നിലമ്പൂര്‍ തിരഞ്ഞെടുപ്പ്: അഡ്വ. മോഹന്‍ ജോര്‍ജ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു; വികസിത നിലമ്പൂര്‍ ബിജെപിയുടെ ലക്ഷ്യം; മോഹന്‍ ജോര്‍ജ് നിലമ്പൂരിന്റെ മകനെന്ന് രാജീവ് ചന്ദ്രശേഖര്‍

നിലമ്പൂര്‍ തിരഞ്ഞെടുപ്പ്: അഡ്വ. മോഹന്‍ ജോര്‍ജ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

Update: 2025-06-02 11:09 GMT

മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. മോഹന്‍ ജോര്‍ജ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. റോഡ് ഷോയുടെ അകമ്പടിയോടെയാണ് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, ശോഭാ സുരേന്ദ്രന്‍, പി കെ കൃഷ്ണദാസ്, ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കൊപ്പം എത്തിയാണ് മോഹന്‍ ജോര്‍ജ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.

കഴിവും വിദ്യാഭ്യാസവുമുള്ളയാളാണ് ബിജെപി സ്ഥാനാര്‍ത്ഥിയെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. വികസിത കേരളം, വികസിത നിലമ്പൂര്‍ എന്ന ആശയം മുന്നോട്ട് വെച്ചായിരിക്കും നിലമ്പൂരില്‍ തിരഞ്ഞെടുപ്പിനെ നേരിടുകയെന്നും രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചു.

അനാവശ്യമായ തെരഞ്ഞെടുപ്പായിരുന്നുവെന്ന് രാജീവ് ചന്ദ്രശേഖര്‍ ആവര്‍ത്തിച്ചു. എല്‍ഡിഎഫും യുഡിഎഫും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചപ്പോള്‍ എന്‍ഡിഎ ആ വെല്ലുവിളി ഏറ്റെടുത്തു.വികസിത കേരളം വികസിത നിലമ്പൂര്‍ അതാണ് ബിജെപി ലക്ഷ്യം. ജനങ്ങള്‍ക്ക് രണ്ട് ചോയ്‌സ് ഉണ്ട്. ഏത് വേണമെങ്കിലും സ്വീകരിക്കാം. മോഹന്‍ ജോര്‍ജ് നിലമ്പൂരിന്റെ മകന്‍. എന്‍ഡിഎ ഒറ്റക്കെട്ടായാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. പുതിയ കാഴ്ചപ്പാട് പങ്കുവെക്കുന്ന സ്ഥാനാര്‍ത്ഥിയെയാണ് തേടിയത്.ബിജെപിയിലേക്ക് വരുന്ന എല്ലാവരെയും സ്വാഗതം ചെയ്യും. പഴയ രാഷ്ട്രീയമാണ് മറ്റ് മൂന്ന് കാന്‍ഡിഡേറ്റുകളും പ്രചാരണത്തില്‍ അവതരിപ്പിക്കുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി.

കേരള കോണ്‍ഗ്രസില്‍ നിന്നും ധാരാളം ആളുകള്‍ ഇനിയും ബിജെപിയില്‍ എത്തുമെന്ന് മോഹന്‍ ജോര്‍ജ് പറഞ്ഞു. ആര് തള്ളിപ്പറഞ്ഞാലും ജനങ്ങള്‍ തള്ളിപ്പറിയില്ല. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ നന്നായി അറിയുന്ന ആളാണ് ഞാനെന്നും അദ്ദേഹം പറഞ്ഞു.

പഞ്ചായത്ത്, നിയമസഭ തെരഞ്ഞെടുപ്പിലാണ് ബിഡിജെഎസ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ ഒറ്റക്കെട്ടായാണ് തീരുമാനിച്ചത്. രാജീവ് ചന്ദ്രശേഖറുമായി ചര്‍ച്ച ചെയ്താണ് തീരുമാനം. എല്‍ഡിഎഫ് - യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ ആരെന്ന് അറിയാനാണ് കാത്തിരുന്നത്. മണ്ഡലത്തില്‍ ബിഡിജെഎസിന്റെ വോട്ട് എവിടെയും പോവില്ല. അത് കൃത്യമായി എന്‍ഡിഎയില്‍ ചെല്ലുമെന്നും അദ്ദേഹം പറഞ്ഞു.

നിലമ്പൂരില്‍ ചതുഷ്‌കോണ മത്സരമാണ് നടക്കുന്നതെന്ന് പറഞ്ഞ ശോഭ സുരേന്ദ്രന്‍, നിലമ്പൂരിലെ ജനങ്ങളാണ് കാര്യങ്ങള്‍ തീരുമാനിക്കുകയെന്ന് പ്രതികരിച്ചു. വികസനമാണ് പ്രധാന പ്രചാരണം. മണി പമ്പിങ് ചെയ്യുന്ന പാര്‍ട്ടിയാണ് ഇടതുപക്ഷം. ഇടതുപക്ഷത്തിന്റെ ഭാഗമായി നിന്നപ്പോള്‍ അന്‍വര്‍ അത് ആസ്വദിച്ചിരുന്നു. മുന്നണി വിട്ട് വന്നതുകൊണ്ട് തെറ്റ് തെറ്റല്ലാതാകുന്നില്ല. നരേന്ദ്രമോദിയുടെ വികസനത്തിനാണ് ജനങ്ങളുടെ വോട്ട്. കര്‍ഷക ഹൃദയമുള്ള ആളാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

നിലമ്പൂര്‍ കോടതിയില്‍ അഭിഭാഷകനായി പ്രവര്‍ത്തിച്ചുവരുന്നയാളാണ് അഡ്വ. മോഹന്‍ ജോര്‍ജ്. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവായിരുന്ന മോഹന്‍ ജോര്‍ജ് കേരള കോണ്‍ഗ്രസിന്റെ സംസ്ഥാന സെക്രട്ടറിയുമായിരുന്നു. കേരള കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി വിഭാഗത്തിന്റെയും യുവജന വിഭാഗത്തിന്റെയും സംസ്ഥാന നേതൃനിരയിലും മോഹന്‍ ജോര്‍ജ് പ്രവര്‍ത്തിച്ചിട്ടുണ്ട്. മാര്‍ത്തോമ സഭ കൗണ്‍സില്‍ അംഗം, മാര്‍ത്തോമ കോളേജ് കൗണ്‍സില്‍ അംഗം, ചുങ്കത്തറ മാര്‍ത്തോമ ചര്‍ച്ച് ഉപാധ്യക്ഷന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചുവരികയാണ്.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് താല്‍പര്യമില്ലെന്ന് തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. തദ്ദേശതിരഞ്ഞെടുപ്പിലും നിയമസഭ തിരഞ്ഞെടുപ്പിലും ശ്രദ്ധകേന്ദ്രീകരിക്കാനായിരുന്നു ബിജെ പി കോര്‍കമ്മിറ്റി തീരുമാനം. പകരം ബിഡിജെഎസിനോട് മത്സരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ മത്സരിക്കാനില്ലെന്ന് ബിഡിജെഎസ് നേതൃത്വം അറിയിച്ചതോടെ ബിജെപി മത്സരരംഗത്ത് ഇറങ്ങണമെന്ന പ്രാദേശിക സമ്മര്‍ദം ശക്തമാകുകയായിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി നേതൃത്വം മോഹന്‍ ജോര്‍ജിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്.

Similar News