'യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ആദ്യം പിന്തുണ പ്രഖ്യാപിക്കുകയാണ് അന്‍വര്‍ ചെയ്യേണ്ടത്; അതിനുശേഷം സഹകരിപ്പിക്കുന്നതില്‍ യുഡിഎഫ് തീരുമാനം പറയും'; സഹായിക്കുന്നവരെ തിരിച്ചും സഹായിക്കുമെന്ന് കെ മുരളീധരന്‍

അന്‍വര്‍ ആദ്യം പിന്തുണ പ്രഖ്യാപിക്കണം: കെ മുരളീധരന്‍

Update: 2025-05-28 06:48 GMT

തിരുവനന്തപുരം: പി വി അന്‍വറിന്റെ ആരോപണങ്ങളില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. അന്‍വര്‍ ആദ്യം നിലപാട് പ്രഖ്യാപിക്കണമെന്ന തീരുമാനം വിഡി സതീശന്‍ മാത്രം എടുത്ത തീരുമാനമല്ലെന്ന് മുരളീധരന്‍ വ്യക്തമാക്കി. പാലക്കാട് തെരഞ്ഞെടുപ്പിലുണ്ടായ ഗ്യാപ്പ് നിലമ്പൂരില്‍ ഉണ്ടാകരുതെന്ന് നേരത്തെ തീരുമാനിച്ചതാണ്. അതിനാല്‍ എല്ലാ തീരുമാനങ്ങളും പാര്‍ട്ടി എടുക്കുന്നത് കൂട്ടായി ആലോചിച്ചാണ്.

തീരുമാനങ്ങള്‍ എല്ലാം കോണ്‍ഗ്രസ് ഒറ്റക്കെട്ടായാണ് എടുത്തത്. അന്‍വര്‍ ആദ്യം പിന്തുണ പ്രഖ്യാപിക്കണം. പി വി അന്‍വര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ആദ്യം നിരുപാധിക പിന്തുണ പ്രഖ്യാപിക്കണം. അതിനുശേഷം അന്‍വറിനെ സഹകരിപ്പിക്കുന്നതില്‍ യുഡിഎഫ് തീരുമാനം പറയും. സഹായിക്കുന്നവരെ ഞങ്ങള്‍ തിരിച്ചും സഹായിക്കുമെന്നും കെ മുരളീധരന്‍ പറഞ്ഞു.

മറ്റ് എല്ലാ കാര്യങ്ങളും ചര്‍ച്ചയിലൂടെ തീരുമാനിക്കാം. പിണറായി വിജയനെതിരെ എല്ലാ ആയുധവും എടുത്ത് പോരാടുക എന്നതാണ് ലക്ഷ്യം. ആദ്യം അന്‍വര്‍ പിന്തുണ പ്രഖ്യാപിക്കട്ടെ. യുഡിഎഫില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ യുഡിഎഫിനെ കുറ്റം പറഞ്ഞാല്‍ എങ്ങനെയാണ്. ഇതുവരെ എല്ലാ തീരുമാനങ്ങളും ആലോചിച്ചു തന്നെയാണ് എടുത്തത്. കൂട്ടായ ചര്‍ച്ചയോടെയാണ് മുന്നോട്ടുപോകുന്നത്. പിന്തുണ പ്രഖ്യാപിച്ചാല്‍ അന്‍വറിനെ സഹകരിപ്പിക്കും. തെരഞ്ഞെടുപ്പില്‍ എന്തായാലും യുഡിഎഫ് ജയിക്കുമെന്നും മുരളീധരന്‍ വ്യക്തമാക്കി.

അതേസമയം കോണ്‍ഗ്രസ് അവഗണനയെക്കുറിച്ച് എണ്ണിപ്പറഞ്ഞ് പി വി അന്‍വര്‍ രംഗത്തെത്തി. തന്നെ വസ്ത്രാക്ഷേപം നടത്തി ചെളിവാരിയെറിയുന്ന അവസ്ഥയാണിതെന്നും ഇനി ആരുടേയും കാലുപിടിക്കാന്‍ താനില്ലെന്നും അന്‍വര്‍ പറഞ്ഞു. സഹകരണ മുന്നണിയാക്കാമെന്ന് യുഡിഎഫ് പറഞ്ഞപ്പോള്‍ താനത് അംഗീകരിച്ചു.

പക്ഷേ അത് പൊതുസമൂഹത്തോട് പറഞ്ഞില്ല. പകരം അന്‍വര്‍ തീരുമാനിക്കട്ടേ എന്നാണ് പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞത്. താന്‍ ഇനി എന്താണ് ചെയ്യേണ്ടതെന്നും എന്ത് തെറ്റാണ് ചെയ്തതെന്നും പി വി അന്‍വര്‍ ചോദിച്ചു. കാലുപിടിക്കുമ്പോള്‍ യുഡിഎഫ് തന്റെ മുഖത്ത് ചവിട്ടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാവിലെ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലുടനീളം പ്രതിപക്ഷനേതാവ് വി ഡി സതീശന് നേരെ നിരവധി ഒളിയമ്പുകളാണ് അന്‍വര്‍ തൊടുത്തുവിട്ടത്. ബസിന്റെ വാതില്‍പ്പടിയില്‍ ക്ലീനര്‍ക്കൊപ്പം യാത്ര ചെയ്യാമെന്ന് സമ്മതിച്ചിട്ടും അത് പോലും പൊതുസമൂഹത്തോട് യുഡിഎഫ് പറയുന്നില്ലെന്നാണ് അന്‍വറിന്റെ പരാതി.

കെ സുധാകരന്‍ ഇവിടെ വന്നു കണ്ടു. രമേശ് ചെന്നിത്തല നിരന്തരം സംസാരിക്കുന്നുണ്ട്. താന്‍ ഇതൊന്നും ഇതുവരെ പറഞ്ഞിട്ടില്ല. ഇപ്പോള്‍ യുഡിഎഫ് തന്നെ ദയാവധത്തിന് വിട്ട സ്ഥിതിയാണെന്നും തന്നെ വസ്ത്രാക്ഷേപം നടത്തി ചെളിവാരിയെറിയുന്ന അവസ്ഥയാണിതെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

Similar News