കെ മുരളീധരന്റെ തോല്‍വിക്ക് കാരണം സിപിഎം-ബിജെപി ബാന്ധം; പൂരം കലങ്ങിയപ്പോള്‍ സുരേഷ് ഗോപിയുടെ രംഗപ്രവേശം ബിജെപിയെ തുണച്ചു; കെപിസിസി ഉപസമിതി റിപ്പോര്‍ട്ട് പുറത്ത്

തോല്‍വിക്ക് കാരണം പൂരം വിവാദമല്ലെന്ന പ്രചാരണം തള്ളി

Update: 2024-09-23 13:41 GMT

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശ്ശൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ തോല്‍വിക്ക് കാരണം പൂരം വിവാദമല്ലെന്ന കെപിസിസി ഉപസമിതി റിപ്പോര്‍ട്ടെന്ന രീതിയില്‍ പ്രചരിച്ച വാര്‍ത്തകള്‍ തള്ളി കമ്മീഷന്‍ അംഗം കെ സി ജോസഫ്. പാര്‍ലമെന്റ് മണ്ഡലത്തിലെ യൂഡിഎഫിന്റെ പരാജയം അന്വേഷിക്കാന്‍ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട് എന്ന പേരില്‍ പ്രചരിക്കുന്ന വിവരങ്ങള്‍ അടിസ്ഥാന രഹിതമെന്ന് കെ സി ജോസഫ് പറഞ്ഞു. തൃശ്ശൂരില്‍ കെ മുരളീധരന്റെ തോല്‍വിക്ക് കാരണം സിപിഎം-ബിജെപി ബാന്ധമാണെന്നും പൂരം കലങ്ങിയപ്പോള്‍ സുരേഷ് ഗോപിയുടെ രംഗപ്രവേശം ബിജെപിയെ തുണച്ചെന്നും കെസി ജോസഫ് പറഞ്ഞു.

അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ടുകൊണ്ടാണ് കോണ്‍ഗ്രസ് നേതാവ് ഇക്കാര്യത്തില്‍ വ്യക്തത വകുത്തിയത്. പൂരം കലങ്ങിയത് തൃശ്ശൂരിലെ തോല്‍വിക്ക് കാരണമായില്ലെന്നാണ് അന്വേഷണ റിപ്പോര്‍ട്ടെന്ന പ്രചാരണം ശക്തമായതിനിടയിലാണ് വിശദീകരണം. തൃശ്ശൂര്‍ പൂരം മുന്‍കൂട്ടി ആസൂത്രണം ചെയ്ത് കലക്കിയതാണെന്ന് കെപിസിസി സമിതിയുടെ റിപ്പോര്‍ട്ട് പറയുന്നു. പരാജയ കാരണങ്ങള്‍ സംബന്ധിച്ച സമഗ്രമായ പഠനമാണ് കെപിസിസി സമിതി നടത്തിയത്.റിപ്പോര്‍ട്ട് ആരും പൂഴ്ത്തിവെച്ചിട്ടില്ലെന്ന് കെസി ജോസഫ് പറയുന്നു. കെപിസിസി വിശദമായി പരിശോധിച്ച ശേഷം റിപ്പോര്‍ട്ടിന്റെ പേരില്‍ നടപടിയെടുക്കും. സിപിഐ സ്ഥാനാര്‍ത്ഥി സുനില്‍ കുമാറിനെ ബലികൊടുത്ത് ബിജെപിയെ സഹായിക്കാന്‍ സിപിഎം ശ്രമിച്ചത് നേതൃത്വത്തിന്റെ അറിവോടെയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇടത് കേന്ദ്രങ്ങളില്‍ പോലും സുരേഷ്‌ഗോപി ഒന്നാം സ്ഥാനത്ത് വന്നത് സിപിഎം-ആര്‍എസ്എസ് ധാരണയുടെ തെളിവാണ്. കോണ്‍ഗ്രസിനെ തെരഞ്ഞുപിടിച്ച് ആക്രമിക്കാനും ബിജെപിയെ കണ്ടില്ലെന്ന് നടിക്കാനും സിപിഎം നേതൃത്വം ശ്രമിച്ചു. തെരഞ്ഞെടുപ്പിനു മുന്‍പ് മുതല്‍തന്നെ രഹസ്യമായി ഉണ്ടായ സിപിഎം- ബിജെപി അന്തര്‍ധാര വ്യക്തമായും പ്രകടമായിരുന്നു. രഹസ്യമായി വോട്ടുമറിക്കാനും ബിജെപിക്ക് മുന്നേറ്റം ഉണ്ടാക്കാനും സിപിഎം ശ്രമിച്ചെന്നും കുറ്റപ്പെടുത്തലുണ്ട്.

ബിജെപി-സിപിഎം അന്തര്‍ധാര മനസ്സിലാക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. കരുവന്നൂര്‍ കേസിലെ പ്രതികളെ സഹായിക്കാണ്‍ ബിജെപി നേതൃത്വത്തിന്റെ ഇടപെടലും മുഖ്യമന്ത്രിയടക്കം കുറ്റാരോപിതരായ സാമ്പത്തിക തട്ടിപ്പ് കേസില്‍ സഹായിക്കാനും രക്ഷപ്പെടുത്താനും ഇഡി തയ്യാറായതും ഈ ബന്ധത്തിന്റെ പരസ്യമായ തെളിവാണ്. സ്വാതന്ത്ര്യ പ്രാപ്തിക്ക് ശേഷം നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും ഇടതുപക്ഷത്തിന് വലിയ ഭൂരിപക്ഷം ലഭിച്ച താന്ന്യം, ചാഴൂര്‍, അന്തിക്കാട്, തളിക്കുളം, വലപ്പാട്, ആവിണിശ്ശേരി, മുല്ലശ്ശേരി, എളവള്ളി, പാറളം, വല്ലച്ചിറ, നാട്ടിക, നെന്മണിക്കര, പടിയൂര്‍ തുടങ്ങിയ പഞ്ചായത്തുകളില്‍ ഇടതുപക്ഷത്തെ പിന്തള്ളി സുരേഷ്‌ഗോപി ഒന്നാം സ്ഥാനത്ത് വന്നു. ഇടത് സ്ഥാനാര്‍ത്ഥി സുനില്‍കുമാര്‍, മന്ത്രി കെ.രാജന്‍, എംഎല്‍എമാരായ സി.സി.മുകുന്ദന്‍, പി.ബാലചന്ദ്രന്‍ മുന്‍മന്ത്രി കെ.പി.രാജേന്ദ്രന്‍ എന്നിവരുടെ നാടായ അന്തിക്കാട് പഞ്ചായത്തില്‍ പോലും എല്‍ഡിഎഫിനേക്കാള്‍ ലീഡ് ബിജെപിക്ക് ലഭിച്ചു.

തൃശ്ശൂര്‍ പൂരവുമായി ബന്ധപ്പെട്ട നിര്‍ഭാഗ്യകരമായ ചില സംഭവങ്ങള്‍ ഉണ്ടായത് പൂരപ്രേമികളായ തൃശൂര്‍ക്കാരെ ജാതി വ്യത്യാസമില്ലാതെ വേദനിപ്പിച്ചു. പോലീസിന്റെ ധാര്‍ഷ്ട്യവും ധിക്കാരവും അതിരുവിട്ട് അഴിഞ്ഞാടിയത് മൂലം വേദനയും അമര്‍ഷവും കടിച്ചമര്‍ത്തി പരിപാടികള്‍ വെട്ടിച്ചുരുക്കാന്‍ പൂരം ഭാരവാഹികള്‍ നിര്‍ബന്ധിതരായി. പൂരാഘോഷ വേളയില്‍ കെ.മുരളീധരനും സുനില്‍കുമാറും പൂരപ്പറമ്പില്‍ ഉണ്ടായിരുന്നു. അനിഷ്ട സംഭവങ്ങള്‍ അരങ്ങേറിയപ്പോള്‍ അവര്‍ അവിടെ ഉണ്ടായിരുന്നില്ല. സുരേഷ്‌ഗോപിയുടെ നാടകീയമായ രംഗപ്രവേശം ഒരു രക്ഷകന്റെ പരിവേഷം അദ്ദേഹത്തിന് നല്‍കി. ഇതെല്ലാം മുന്‍കൂട്ടി തയ്യാറാക്കിയ ഒരു അജന്‍ഡയുടെ ഭാഗമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Tags:    

Similar News