ഒരു സന്നദ്ധപ്രവര്‍ത്തകരും സര്‍ക്കാരിന്റെ കാലിച്ചായ പോലും കുടിച്ചിട്ടില്ല; ചെലവ് ഡിഫി വൊളന്റിയര്‍മാരുടേതാണോ? സര്‍ക്കാര്‍ ശമ്പളം പറ്റുന്ന ജീവനക്കാരുടേതാണോ? വിമര്‍ശിച്ച് കെ സുരേന്ദ്രന്‍

ദുരന്തത്തെ കൊള്ളയടിക്കുന്ന കമ്മി സര്‍ക്കാരിനെ വെറുതെവിടുമെന്ന് കരുതേണ്ട

Update: 2024-09-16 15:23 GMT

കോഴിക്കോട്: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ദുരന്തത്തെ അവസരമാക്കി കൊള്ളയടിക്കുകയാണെന്നും സര്‍ക്കാരിനെ വെറുതെ വിടില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

''ന്യായീകരണത്തൊഴിലാളികളോട്. ഈ കണക്കുകളെല്ലാം മൂന്നുമാസത്തേക്കുള്ള ചെലവുകളുടെ പ്രൊജക്ഷന്‍ മാത്രമെന്നു പറഞ്ഞാല്‍ ആരു വിശ്വസിക്കും? അപ്പോള്‍ ഇനിയും ശവസംസ്‌കാരങ്ങള്‍ സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നുണ്ടെന്നാണോ? അഥവാ അങ്ങനെ പ്രതീക്ഷിച്ചാല്‍പോലും ഒരു ശവസംസ്‌കാരത്തിന് 75,000 രൂപ എങ്ങനെ വരും? വൊളന്റിയര്‍മാരുടെ ഭക്ഷണം, യാത്ര എന്നൊക്കെ പറഞ്ഞാല്‍ ഏതു വൊളന്റിയര്‍മാര്‍? ബിജെപി, സേവാഭാരതി, ലീഗ്, കോണ്‍ഗ്രസ് തുടങ്ങി ഒരു സന്നദ്ധപ്രവര്‍ത്തകരും സര്‍ക്കാരിന്റെ കാലിച്ചായ പോലും കുടിച്ചിട്ടില്ല. ചെലവ് ഡിഫി വൊളന്റിയര്‍മാരുടേതാണോ അതോ സര്‍ക്കാര്‍ ശമ്പളം പറ്റുന്ന ജീവനക്കാരുടേതാണോ എന്ന് വ്യക്തമാക്കണം.

ഇനി സര്‍ക്കാരുദ്യോഗസ്ഥര്‍ ഇജ്ജാതി ചെലവുവരുന്ന ഭക്ഷണം ഈ ദുരന്തമുഖത്തു കഴിക്കുമോ? പ്രതീക്ഷിത ചെലവുകളാണെന്നു സമ്മതിച്ചാല്‍പോലും ഒന്നും പൊരുത്തപ്പെടുന്നില്ല കമ്മികളേ... പാവപ്പെട്ട നാട്ടുകാരും പ്രവാസികളും ബിജെപി ഭരിക്കുന്ന സര്‍ക്കാരുകളും ഇതിനോടകം നൂറുകണക്കിന് കോടി രൂപയാണ് വയനാടിനായി നല്‍കിയിട്ടുള്ളത്. അടിച്ചുമാറ്റാനാണ് തീരുമാനമെങ്കില്‍ അത് പൊളിച്ചടുക്കാനാണ് ഞങ്ങളും നില്‍ക്കുന്നത്. ദുരന്തത്തെ കൊള്ളയടിക്കുന്ന കമ്മി സര്‍ക്കാരിനെ വെറുതെവിടുമെന്ന് കരുതേണ്ട.'' സുരേന്ദ്രന്‍ വ്യക്തമാക്കി.

Tags:    

Similar News