മന്ത്രിസ്ഥാനം പോകാതിരിക്കാന്‍ പോരാടന്‍ ഉറച്ച് ശശീന്ദ്രന്‍; പി സി ചാക്കോ ഏകപക്ഷീയമായി തീരുമാനമെടുക്കുന്നുവെന്ന് വിമര്‍ശിച്ച് ശരത് പവാറിന് കത്തയച്ചു; മന്ത്രിമാറ്റം സംബന്ധിച്ച് അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നെന്ന് പരാതി

മന്ത്രിസ്ഥാനം പോകാതിരിക്കാന്‍ പോരാടന്‍ ഉറച്ച് ശശീന്ദ്രന്‍

Update: 2024-09-23 02:07 GMT

തിരുവനന്തപുരം: എന്‍ സി പിയിലെ മന്ത്രിമാറ്റ വിഷയത്തില്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ശരത് പവാറിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് കത്തയച്ച് ശശീന്ദ്രന്‍ പക്ഷം. ശശീന്ദ്രനെ മന്ത്രിസ്ഥാനത്തു നിന്നും മാറ്റാന്‍ പരമാവധി ശ്രമങ്ങള്‍ ശക്തമാകുമ്പോഴാണ് പ്രതിരോധവുമായി ശശീന്ദ്രന്‍ വിഭാഗവും രംഗത്തുവരുന്നത്. ഇന്നലെ തൃശൂരില്‍ യോഗം വിളിച്ച് വിഷയം ചര്‍ച്ച ചെയ്ത ശേഷമാണ് പാര്‍ട്ടി ദേശീയ അധ്യക്ഷന് ശശീന്ദ്രന്‍ വിഭാഗം കത്തയച്ചത്.

മന്ത്രിമാറ്റം സംബന്ധിച്ച് അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നകയാണെന്ന് ശശീന്ദ്രന്‍ വിഭാഗം കത്തില്‍ പറയുന്നു. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പി സി ചാക്കോ ഏകപക്ഷീയമായി തീരുമാനമെടുക്കുകയാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാന പാര്‍ട്ടി കമ്മിറ്റി വിഷയം ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ല. തങ്ങളെ ആരെയും ഇതിനായി നിയോഗിച്ചിട്ടുമില്ല. പി സി ചാക്കോയുടേത് ജനാധിപത്യ വിരുദ്ധ നിലപാടാണ്. പാര്‍ട്ടിയെ യുഡിഎഫില്‍ എത്തിക്കാനുള്ള ശ്രമമാണ് പി സി ചാക്കോ നടത്തുന്നത്.

തൊണ്ണൂറ് ശതമാനം പാര്‍ട്ടി പ്രവര്‍ത്തകരും ചാക്കോയുടെ നീക്കത്തിനെതിരാണ്. പാര്‍ട്ടിയിലെ മറ്റ് നേതാക്കളെ കൂടി കേട്ട് ശരത് പവാര്‍ ന്യായമായ തീരുമാനം ഉടന്‍ എടുക്കണമെന്നും ശശീന്ദ്രന്‍ പക്ഷം കത്തില്‍ പറയുന്നു. പാര്‍ട്ടിയുടെ ദേശീയ വര്‍ക്കിംഗ് കമ്മിറ്റി അംഗം വര്‍ക്കല ബി രവികുമാര്‍ അടക്കം പത്ത് പേരാണ് കത്തയച്ചിരിക്കുന്നത്.

എ കെ ശശീന്ദ്രനെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റാന്‍ എന്‍ സി പിയില്‍ ധാരണയായതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ശശീന്ദ്രന് പകരം കുട്ടനാട് എംഎല്‍എ തോമസ് കെ തോമസ് പുതിയ മന്ത്രിയാകുമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ വാര്‍ത്ത എ കെ ശശീന്ദ്രന്‍ തള്ളി. ഇത് സംബന്ധിച്ച് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ നിലപാട് അറിയിച്ചിട്ടുണ്ടെന്നും താന്‍ മന്ത്രിസ്ഥാനത്ത് തുടരുമെന്നുമായിരുന്നു ശശീന്ദ്രന്‍ പറഞ്ഞത്. എന്നാല്‍ മന്ത്രിസ്ഥാനം സംബന്ധിച്ച് പാര്‍ട്ടിയില്‍ ചര്‍ച്ച നടക്കുന്നുണ്ടെന്നായിരുന്നു തോമസ് കെ തോമസ് പറഞ്ഞത്.

ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. മന്ത്രിസ്ഥാനം പങ്കുവെയ്ക്കുന്നതിനെക്കുറിച്ച് കരാറൊന്നുമില്ലെന്നായിരുന്നു പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പി സി ചാക്കോയുടെ നിലപാട്. എന്‍ സി പി മന്ത്രി സ്ഥാനം വിവാദമായ പശ്ചാത്തലത്തിലാണ് ശരത് പവാറിന്റെ ഇടപടെല്‍ ആവശ്യപ്പെട്ട് ശശീന്ദ്രന്‍ പക്ഷം കത്തയച്ചിരിക്കുന്നത്.

അതേസമയം എന്‍സിപി സംസ്ഥാന പ്രസിഡന്റ് പിസി ചാക്കോയും കുട്ടനാട് എംഎല്‍എ തോമസ് കെ തോമസും ഭിന്നതകള്‍ മറന്ന് ഒന്നിച്ചതിന് പിന്നില്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് ധാരണപ്രകാരമാണെന്നാണ് വിലയിരുത്തല്‍. കേന്ദ്ര നേതൃത്വവും പിസി ചാക്കോ - തോമസ് കെ തോമസ് സഖ്യത്തിനോട് ചായ്‌വ് പ്രഖ്യാപിച്ചാല്‍ നഷ്ടം നിലവിലെ മന്ത്രി എ കെ ശശീന്ദ്രന് മാത്രമായിരിക്കും.

2006 മുതല്‍ നാല് നിയമസഭകളില്‍ എംഎല്‍എയാണ് എകെ ശശീന്ദ്രന്‍. 1980, 1982 വര്‍ഷങ്ങളിലെ ജയം കൂടി കണക്കിലെടുത്താല്‍ ആറ് തവണ നിയമസഭാംഗമായിട്ടുണ്ട് അദ്ദേഹം. 2011 മുതല്‍ എലത്തൂര്‍ മണ്ഡലത്തെ പ്രതിനിധീകരിച്ചുവരുന്ന എ കെ ശശീന്ദ്രന്റെ മണ്ഡലത്തില്‍ തന്നെയാണ് പി സി ചാക്കോയും കണ്ണുവയ്ക്കുന്നത്. ടേം വ്യവസ്ഥയുടെ പേരില്‍ മന്ത്രിസ്ഥാനം ഒഴിഞ്ഞാല്‍ പി സി ചാക്കോയുടെ കയ്യിലിരിക്കുന്ന സംസ്ഥാന പ്രസിഡന്റ് സ്ഥാനം മന്ത്രി സ്ഥാനം ഒഴിയുന്ന തനിക്ക് നല്‍കണമെന്നാണ് നിലവില്‍ എ കെ ശശീന്ദ്രന്‍ പാര്‍ട്ടിക്ക് മുന്നില്‍ വച്ചിരിക്കുന്ന ഉപാധി. എന്നാല്‍ എന്‍സിപി ദേശീയ വര്‍ക്കിങ് പ്രസിഡന്റായതിനാല്‍ ചാക്കോ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറുന്നതില്‍ തെറ്റില്ലെന്നാണ് ശശീന്ദ്രന്‍ ഉയര്‍ത്തുന്ന വാദം. എന്നാല്‍ ഇക്കാര്യത്തിലും ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന് അനുകൂല നിലപാടില്ല.

പി സി ചാക്കോയും തോമസ് കെ തോമസും ഒന്നിച്ചപ്പോള്‍ സംസ്ഥാന സമിതിയിലും ശശീന്ദ്രന്‍ വിരുദ്ധ പക്ഷം ശക്തമായിക്കഴിഞ്ഞു. മുന്‍ സംസ്ഥാന പ്രസിഡന്റ് ടിപി പീതാംബരന്‍ മാസ്റ്ററെപ്പോലുള്ള കുറച്ചാളുകളുടെ പിന്തുണ മാത്രമാണ് എകെ ശശീന്ദ്രനുള്ളത്. ഈ സാചര്യത്തില്‍ സമ്മര്‍ദ തന്ത്രവും മതിയായ രീതിയില്‍ വിജയം കാണില്ലെന്നാണ് വിലയിരുത്തല്‍.

നിലവില്‍ രണ്ട് എംഎല്‍എമാരാണ് കേരള നിയമസഭയില്‍ എന്‍സിപിക്കുള്ളത്. ഈ സാഹചര്യത്തിലാണ് രണ്ടരവര്‍ഷം എന്ന ടേം വ്യവസ്ഥയില്‍ മന്ത്രിസ്ഥാനം തോമസ് കെ തോമസുമായി വച്ചുമാറണമെന്ന തീരുമാനം അന്നുണ്ടായത്. ദേശീയ നേതാവായിരുന്ന പ്രഫൂല്‍ പട്ടേല്‍, എകെ ശശീന്ദ്രന്‍, തോമസ് കെ തോമസ്, അന്ന് സംസ്ഥാന പ്രസിഡന്റായിരുന്ന ടിപി പീതാംബരന്‍ മാസ്റ്റര്‍ എന്നിവരുള്‍പ്പെട്ട ചര്‍ച്ചയിലായിരുന്നു ഈ ധാരണ ഉണ്ടായത്. എന്നാല്‍ ദേശീയ രാഷ്ട്രീയത്തിലെ പൊട്ടിത്തെറികളുടെ ഫലമായി എന്‍സിപി ദേശീയ നേതൃത്വം പിളരുകയും പ്രഫുല്‍ പട്ടേല്‍ ശരദ് പവാറിനോട് വിടപറയുകയും ചെയ്തു. അന്നത്തെ യോഗത്തില്‍ പങ്കെടുത്ത ടി പി പീതാംബരന്‍ മാസ്റ്റര്‍ ശശീന്ദ്രനൊപ്പമായതിനാല്‍ ധാരണയെക്കുറിച്ച് പറയാന്‍ തയ്യാറാല്ല. ഈ പ്രതിസന്ധി പിസി ചാക്കോ വഴി തോമസ് കെ തോമസ് ശരദ് പവാറിനെ ബോധിച്ചപ്പോഴാണ് കാര്യങ്ങള്‍ നിലവിലെ സാഹചര്യത്തിലേക്ക് എത്തിനില്‍ക്കുന്ന നിലയുണ്ടായത്.

മന്ത്രിസ്ഥാനം സംബന്ധിച്ച തര്‍ക്കത്തില്‍ എ കെ ശശീന്ദ്രനെ സംരക്ഷിക്കാന്‍ നിലവില്‍ സാധിക്കില്ലെന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പെടെയുള്ളവര്‍ സ്വീകരിച്ചിരിക്കുന്നത്. വിഷയം എന്‍സിപിയുടെ ആഭ്യന്തര വിഷയം എന്ന നിലയില്‍ അകലം പാലിക്കുകയാണ് മുഖ്യന്ത്രിയുള്‍പ്പെടെയുള്ളവര്‍.

Tags:    

Similar News