പാര്‍ട്ടി ശത്രുവായി മാറരുത്; പാര്‍ട്ടി -സര്‍ക്കാര്‍ വിരുദ്ധ നിലപാട് സ്വീകരിക്കരുത്; അന്‍വര്‍ പറഞ്ഞതില്‍ ഒരു ഗുരുതര ആരോപണവുമില്ല; ആവശ്യമായ നിലപാട് സ്വീകരിക്കുമെന്ന് എംവി ഗോവിന്ദന്‍

വിവരങ്ങള്‍ പരിശോധിച്ച് ആവശ്യമായ നിലപാട് പാര്‍ട്ടി സ്വീകരിക്കും

Update: 2024-09-26 15:41 GMT

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരായ പിവി അന്‍വര്‍ നടത്തിയ ഗുരുതര ആരോപണങ്ങള്‍ തള്ളി സിപിഎം. പി.വി. അന്‍വര്‍ എം.എല്‍.എ. ഉന്നയിച്ചത് ഗുരുതര ആരോപണമല്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പ്രതികരിച്ചു. ആരോപണങ്ങള്‍ ഇല്ലാത്തതാണ് പ്രശ്‌നമെന്നും വെള്ളിയാഴ്ച വിശദമായി കാര്യങ്ങള്‍ പറയാമെന്നും ഗോവിന്ദന്‍ ഡല്‍ഹിയില്‍ പറഞ്ഞു.

പാര്‍ട്ടി ശത്രുക്കളുടെ നിലപാടിലേക്ക് അന്‍വറിന്റെ പ്രസ്താവനകള്‍ മാറരുതെന്ന് നേരത്തെ പറഞ്ഞതാണ്. പാര്‍ട്ടിക്കും ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിനുമെതിരായി പ്രതിപക്ഷം പോലും പറയാത്ത കാര്യങ്ങള്‍ പി.വി അന്‍വര്‍ അവതരിപ്പിച്ചുവെന്നാണ് അറിയുന്നത്. വിവരങ്ങള്‍ പരിശോധിച്ച് ആവശ്യമായ നിലപാട് പാര്‍ട്ടി സ്വീകരിക്കും, ഗോവിന്ദന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം പറഞ്ഞ അതേ ഭാഗമാണ് വിശദീകരിക്കാനുള്ളത്. ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിനും പാര്‍ട്ടിക്കുമെതിരായി വലതുപക്ഷ മാധ്യമങ്ങളും പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളും പറയുന്നതിനോടൊപ്പം ചേര്‍ന്ന് പാര്‍ട്ടി വിരുദ്ധ, സര്‍ക്കാര്‍ വിരുദ്ധ നിലപാട് സ്വീകരിക്കുന്ന സമീപനം ആവര്‍ത്തിക്കരുത് എന്ന് പറഞ്ഞതാണ്. അതുസംബന്ധിച്ച് പാര്‍ട്ടി വ്യക്തമായ നിലപാട് സ്വീകരിക്കും, ഗോവിന്ദന്‍ വ്യക്തമാക്കി.

പാര്‍ട്ടി ശത്രുവായി അന്‍വര്‍ മാറരുതെന്നും ആവശ്യമായ നിലപാട് പാര്‍ട്ടി സ്വീകരിക്കുമെന്നും സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തിലെ കാര്യങ്ങള്‍ വിശദമായി നോക്കിയശേഷം നാളെ പ്രതികരിക്കും. പാര്‍ട്ടി -സര്‍ക്കാര്‍ വിരുദ്ധ നിലപാട് അന്‍വര്‍ സ്വീകരിക്കരുത്.

പ്രതിപക്ഷം പോലും ഉന്നയിക്കാത്ത ആരോപണങ്ങളാണ് അന്‍വര്‍ ഉന്നയിച്ചത്. ഇക്കാര്യത്തില്‍ ആവശ്യമായ നിലപാട് പാര്‍ട്ടി സ്വീകരിക്കും. ഇടത് പക്ഷ നിലപാടില്‍ നിന്നും മാറുന്ന നിലപാട് ആണ് അന്‍വറിന്റേത്. അന്‍വറിന്റെ ആരോപണത്തില്‍ ഒരു ഗുരുതരവും ഇല്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. പാര്‍ട്ടി ശത്രുക്കളുടെ നിലപാടിലേക്ക് അന്‍വറിന്റെ പ്രതികരണം മാറുകയാണ്. അങ്ങനെ മാറരുത് എന്ന് ഇന്നലെ തന്നെ പറഞ്ഞതാണ്. ഇന്നത്തെ അന്‍വറിന്റെ പ്രതികരണം എല്‍ഡിഎഫ് നിലപാടുകളില്‍ നിന്ന് മാറുന്ന തരത്തിലുള്ളതാണ്. അന്‍വറിന്റെ വാര്‍ത്ത സമ്മേളനം പരിശോധിച്ച് ആവശ്യമായ നിലപാട് പാര്‍ട്ടി സ്വീകരിക്കുമെന്നും എംവി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, അന്‍വറിനെതിരെ നിലപാട് കടുപ്പിക്കുകയാണ് എല്‍ഡിഎഫ്. മുന്നണി സംവിധാനത്തില്‍ തുടരാന്‍ അന്‍വറിനോ അന്‍വറുമായി യോജിച്ച് പോകാന്‍ എല്‍ഡിഎഫിനോ കഴിയാത്ത സാഹചര്യമാണ് നിലവില്‍. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ നിന്ന് അന്‍വറിനെ ഉടന്‍ മാറ്റിനിര്‍ത്തും. മിണ്ടിപ്പോകരുതെന്ന മുഖ്യമന്ത്രിയുടേയും സിപിഎം സംസ്ഥാന നേതൃത്വത്തിന്റെയും വിലക്ക് ലംഘിച്ചാണ് പിവി അന്‍വര്‍ ആഞ്ഞടിച്ചത്. അതും പ്രതിപക്ഷം പോലും പറയാന്‍ മടിക്കുന്ന തരത്തില്‍ പിണറായിക്കെതിരെ രണ്ടും കല്‍പ്പിച്ച്. ആഭ്യന്തര മന്ത്രി സ്ഥാനത്തിരിക്കാന്‍ മുഖ്യമന്ത്രി യോഗ്യനല്ലെന്ന് കൂടി തുറന്നടിച്ചതോടെ അന്‍വറും സിപിഎമ്മും തമ്മിലെ ബന്ധം മുറിഞ്ഞു.

മുന്നണി അച്ചടക്കത്തിന്റെ പരിധിയെല്ലാം ലംഘിച്ച പിവി അന്‍വറിനെതിരെ സിപിഎം നിലപാട് കൂടുതല്‍ കടുപ്പിക്കും. ഇടതു സ്വതന്ത്രനെന്ന പരിഗണനയോ പരിവേഷമോ ഇനി പിവി അന്‍വറിനുണ്ടാകില്ല. നിയമസഭാ സമ്മേളനം നാലിന് തുടങ്ങാനിരിക്കെ ര്‍ലമിന്ററി പാര്‍ട്ടിയിലും അന്‍വറുന്റെ സാന്നിധ്യം ഉണ്ടാകില്ല. സ്വതന്ത്ര എംഎല്‍എ ആയതിനാല്‍ സാങ്കേതിക നടപടികള്‍ക്ക് സിപിഎമ്മിന് പരിമിതിയുണ്ട്. പാര്‍ലമെന്റി യോഗത്തില്‍ നിന്ന് മാറ്റിനിര്‍ത്തും. പാര്‍ട്ടി സംവിധാനം അടിമുടി ഇറങ്ങി അന്‍വറിനെ പ്രതിരോധിക്കും.

മുഖ്യമന്ത്രി, പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി, മന്ത്രി മുഹമ്മദ് റിയാസ് എന്നിവരെ നേരിട്ട് ലക്ഷ്യം വച്ച പിവി അന്‍വര്‍ സിപിഎം രാഷ്ട്രീയത്തിലും വരും ദുവസങ്ങളില്‍ ചലനങ്ങള്‍ ഉണ്ടാക്കും. പ്രത്യേകിച്ച് പാര്‍ട്ടി സമ്മേളന കാലത്ത് വലിയ ചേരി തിരിവിന് ഇടയാക്കും. എംഎല്‍എ സ്ഥാനം രാജിവെക്കാതെ രണ്ടും കല്പിച്ചുള്ള പോരിനാണ് അന്‍വറിന്റെ നീക്കം. എല്ലാ അതൃപ്തികള്‍ക്കും അപ്പുറത്ത് പാര്‍ട്ടിക്കും സര്‍ക്കാരിനും തീരാ തലവേദനയാകും ഇനി പിവി അന്‍വര്‍. മുഖ്യമന്ത്രിയുടെയും സിപിഐ സൈബര്‍ പോരാളികളുടെയും എക്കാലത്തെയും പ്രിയങ്കരനായിരുന്ന അന്‍വര്‍ ഒറ്റയടിക്ക് പ്രധാനശത്രുവായി. ഇനി വരുന്നത് വലിയ പോരാട്ടങ്ങളായിരിക്കും.

Tags:    

Similar News