മുഖ്യമന്ത്രിയോടോ സിപിഎമ്മിനോടോ ലീഗിനോടോ കോണ്‍ഗ്രസിനോടോ ബിജെപിയോടോ എനിക്ക് കടപ്പാടില്ല; അന്‍വറിന്റെ ചില അഭിപ്രായങ്ങളോട് യോജിപ്പും; എല്ലാം മനസ്സില്‍ ഒളിപ്പിച്ച് കെടി ജലീല്‍; വെളിപ്പെടുത്തലുണ്ടാകുമെന്ന് വിശദീകരണം

പി.വിഅന്‍വറിനെ പിന്തുണയ്ക്കുന്ന കാര്യം ഇതുവരെ ആലോചിച്ചിട്ടില്ലെന്നും എന്നും സിപിഎം സഹയാത്രികനായി തുടരുമെന്നും കെ.ടി.ജലീല്‍

Update: 2024-10-02 07:38 GMT

മലപ്പുറം: ഒടുവില്‍ പിവി അന്‍വറിനെ പൂര്‍ണ്ണമായും തളളാതെ കെടി ജലീല്‍. സിപിഎമ്മിനോടോ മുഖ്യമന്ത്രിയോടോ തനിക്ക് ഇനി പ്രതിബന്ധതയില്ലെന്നും ജലീല്‍ പറയുന്നു. പി.വി.അന്‍വറിന്റെ ചില അഭിപ്രായങ്ങളോട് യോജിപ്പുണ്ട്. എന്നാല്‍ ചില അഭിപ്രായങ്ങളോട് ശക്തമായ വിയോജിപ്പുമുണ്ടെന്ന് ജലീല്‍ പറയുന്നു.

പി.വിഅന്‍വറിനെ പിന്തുണയ്ക്കുന്ന കാര്യം ഇതുവരെ ആലോചിച്ചിട്ടില്ലെന്നും എന്നും സിപിഎം സഹയാത്രികനായി തുടരുമെന്നും കെ.ടി.ജലീല്‍ എംഎല്‍എ വിശദീകരിച്ചിട്ടുണ്ട്. ഇങ്ങനെ പറഞ്ഞത് സിപിഎമ്മിന് ആശ്വാസമാണ്. എന്നാല്‍ പാര്‍ട്ടിയോട് പ്രതിബന്ധതയില്ലെന്ന് കൂടി ജലീല്‍ പറയുന്നുണ്ട്. ഇതോടെ ഇന്ന് ജലീല്‍ നടത്തുന്ന വെളിപ്പെടുത്തലിലേക്ക് എല്ലാ ശ്രദ്ധയും എത്തുകയാണ്. പാര്‍ലമെന്ററി പ്രവര്‍ത്തനം അവസാനിക്കുന്നു എന്ന് താന്‍ വ്യക്തമാക്കിയതാണെന്നും അതുകൊണ്ട് എനിക്കിനി ഒരു പാര്‍ട്ടിയോടും പ്രതിബദ്ധത ആവശ്യമില്ലെന്നും ജലീല്‍ പറഞ്ഞു. കൂടുതല്‍ കാര്യങ്ങളും വെളിപ്പെടുത്തലുകളും വൈകിട്ട് നടത്തുമെന്നും ജലീല്‍ വ്യക്തമാക്കി.

''പാര്‍ലമെന്ററി പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു എന്നു പറഞ്ഞാല്‍ ഇനി എനിക്ക് താല്പര്യങ്ങളൊന്നുമില്ലെന്നാണ്. ജീവിതത്തില്‍ ഇനി ഒരു ബോര്‍ഡ് ചെയര്‍മാന്‍ ആകണമെന്ന് പോലും ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് തന്നെ എനിക്ക് ആരോടും ബാധ്യതയും കടപ്പാടും തോന്നേണ്ടതില്ല. മുഖ്യമന്ത്രിയോടോ, സിപിഎമ്മിനോടോ ലീഗിനോടോ കോണ്‍ഗ്രസിനോടോ ബിജെപിയോടോ എനിക്ക് കടപ്പാടുണ്ടാകേണ്ടതില്ല. അതുകൊണ്ട് എന്റെ ബോധ്യങ്ങളാണ് ഞാന്‍ പറയുന്നത്. അതാണ് വൈകിട്ട് വെളിപ്പെടുത്താന്‍ പോകുന്നതും. പി.വി.അന്‍വറിന്റെ ചില അഭിപ്രായങ്ങളോട് യോജിപ്പുണ്ട്. എന്നാല്‍ ചില അഭിപ്രായങ്ങളോട് ശക്തമായ വിയോജിപ്പുമുണ്ട്.

എനിക്ക് ആരോടും പ്രതിബദ്ധതയില്ല. നമ്മള്‍ ഒരാളെ ന്യായീകരിക്കുന്നത് അയാളില്‍നിന്ന് എന്തെങ്കിലും കിട്ടാനുണ്ടെങ്കിലാണ്. അതൊന്നും എനിക്കില്ല. സിപിഎം സഹയാത്രികനായി തുടരാനാണ് ആഗ്രഹം. പാര്‍ട്ടി പറയുന്നതു വരെ ആ സേവനം തുടരും. അന്‍വറിനെ പിന്തുണയ്ക്കുന്ന കാര്യം ഒരിക്കലും ആലോചിച്ചിട്ടില്ല'' കെ.ടി.ജലീല്‍ പറഞ്ഞു.

Tags:    

Similar News