മലപ്പുറം വിഷയം നാളെ വീണ്ടും അടിയന്തര പ്രമേയമായി കൊണ്ടുവരാന്‍ പ്രതിപക്ഷത്തിന് ധൈര്യമുണ്ടോ? 'സഭാപൂരം' കലക്കി രക്ഷപ്പെടാമെന്ന് ആരും കരുതണ്ട: പ്രതിപക്ഷത്തെ വെല്ലുവിളിച്ച് കെ ടി ജലീല്‍

പ്രതിപക്ഷത്തെ വെല്ലുവിളിച്ച് കെ ടി ജലീല്‍

Update: 2024-10-07 09:37 GMT

തിരുവനന്തപുരം: മലപ്പുറം ജില്ലയെ മുഖ്യമന്ത്രി അപമാനിച്ചു എന്നു പറഞ്ഞ് പതിപക്ഷം സഭയില്‍ കൊണ്ടുവന്ന അടിയന്തര പ്രമേയം ചര്‍ച്ചക്കെടുക്കാന്‍ മുഖ്യമന്ത്രി സമ്മതിച്ചത് യുഡിഎഫിന് ഇടിത്തീയ്യായെന്ന് കെ ടി ജലീല്‍ എം എല്‍ എ. കള്ളി പൊളിയുമെന്ന് വന്നപ്പോള്‍ പ്രതിപക്ഷം നിയമസഭയില്‍ നിന്ന് വാലും ചുരുട്ടി ഓടിയെന്നും ജലീല്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. മലപ്പുറം വിഷയം നാളെ വീണ്ടും നിയമസഭയില്‍ ഉന്നയിക്കാനും അദ്ദേഹം പ്രതിപക്ഷത്തെ വെല്ലുവിളിച്ചു

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

കള്ളി പൊളിയുമെന്ന് വന്നപ്പോള്‍ പ്രതിപക്ഷം വാലും ചുരുട്ടി ഓടി.

മലപ്പുറം ജില്ലയെ മുഖ്യമന്ത്രി അപമാനിച്ചു എന്നു പറഞ്ഞ് ഇന്ന് പ്രതിപക്ഷം സഭയില്‍ കൊണ്ടുവന്ന അടിയന്തിര പ്രമേയം ചര്‍ച്ചക്കെടുക്കാന്‍ മുഖ്യമന്ത്രി സമ്മതിച്ചത് യുഡിഎഫിന് ഇടിത്തീയ്യായി. ഇതോടെ വെട്ടിലായ പ്രതിപക്ഷം ചര്‍ച്ച ഒഴിവാക്കാന്‍ നടത്തിയ പൊറാട്ടുനാടകമാണ് തുടര്‍ന്ന് നിയമസഭയില്‍ കണ്ടത്! സഭ നേരെച്ചൊവ്വെ നടന്നാല്‍ ഉച്ചക്ക് പന്ത്രണ്ടുമണിക്ക് UDFന്റെ പതിനാറടിയന്തിരം കഴിക്കുമെന്ന് ഭയന്നാണ്, സഭ അലങ്കോലപ്പെടുത്തി അവര്‍ സമ്മേളനം തടസ്സപ്പെടുത്തിയത്. കഴിഞ്ഞ പത്തുവര്‍ഷമായി ജില്ലയില്‍ പിടികൂടിയ സ്വര്‍ണ്ണവും ഹവാല പണവും എത്രയെന്നും അതിലെ പ്രതികളുടെ രാഷ്ട്രീയ ബന്ധവും എണ്ണിയെണ്ണിപ്പറഞ്ഞ് പ്രതിപക്ഷത്തെ തേച്ചൊട്ടിക്കാനുള്ള അവസരമാണ് എനിക്കു നഷ്ടമായത്. പ്രമേയ ചര്‍ച്ചയില്‍ പങ്കെടുക്കേണ്ട ഒരാള്‍ ഈ വിനീതനായിരുന്നു.

ഇതേ പ്രമേയം നാളെ അടിയന്തര പ്രമേയമായി കൊണ്ടുവരാനും ചര്‍ച്ച ചെയ്യാനും പ്രതിപക്ഷത്തിന് ധൈര്യമുണ്ടോ? യു.ഡി.എഫ് നേതാക്കളുടെ സ്വര്‍ണ്ണക്കടത്തും ഹവാല ബന്ധവും തുറന്നുകാട്ടപ്പെടുമായിരുന്ന ഇന്നത്തെ 'സഭാപൂരം' കലക്കി രക്ഷപ്പെടാമെന്ന് ആരും കരുതണ്ട. വീണ്ടും ഞാന്‍ ചോദിക്കുന്നു? ധൈര്യമുണ്ടോ?

Tags:    

Similar News