെ തുടര്‍ന്നാണ് തള്ളിയത്.

Tags:    

Similar News