'അജിത് കുമാറിന് മുകളില്‍ ഒരു പരുന്തും പറക്കില്ല; ഒരു ക്രിമിനലിനെ മുഖ്യമന്ത്രി കെട്ടിപ്പിടിച്ചിരിക്കുന്നു; ജനങ്ങള്‍ പരിശോധിക്കട്ടെ'; മാമികേസില്‍ നിലവിലെ അന്വേഷണത്തില്‍ ഒരു ചുക്കും നടക്കില്ലെന്ന് പിവി അന്‍വര്‍

പൊലീസിലെ ക്രിമിനല്‍ വല്‍ക്കരണം ദൂരവ്യാപക പ്രശ്‌നം ഉണ്ടാക്കും

Update: 2024-09-30 14:41 GMT

കോഴിക്കോട്: എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറിനുമേല്‍ ഒരു പരുന്തും പറക്കില്ലെന്ന് പി.വി. അന്‍വര്‍ എം.എല്‍.എ. മുഖ്യമന്ത്രി ക്രിമിനലായ ഒരാളെ കെട്ടിപ്പിടിച്ചിരിക്കുകയാണെന്നും പി.വി. അന്‍വര്‍ പരിഹസിച്ചു. മാമി തിരോധാനക്കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ നടന്ന ആക്ഷന്‍ കമ്മിറ്റിയുടെ വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'എ.ഡി.ജി.പിയുടെ മേല്‍ ഒരു പരുന്തും പറക്കില്ല. ഇതാണ് ലോകം. മുഖ്യമന്ത്രി ഒരു ക്രിമിനലിനെ കെട്ടിപ്പിടിച്ചിരിക്കുകയാണ്. കൈപിടിച്ച് വലിച്ചാലും കാല്‍പിടിച്ചു വലിച്ചാലും ആ കെട്ട് വിടാന്‍ തയ്യാറല്ല. എന്താ കാരണമെന്ന് എനിക്കറിയില്ല. ജനങ്ങള്‍ പരിശോധിക്കട്ടെ, പി.വി. അന്‍വര്‍ പറഞ്ഞു.

മാമികേസ് അന്വേഷണത്തില്‍ നിലവിലെ അന്വേഷണത്തില്‍ ഒരു ചുക്കും നടക്കില്ലെന്നും അന്‍വര്‍ പറഞ്ഞു. പണത്തിനു മുന്നില്‍ ഒന്നും പറക്കില്ലെന്നപോലെ അജിത്തിന് മുകളില്‍ ഒന്നും പറക്കില്ല. ക്രൈബ്രാഞ്ച് എസ്പി വിക്രമിനെ എന്തിനാണ് പെട്ടന്ന് മാറ്റിയത്. അതും എക്‌സൈസിലേക്ക്. വിക്രമിനെ തിരികെ ഐഒ ആക്കണം എന്നവശ്യപ്പെട്ടു. ക്രൈംബ്രാഞ്ച് എഡിജിപിയെ കണ്ടു. ശുപാര്‍ശ ഡിജിപിക്കു നല്‍കിപ്പിച്ചു. പക്ഷേ ഒന്നും ഉണ്ടായില്ലെന്നും അന്‍വര്‍ പറഞ്ഞു.

''അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഈ ഉദ്യോഗസ്ഥനെ തന്നെ അനുവദിക്കണം എന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് കണ്‍വീനറായ ടി.പി. രാമകൃഷ്ണനും സിപിഎം ജില്ലാ സെക്രട്ടറിക്കും എളമരം കരീമിനും മുഹമ്മദ് റിയാസിനും മുഖ്യമന്ത്രിക്കും രണ്ടാഴ്ച മുന്നേ ഞാനൊരു കത്ത് കൊടുത്തു. ക്രൈംബ്രാഞ്ച് എഡിജിപിയുടെ ഓഫിസില്‍ 20 മിനിറ്റോളം ഇരുന്നു. മെയില്‍ ഡിജിപിക്ക് കൊടുക്കുന്നത് കണ്ടിട്ടാണ് ഞാന്‍ എഡിജിപിയുടെ ഓഫിസില്‍ നിന്നും ഇറങ്ങിയത്. വീണ്ടും മുഖ്യമന്ത്രിക്ക് കത്ത് കൊടുത്തിട്ടും അദ്ദേഹത്തെ അന്വേഷണത്തിനായി നിയമിച്ച് ഉത്തരവിറങ്ങിയിട്ടില്ല''അന്‍വര്‍ പറഞ്ഞു.

നിലവിലെ അന്വേഷണത്തില്‍ ഒരു ചുക്കും നടക്കില്ല. പണത്തിനു മുന്നില്‍ ഒന്നും പറക്കില്ല എന്നപോലെ, എഡിഡജിപി അജിത്തിന് മുകളില്‍ ഒന്നും പറക്കില്ല. മുഖ്യമന്ത്രി എഡിജിപിയെ കെട്ടിപിടിച്ചു കിടക്കുന്നു. പൊലീസിലെ ക്രിമിനല്‍ വല്‍ക്കരണം ദൂരവ്യാപക പ്രശ്‌നം ഉണ്ടാക്കുമെന്നും പറഞ്ഞ അന്‍വര്‍ കണ്ണൂരില്‍ ആഷിര്‍ എന്ന യുവാവ് കുഴഞ്ഞു വീണ് മരിച്ച കേസിലും പ്രതികരിച്ചു.

കണ്ണൂരില്‍ 2017 ഡിസംബറില്‍ ആഷിര്‍ എന്ന യുവാവ് കുഴഞ്ഞു വീണ് മരിച്ചതില്‍ കുടുംബം ദുരൂഹത പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ മയക്കുമരുന്ന് മാഫിയ അന്വേഷണം തടഞ്ഞു. നേരത്തെ ഒരു കൗണ്‍സിലിംഗില്‍ ആഷിര്‍ തന്നെ പീഡിപ്പിച്ച കാര്യം വെളിപ്പെടുത്തിയിരുന്നു. ആഷിറിന്റെ മരണത്തിനു പിന്നാലെ 2 യുവാക്കള്‍ നാട്ടില്‍ നിന്ന് അപ്രതീക്ഷ്യമായെന്നും അന്‍വര്‍ പറഞ്ഞു.

നിലമ്പൂരിലെ പൊതുസമ്മേളനത്തിനു പിന്നാലെയാണ് പി.വി. അന്‍വര്‍ ഇന്ന് കോഴിക്കോട് മുതലക്കുളത്ത് സംസാരിക്കുന്നത്. കോഴിക്കോട്ടെ റിയല്‍ എസ്റ്റേറ്റ് വ്യാപാരിയായിരുന്ന മാമി എന്ന മുഹമ്മദ് ആട്ടൂരിന്റെ തിരോധാനത്തില്‍ എഡിജിപി എം.ആര്‍. അജിത് കുമാറിന് ഒളിഞ്ഞും തെളിഞ്ഞും പങ്കുണ്ടെന്നു പി.വി. അന്‍വര്‍ നേരത്തെ ആരോപിച്ചിരുന്നു.

Tags:    

Similar News