സൈബര്‍ കൃമികള്‍ യുഡിഎഫിനെ മാത്രമല്ല, ഒരു മതത്തെ കൂടി അധിക്ഷേപിക്കുകയാണ്; കൊത്തി കൊത്തി മുറത്തില്‍ കയറി കൊത്തുന്നു; വ്യക്തി ജീവിതം ഓഡിറ്റ് ചെയ്യാന്‍ തീരുമാനിച്ചു ഞങ്ങള്‍ ഇറങ്ങിയാല്‍ ഫേക്ക് ഒന്നും വേണ്ടി വരില്ല; രാഷ്ട്രീയം തന്നെ പറഞ്ഞു ജയിക്കുന്നതാണ് ഞങ്ങളുടെ ശൈലി, സദാചാര പോലീസിംഗ് ശീലമില്ല; ഞങ്ങള്‍ താങ്ങും, താങ്ങാന്‍ നിങ്ങളെക്കൊണ്ട് ആകുല്ല: രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

സൈബര്‍ കൃമികള്‍ യുഡിഎഫിനെ മാത്രമല്ല, ഒരു മതത്തെ കൂടി അധിക്ഷേപിക്കുകയാണ്

Update: 2026-03-23 08:49 GMT

മലപ്പുറം: മുസ്ലീം ലിഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെ വ്യാജ ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ നിന്ന് ആക്ഷേപമുന്നയിച്ചതില്‍ പോലീസ് കേസെടുത്തു അന്വേഷണം തുടരുകയാണ്. മുസ്ലിം ലീഗ് നല്‍കിയ പരാതിയിലാണ് മലപ്പുറം സൈബര്‍ ക്രൈം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. അപകീര്‍ത്തിപ്പെടുത്തല്‍ പ്രകോപനം സൃഷ്ടിക്കല്‍, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.

പോലീസ് നടപടി ആരംഭിച്ചതോടെ ആക്ഷേപനയിച്ച പോസ്റ്റ് പിന്‍വലിച്ചിട്ടുണ്ട്. ആക്ഷേപത്തിന് പിന്നില്‍ ആസൂത്രിതമായ ഗൂഢാലോചന ഉണ്ടെന്ന നിഗമനമാണുള്ളത്. ദിവസങ്ങള്‍ക്കു മുന്‍പ് വിദേശത്തു നിന്നാരംഭിച്ച ഫെയ്‌സ്ബുക്ക് പ്രൊഫൈല്‍ ആണ് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെയുള്ള ആക്ഷേപം പോസ്റ്റ് ചെയ്തത്. അതേസമയം വിഷയം തുടക്കത്തില്‍ തന്നെ ആഘോഷമാക്കിയ സിപിഎം സൈബര്‍ സഖാക്കള്‍ക്കതെിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്തുവന്നു.

പ്രത്യാക്രമണത്തെക്കാള്‍ വലിയ പ്രതിരോധമില്ലെന്ന് ഓര്‍മ്മിപ്പിച്ചു കൊണ്ടാണ് രാഹുല്‍ സാദിഖലി തങ്ങള്‍ വിഷയത്തില്‍ പ്രതികരിച്ചത്.

സൈബര്‍ കൃമികള്‍ രണ്ടു ദിവസമായി ''ആയിരം പള്ളികളുടെ ഖാളിയുടെ ആയിരം പാട്ടുകള്‍ ഉടന്‍ വിപണിയില്‍' എന്ന് സൈബര്‍ സ്‌പേസില്‍ പ്രചരണം നടത്തുന്നു. പ്രത്യേകം ശ്രദ്ധിക്കണം യുഡിഎഫിനെ മാത്രമല്ല ഒരു മതത്തെ കൂടി അധിക്ഷേപിക്കുക എന്ന സിപിഎം ന്റെ സമകാലിക നയത്തിന്റെ ഭാഗമായാണ് ഖാളി എന്ന വാക്ക് ഉള്‍ക്കൊള്ളിച്ചതെന്നാണ് രാഹുല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടിയ കാര്യം.

വിവാദമായ പോസ്റ്റ് വന്നത് ഒരു ഫേക്ക് അക്കൗണ്ടില്‍ നിന്നാണ്. ആ ഫേക്ക് അക്കൗണ്ട് ആകെ ഫോളോ ചെയ്തത് കെ ടി ജലീലിനെ വാഴ്ത്താനായി ഇറങ്ങിയേക്കുന്ന ഒരു സൈബര്‍ കൃമിയാണെന്നും രാഹുല്‍ ചൂണ്ടിക്കാട്ടുന്നു. അതിന്റെ അപകടം മണത്താണ് ലീഗിനെയും പാണക്കാട് കുടുംബത്തെയും അടച്ചാക്ഷേപിക്കുന്ന ജലീല്‍ പെട്ടന്ന് സദിഖലിക്ക് അനുകൂലമായി പോസ്റ്റിട്ടത് എന്നുമാണ് രാഹുല്‍ ചൂണ്ടിക്കാട്ടിയത്.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

പ്രിയ സഹപ്രവര്‍ത്തകരെ,

പ്രത്യാക്രമണത്തെക്കാള്‍ വലിയ പ്രതിരോധമില്ല.

കൊത്തി കൊത്തി മുറത്തില്‍ കൊത്തുക എന്ന് കേട്ടിട്ടില്ലേ? അത് പോലെയാണ് അപരാധം പറഞ്ഞു പറഞ്ഞു

UDF ന്റെയും കേരളത്തിന്റെ തന്നെയും സമൂന്നതനും സമാദരണീയനുമായ പാണക്കാട് തങ്ങള്‍ക്ക് എതിരെയും മോര്‍ഫ് ചെയ്ത അപവാദ പ്രചാരണവുമായി ഈ സൈബര്‍ കൃമി കീടങ്ങള്‍ ഇറങ്ങിയിരിക്കുന്നത്.

മനുഷ്യനെ പറ്റി അറപ്പുളവാക്കുന്ന അപവാദ പ്രചരണം നടത്താന്‍ ഈ കൃമികള്‍ക്ക് കിട്ടുന്ന ലൈസന്‍സ്

ശ്രീ വിജയനെ പോലെ ഒരുത്തനാണ് അവരുടെ ആഭ്യന്തര മന്ത്രി എന്നതാണ്. രാഷ്ട്രീയ എതിരാലാളികള്‍ക്ക് എതിരെ ഹീനമാര്‍ഗങ്ങള്‍ ഉപയോഗിക്കുന്ന, വേണ്ടി വന്നാല്‍ കൊന്നിട്ട് കുലംകുത്തി എന്ന് വിളിക്കാന്‍ മനസുള്ള ഒരുത്തന്‍ സംരക്ഷിക്കാന്‍ ഉണ്ട് എന്ന ധൈര്യമാണ് ഈ ക്രിമിനല്‍ സംഘത്തെ വളര്‍ത്തുന്നത്. ചുരുക്കി പറഞ്ഞാല്‍ പോരാളി കൃമികളുടെ നേതാവ് ആ മനസുള്ള പോരാളി വിജയനാണ്.

പാണക്കാട് തങ്ങള്‍ക്ക് എതിരെയുള്ള അതിക്രമത്തിന്റ തന്നെ നാള്‍ വഴി നോക്കൂ.

1. സൈബര്‍ കൃമികള്‍ രണ്ടു ദിവസമായി ''ആയിരം പള്ളികളുടെ ഖാളിയുടെ ആയിരം പാട്ടുകള്‍ ഉടന്‍ വിപണിയില്‍' എന്ന് സൈബര്‍ സ്‌പേസില്‍ പ്രചരണം നടത്തുന്നു. പ്രത്യേകം ശ്രദ്ധിക്കണം UDF നെ മാത്രമല്ല ഒരു മതത്തെ കൂടി അധിക്ഷേപിക്കുക എന്ന സിപിഎം ന്റെ സമകാലിക നയത്തിന്റെ ഭാഗമായാണ് ഖാളി എന്ന വാക്ക് ഉള്‍ക്കൊള്ളിച്ചത്.

2. Shanu Shanu എന്ന ഒരു ഫേക്ക് ഐഡി പുതിയതായി സൃഷ്ടിച്ചു Deep fake ലൂടെ സൃഷ്ടിച്ച തങ്ങളുടെ ഒരു മോര്‍ഫ് ചിത്രം വെച്ച് ഹീന പ്രചരണം നടത്തുന്നു.

3. പാണക്കാടേക്ക് സഹായവും ചോദിച്ചു എത്തുന്ന ഒരു മനുഷ്യന്‍ പോലെ നിരാശയോടെ മടങ്ങണ്ടി വന്നിട്ടില്ല എന്നുള്ളത് ശിഹാബ് തങ്ങളിലൂടെയും ഹൈദരലി തങ്ങളിലൂടെയും തെളിയിക്കപ്പെടുകയും അത് സാദിക്കലി തങ്ങളിലൂടെയും മുനവ്വറലി തങ്ങളിലൂടെയും തുടര്‍ന്ന് പോവുകയും ചെയ്യുന്ന പാരമ്പര്യമാണ്. ആ പാരമ്പര്യത്തെ തന്നെ ഭയന്നാണ് സഹായം ചോദിച്ച് എത്തിയ ഒരു യുവതിയോട് തങ്ങള്‍ അശ്ലീല സന്ദേശം അയച്ചു എന്ന് പറഞ്ഞു ഡിസ്‌ക്രെഡിറ്റ് ചെയ്യാന്‍ ശ്രമിച്ചത്.

4. ആ ഫേക്ക് അക്കൗണ്ട് ആകെ ഫോളോ ചെയ്തത് ശ്രീ കെ ടി ജലീലിനെ വാഴ്ത്താനായി ഇറങ്ങിയേക്കുന്ന ഒരു സൈബര്‍ കൃമി. അതിന്റെ അപകടം മണത്താണ് ലീഗിനെയും പാണക്കാട് കുടുംബത്തെയും അടച്ചാക്ഷേപിക്കുന്ന ജലീല്‍ പെട്ടന്നു ശ്രീ സാദിക്കലി തങ്ങള്‍ക്ക് അനുകൂലമായി പോസ്റ്റ് ഇട്ടത്. അതും അന്വേഷിക്കണം.

5. പോസ്റ്റ് വന്നു മിനുട്ടുകള്‍ വെച്ച് സിപിഎം ഫേക്ക് പേജുകള്‍ തങ്ങള്‍ക്ക് എതിരെ ആക്ഷേപം അഴിച്ചു വിടുന്നു ജനം ടിവി അത് വാര്‍ത്തയാക്കുന്നു.

6. UDF വളരെ വേഗം തന്നെ നിയമനടപടികളിലേക്ക് കടക്കുന്നു ശ്രീ കുഞ്ഞാലിക്കുട്ടി സാഹിബ് അത് അറിയിക്കുന്നു, ആ ഫേക്ക് ഐഡി മൂക്കുന്നു കൃമികള്‍.

ഈ വിഷയത്തില്‍ ശ്രീ വിജയന്‍ അഭ്യന്തര മന്ത്രി ആയിരിക്കുമ്പോള്‍ കൃത്യമായ അന്വേഷണം നടക്കില്ല എന്ന് ഉറപ്പ്. എന്നാല്‍ ഒന്നര മാസം കഴിഞ്ഞ് ജനങ്ങളുടെ സര്‍ക്കാര്‍ വരുമ്പോള്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച സകല കൃമികളെയും കണ്ടെത്തുകയും ആ കൃമികളെ കൈകാര്യം (നിയമപരമായും ജനകീയമായും രാഷ്ട്രീയമായും) ചെയ്യണം.

സൈബര്‍ കൃമികളോട് പറയുന്നു, ഇത് ഒരു നല്ല ടൂള് അല്ല. വ്യക്തി ജീവിതം ഓഡിറ്റ് ചെയ്യാന്‍ തീരുമാനിച്ചു ഞങ്ങള്‍ ഇറങ്ങിയാല്‍ ഫേക്ക് ഒന്നും വേണ്ടി വരില്ല. രണ്ട് യുവ മന്ത്രിമാരുടെയും( യുവാക്കള്‍ എന്ന് അവകാശപ്പെടുന്നവര്‍ ഒരാള്‍ക്കു മുതിര്‍ന്ന മകള്‍ തന്നെയുണ്ട്) MLA ആയ മുന്‍മന്ത്രിയുടെയും കൃമികളുടെ ഒരു ഡസന്‍ നേതാക്കളുടെയും ഒക്കെ ഇത് വരെ പുറത്ത് വരാത്ത യഥാര്‍ത്ഥ കഥകള്‍ നാട്ടുകാര്‍ അറിയും. കാളയുമായി വന്നവന്റെ തെളിവുകള്‍ പുറത്ത് വിട്ടാല്‍ അവനും ജനം ടിവി യും താങ്ങൂല്ല.

രാഷ്ട്രീയം തന്നെ പറഞ്ഞു ജയിക്കുന്നതാണ് ഞങ്ങളുടെ ശൈലിയെന്നുള്ളത് കൊണ്ടും സദാചാര പോലീസിംഗ് ശീലമില്ലാത്തത് കൊണ്ടും വിട്ടുകളയുന്നതാണ്.

നിര്‍ത്തുന്നതാണ് നിങ്ങള്‍ക്ക് നല്ലത്.

ഞങ്ങള്‍ താങ്ങും, താങ്ങാന്‍ നിങ്ങളെക്കൊണ്ട് ആകുല്ല.



Full View

Tags:    

Similar News