'കൂരിയാട് പാത തകര്‍ന്നതില്‍ നടപടി സ്വീകരിക്കും; ദേശീയപാത നിര്‍മാണം ഡിസംബറില്‍ പൂര്‍ത്തിയാക്കും'; കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രിക്ക് ഉറപ്പുനല്‍കി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി; സ്ഥലം ഏറ്റെടുപ്പിന് നല്‍കിയ തുക കടമെടുപ്പ് പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്ന് കേരളം

ദേശീയപാത നിര്‍മാണം ഡിസംബറില്‍ പൂര്‍ത്തിയാക്കും

Update: 2025-06-04 10:45 GMT

ന്യൂഡല്‍ഹി: സംസ്ഥാനത്ത് പുരോഗമിക്കുന്ന ദേശീയ പാത 66 നിര്‍മ്മാണം ഡിസംബറില്‍ തന്നെ പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ഉറപ്പ് നല്‍കി. ഇന്ന് ഡല്‍ഹിയിലെ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തില്‍ നടന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലെ ചര്‍ച്ചയിലാണ് ഉറപ്പ് നല്‍കിയത്. കൂരിയാട് ദേശീയ പാത നിര്‍മ്മാണം തകര്‍ന്ന സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേര്‍ക്കെതിരെ നടപടിയെടുക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

ഒരു മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ മന്ത്രി മുഹമ്മദ് റിയാസും കെ വി തോമസും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. പൂര്‍ണ്ണമായി ദേശീയപാതയുടെ നിര്‍മാണം പൂര്‍ത്തിയാകുമെന്നല്ല, യാത്രികര്‍ക്ക് തുറന്നുനല്‍കുന്ന വിധത്തില്‍ നിര്‍മാണം പൂര്‍ത്തികരിക്കുമെന്നാണ് ഉറപ്പുനല്‍കിയിരിക്കുന്നത്. കൂരിയാട് ഭാഗത്തെ നിര്‍മാണം പൂര്‍ത്തിയാകാന്‍ അടുത്ത വര്‍ഷം മാര്‍ച്ചെങ്കിലും ആകുമെന്നാണ് റിപ്പോര്‍ട്ട്.

ദേശീയപാതയുടെ സ്ഥലമേറ്റെടുപ്പിന്റെ ഭാഗമായി 6000 കോടി രൂപ കേരളം കേന്ദ്രത്തിന് കൈമാറിയിരുന്നു. ഈ തുക കേരളത്തിന്റെ കടമെടുപ്പ് പരിധിയില്‍ നിന്ന് ഒഴിവാക്കിതരണമെന്ന് ധനകാര്യമന്ത്രാലയത്തോട് കേരളം പലതവണ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇത് അംഗീകരിച്ചിരുന്നില്ല. കേന്ദ്രമന്ത്രി ഗഡ്കരി തന്നെ ഇടപ്പെട്ടുക്കൊണ്ട് ഈ വിഷയത്തില്‍ കേരളത്തിന് വേണ്ട സഹായം ചെയ്യണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. മുഹമ്മദ് റിയാസിന് പുറമെ ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസും കൂടിക്കാഴ്ചയില്‍ പങ്കെടുക്കുത്തു. ദേശീയ പാത ഉദ്യോഗസ്ഥര്‍ കേരളത്തില്‍ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു.

Tags:    

Similar News